അസീസ് തരുവണ
സുകുമാരൻ ചാലിഗദ്ധ എന്ന റാവുള(അടിയ) കവിയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും എന്നാണെന്ന് വ്യക്തമായി ഓർക്കുന്നു. ചേവായൂരിലുള്ള ‘കീർത്താഡ്സി’ൽ വെച്ചു നടന്ന ഒരു ചരിത്ര സെമിനാറിൽ വെച്ചായിരുന്നു അത്. അന്ന് സുകുമാരനുമായി ഏറെയൊന്നും സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല. അന്നെന്നെ ഏറെ ആകർഷിച്ചത് സുകുമാരൻ നടത്തിയ ഒരിടപെടലാണ്.അടിയ സമുദായത്തെക്കുറിച്ച് ഒരു ഗവേഷകൻ അവതരിപ്പിച്ച പ്രബന്ധത്തിലെ ചില പോയൻ്റുകളോട് വിയോജിച്ചു കൊണ്ട് നടത്തിയ ശക്തമായ ഇടപെടൽ… അക്കാലത്ത് സുകുമാരൻ്റെ കവിതകൾ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരു പക്ഷേ, സുകുമാരൻ എന്ന പേരിനെക്കാൾ ആദ്യം മനസിൽ പതിഞ്ഞത് ചാലിഗദ്ധ എന്ന പേരാണ്. മുത്തങ്ങാ സമരത്തെ തുടർന്ന് പോലീസിൻ്റെ നരനായാട്ടിന് വിധേയമായ ഒരിടയാ സെറ്റിൽമെൻ്റാണ് (കോളനി എന്ന പദം ബോധപൂർവ്വം ഒഴിവാക്കുന്നു) ചാലിഗദ്ധ. മുത്തങ്ങാ സമരത്തെ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തിയതിൻ്റെ തൊട്ടടുത്ത ദിവസം സാംസ്ക്കാരിക പ്രവർത്തകർക്കൊപ്പം ചാലിഗദ്ധ സന്ദർശിച്ചത് മായാത്ത ഓർമ്മയാണ്. ബത്തേരിയിൽ വെച്ച് നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് നേരിട്ട് ക്ഷണിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ചാലിഗദ്ധ സന്ദർശനം. സുകുമാരനും കേരളത്തിലെ ഗോത്രസമുദായങ്ങളിൽ നിന്നുള്ള 40 ലേറെ മറ്റുകവികളും ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത് സാഹിത്യത്തിലെ മുത്തങ്ങാ സമര (പ്രയോഗത്തിന് സിവിക് ചന്ദ്രനോട് കടപ്പാട്) മാണെന്ന് എനിക്കഭിപ്രായമില്ല. കാരണം ആർക്കും അടിച്ചമർത്തുവാൻ കഴിയാത്ത, അപ്രതിരോധാമായ ഉയർത്തെഴുന്നേൽപ്പാണ് ഈ കവികൾ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.ഏറെക്കുറെ അന്യമായി കൊണ്ടിരിക്കുന്ന, ലിപിയില്ലാത്ത തങ്ങളുടെ ഗോത്രഭാഷകളിലാണ് അവർ അഭിമാനപൂർവ്വം കവിതകൾ എഴുതി കൊണ്ടിരിക്കുന്നത്. റാവുള, പണിയ, ഇരുള, മുതുവാൻ, മാവില, കാട്ടുനായ്ക്ക,.. തുടങ്ങി ഒട്ടേറെ കേരളീയ ഭാഷകളിൽ കവിതകളെഴുതുന്ന കവികൾ നമുക്കിന്നുണ്ട്.( കേരളം മലയാളിയുടെ മാതൃഭൂമി എന്ന ഇ എം എസിൻ്റെ പ്രയോഗം തിരുത്തപ്പെട്ടു കഴിഞ്ഞു) കഴിഞ്ഞൊരു വർഷം കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് മുതുവാൻ ഭാഷയിലെഴുതുന്ന അശോകൻ മറയൂരിൻ്റെ ‘പച്ചവ്ട് ‘എന്ന സമാഹാരത്തിനായിരുന്നു. മുതുവാൻ ഭാഷയിലെഴുതുന്ന കവിക്ക് അക്കാദമി അവാർഡ് നൽകിയത് ഉചിതമാണോ എന്ന സന്ദേഹം അന്ന് ചിലർക്കുണ്ടായി. ലളിതമാണ് അതിനുള്ള ഉത്തരം: നമ്മുടേത് ‘ മലയാള സാഹിത്യ അക്കാദമി ‘യല്ല, ‘കേരള’ സാഹിത്യ അക്കാദമിയാണ്. അതിനാൽ മുതുവാൻ ഭാഷയെന്ന കേരളീയ ഭാഷയിൽ എഴുതുന്ന കവിക്ക് അവാർഡ് നൽകാവുന്നതാണ്.

