മലയാളത്തിലെ സിംബോളിക് കവിതയെക്കുറിച്ച്
പറയുമ്പോഴെല്ലാം
ജി. ശങ്കരക്കുറുപ്പിൻറെ
എന്റെ വേളി ,സൂര്യകാന്തി എന്നീ കവിതകൾ മുഖ്യമായും കടന്നുവരാറുണ്ട്.
എൻറെ വേളി എന്ന കവിത ഹൈസ്കൂൾ കാലത്ത് ഞങ്ങളുടെ അധ്യാപിക പഠിപ്പിച്ചപ്പോൾ എനിക്കുണ്ടായിരുന്ന
“വൈചാരികപ്രതിസന്ധി ” സൂചിപ്പിക്കാം. നമ്പൂതിരിമാരുടെ മാത്രം വിവാഹത്തിനു പറയുന്ന “വേളി “യെന്ന പദത്തെ മുഴുവൻ മനുഷ്യർക്കും ബാധകമായ “വിവാഹം ” എന്ന് അത്ഥം പറഞ്ഞിട്ട് , വിവാഹത്തെ മരണത്തിന്റെ പ്രതിരൂപമാക്കുന്നിടത്താണ് നമ്മൾ അർത്ഥം മുട്ടിപ്പോകുന്നത്.
വിവാഹാനന്തരം തന്റെ വധുവിനെ പിറന്നവീട്ടിലേക്ക് ഒരിക്കൽപോലും തിരികെപോവാൻ സമ്മതിക്കാത്തൊരു ഭർത്താവിനെയും വീടിനെയും കവിത ആവിഷ്കരിക്കുന്നു. അതാണിവിടത്തെ മരണസമാനത .
വീട്ടിലേക്കും ലോകത്തേക്കും ഒരിക്കലും തിരിച്ചു വിടാത്ത വരനാണല്ലോ മരണവും. അതിനാൽ
മരണത്തിൻറെ പ്രതിരൂപമായി വേളിയെ അവരാധിക്കുന്നു.
സത്യത്തിൽ കവി ഉദ്ദേശിച്ച പോലെ വിവാഹവും മരണവും ഒന്നായി കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല കാരണം ഞങ്ങളുടെ പല വീടുകളിലും കല്യാണം കഴിയുന്ന അന്നേദിവസം പെൺവീട്ടിൽ തന്നെയാണ് ദമ്പതികൾ താമസിക്കുന്നത് .
പല വീടുകളിലും ഭാര്യയുടെ വീട്ടിൽത്തന്നെ ഭർത്താവ് സ്ഥിരതാമസമാക്കുന്നതും കണ്ടിട്ടുണ്ട് പിന്നെ എങ്ങനെയാണ് “കുടി വിട്ടതിൻശേഷം ജന്മഗേഹത്തെ കാൺമാൻ
ഇടനൽക്കുന്നില്ലാർക്കും
ഉഗ്രശാസനനത്രേ “
എന്ന പ്രസ്താവന
വിവാഹകാര്യത്തിൽ ശരിയാവുന്നത് ?
കവിയുടെ സമുദായത്തിലെയും സ്ത്രീകൾ ജന്മഗേഹംവിട്ടു പോകുന്നില്ല എന്നതാണ് ചരിത്രാനുഭവം . മിക്കവാറും വീടുകളിലും ആൺവീട്ടിലും
പെൺവീട്ടിലുമായി സൗകര്യം പോലെ ദമ്പതികൾ ജീവിക്കുന്നു എന്നതാണ് ബഹുജനാനുഭവം.
ഇവിടുത്ത പ്രതിരൂപസമീകരണം അന്നെത്ര ചിന്തിച്ചിട്ടും മനസ്സിലായിരുന്നില്ല .
പക്ഷേ ഇന്നിപ്പോളറിയാം ചിലവിഭാഗങ്ങളുടെ അനുഭവങ്ങളെ എല്ലാവരുടേയും അനുഭവമായി അടിച്ചേൽപ്പിക്കുന്ന സഹിത്യകലാപാരമ്പര്യമാണ് പ്രശ്നമായതെന്ന് .
എല്ലാ മനുഷ്യരുടെയും കല്യാണമല്ല, മറിച്ച് നമ്പൂതിരിമാരുടെ മാത്രം കല്യാണമാണ് “വേളി “
അതിനെ മനുഷ്യാനുഭവം എന്ന് ഏകശിലാരൂപത്തിൽ ചിന്തിച്ച് എല്ലാവരിലും അടിച്ചേൽപ്പിച്ചതാണ് ചിന്താതടസം സൃഷ്ടിച്ചു വച്ചത്. നമ്പൂതിരി ഭവനങ്ങളിൽ മൂത്ത പുരുഷൻമാത്രം സ്വജാതിയിൽ നിന്ന് കല്യാണം കഴിക്കുന്നു. അയാൾ വേളിയാക്കിയ അന്തർജനം അകത്തമ്മയായി പിന്നീടൊരിക്കലും സ്വന്തം ഇല്ലത്തേക്ക് മടങ്ങാൻ അവസരം നിഷേധിക്കപ്പെട്ട് മരണംവരെ കഴിച്ചുകൂട്ടുന്നു..
ഇവിടെ “പോക്കനുവാദമില്ലായ്മ്മ ” നമ്പൂതിരി സ്ത്രീയുടെമാത്രം പ്രശ്നമാണ്.
“പലരെ പാണിഗ്രഹണം ചെയ്തിരിക്കുന്നു ” എന്ന കവി വാക്യവും സംബന്ധചരിത്രം സംബന്ധിച്ച് ശരിയുമാകുന്നു.
ഇക്കാര്യം മനസിലാക്കാതെ, മനുഷ്യാനുഭവങ്ങളെല്ലാം ഒന്നെന്ന് തെറ്റിദ്ധരിച്ച – അധ്യാപിക പറഞ്ഞു വന്നപ്പോൾ സംഭവിച്ച ക്ലാസ്റും ദുരന്താനുഭവമാണ് പറഞ്ഞു വന്നത്
മേൽ പ്രതിസന്ധി അറിയാതിരിക്കുന്നവരും അറിഞ്ഞിട്ടു പറയാതിരിക്കുന്നവരും ലിബറലുകളിൽ ഏറെയുണ്ടുതാനും.
ചില ജാതി വിഭാഗങ്ങളുടേതു മാത്രമായ സാമൂഹ്യാനഭവങ്ങളെ “മനുഷ്യാനുഭവങ്ങൾ “
(ഹോമോസാപ്പിയൻ അനുഭവം ) എന്ന് സാമാന്യവൽക്കരിച്ചുകൊണ്ട് നടത്തുന്ന മുഴുവൻ ചർച്ചകളിലും ഈ പ്രശ്നം മുഴച്ചുനിൽക്കാറുണ്ട്.
കാസ്റ്റ് സിംബലിസം
(ജാതി പ്രതിരൂപാത്മകത ) എന്ന് , സിംബലിസത്തിന്റെ ഉപശാഖയായി ജി.ശങ്കരക്കുറുപ്പിന്റെ എന്റെവേളി പോലുള്ള കവിതകളെ കാണാമെന്നു തോന്നുന്നു…
ഡോ.എ.കെ. വാസു