ഇല്ലി………………
അതിരിന് മുള്ളുവേലി കെട്ടുന്നത് തികച്ചുമൊരു കലാപ്രവർത്തനമാണ് ….. കോളേജിലൊക്കെ പഠിക്കുന്ന കാലത്താണ് ഞാൻ വേലികെട്ടെന്ന കലാരൂപം സ്വായത്തമാക്കാൻ വെല്യാച്ചന്റെ (അമ്മയുടെ അച്ഛൻ ,പെരുന്തിക്കര തേവൻ) കൂടെ ചേർന്നത്. എന്റെ മുന്നറിവ് പരിശോധിച്ചിട്ട് ആക്ഷണം വെല്ല്യാച്ചൻ പറഞ്ഞു…..ഒരേട്ടുപത്തല് നേരെ ചൊവ്വേ ഞൊലച്ചുകെട്ടാമ്പോലും മരിങ്ങെത്താത്ത നീയൊക്കെപ്പിന്നെ എന്നാ പീയേം പീച്ചീയ്ക്കാ എർന്നാളത്തും മിറ്റെപ്പോയി പഠിക്കണേട പുള്ളേ …….?എൻറെ പുസ്തകജ്ഞാനം അൽപ്പനേരത്തേക്കെങ്കിലും വല്ല്യാച്ഛന്റ ചോദ്യത്തിലിടിച്ച് തട്ടിത്തകർന്നുവീണു.പിന്നെയാണ് വേലികെട്ടിന്റെ അതുവരെ കാണാത്ത ജ്ഞാനലോകം എത്തിപ്പിടിച്ചത്…18പൊട്ടിവിരിയും കാലത്ത് മുളങ്കൂമ്പ് ജന്തുജാലങ്ങൾക്കെല്ലാമൊരു രുചി ത്തീറ്റയാണ്….”ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകാതിരിക്കാൻ “മുളങ്കാട് കെട്ടുന്ന സ്വയംകൃത വേലി പ്രകൃതി കൂർപ്പിച്ച കരുത്തുറ്റ തടലതന്നെ അതിനാൽ, കയ്യിലും കാലിലും ചോരപൊടിയാതെ ഏത് മനുഷ്യാഭ്യാസിക്കും മുള്ളുവെട്ട് അസാധ്യമാണ്.തുറുവിലേക്കൊരു തുറവാതിൽ വെട്ടിവീശി ഇടനാഴി തീർക്കലാണ് തുടക്കം …വിഷപ്പാമ്പിനെ പിടിക്കുംപോലെ സൂഷ്മതയോടെ ചെയ്യേണ്ടതാണത്. .കൊത്തിയാൽ നെഞ്ചിനുള്ളും കട്ടുകഴപ്പെടുപ്പിക്കുന്ന കാരിമീനെ വെളത്തിൽ നിന്നും തപ്പിപ്പിടിക്കുന്നതിന് സമം ചേർന്ന ശ്രദ്ധതന്നെയിവിടെ വേണ്ടിവരും..”കാരിമുള്ള് പൊളഞ്ഞ് കൊത്തുംഇല്ലിമുളള് നിന്നു കൊത്തും “എന്ന് കാരിക . ഇല്ലിത്തലതെളിഞ്ഞാൽ, വെട്ടിയെടുത്ത മുള്ളുകമ്പുകളിൽ നിന്നും കോർമുള്ളുകൾ (ദിശ തെറ്റി വളർന്ന കമ്പുകൾ) ചേർത്തു വെട്ടിക്കളയണം. ഇല്ലിത്തണ്ട് വള്ളിയാക്കി മുള്ളുകെട്ടുകൾ നെൽക്കറ്റകൾ പോലെ കെട്ടിക്കെട്ടി നിരത്തും…..ആ മുള്ളു കെട്ട് തലയിലേറ്റി വേലി കെട്ടാൻ തുറന്നിട്ട പറമ്പിലേക്ക് നടകൊള്ളുന്നോർക്ക്മുൾക്കിരീടമൊക്കെ വെറും ചീള്ക്കേസാണ്…പുതുവേലികെട്ടും പടർവേലികെട്ടും രണ്ട്തരം ഡിസിപ്ലിനാണ് പ്രദാനം ചെയ്യുന്നത്.വേലിപൂക്കുന്ന പച്ചച്ചെടികളിൽ മുള്ളു പാകിക്കെട്ടുന്നതാണ് പടർവേലികെട്ട്. പുതുവേലി കേട്ടാണ് തനത്കല അതിന് ആദ്യം കുറ്റിപ്പത്തലുകൾ കൈയ്യകലം നാട്ടി, എകരമുള്ളുകൾ തടംതീർത്ത് പാകി പൊടി മുള്ള് എടതീർത്ത് കമ്മപോക്കി ഏട്ടു പത്തല് അടിച്ചുതാഴ്ത്തി ചവിട്ടിപ്പിടിച്ച്ത ലയും നടുവും കാട്ടുവള്ളിക്ക് ഞൊലച്ച്കെട്ടി മുറുക്കണം – ഒടുക്കം പിശറ വെട്ടി വേലി തെളിക്കണം (വേലി കെട്ടിനായി പറഞ്ഞുതന്ന കാരിക ഓർത്തെടുത്തത്….) “വല്ലി (കൂലി ) കിട്ടോളം നില്ലെന്റെ വേലീ … ” എന്നുമൊരു പ്രയോഗമുണ്ട്. കോൺമുള്ളുചേർത്തും ( xxx ആകൃതി ) വട്ടമുള്ളു ചേർത്തും (## ആകൃതി) കലമാറ്റാം. (ഡിസൈനുകൾ ചെയിഞ്ചുചെയ്യാം.) ഇന്നുള്ള കന്മതിലുകളുടെ , കമ്പിവേലികളുടെയും പ്രാഗ് രൂപമാണ് മുള്ളുവേലികൾ .”