ഏതാനും മാസം മുമ്പ് ഡി സി ബുക്സ്പ്രസിദ്ധീകരിച്ച ‘ഗോത്ര കവിത ‘ എന്ന സമാഹാരത്തിൽ 45 ആദിവാസി കവികളുടെ കവിതകളാണുള്ളത്. സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം.മാവിലനും ചേർന്നാണ് ആ സമാഹാരം എഡിറ്റു ചെയ്തത്. തീർച്ചയായും ‘കേരള സാഹിത്യ ‘ ചരിത്രത്തിലെ ഉജ്ജ്വലാധ്യായമാണ് ഈ സമാഹാരം.സുകുമാരൻ ചാലിഗദ്ധയെ ഒടുവിൽ കണ്ടത് കേരള സാഹിത്യ അക്കാദമി വയനാട്ടിലെ കാട്ടിക്കുളത്തു വെച്ചു നടത്തിയ സാഹിത്യ ക്യാമ്പിൽ വെച്ചാണ്.കവി പി.രാമൻ ഡയറക്ടറായിരുന്ന പ്രസ്തുത ക്യാമ്പിൽ ആദിവാസികളിൽ നിന്നുള്ള കവികളും ഗവേഷകരുമാണ് ക്ലാസ്സുകൾ എടുത്തിരുന്നതും ക്യാമ്പ് അംഗങ്ങളോട് സംവദിച്ചതും. സുകുമാരൻ ചാലിഗദ്ധ, ശിവലിംഗൻ പി ,അശോകൻ മറയൂർ, അജയൻ മടൂർ, ധന്യ വേങ്ങച്ചേരി, ഡി അനിൽകുമാർ, സുരേഷ് എം.മാവിലൻ, ശാന്തി പനയ്ക്കൻ, ഡോ.നാരായണൻ എം.എസ് തുടങ്ങി ഒട്ടേറേ ഗോത്ര കവികളും ഗവേഷകരും ക്യാമ്പിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയുണ്ടായി.( ഇവരിൽ പലരും bilingual കവികളാണ് എന്നൊരു പ്രത്യേകതകൂടിയുണ്ട് )ക്യാമ്പിൻ്റെ ഉദ്ഘാടന സെഷനിൽ മുഖ്യ പ്രഭാഷകനെന്ന നിലയിൽ ഞാൻ പറയുവാൻ ശ്രമിച്ചത് ഗോത്ര കവിതയുടെ ദേശീയ,അന്തർദേശീയ മാനങ്ങളെക്കുറിച്ചും അതിൻ്റെ പ്രത്യയശാസ്ത്രതലങ്ങളെക്കുറിച്ചുമാ യിരുന്നു.ആദിവാസി സാഹിത്യം ഇന്നൊരു സാർവദേശീയ സാഹിത്യ പ്രസ്ഥാനമാണ് . ഓരോ രാജ്യത്തെയും പ്രാചീനജനത , തങ്ങളുടെ സ്വത്വ ത്തെയും അസ്തിത്വത്തെയും സംബന്ധിച്ച അന്വേഷണങ്ങളിലേർപ്പെട്ട തിന്റെ ഫലമാണ് ഈ സാഹിത്യധാര. ഓരോ രാജ്യത്തെ ആദിവാസി സാഹിത്യത്തിനും തദ്ദേശീയമായ ചില ആവരണങ്ങളും സ്വഭാവങ്ങളും സവിശേഷതകളുമുണ്ടെങ്കിലും പൊതുവായ ചില തന്തുക്കൾ അവയെ ബന്ധിപ്പിക്കുന്നതായി കാണാം . എഴുത്തിന്റെ സൗന്ദര്യശാസ്ത്രം അതിൽ പ്രധാനമാണ്.

