The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
February 5, 2022 by maarga editor
Reviews

പിന്നെയും തുടരുന്ന ജീവിതങ്ങൾ….

പിന്നെയും തുടരുന്ന ജീവിതങ്ങൾ….
February 5, 2022 by maarga editor
Reviews
Spread the love

പിന്നെയും തുടരുന്ന ജീവിതങ്ങൾ…. ആസിഫ് കൂരിയാട്.

സമകാലമലയാളകഥയിൽ ഇതിവൃത്തത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തുന്നതാണ് വി.കെ ദീപയുടെ കഥകൾ . ഏറ്റവും പുതിയ കഥാസമാഹാരമായ ‘വുമൺ ഈറ്റേഴ്സ് ‘ എന്ന കൃതിയും അത് വെളിവാക്കുന്നുണ്ട്. സമാഹാരത്തിലെ ചില കഥകൾ പരിശോധിക്കാനുള്ള എളിയ ശ്രമമാണിത്.

പ്രണയത്തിന്റെ രാവണൻ കോട്ടകൾ :

വി.കെ. ദീപയുടെ ‘ഷൈൻസ് ലാബ്റിന്ത് ‘ എന്ന കഥ അലീന, ഷൈൻ എന്നീ ദമ്പതികളുടെ പ്രണയ- ദാമ്പത്യ- ലൈംഗികജീവിതത്തെ വേറിട്ടൊരു രീതിയിൽ ആഖ്യാനം ചെയ്യുന്നു. യാഥാർത്ഥ്യവും ഫാന്റസിയും സമാസമം ചാലിച്ചാണ് കഥാകൃത്ത് ആഖ്യാനം നടത്തുന്നത് .അലീനയുടെ മാനസികവിഭ്രാന്തികളായിപോലും ഈ കഥയെ വായിച്ചെടുക്കാൻ സാധിക്കും.മനോതലത്തിൽ നിന്നുകൊണ്ടുള്ള അവതരണമാണ് കഥാകാരി പ്രധാനമായും നടത്തുന്നത് .അലീന, ഷൈൻ,മനശാസ്ത്രജ്ഞനായ ജോൺപോത്തൻ, മലമുകളിലെ ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ .യുവ ദമ്പതികളാണ് ഷൈനും അലീനയും .’ഫാന്റസികളുടെ തമ്പുരാൻ ‘ എന്നാണ് ഷൈനിനെ അലീന വിശേഷിപ്പിക്കുന്നത് . ഷൈൻ തന്നിലേക്ക് വന്നതിനുശേഷം സ്വപ്നങ്ങളേയും യാഥാർത്ഥ്യത്തേയും വേർതിരിക്കാനുള്ള ശേഷി തനിക്ക് നഷ്ടപ്പെടുന്നു എന്ന് അവൾ തിരിച്ചറിയുന്നുണ്ട്. അവളുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “ചില രാത്രികളിൽ ഞങ്ങൾക്കിടയിൽ സംഭവിക്കുന്ന വിചിത്രമായ ചില ഉന്മാദങ്ങളെ സ്വപ്നം പോലെ ചോർന്നൊലിക്കാൻ അനുവദിക്കാതെ എന്നെയതിൽ കുരുക്കിയിടുക എന്നത് ഷൈനിന് ലഹരിയാണ്. ആ ലഹരി അവനിൽ നിന്നിറങ്ങും വരെ അവൻ്റെ പ്രിയപ്പെട്ട ഇരയായിരിക്കുക എന്നല്ലാതെ മറ്റൊന്നും തന്നെ എനിക്ക് ചെയ്യാനാവില്ല”.ഇത്തരത്തിൽ തൻ്റെ പരിധിയിൽ എപ്പോഴും അലീനയെ ഷൈൻ കുരുക്കിയിടുന്നു. യാദൃശ്ചികമായാണ് മലമുകളിലെ ഒരു മന്ത്രവാദിയെക്കുറിച്ച് ഷൈൻ അലീനയോട് സൂചിപ്പിക്കുന്നത്. പ്രണയത്തെ ഉപാസിക്കുന്ന ആ മന്ത്രവാദിയെ സന്ദർശിക്കാൻ ഇരുവരും വനത്തിലൂടെ യാത്രയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയുടെ ഉള്ളടക്കം.

