പുസ്തക പരിചയം :കേണൽ കന്നൻ : ജുനൈദ് അബൂബക്കർ,എഴുത്ത് : അജീഷ് ജി ദത്തൻ
പെനാൻഗോമ്പേ, സഹറാവീയം, പക തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ ജുനൈദ് അബൂബക്കറിന്റെ ആദ്യ കഥാസമാഹാരമാണ് ‘കേണൽ കന്നൻ'(പെൻഡുലം ബുക്‌സ്). വളരെ ലളിതമായ ആഖ്യാനം സ്വീകരിക്കുന്ന ആറു കഥകളാണ് ഉള്ളടക്കം. സ്നേഹത്തിന്റെ തീവ്രത കൊണ്ട് തണുത്തുറഞ്ഞ അന്തരീക്ഷത്തിന് ചൂട് പകരാൻ ആദ്യ കഥയായ എമ്മയ്ക്ക് സാധിക്കുന്നുണ്ട്. പാട്രിക് വിന്റർ എന്ന പാഡിക്ക് എമ്മയോടുള്ള പ്രണയതീവ്രതയും അതിന്റെ സാക്ഷാത്കാരത്തിനു പിന്നിലെ തടസ്സവും കഥാകൃത്ത് വിശദീകരിക്കുന്നു. എമ്മയുടെ യൗവ്വനത്തിന്റെ വസന്ത പ്രതീക്ഷയായിരുന്നു പാഡി. അവസാനം അത് തണുത്തുറഞ്ഞ മഞ്ഞുകാലം പോലെയായിത്തീരുന്നു.
പാലക്കാട് നിന്ന് യൂറോപ്പിൽ പഠനത്തിനായി എത്തുന്ന കണ്ണന്റെ കഥയാണ് കേണൽ കന്നൻ. ജീവിതത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടി കണ്ണൻ ചെന്നു വീഴുന്ന ചതുരംഗകളത്തിൽ നിന്ന് അയാൾക്ക് പിന്നീട് രക്ഷയില്ല. പണത്തിന്റെ ഞെരുക്കം മൂലമാണ് അവൻ വൃദ്ധയായ മിസിസ് കാവന്നയുടെ വീട്ടിൽ താമസിച്ചു പഠിക്കാൻ തീരുമാനിക്കുന്നത്. കാവന്ന അവനു വായിക്കാൻ കൊടുക്കുന്ന കാർപ്പോവിന്റെ ‘സ്ട്രേറ്റജിക് വിൻ’ പുസ്തകം പോലെയായിത്തീരുന്നു പിന്നീട് അവന്റെ ജീവിതവും. അവരുടെ വാർധക്യകാല ഏകാന്തതയെ ഇല്ലാതാക്കുകയായി അവന്റെ ജോലി. അങ്ങനെ അവന്റെ ജീവിതം അവർ നിയന്ത്രിക്കുന്ന ഒരു ചെസ്സ് കളിയായി മാറുന്നു. അവൻ കളത്തിൽ രാജാവിനെപ്പോലെ. അവനെ സംരക്ഷിക്കേണ്ടത് അവരുടെ കടമ. സ്ട്രേറ്റജിക് വിന്നിന്റെ പാഠങ്ങൾ ഒടുവിൽ അവൻ പഠിച്ചു തുടങ്ങുകയായി. ലോക്കൽ പാലക്കാടൻ കണ്ണനിൽ നിന്ന് ‘കേണൽ കന്ന’നിലേക്ക് ഒരു ഉടന്തടി ചാട്ടം.
ഒരു പ്രവാസി കവിയുടെ അനുഭവത്തിലൂടെയാണ് ബാർബിക്യൂ എന്ന കഥ പോകുന്നത്. എഴുത്തിനെപ്പറ്റിയുള്ള ചില മുൻധാരണകളെ ബാർബിക്യൂ പോലെ പൊരിച്ചെടുക്കുകയാണ് കഥാകൃത്ത്. പരിഹാസത്തിൽ പൊതിഞ്ഞ്, മുറിവിൽ ഉപ്പും മുളകും പുരട്ടിയ അനുഭവമാണ് ഈ കഥ തൊലിയിലേക്കും മനസ്സിലേക്കും പകരുന്നത്. ഭാഗ്യം എന്ന കഥയിലും ഈ നർമ്മഭാവന കേറി കളിക്കുന്നുണ്ട്. ഒരാളെ വെറും മണിക്കൂറുകൾ കൊണ്ട് ഭാഗ്യവാനും തലയുയർത്തി നടക്കാനും പ്രാപ്തനാക്കുന്ന ഭാഗ്യക്കളി. ബാലൂകം എന്നാൽ ഒരു വിഷദ്രാവകം. അതേ പേരുള്ള കഥ അങ്ങനെ സ്വഭാവമുള്ള ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമ്മുടെ ചുറ്റും കാണാൻ കഴിഞ്ഞേക്കുന്ന ഒരാൾ തന്നെ ഇതിലെ ബാലു. ഒരു തരം വെറുപ്പും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന തൻകാര്യം കാണാൻ എന്തും ചെയ്യുന്ന ഒരാൾ. അവന്റെ കഥയാണ് ബാലൂകം. ഈ കഥ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ഇ. വാസുവിന്റെ ‘മാന്യമഹാജനങ്ങളെ’ എന്ന നോവലിലെ വിദ്യാധരൻ എന്ന കഥാപാത്രത്തെയാണ്. മത്തായിക്കുഞ്ഞ് എന്ന കഥ വെള്ളത്തിലാശാൻ ആയ മത്തായിയുടേതാണ്. ഒരു ഒന്നാന്തരം ജലജീവി. ആറടിയിൽ അധികം ഉയരം. മുട്ടിന് താഴെവരെ എത്തുന്ന നീണ്ട പങ്കായം പോലെ കൈകൾ, വലിയ കാൽപ്പാദങ്ങൾ. ഡാമിൽ അടിയുന്ന ശവങ്ങൾക്ക് ശാപമോക്ഷം കൊടുക്കുന്ന ജലദൈവം എന്നിങ്ങനെ മത്തായിയെ ജുനൈദ് അവതരിപ്പിക്കുന്നു. ഡാമിന്റെ അടിയിൽ അത്ഭുത വീടുള്ള മത്സ്യാവതാരമായി മത്തായി പതിയെ നാണയപ്പെടുന്നു. മത്തായി അനേകം കഥകളായി മാറുന്നു. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ചുറ്റുമുണ്ട് ഇതുപോലെ അനേകം കഥകൾ ഒളിപ്പിച്ച മത്തായിമാർ. ഈ കഥയ്ക്ക് ശേഷം വന്ന വിനോയ് തോമസിന്റെ പുറ്റിലും നമ്മൾ മറ്റൊരു മത്തായി തുല്യനെ കാണുന്നു. കൊച്ച രാഘവൻ. ഇത്തരം കഥകൾ അവസാനിക്കുന്നില്ല. മത്തായിമാരും കൊച്ച രാഘവന്മാരും ജനിക്കുന്നു.മരിക്കുന്നു. വീണ്ടും പുനർജ്ജനിക്കുന്നു. വീണ്ടും….ഒരു ചാക്രികതയുണ്ട് മത്തായിസത്തിൽ…..
