
പൂവിളി പൂവിളി പൊന്നോണമായി …… എന്ന പാട്ട് ഓണനാളുകളിൽ പലയിടത്തും കേൾക്കാറുണ്ട് 1977 -ൽ പുറത്തിറങ്ങിയ വിഷുക്കണി എന്ന സിനിമയിൽ പ്രേംനസീറും വിധുബാലയുമാണ് പ്രണയാതുരമായി പൂവിളിഗാനരംഗം അഭിനയിക്കുന്നത്……. വയലും കളവും കൊയ്ത്തും ചേർന്ന പാട്ടിൻറെ ദൃശ്യങ്ങളാണ് ചേർത്തിട്ടുള്ളത്.അതിൽ രണ്ടുതരം സ്ത്രീ വേഷങ്ങൾ ഉണ്ട് .കേരള സാരി, സെറ്റുമുണ്ട് തുടങ്ങിയ വേഷങ്ങളിൽ ഇന്ന് ഓണത്തിന്റേതായി എല്ലാവരുംപറഞ്ഞുണ്ടാക്കിയ ഒരു വേഷവും മറ്റൊന്ന് അര ബ്ലൗസും കൈലിമുണ്ടും തോർത്തുമണിഞ്ഞ പാടത്ത് പണിയെടുക്കുന്ന പെണ്ണുങ്ങളുടെ വേഷവും . ചുരുക്കത്തിൽ തറവാട്ടിൽ നിന്നും വരമ്പത്ത് നോക്കി നിൽക്കുന്ന സവർണ്ണപെണ്ണിൻറെ വേഷമാണ് സെറ്റ് സാരിയും മുണ്ടും പണിയെടുത്ത ബഹുജനങ്ങളുടെ വേഷം മറ്റൊന്നാണ്. പണിയെടുക്കുന്ന സമയത്തല്ലാതെ അവരെ കാണിക്കുമ്പോഴും അവരുടെ വേഷം കൈലിമുണ്ടും ബ്ലൗസും തോർത്തും തന്നെയാണ്. അതിനുമുമ്പ് അവർക്ക് അതുപോലും അനുവദിച്ചിരുന്നില്ല എന്നതുമാണ് ചരിത്രം. ഓണത്തോട് അനുബന്ധിച്ച് സെറ്റ് സാരി ഉടുക്കുന്നതിൽ കുറ്റമൊന്നുമില്ല എന്നാൽ ഈ വേഷം കേരളത്തിലെ ബഹുജനങ്ങളുടെ പൗരാണിക വേഷമാണെന്ന പെരുംനുണ പ്രചരിപ്പിക്കരുത് എന്ന് മാത്രം…… ഓണം ബഹുജനങ്ങൾ ആഘോഷിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ ,അത് പൊളിറ്റിക്കൽ കററ്റ്നസിനു വേണ്ടിയുള്ളരു നുണ തന്നെയാവും. ഓണം ബഹുജന സമൂഹങ്ങൾ ആഘോഷിച്ചിരുന്നു. ഒരുപക്ഷേ ഐതിഹ്യം പോലും ഇന്ന് ബൃഹദാഖ്യാനങ്ങളിലൂടെ വന്നത് ആവണമെന്നില്ല.

ഓണസദ്യ എന്നൊക്കെ പറയുമ്പോഴേക്കും ഓലനും പുളിശ്ശേരിയും അടപ്രഥമനും എന്നൊക്കെയുള്ള തരത്തിൽ സവർണ്ണ വിഭാഗങ്ങളുടെ സദ്യയിലേക്ക് മാറിയിട്ടുണ്ട് അത്തരം സദ്യകളെ ഓണസദ്യ ആയി പൊതു ഇടങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ വിദ്യാലയങ്ങളിലെയും ക്ലബ്ബുകളിലെയും ഇതരമതത്തിലെ ഓണം സംഘാടകർക്കും ചെറുതല്ലാത്ത പങ്കുണ്ട്. വെജിറ്റേറിയനിസം ഓണസദ്യ ആയിരുന്നത് സവർണ്ണവിഭാഗങ്ങളിൽ മാത്രമാണ്. ബഹുജന വിഭാഗങ്ങൾ ഇവരുടെ ഭക്ഷണരീതിയല്ല സ്വീകരിച്ചിരുന്നത് .”കൂരിക്കറി കൂരിക്കറി തിര്യോണത്തിന് കൂരിക്കറി “എന്ന കീഴാളരുടെ പാട്ടിൽ അത് ദൃശ്യവുമാണ്.”മാവേലി നാടുവാണീടും കാലം ” എന്ന ഓണത്തിന് പ്രചരിപ്പിക്കുന്ന പാട്ടുപോലും ബ്രാഹ്മണിസവിരുദ്ധമായി സഹോദരൻ അയ്യപ്പൻ എഴുതിയ പാട്ടാണ്..ഓണത്തോട് അനുബന്ധിച്ച് എൻറെ നാട്ടിലെങ്ങും തിരുവാതിരക്കളി നടന്നതായി അറിവില്ല ,മറിച്ച് ഓണത്തോടനുബന്ധിച്ച് കീഴാള വീടുകളിൽ ഓണക്കളി, കൈകൊട്ടിക്കളി തുടങ്ങിയ പേരിലുള്ള ചുവടുവച്ചുള്ള വട്ടക്കളികൾ നടന്നിരുന്നു. അതിലൊന്നും സെറ്റും മുണ്ടും ഉപയോഗിച്ചിരുന്നില്ല. ചെമ്മണ്ണ് തേച്ച് മിനുക്കുന്ന ചുവരുകളിൽ ,അരിപ്പൊടി കരിപ്പൊടി മഞ്ഞൾപൊടി കുങ്കുമം വാകപ്പൊടി ഒക്കെ ചേർത്ത് വരച്ചിടുന്ന കൈപ്പാടുകളും ചിത്രങ്ങളുമൊക്കെയുണ്ട് കീഴാളരുടെ ഓണത്തിൽ .കാളകളി ,കുതിരകളി, മുടികളി പരിചയമുട്ടുകളി, കോൽക്കളി വടിതല്ല് തുടങ്ങിയ നാടൻകലാരൂപങ്ങളും ഓണത്തിലുണ്ട് …..ഇതിനെയെല്ലാം കളഞ്ഞിട്ട് സെറ്റുമുണ്ടുടുത്തുളള തിരുവാതിര കളിയും ശുദ്ധബ്രാഹ്മിൺ സാമ്പാർ പൊടി ചേർത്തു മാത്രം ഉണ്ടാക്കാവുന്ന നോൺമീറ്റേറിയനുമാണ് ഓണം എന്നൊക്കെ പരസ്യക്കാരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് പ്രചരിപ്പിക്കുന്നതിനെ സാംസ്കാരികാധിനിവേശം എന്നു തന്നെയാണ് വിളിക്കേണ്ടത്.
