1 നിനക്ക് ഹൃദയമെന്നൊന്നില്ലേ
ചെന്നമല്ലികാർജ്ജുനാ,
നിനക്ക് ഹൃദയമെന്നൊന്നില്ലേ?

നീ ശ്രീകോവിൽ അടച്ചു തഴുതിട്ടകത്തിരിക്കും
അക്ക തലതല്ലിക്കരഞ്ഞാലും ദർശനം തരില്ല.
വാതിൽ തുറക്കുന്നതും കാത്ത്
അക്ക പടിക്കെട്ടിലിരിക്കും
പടി തുറക്കുകയേയില്ല എന്നറിഞ്ഞ്
ഉന്മാദം പൂണ്ട് അക്ക
അലറിക്കരയും
കരഞ്ഞു കണ്ണീരൊലിപ്പിച്ചു കൊണ്ട് ചിരിക്കും.
മഴ അലച്ചു പെയ്യും
വെളുത്ത മല്ലികപ്പൂവും
ചുകന്ന അരളിപ്പൂവും
മഴയത്ത് ഒഴുകിയൊഴുകിപ്പോവും
.ഉടുപുടവയുപേക്ഷിച്ചവളക്ക
തണുപ്പത്തൊരു തുണ്ടു തുണി
മേലിടാനില്ലാത്തവളക്ക
നനഞ്ഞു കുതിർന്ന്
അവയോടൊപ്പം
മഴ വെള്ളത്തിലൊഴുകിപ്പോകും.
ചെന്നമല്ലികപ്പൂവിന്റെ കാമുകാ
കടലെവിടെയാണ്?
അക്ക കടലിൽ ചെന്ന് ചേരട്ടെ