നീയൊക്കെ വല്ല വേലികെട്ടാനും പോടാ” എന്ന് വിദ്ധ്യാർത്ഥികൾക്കു നേരെ മുള്ളുവാക്ക് തൊടുക്കുന്ന അധ്യാപകരൊക്കെ എന്തൊരു അജ്ഞാനമണ്ടൂകങ്ങളാണല്ലേ ?.വേലികെട്ടിന്റെ വിജ്ഞാനശാസ്ത്രം അവർക്കുണ്ടോ അറിയുന്നു. ?…വർഷകാലേ കെട്ടിമേയാത്ത വൈക്കോൽപുര പോലെ പടർകാലം മുള്ളുവെട്ടിത്തെളിക്കാത്ത ഇല്ലിത്തുറുവും കുടിക്കകത്ത് എരണക്കേടായി കണക്കാക്കിയിരുന്നു. കുടിക്കകത്തിന് നാലുകോണുകളിൽ പടർന്ന ഇല്ലിത്തുറുകൾ നീരാഴത്തിലറുകൊല ,പിള്ളതീനിസർപ്പം എന്നിവകളെ കൂടാതെ അനികളെയും മനികളെയുംതടഞ്ഞു കാത്തുകൊള്ളുമെന്നും വിശ്വാസം ഉണ്ടായിരുന്നു. വീടിനുചുറ്റും നിന്നിരുന്ന ഇല്ലിത്തുറുകൾ പടർന്ന ഓർമ്മയാണ് ….ജാതി പാരമ്പര്യത്തൊഴിലിനെ കുടഞ്ഞെറിഞ്ഞ് മരംവെട്ടായിരുന്നു ഞങ്ങളുടെ വെല്ല്യാച്ചൻമാരുടെ മുഖ്യതൊഴിലെങ്കിലും കൃഷിപ്പണിയും വേലികെട്ടും മീൻപിടുത്തവും അവരുടെ ജീവിതത്തിൽ കലർന്നിരുന്നു.അത് ഞങ്ങൾക്ക് പകുരുന്നതൊരു അനുഷ്ടാനപരമായ കടമയായിട്ടവർ കരുതിയിരുന്നു. മുളവർഗ്ഗത്തിലെ (ബാംബൂ )മൂത്തയാളാണ് ഇല്ലിമുള ഇളയ ആൾ ഈറ്റ ….. കല്ലനില്ലിയും പൊള്ളനില്ലിയുമുണ്ട്. കല്ലനില്ലി ചവിട്ടുകവരം നീട്ടിവെട്ടിയാൽ ഏണിയായി. പൊള്ളനില്ലിക്ക് ഉള്ളില്ലാത്തതിനാൽ കനക്കുറവുണ്ട് നീളമുണ്ട് തോട്ടിയാക്കാം.ഇല്ലിമുള്ളിനാൽ വേലിനെയ്ത കുടിക്കകത്ത് വീട് വയ്ക്കുന്നു. കല്ലനില്ലികൊണ്ടാണ് വീടിന്റെകൂരകെട്ട്. ..ഇല്ലി കൊണ്ടുണ്ടാക്കിയതാണ് ഇല്ലങ്ങൾ (വീടുകൾ)”ഇല്ലങ്ങള് നാലാണവർ ഇല്ലക്കാർ നാല് ” ഇല്ലങ്ങൾക്കകത്ത് ഈറ്റകൊണ്ടുമെടഞ്ഞ കുട്ടകളിൽ തീറ്റസാമാനങ്ങൾ വയ്ക്കുന്നു.ഇല്ലികൾ കൊണ്ട് ഒറ്റിലും മീൻ പിടിക്കുന്ന കൂടും ഉണ്ടാക്കുന്നു.അളവിന് മുളനാഴിയും. ഇല്ലിയരി വാരിക്കൂട്ടിവന്ന് കഴുകി കാത്തുവച്ച് കാലങ്ങൾ കഞ്ഞികുടിക്കുന്നു….നട്ടപ്പാതിരക്ക് പുതുമോടി അടിയാളനെ ചക്രം ചവിട്ടാൻ പാടത്തേക്ക് പറഞ്ഞു വിട്ടിട്ട് കുടിലിൽ അവന്റെ പുതുപെണ്ണിനെ പ്രാപിക്കാൻ തമ്പുരാൻതിന്മ ഒരുമ്പെട്ടതിൽനിന്ന് ഓടിപ്പോയി പടർമുള്ളിൽ മാനം പൊതിഞ്ഞുകാത്ത് ഒടുവിൽ ചോരവാർന്ന് മരണംകൊണ്ട ഒരു കന്നിപ്രേതമുണ്ട്മ ന്ത്രവാദ പാട്ടുകളിൽ ….മുള്ളു തലയിൽ വച്ചാണാ കന്നിപ്രേതം പതികളിൽ ഉറഞ്ഞ്മുടിതുള്ളി വരുന്നത് ….കാറ്റിലാടുന്ന ഇല്ലിത്തുറുക്കളിലെല്ലാമുണ്ട്ഒരു
കന്നിപ്പെണ്ണ്മുറിവേറ്റ കന്നിപ്രേതം ……