മലമുകളിലെ മന്ത്രവാദിനി ഷൈനിന്റെ തോന്നലാകാം എന്ന ചിന്തയിൽ അലീന അവനെ ഒരു മനശാസ്ത്രജ്ഞനെ കാണിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ഒരാൾ ഇല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ മലമുകളിലേക്ക് യാത്ര ചെയ്യാനാണ് മനശാസ്ത്രജ്ഞൻ അവളോട് നിർദ്ദേശിക്കുന്നത് .”അവരെ നേരിൽ കാണുമ്പോൾ നീ ഭയക്കരുത്. ഒട്ടും വേദനിക്കയുമരുത് .നിന്നിൽ ഞാനുണ്ടെന്ന് മാത്രം ഓർക്കുക “എന്ന നിർദ്ദേശമാണ് യാത്രക്ക് മുമ്പ് ഷൈൻ അലീനക്ക് നൽകുന്നത്. മന്ത്രവാദിനിയുടെ അലൗകികസൗന്ദര്യം ഷൈൻ എപ്പോഴും വർണ്ണിക്കുന്നത് അവളെ വേദനിപ്പിക്കുന്നുണ്ട് . അങ്ങനെയാണ് മലമുകളിലെ മന്ത്രവാദിയെ കാണാൻ അവർ യാത്ര പുറപ്പെടുന്നത്.കാട്ടിലെ ദുർഘടമായ യാത്രയിലും അതിന്റെ വന്യതയിൽ അവർ ഇണചേരുന്നു. യാത്രയുടെ പാതിയിൽ വെച്ച് ഷൈൻ അപ്രത്യക്ഷനാവുകയും മായികമായ മറ്റൊരു ലോകത്ത് അലീന എത്തിച്ചേരുകയും ചെയ്യുന്നു.കഥാന്ത്യത്തിൽ മലമുകളിലെ മന്ത്രവാദിനിയായി അവൾ സ്വയം പരിണമിക്കുകയും ചെയ്യുന്നു.

സ്വന്തം ഇണയിൽ അകപ്പെട്ട,അഗാധ പ്രണയത്തിൽ കുരുങ്ങിപ്പോയ സ്ത്രീയുടെ പ്രതിനിധിയാണ് കഥയിലെ അലീന. കാലദേശങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് വി.കെ ദീപ ഈ കഥയൊരുക്കിയിരിക്കുന്നത്.ഫാന്റസിയും റിയാലിറ്റിയും പരസ്പരം സമ്മേളിക്കുന്നുണ്ടിവിടെ. പ്രണയാർദ്രമായ ഭാഷ കൊണ്ടാണ് അലീനയെ ഷൈൻ തന്റെ രാവണൻ കോട്ടയിൽ
(ലാബിറിന്ത്) തളച്ചിടുന്നത്. പ്രവേശിച്ചു കഴിഞ്ഞാൽ തിരിച്ചിറങ്ങാൻ കഴിയാത്തവിധം അനേകം കവാടങ്ങളുള്ള ഇരുട്ടുനിറഞ്ഞ ശബ്ദങ്ങളും അട്ടഹാസങ്ങളുമുള്ള തുരങ്കത്തിൽ അവൾ അകപ്പെടുന്നു. ഈ ബന്ധനം യഥാർത്ഥത്തിൽ സ്വന്തം ഇണയിൽ തന്നെ അകപ്പെട്ടു കിടക്കുന്ന ഊരാക്കുടുക്കാണ്. ഈ തടവറയിൽ നിന്ന് അവൾക്ക് ഇനി മോചനമില്ല.

