കാലാതീതമാവുന്ന സ്വരങ്ങൾ
കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചലനാത്മകമാവുന്ന മനുഷ്യമനസിന്റെ വൈകാരിക തലങ്ങളിലെ വ്യത്യസ്ത ഭാവങ്ങളെ അതിസൂഷ്മമായി അടയാളപ്പെടുത്തുമ്പോൾ കഥാപാത്രങ്ങളുടെ ആന്തരിക വ്യക്തിത്വം ഫിക്ഷനിൽ സങ്കല്പങ്ങൾക്കൊപ്പം നോൺഫിക്ഷന്റെ സത്യസന്ധതയും കൂറുപുലർത്തപ്പെടുന്ന ജീവസുറ്റ ആഖ്യാന തന്തുക്കൾ. ഇതാണ് 1988 പുറത്തിറങ്ങിയ തേവിടിശ്ശിക്കിളി, 1990ല്‍ പുറത്തിറങ്ങിയ കള്ളനും പോലീസും ഈ രണ്ട് കഥാസമാഹാരങ്ങളും ചേർത്ത് 28 കഥകൾ അടങ്ങിയ കഥാസമാഹാരമായി 2019 പുറത്തിറങ്ങിയപ്പോൾ ( കള്ളനും പോലീസും ) ആ കാലഘട്ടത്തിന്റെയും ജീവിത ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെടുന്നതായി അനുഭവവേദ്യമാവുന്നു. വർഷങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴും കഥാപാത്രങ്ങൾക്ക് അപ്പോഴുള്ള കാലഘട്ടത്തിന്റെയും സവിശേഷ സ്വഭാവം പരകായമായി തുടിക്കും എന്നത് നിസംശയം . ഇത് എം മുകുന്ദൻ എന്ന കഥാകാരന്റെ സുദീർഘമായ കാഴ്ചപ്പാടിന്റെ തെളിച്ചം. ഇതിനെ മഹത്വവൽക്കരിക്കേണ്ടത് അനിവാര്യവും.
ഈ സമാഹാരത്തിൽ പ്രഥമ ആശയമോ , കഥാഗതിയോ സമൂഹം സ്ത്രീക്ക് കൽപ്പിച്ചു നൽകിയ പൊട്ടിച്ചെറിയപ്പെടേണ്ട മാമൂലുകളെ ഓർമ്മപ്പെടുത്തുമ്പോൾ അതിൻെറ ബഹുസ്വരങ്ങൾ ഇന്നും അരികുകളിലും ഒപ്പം മുഖ്യമായും ഹനിക്കപ്പെടാതെ അവശേഷിക്കുകയാണ് എന്ന ദയനീയതയിൽ ഓർമ്മപ്പെടുത്തേണ്ടുന്ന അക്ഷരങ്ങളായി കാലാതീതമായി കൃതി നിലയുറക്കുന്നു.
പെൺകുഞ്ഞുങ്ങളോട് പെണ്ണായത് കൊണ്ട് മാത്രമുള്ള അരുതുകളുടെ വിലക്കുകൾ . ഇതിൻറെ ഉപോല്പന്നം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃഗ്രഹത്തിൽ പ്രതികരിക്കാതെ മരണത്തിലേക്ക് നയിക്കപ്പെടുന്നു .
‘ ഭാവി ‘ എന്ന കഥയിൽ അറിഞ്ഞും കണ്ടും മനസ്സിലാക്കപ്പെടുന്ന പെൺകുട്ടി ഭയപ്പാടോടുള്ള കണ്ണീരോടെ പറയുകയാണ് കഥാന്ത്യത്തിൽ എനിക്ക് എന്നും കുട്ടിയായി ഇരുന്നാൽ മതിയെന്ന് വളർച്ച ഘട്ടങ്ങളിൽ ആശങ്കകളുടെ സമ്മർദ്ദം അലയടിക്കുന്ന പെൺമനസ്സിനെയാണ് കാണാൻ കഴിയുന്നത്.
സമ്പത്ത് മനുഷ്യന് മുന്നിൽ അതിർവരമ്പുകളാവുമ്പോൾ ഇല്ലാത്തവൻ ഉള്ളവന്റെ മുന്നിൽ ആത്മാഭിമാനം വെടിയേണ്ടിവരുന്ന നിസ്സഹായത . മനുഷ്യൻെറ അളവുകോൽ വ്യക്തിത്വത്തിന്റെ മഹനീയതയ്ക്കപ്പുറം മറ്റുപലതായി ചുരുങ്ങപ്പെടുമ്പോൾ ഒരുതരം അരാജകത്വമാണ് സംഭവിക്കുന്നത് . കണ്ണീർക്കഥ , പട്ടാനിയ ഓയിൽ ഡിപ്പോ തുടങ്ങിയ കഥകളിൽ കാണാൻ കഴിയുന്നത് ഇതാണ് .
സത്യസന്ധനും മാന്യനുമായ വ്യക്തി തന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ച് പാലിക്കപ്പെടാൻ ആത്മാർത്ഥമായി ആഗ്രഹിക്കപ്പെടുമ്പോഴും ദാരിദ്ര്യവും വിശപ്പും തനിക്ക് മുന്നിൽ പ്രതിരോധം തീർത്ത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ കഴിയാതെ വരുന്നു. മാനസിക വിഭ്രാന്തിയുടെ ചുഴിയിലേക്ക് കാലിടറപ്പെടുന്നു .