പാശ്ചാത്യവും പൗരസ്ത്യവുമായ സൗന്ദര്യശാസ്ത്ര ങ്ങൾ മുന്നോട്ടുവെക്കുന്ന ആശയ പരിസരമല്ല ആദിവാസി സൗന്ദര്യശാസ്ത്രത്തിന്റേത് . മറ്റൊരു രീതിയിൽ പറഞ്ഞാൽ , പാശ്ചാത്യ, പൗരസ്ത്യ സൗന്ദര്യശാസ്ത്രപദ്ധതികളൊന്നും തന്നെ ആദിവാസികളുടെ കലയെയോ കലാനുഭവങ്ങളെയോ അഭിസംബോധന ചെയ്യുന്നവയല്ല. വരേണ്യമായ മുഖ്യധാരാ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുറത്തായിരുന്നുവല്ലോ ആദിവാസികളും ആദിവാസി സർഗാവിഷ്ക്കാരങ്ങളും.അതിനാൽ നമ്മുടെ അളവുകോലുകൾ അതിനു മുന്നിൽ അപ്രസക്തമാണ്. സൗകര്യത്തിന് വേണ്ടി ദലിത് സാഹിത്യത്തിൻ്റെ പരിധിയിൽ ആദിവാസി സാഹിത്യത്തെയും ഉൾപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. തീർച്ചയായും ഇന്ത്യൻ അവസ്ഥയിൽ ആദിവാസി സാഹിത്യത്തിനും ആദിവാസി സാഹിത്യത്തിനും ദലിത് സാഹിത്യത്തിനും ബന്ധുത്വമുണ്ട് . അതിനാൽ ഒട്ടേറെ ആദിവാസി എഴുത്തുകാരെ ദലിത് സാഹിത്യത്തിന്റെ പരിധിയിലാണ് ഉൾപ്പെടുത്താറുള്ളത് . ഉദാഹരണമായി , മറാഠി ദലിത് എഴുത്തുകാരിൽ പ്രഗത്ഭരായ ആത്മരാം റത്തോഡ് ( Atmaranam Rathod ) , ലക്ഷ്മൺ മനെ ( Laxman Mane ) , ലക്ഷ്മൺ ഹൈക്കവാ ദ് ( Laxman Gaikawad ) തുടങ്ങിയവരെല്ലാം നാടോടി ആദിവാസി വിഭാഗ ( Nomadic tribes ) ങ്ങളിൽപ്പെട്ടവരാണ് . ആദിവാസി സാഹി ത്യശാഖ സമീപകാലത്ത് രൂപപ്പെട്ടതാകയാലും എഴുത്തിലും വീക്ഷ ണത്തിലും ആദിവാസി എഴുത്തുകാർ ദലിതുകളുമായി ഐക്യപ്പെട്ടതിനാലും ആദിവാസി ദലിത് വിഭജനം അനിവാര്യമായിരുന്നില്ല എന്നു പറയുന്നതാവും ശരി . അതേസമയം , പ്രസക്തമായ ഒരു സംഗതി , ആദിവാസി സാഹിത്യം എന്നത് ആഗോളവ്യാപകമാണ് . ദലിത് സാഹിത്യമാകട്ടെ , ഇന്ത്യയിലൊതുങ്ങുന്നതും. ജാതി എന്നത് പോലും ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്റെ മാത്രം സവിശേഷതയാണ് . ജാതീയത ഇന്ത്യയിലാണ് ഏറ്റവും വ്യാപകവും ശക്തവുമെങ്കിലും ഇന്ത്യയുടെ സമീപരാജ്യങ്ങളിലും പലവിധത്തിൽ നമുക്ക് കാണാനാവും . പാക്കിസ്ഥാനിലും നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും മറ്റും ജാതി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലേതുപോലെ അംബേദ്ക്കർ – പോസ്റ്റ് അംബേദ്ക്കറിസ്റ്റ് ആശയലോകത്തു നിന്നോ തത്തുല്യമായ വിമോചന ആശയപരിസരത്തു നിന്നോ രചന നിർവഹിക്കുന്ന എഴുത്തുകാർ അവിടങ്ങളിൽ ഉള്ളതായി അറിയില്ല. മുഖ്യധാരയിൽ ഇടപെടുകയും മുഖ്യ ധാരാ ഭാഷയിലും ശൈലിയിലും എഴുതുകയും ചെയ്യുന്നവർ അവിടങ്ങളിൽ ഇല്ലെന്നല്ല ഇതിനർഥം. എന്തുതന്നെയായാലും മൂവായിരം വർഷത്തെ ഭ്രഷ്ടിലും അടിമത്ത ത്തിലും നരകയാതന അനുഭവിച്ച ഇന്ത്യയിലെ ദലിത് , ആദിവാസി ജനത , അനുഭവത്തിന്റെ ഒരു വൻകരതന്നെ അവരുടെ രചനകളിലൂടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് . തങ്ങളെ അടിമകളും കീഴാളരു മാക്കിയവർക്കെതിരെ സർഗാത്മകമായി അവർ പകരം വീട്ടികൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ഫാസിസത്തെ അവർ തീക്ഷ്ണമായ ചോദ്യശരങ്ങൾ കൊണ്ട് നേരിട്ടുകൊണ്ടിരിക്കുന്നു: ‘ മനുവിനെ മുറ്റത്തെ ആര്യവേപ്പിൽ തലകീഴായി , നഗ്നനായി കെട്ടിത്തൂക്കി ഞാനയാളുടെ രക്തധമനികൾ കുത്തികീറിനോക്കും ; എന്റെ പൂർവ്വീകരുടെ എത്ര രക്തമയാൾ കുടിച്ചിട്ടുണ്ടെന്നറിയാൻ ‘ എന്ന് ഗുജറാത്തി കവി ജയന്ത് പാർമർ…ooooo

ഇന്ത്യയിലെ മുഖ്യധാരാ ഭാഷകളിലും ആദിവാസി ഭാഷകളിലും രചന നിർവഹിക്കുന്ന എഴുത്തുകാരന്മാർ / കാരികൾ ഇന്ന് ആദിവാസി സാഹി ത്യത്തിലുണ്ട് . ദീലി , സന്താളി , ബോഡോ , മുണ്ടാരി , ഗാരോമിസോ , ലെപ്ചാ , ആവോ , അഗോമി , ആദി , ഹോഗാമിറ്റ് , കോക്മ്പൊറോക്ക് , തുടങ്ങിയ ഭാഷകളിലും ഇംഗ്ലീഷിലുമാണ് ഇന്ന് ആദിവാസി രചനകൾ ശക്തിപ്പെട്ടിട്ടുള്ളത് . വടക്കു കിഴക്കൻ ഇന്ത്യയിലെ ആദിവാസികളേറെയും ഇംഗ്ലീഷിലാണെഴുതുന്നത്. മാമംഗ്ഭായ് , കിംഫാംനോങ്കിന്റി , ആദിവാസി ഭാഷകളിലെഴുതുന്ന രാംദയാൽ മുണ്ഡ , വിനായക് തുറാം , – റോബിൻ ഗാംഗപോൾ ലിംഗഡോ തുടങ്ങിയവർ ഉദാഹരണം . എന്നാൽ അതിൽ ബോഡോ , നിർമലാ പുതുൽ തുടങ്ങിയവർ ഇപ്പോൾ ഏറെ ശ്രദ്ധേയരാണ് . മറാഠിയിലെ ഭുജംഗേ മഷ്റാം മുതൽ ഒട്ടേറെ എഴുത്തുക്കാർ മുഖ്യധാരാ ഭാഷകളിലെഴുതുന്ന ആദിവാസി എഴുത്തുകാരാണ് .സ്വഗോത്ര ഭാഷയിലേക്കുള്ള തിരിച്ചുപോക്ക് ലോകത്തിൽ പലയി ടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് . ആഫ്രിക്കയിലെകറുത്ത വർഗക്കാരായ പല എഴുത്തുകാരും മാതൃഭാഷയെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് . കോളനിയാന്തര നീഗ്രോ സാഹിത്യകാരന്മാരിൽ പ്രമുഖനും കെനിയക്കാരനുമായ ങ്ങൂങ്ങി വാ തിയാ ഗോ ( Nghgi ) ജയിലിനകത്ത് വെച്ച് രചിച്ച ‘ ചെയ്താനി മുതറബൈനി ‘ ( Devil on the Cross ) എന്ന നോവൽ എഴുതിയത് സ്വന്തം ഭാഷയായ ജികുയുഭാഷയിലായിരുന്നു . അധിനിവേശത്തിന്റെ ക്രൂരമായ ഈ കാലത്ത് , ഗോത്രഭാഷകൾ അതിവേഗം അന്യമായി കൊണ്ടിരിക്കുമ്പോൾ ഗോത്രഭാഷയിൽ രചന നിർവഹിക്കുന്നത് അധിനിവേശവിരുദ്ധ സമരത്തിന്റെ കൂടി ഭാഗമാണ്. മലയാള ഭാഷയുടെ അധിനിവേശത്തിനിരയാവുന്ന കേരളത്തിലെ ഗോത്രഭാഷകളുടെ ചെറുത്തു നിൽപ്പു കൂടിയാണ് സുകുമാരൻ ചാലിഗദ്ധ അടക്കമുള്ള ഗോത്ര കവികളുടെ രചനകൾ.