പെൺസ്വാതന്ത്ര്യത്തിന്റെ അതീന്ദ്രിയ ലോകങ്ങൾ :

മരണാനന്തരം ശ്മാശനത്തിൽ ഒത്തുകൂടുന്ന ഒരുകൂട്ടം സ്ത്രീകളുടെ ഭാഷണമാണ് ‘മരിച്ച പെണ്ണുങ്ങൾ’ എന്ന വി.കെ. ദീപയുടെ കഥ . ഈ സ്ത്രീകളൊക്കെ പലതരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയവരും പുരുഷ മേധാവിത്വത്തിന് വിധേയമാക്കപ്പെട്ടവരുമാണ്.സ്വന്തം കാമുകനാൽ കൊല ചെയ്യപ്പെട്ട സനൂപ, പാരപ്പറ്റില്ലാത്ത ടെറസ്സിൽ നിന്നും വീണു മരിച്ച സഞ്ചാരസാഹിത്യകാരന്റെ ഭാര്യ,മധ്യവയസ്ക്ക, അവരുടെ മരുമകൾ എന്നിങ്ങനെ കഥയിലെ എല്ലാ സ്ത്രീകൾക്കും അവരുടേതായ സ്വന്തം കഥകളുണ്ട്. മരണാനന്തരം തലകുത്തി മറിഞ്ഞു ജീവിതം ആസ്വദിക്കുന്ന വൃദ്ധയെ ഈ കഥയിൽ വായനക്കാർ കണ്ടുമുട്ടും. പുരുഷനാൽ ചൂഷണം ചെയ്യപ്പെടുന്ന പല നിലകളിലുള്ള സ്ത്രീകളെ കഥാകാരി കഥയിൽ ഒന്നിച്ച് കൊണ്ടുവരുന്നു.മരണാനന്തരം മാത്രമേ സ്ത്രീ സ്വതന്ത്രയാവു എന്ന ആശയം കഥ മുന്നോട്ടു വെക്കുന്നു. മരണാനന്തരമുള്ള സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാരങ്ങളാണ് കഥ വരച്ചിടുന്നത് .ഒരൊറ്റ സങ്കടം മാത്രമേ ഇവർ പങ്കുവെക്കുന്നുള്ളു.”ഇവിടെ ഒരൊറ്റ സങ്കടേള്ളു. പെട്ടെന്നൊരൂസം നമ്മള് ജനിച്ചു പോവും. എപ്ലാ മരിക്ക്യാന്നറിയാത്തപോലെ തന്ന്യാ ജനിക്കണേന്റെ കാര്യോം . ഒരു ദിവസം കാല്മ്ന്ന് തൊട്ടു ഓരോ ഭാഗയിട്ട് നമ്മളിങ്ങനെ മാഞ്ഞ് മാഞ്ഞ് പോവും. നാശം പിടിക്കാനായിട്ട്”_ മരണാനന്തര ലോകത്ത് അവർ സ്വൈര്യവിഹാരം നടത്തുകയും പുരുഷാധിപത്യ പ്രവണതകൾക്കെതിരെ കലഹിക്കുകയും ചെയ്യുന്നു. ‘അതിപ്രാചീനമായ അടിമവംശത്തിലെ കലാപകാരികൾ’ എന്നാണ് കഥാകാരി ഇവരെ വിശേഷിപ്പിക്കുന്നത്. എല്ലാകാലത്തും പുരുഷന്റെ അടിമകളായി ഒതുങ്ങിക്കൂടുന്ന സ്ത്രീ ജീവിതത്തിൽ നിന്ന് ഭിന്നമായ സ്ത്രീ ജീവിതങ്ങളെ ഈ കഥ വെളിപ്പെടുത്തുന്നു .ഈ കഥയിൽ സ്ത്രീകൾ ശ്മാശനത്തിൽ ഒത്തുകൂടി നൃത്തം ചെയ്തും, മരത്തിൽനിന്ന് താഴേക്കുചാടിയും ,ഒളിച്ചു കളിച്ചും , കൂവിയാർത്തും , ചിരിച്ചും , ഒച്ചയുണ്ടാക്കിയും ആഘോഷിക്കുന്നു. ഇതുകേട്ട് ശ്മാശനത്തിൽ അവശേഷിക്കുന്ന ഏക പുരുഷൻ (എഴുത്തുകാരൻ) ഇങ്ങനെ പ്രാകുന്നു . ” മരിച്ചിട്ടും അടക്കമില്ലാത്ത നാശം പിടിച്ച പെണ്ണുങ്ങൾ”. മരണാനന്തരം സ്വതന്ത്രയാകുന്ന സ്ത്രീ, അതേസമയം മരിച്ചിട്ടും അവസാനിക്കാത്ത ആൺ ബോധങ്ങൾ എന്നിങ്ങനെ രണ്ട് തലങ്ങൾ ഈ കഥ ആഖ്യാനം ചെയ്യുന്നുണ്ട്.