“പിന്നീട് തെരുവുകളിൽ നിന്നും മോട്ടോർ വാഹനങ്ങൾ പൂർണമായി അപ്രത്യക്ഷമായി. കടന്നുപോകുന്ന വഴികളിൽ ജഡ്കവണ്ടികളും പല്ലക്കുകളും മാത്രം കാണാറായി .”
ഇങ്ങനെ അവസാനിക്കുന്ന പട്ടാനിയ ഓയിൽ ഡിപ്പോ എന്ന കഥ പിന്നോട്ട് സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യൻെറ അവസ്ത. പ്രജയായ് മാത്രം ഒതുങ്ങി വളർച്ച മുരടിക്കുന്ന ജനതയുടെയും രാഷ്ട്രത്തിന്റെ കുത്തഴിഞ്ഞ ദാരുണതയാണ് ഓർമ്മപ്പെടുത്തുന്നത് .
കഥകളിൽ ബിംബങ്ങളിലൂടെ ആശയം സംവേദനം ചെയ്യപ്പെടുമ്പോൾ കവിതയുടെ ഭാവുകത്വം പലപ്പോഴും തോന്നാറുണ്ട് . പ്രണയം ഹൃദയത്തിൽ നിറയുന്ന ഭാവുകത്വമുള്ള ലോലവികാരവും . അതിനെ തരംതിരിവുകളുടെ ചങ്ങല കിലുക്കത്തിൽ ബന്ധിതരാക്കുന്നത് ദയാഹിനമാണ്. ജാതിയും മതവും സമ്പത്തും മുതൽ ലിംഗം വരെ പലപ്പോഴും ചങ്ങല കണ്ണികളായ് മാറാറുണ്ട് . ‘കുഴിയാന’ എന്ന കഥ തുറന്ന് പറയുന്നത് ഇതുതന്നെ. പ്രണയബന്ധിതരാവുന്ന പിടിയാനയുടെയും നെയ്യുറുമ്പിന്റെയും പ്രണയത്തിന്റെ വൈചിത്ര്യഭാവം . അതിൽ സ്ഥായിയായി നിലയുറച്ചു പോയൊരു സമൂഹത്തിന്റെ മാറ്റപ്പെടേണ്ട അവസ്ഥയും .
കഥ അവസാനിക്കുന്നിടത്തുനിന്ന് വായനക്കാരന് ചിന്തകൾ ഉടലെടുക്കുന്നത് പലപ്പോഴും ആശയത്തിന്റെ ആഴം കൊണ്ടാണ് എന്നാൽ അതിനോടൊപ്പം ഇനിയും തുടരാൻ ഏറെ കൈവഴികൾ ബാക്കിവെച്ചുകൊണ്ട് അവസാനിക്കുന്ന കഥ ,യുക്തിക്കനുസൃതമായി ചിന്തകൾക്ക് സഞ്ചരിക്കാനുള്ള ഇടം നൽകൽ തന്നെയാണ്. ഇത് ഏറെ ശ്ലാഘനീയം തന്നെ. ‘ സംഭവം ‘ എന്ന കഥ നൽകുന്നത് ഈ ഒരു ഇടമാണ്.
“താൻ ജീവനുതുല്യം സ്നേഹിക്കുന്ന തൻറെ മകളെ എന്തിനാണ് ഇങ്ങനെ തല്ലിയത് എന്ന് മനസ്സിലായില്ല”.
ഇവിടെ കഥ യഥാർത്ഥത്തിൽ അവസാനിക്കുകയല്ല തുടരാനുള്ള ഇടം നൽകുകയല്ലേ.
കഥാസാരത്തിലെ ഉൾകാമ്പിന്റെ തീവ്രത അത് വിശാലമായ കാഴ്ചപ്പാടിന്റെ ഔന്നിത്യത്തിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കും. പുരോഗമന ചിന്തയുടെ തെളിച്ചം ഇവിടെയാണ് ശോഭയായി ജ്വലിക്കുന്നത്. സ്വാതന്ത്ര്യം അനുവദിക്കുന്ന ആത്മസത്തയുടെ പ്രതിധ്വനി. ‘മോട്ടോർസൈക്കിൾ ഓടിക്കുന്ന പെൺകുട്ടി’ എന്ന കഥ പറയുന്നത് ഇതല്ലാതെ മറ്റെന്താണ്.

“മോട്ടോർസൈക്കിളിനു മുകളിൽ ഇരിക്കുന്ന ഗോപാലൻ നായരുടെ മകൾ വസ്ത്രം ധരിച്ചിട്ടില്ല അവളുടെ അഴിച്ചിട്ട തലമുടി ചുമലുകളിൽ തട്ടി പിറകോട്ടേക്ക് പാറുന്നു. ഒരു സ്വപ്നം പോലെ ചുവന്ന മോട്ടോർസൈക്കിളും പെൺകുട്ടിയും അവരെ കടന്നുപോയി”.
തേവിടിശ്ശിക്കിളിയും കള്ളനും പോലീസും എന്ന കൃതി വൈകാരികതയുടെ തുടിക്കുന്ന സ്പന്ദനങ്ങളായ് കാലാതീതമാകുന്ന സ്വരങ്ങളാവുകയാണ്.
അഞ്ജലി പിണറായി