ജീവിതത്തിന്റെ പലമകൾ :

നീണ്ട മുഖവും പുറത്തേക്ക് ഉന്തി നിൽക്കുന്ന പല്ലുകളും വളഞ്ഞ മൂക്കും കറുത്തു തടിച്ച ശരീരവുമുള്ള വിരൂപിയായ ദീനാമ്മയുടെ കഥ കേശവദേവ് എഴുതിയിട്ടുണ്ട്. വിരൂപിയായ ദീനാമ്മയെ സകലരും വെറുത്തു , മാറ്റിനിർത്തി .എന്നാൽ കഥാന്ത്യത്തിൽ ദീനാമ്മയുടെ ഭർത്താവ് അവളെ തിരിച്ചറിയുകയും ജീവിതത്തോട് ചേർത്തു നിർത്തുകയും ചെയ്യുന്നു.വി.കെ ദീപയുടെ ‘ സർപ്പക്കൊത്ത് ‘ എന്ന കഥയിലെ കുഞ്ഞന്നയും നിറത്തിന്റെ പേരിൽ കുടുംബത്തിലും സമൂഹത്തിലും സ്വന്തം ഭർത്താവിനാലും അവഹേളനങ്ങൾ ഏറ്റുവാങ്ങുന്നവരാണ്. ഭർത്താവിന്റെയും ചേട്ടത്തിയമ്മയുടെയും അവിഹിതബന്ധവും ഭർതൃസഹോദരൻ സിബിച്ചൻ ആത്മഹത്യയുമൊക്കെയാണ് കഥയിലെ ഇതിവൃത്തം. മരണശേഷം സിബിച്ചനും ഏകാകിയായ കുഞ്ഞന്നയും തമ്മിൽ നടക്കുന്ന സംഭാഷണ രൂപത്തിലാണ് കഥ ആഖ്യാനം ചെയ്തിരിക്കുന്നത്. മരണപ്പെട്ട സിബിച്ചൻ ജീവിച്ചിരിക്കുന്ന കുഞ്ഞന്നക്ക് രാത്രിയുടെ ഇരുട്ടിൽ പല കാഴ്ചകളും ബോധ്യപ്പെടുത്തി കൊടുക്കുന്നു. കഥാന്ത്യത്തിൽ വീട്ടിലെ ജോലിക്കാരിയായ വള്ളിയുമായി കുഞ്ഞന്ന ഐക്യപ്പെടുന്നു. സൗന്ദര്യത്തിന്റെ പേരിൽ അപഹസിക്കപ്പെടുന്ന ജീവിതങ്ങൾ ,അവർ നേരിടുന്ന അവഗണനകൾ തുടങ്ങി വലിയ യാഥാർത്ഥ്യങ്ങളെ ഈ കഥവെളിച്ചത്തു കൊണ്ടു വരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ ‘ എന്ന കഥയോട് സാമ്യം പുലർത്തുന്ന കഥയാണ് ‘ഇഷ്ടദാനം’. ഓഹരിത്തർക്കത്തിന്റെ പേരിൽ മക്കൾ ഉപേക്ഷിച്ചുപോയ ശങ്കരൻ കുട്ടിയാണ് കഥയിലെ മുഖ്യകഥാപാത്രം. വലിയൊരു ജീവസമൂഹം അധിവസിക്കുന്ന പാർപ്പിടമാണ് അയാളുടെ വീട് .മരങ്ങളും ,പക്ഷികളും , പ്രാണികളും ഉൾക്കൊള്ളുന്ന ജൈവലോകം. അച്ഛനെ തിരിഞ്ഞു നോക്കാത്ത മക്കൾക്ക് മരണാനന്തരം തങ്ങൾക്ക് ലഭിക്കാൻ പോകുന്ന അച്ഛന്റെ സ്വത്തിലായിരുന്നു കണ്ണ് . ‘ കോടാനുകോടി ജീവജാലങ്ങൾക്ക് ഒപ്പം ഭൂമിയിലൂടെ സഞ്ചരിച്ച് മറഞ്ഞുപോകേണ്ടവർ ആയിട്ടും മനുഷ്യജീവികൾ കാണിക്കുന്ന സ്വാർത്ഥത ശങ്കരൻകുട്ട്യാരെ അമ്പരിപ്പിച്ചില്ല.ജനിക്കുമ്പോൾ കൂടെ കൊണ്ടുവരാത്ത മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാൻ പറ്റാത്ത ഒന്നിനുവേണ്ടി സകല കർമ്മ ബന്ധങ്ങളെയും പ്രാകുന്ന അൽപ്പതരത്തിൽ വിഷമവും തോന്നിയില്ല ” എന്ന് കഥയിൽ ഒരിടത്ത് കഥാകാരി എഴുതുന്നുണ്ട്. കഥാന്ത്യത്തിൽ വക്കീലിന് മുന്നിലെത്തി ആധാരം സമർപ്പിച്ച് തന്റെ വീടും പറമ്പും സകല ജീവജാലങ്ങൾക്കും വേണ്ടി ഇഷ്ടദാനം നൽകുകയാണ് കഥാനായകൻ .’മനുഷ്യനെന്ന വിഷജന്തുവിനൊഴിച്ച് സകലമാന ജീവജാലങ്ങൾക്കുമായി അയാൾ തന്റെ വീട് തുറന്നുകൊടുക്കുന്നു. ‘മനുഷ്യനു മാത്രം ജീവിച്ചാ പോരല്ലോ! അവ്റ്റോൾക്കും കഴിയണ്ടേ ? ‘ എന്ന് അയാൾ വക്കീലിനോട് ചോദിക്കുന്നുണ്ട്. “ഭൂമി അതിന്റെ യഥാർത്ഥ അവകാശിക്കങ്ങട്ട് കൈമാറാമെന്ന് വെച്ചു. മനുഷ്യൻ ഒഴിച്ചുള്ള ജീവികൾക്കിടയിൽ ഓഹരി , ഭാഗംവെപ്പ് എന്നീ കുതന്ത്രങ്ങൾ ഒന്നും ഇല്ലാത്തോണ്ട് ഒരു തലമുറ മായുമ്പൊ അടുത്ത തലമുറയിലേക്ക് ഈ ഭൂമി സ്വാഭാവികമായി അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടുകൊളും എന്ന് അയാൾ ആശ്വാസം കൊള്ളുന്നുണ്ട്. ആരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന വലിയ പാരിസ്ഥിതിക ചിന്ത ഉയർത്തുന്നുണ്ട് ഇഷ്ടദാനം എന്ന ഈ കഥ .

സ്വന്തം ജീവിത പ്രാരാബ്ധങ്ങൾ കാരണം മകളുടെ കണ്ണു മാറ്റിവെക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന നരേന്ദ്രൻ , ഒടുവിൽ ക്വട്ടേഷൻ ജോലി ഏറ്റെടുക്കുന്നതും താൻ കുത്തി കൊന്ന വ്യക്തിയുടെ കണ്ണ് തന്നെ ആകസ്മികമായി മകൾക്ക് കിട്ടുകയും അവളുടെ നോട്ടത്തിന് മുന്നിൽ പകച്ച് നിൽക്കുകയും ചെയ്യുന്ന കാഴ്ച ‘ നേത്രദാനം ‘ എന്ന കഥയിൽ കാണാം.” മരിച്ചാ കണ്ണ് ദാനം ചെയ്യണംന്ന് പറഞ്ഞ് ഏൽപ്പിച്ചിരുന്നത്രേ ! കണ്ണ് മാത്രമല്ല വൃക്കേം . ചെലരങ്ങനെയാണ് മരിച്ചാലും സുഗന്ധം പരത്തും ചെലര് ജിവിച്ചിരുന്ന് ചീഞ്ഞ് നാറും” എന്ന ഭാര്യയുടെ ശകാരത്തിൽ അയാൾ ചൂളി പോകുന്നത് കാണാം.

തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് ‘പ്രണയവും
എലനയും’ , ജോൺ , എലന, നിജാം, സെബാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ .വളരെ വേറിട്ട സ്വഭാവം പുലർത്തുന്ന ഒരു സ്ത്രീയാണ് ഈ കഥയിലെ എലന. ഒരേസമയം പ്രണയിനിയായിരിക്കുമ്പോൾത്തന്നെ ഭയപ്പെടുത്തുന്ന വ്യക്തിത്വം എലന കാത്തുസൂക്ഷിക്കുന്നു. പ്രണയം, രതി,വയലൻസ് എന്നിവ നിറഞ്ഞുനിൽക്കുന്ന ഈ കഥയിൽ പുരുഷനിൽ നിന്ന് ഭിന്നമായ ഒരു പെൺക്രിമിനലിനെയാണ് ദീപ അവതരിപ്പിക്കുന്നത്.

സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെട്ട സാക്ഷി എന്ന പെൺകുട്ടിയെ ‘തന്ത ത്താഴ് ‘ എന്ന കഥയിൽ പ്രമോദ് രാമൻ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ദീപയുടെ ‘റിസ യുടെ(അ)സത്യലോകം’ എന്ന കഥയിൽ എത്തുമ്പോൾ അച്ഛന്റെ സ്നേഹപ്രകടനം ചൂഷണമായി തെറ്റിദ്ധരിക്കുന്ന ഒരു പെൺകുട്ടിയെ കാണാം. സ്കൂളിലെ മോറൽ ക്ലാസ് ആണ് കുട്ടിയെ ഇത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. സമകാലത്ത് സ്വന്തം വീടിനകത്ത് തന്നെ നടക്കുന്ന ചൂഷണങ്ങൾ കാരണം സ്വന്തം മക്കളെ ഒന്ന് ലാളിക്കാൻ പോലും സാധിക്കാത്ത പിതാവിന്റെ നിസ്സഹായാവസ്ഥ ഈ കഥയിൽ ഉളുരുക്കുന്ന രീതിയിൽ കഥാകാരി ആവിഷ്കരിക്കുന്നു.

സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന ചിലന്തിയെ ഓർമിപ്പിക്കുന്നു ‘അറമാപ്പുലി’ എന്ന കഥയിലെ അപ്പൻ.കുടുംബ ബന്ധങ്ങളിലെ ചില സംഘർഷങ്ങളെയാണ് ഈ കഥ അനാവരണം ചെയ്യുന്നത്. ജനിച്ച മണ്ണിന്റെ രക്ഷക്കുവേണ്ടി, താഴ് വാരത്തിൽ പണിതുകൊണ്ടിരിക്കുന്ന അണക്കെട്ട് വെള്ളത്തിലാഴ്ത്താൻ പോകുന്ന വനഭൂമിക്കുവേണ്ടി , കാടിന്റെ പൈതൃകത്തിന് വേണ്ടി പോരാടുന്ന ആദിവാസി ജനതയും അവരോട് ഐക്യപ്പെടുന്ന ജയന്തി, നന്ദൻ എന്നീ കഥാപാത്രങ്ങളെ അഭയം എന്ന കഥയിൽ കാണാം. പോരാട്ടങ്ങൾക്ക് എതിര് നിന്ന നന്ദനെ കാടിന്റെ സൗന്ദര്യവും നിഗൂഢതയും ഭ്രമിപ്പിക്കുകയും അയാൾ സ്വയം പരിവർത്തനം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ കഥയിൽ .ആദ്യമായി മോഷണത്തിന് ഇറങ്ങുന്ന ഒരു കള്ളൻന്റെ അനുഭവങ്ങളാണ് ‘ഉത്തമൻ കള്ളൻ ‘ എന്ന കഥയുടെ ഉള്ളടക്കം. സ്വതന്ത്രമായി ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ / പുരുഷന്റെ കാഴ്ചപ്പാടുകളാണ് ‘വുമൺ ഈറ്റേഴ്സ് ‘എന്ന കഥ പ്രശ്നവൽക്കരിക്കുന്നത്. കഴുകൻ കണ്ണുകളോടെ സമൂഹം അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു .ഈ കഥയിലെ വസുധ എന്ന സ്ത്രി അത്തരം സദാചാര നോട്ടങ്ങൾക്ക് വിധേയയാവുന്ന ഒരു സ്ത്രീയാണ്. ഏകാകികളും നിസ്സഹായകളുമായ സ്ത്രീ ജീവിതങ്ങളെ സങ്കല്പത്തിൽ കീറി പറിച്ച് ഭക്ഷിക്കുന്ന വുമൺ ഈറ്റേഴ്സിനെ പറ്റി കഥയിലെ രാജേന്ദ്രൻ എന്ന കഥാപാത്രത്തോട് വസുധ സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലും ഒരു ‘ വുമൺ ഈറ്റർ’ ആവാതിരിക്കാൻ അപേക്ഷിക്കുന്നുണ്ട് അവൾ.എന്നാൽ വസുധയും രാജേന്ദ്രനും തമ്മിലുള്ള ബന്ധത്തെ സഹപ്രവർത്തകർ വേറൊരു തലത്തിലാണ് നോക്കിക്കാണുന്നത്. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ് “അവർ വസുധാമേഡത്തിനെ ഭക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു. ഉത്സാഹത്തോടെ വട്ടം കൂടിയിരുന്നു ഓരോ ഞരമ്പുകളും നുള്ളിപ്പറിച്ച് , ഒരു മാംത്സത്തരി പോലും കളയാതെ സൂക്ഷ്മതയിൽ, ആസ്വാദ്യതയുടെ ശബ്ദശകലങ്ങളുമായി അവർ ഭക്ഷിച്ചു തുടങ്ങി. വുമൺ ഈറ്റേഴ്സിന്റെ അംഗസംഖ്യ സ്ത്രീപുരുഷ ഭേദമില്ലാതെ വർദ്ധിച്ചു വർദ്ധിച്ചു വന്നു.

പലവിധ ജീവിതങ്ങളാണ് വികെ ദീപാ തൻറെ കഥകളിലൂടെ ആവിഷ്കരിക്കുന്നത് വൈവിധ്യമാർന്ന സ്ത്രീജീവിത പ്രപഞ്ചം ആ കഥകളിൽ വായനക്കാർ കണ്ടുമുട്ടുന്നു. അലീന( ഷൈൻസ് ലാബിറിന്ത്) സനൂപ( മരിച്ച പെണ്ണുങ്ങൾ) കുഞ്ഞന്ന ( സർപ്പക്കൊത്ത്) എലന ( പ്രണയവും എലനയും ) റിസ( റിസയുടെ ( അ) സത്യലോകം) വസുധ( വുമൺ ഈറ്റേഴ്സ്) ജയന്തി ( അഭയം ) അങ്ങനെ എത്രയോ ഉദാഹരണങ്ങൾ .ജീവിക്കുന്നവരും മരിച്ചവരും നിരന്തരം വികെ ദീപയുടെ കഥകളിൽ പ്രത്യക്ഷപ്പെടുന്നു. മരിച്ച പെണ്ണുങ്ങൾ,സർപ്പക്കൊത്ത് , അറമാപ്പുലി എന്നീ കഥകളിൽ മരണാനന്തര ലോകമാണ് കഥാപശ്ചാത്തലമാവുന്നത്.ഫാന്റസിയും റിയാലിറ്റിയും ഇവിടെ പരസ്പരം സമ്മേളിക്കുന്നു .ഭ്രമാത്മകമായ ഒരു ലോകം ഒട്ടുമിക്ക ആഖ്യാനങ്ങളിലും കാണുന്നുണ്ട്. ഭാഷയിലും ആഖ്യാനത്തിലും ആവിഷ്കാരത്തിലും പുതുമ പുലർത്തുന്നുണ്ട് ഈ കഥകൾ . വായനക്കാർക്ക് പരിചിതവും അപരിചിതവുമായ കഥാലോകമാണ് ദീപാ ആവിഷ്കരിക്കുന്നത്. മിക്ക കഥകളും മനശാസ്ത്രപരമായ തലങ്ങളിലേക്ക് കൂടി വികസിക്കുന്നുണ്ട്. ജീവിതം,മരണം, മരണാനന്തരലോകം, പ്രണയം, രതി, പ്രതികാരം,ഹിംസ, സ്ത്രീജീവിതം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളെ ആഴത്തിലും പരപ്പിലും ആവിഷ്കരിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകൾ .

ആസിഫ് കൂരിയാട്

മലയാളവിഭാഗം അധ്യാപകൻ
മലപ്പുറം ഗവൺമെന്റ് കോളേജ്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleNext article

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos