ലളിതമായ സൂത്രവാക്യങ്ങൾ ചേർത്തെഴുത്തിയുള്ള ‘രാഷ്ട്രീയ’ വായനകളും, വളരെ ഉറക്കെ രാഷ്ട്രീയം സംസാരിച്ചു കേൾപ്പിക്കുന്ന സിനിമകളും പതിവുരീതിയായിത്തീർന്ന കാലത്താണ് മഹേഷ് നാരായണൻ ‘മാലിക്കു’ മായെത്തുന്നത്.

ഇടക്കെപ്പോഴോ ‘മാലിക്’ മനു ജോസെഫിന്റെ ‘മിസ് ലൈല armed and dangerous’ എന്ന നോവലിനെ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ അധികാരം ഏതാണ്ട് സമ്പൂർണമായി സ്ഥാപിച്ചു തുടങ്ങുന്ന ദാമോദർ ജിയുടെയും അദ്ദേഹത്തിന്റെ കരുത്തനായ കൂട്ടാളിയുടെയും പൂർവകാലത്തെ ഒരു ഇരുണ്ട അദ്ധ്യായം തെളിവുകളോടെ സൂക്ഷിക്കുന്ന മുകുന്ദനിലാണ് കഥ അവസാനിക്കുന്നത്. ദാമോദർജിക്ക് ഒരു മതചിഹ്നത്തിന്റെ വിശുദ്ധി ജനം കല്പിച്ചു നൽകുന്ന ഈ കാലത്ത് വെളിപ്പെടുത്താനുള്ളതല്ല ആ സത്യമെന്ന ബോധ്യത്താൽ മുകുന്ദൻ തെളിവുകളുമായി കാത്തിരിക്കുന്നതാണ് നോവലിന്റെ അവസാനം. മുകുന്ദൻ ലോകത്തോട് ആ സത്യം വെളിപ്പെടുത്തുന്നില്ലെങ്കിലും നോവലിസ്റ്റ് ഇന്ത്യയിൽ നടന്ന പ്രമാദമായ ഒരു കേസിനെ അനുസ്മരിപ്പിക്കുന്ന ആ സംഭവം വിശദാംശങ്ങളോടെ നോവലിൽ വെളിപ്പെടുത്തുന്നുണ്ട്. മഹേഷ് നാരായണന് സിനിമ തീരുമ്പോൾ മനു ജോസെഫിനേക്കാൾ ഛായ തോന്നുന്നത് മുകുന്ദനെന്ന മനു ജോസഫിന്റെ കഥാപാത്രത്തോടാണ്. എന്നാൽ, നോവലിലെ മുകുന്ദനെപ്പോലെ അനിശ്ചിതമായ ഒരു കാത്തിരിപ്പിന് സന്നദ്ധനാവാനുള്ള ആത്മവിശ്വാസം കാലത്തെക്കുറിച്ച് മഹേഷിനില്ല. അയാൾ പറയാനുള്ളത് പറഞ്ഞു വെച്ചിട്ടുണ്ട്. സൂക്ഷ്മമായിട്ടാണെങ്കിലും അതിസാധാരണമായി തന്നെ. മൂർച്ചയോടെ തന്നെ.

വർഗീയതയുടെ ഉറവിടം എന്താണ്?
ഇന്ന് സോഷ്യൽ മീഡിയയിൽ ദൃശ്യമായ വിശകലന മാതൃകകൾ മുഖ്യമായും ചൂണ്ടിക്കാണിക്കുന്നത് ടെക്സ്റ്റ്‌കളെയാണ്. അതു മനു:സ്മൃതി ആവാം. ഖുർആൻ ആവാം. അത് ടെക്സ്റ്റ്‌ൽ നിന്നും ഉണ്ടായി വന്നു പ്രത്യയശാസ്ത്രമായി സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്ന ലളിതയുക്തിയിലുള്ള ആ വിശകലന മാതൃകയോട് ചേർന്നു നടക്കുന്നില്ല ‘മാലിക്’.

‘റമദാപ്പള്ളി’ യിൽ അടിസ്ഥാനപരമായി ഉള്ള വിഭവ ദൗർലഭ്യമാണ്, ദാരിദ്ര്യമാണ് അവിടത്തെ മനുഷ്യർ തമ്മിലുള്ള വിഭാഗീയതക്ക് അടിസ്ഥാനമായിത്തീരുന്ന അകത്തുള്ള ഘടകം. സുനാമിയും, ഓഖിയും ആഞ്ഞടിക്കുന്ന ദുർബലമായ ഭൂമിശാസ്ത്രവും അവിടെ പ്രധാനമാണ്. സുനാമി റമദാപ്പള്ളി തീരത്തെ ആഞ്ഞടിച്ചു സർവ്വതും നശിപ്പിക്കുന്ന ഘട്ടത്തിലാണ് ഡേവിഡ് ഉപകരണമാവുന്നത്.
വർഗീയത ബലപ്പെടാൻ പുറത്തുള്ള ഘടകമായി പ്രവർത്തിക്കുന്നത് ‘റമദാപ്പള്ളി’ യിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച്, പ്രകൃതിയെയും വിഭവങ്ങളെയും സാമ്പത്തികമായും അധികാരപരമായും വിഴുങ്ങാൻ ഒരുങ്ങുന്ന താല്പര്യങ്ങളാണ്.ആ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയവും സാമുദായികവും രാഷ്ട്രപരവുമായ ഇടങ്ങളെ ഉപയോഗിക്കുന്ന താല്പരകക്ഷികളുടെ ശൃംഖലയാണ്. സിനിമയിലെ എല്ലാ ക്രൂരതകളുടെയും ഉറവിടമായിത്തീരുന്നയിടം അതാണ്. മതമല്ല.

മഹേഷ് നാരായണന്റെ ആഖ്യാനം ഏറ്റവും ഫലപ്രദമാവുന്ന ഇടവും അതാണ്. ബീമാപ്പള്ളി മാത്രമല്ല, കേരളത്തിലെ തന്നെ സമാനഭൂമികകളിലെ മറ്റു ചില പ്രമാദമായ സംഭവങ്ങളുടെ അടരുകളും ചേർന്നതാണ് ‘മാലിക്’.

‘മാലിക്’ സുലൈമാന്റെ കഥയല്ല എന്നതാണ് അതിന്റെ ശക്തിയും ദൗർബല്യവുമായി തോന്നിയത്. കമൽ ഹാസ്സന്റെ നായകനോട് താരതമ്യപ്പെടുത്താവുന്ന മിഴിവ് സുലൈമാന്റെ കഥാപാത്രത്തിനോ ഫഹദിന്റെ അഭിനയത്തിനോ അനുഭവപ്പെട്ടില്ല. സുലൈമാൻ അലിയിക്ക ആയി മാറുന്ന പരിണാമം കഥാഗതിയിൽ യുക്തിപരമെങ്കിലും കഥാപാത്രഗതിയെ പ്രൗഢമാക്കുന്നില്ല. ആഖ്യാനവും ദുർബലപ്പെടുന്നു. കുഞ്ഞാവുമ്പോൾ മരണപ്പെട്ടെന്ന് കരുതി കുഴിയിലേക്ക് വെച്ചതുപോലെയുള്ള സന്ദർഭങ്ങളിലെ അസാധാരണത്വം കഥാപാത്രത്തൊടൊപ്പം ഒരു അന്തരീക്ഷം പോലെ പിന്തുടരുന്നില്ല. നന്മതിന്മകളുടെ അടരുകൾ ചേർന്നു കമലിന്റെ വരദരാജ മുതലിയാറിൽ തീർത്ത സങ്കീർണമായ നിറഭേദങ്ങൾ അലിയിൽ കാണാനാവില്ല. എങ്കിലും കുടിലമായ ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ കുടിലത നിറഞ്ഞ കഥയിലെ നായകനായിത്തീരുന്ന ദുരന്തം അത്യന്തം സ്വഭാവികമായി സിനിമയോട് വിളക്കിച്ചേർക്കാൻ മഹേഷിന് സാധിച്ചിട്ടുണ്ട്.
ഫ്രഡിയും ജോർജ് സക്കറിയയും അൻവർ അലിയും ജമീലയും അബുബക്കറും എഴുത്തുകൊണ്ടും അഭിനയം കൊണ്ടും മികച്ചു നിന്നു.

സിനിമയിൽ സ്പർശിക്കാതെ പോയ, വേണ്ട വിധം ഉപയോഗിക്കപ്പെടാതെ പോയ ഒന്ന് അലിയും റോസ്ലിനും തമ്മിലുള്ള ഇഴയടുപ്പമാണ്. ഇരുവരും തമ്മിലുള്ള ബന്ധം സിനിമയിൽ രൂപപ്പെടുത്തുന്നതിൽ ഉണ്ടായ ദുർബലതയും നടീ നടൻമാർ തമ്മിൽ ഇല്ലാതെ പോയ രസതന്ത്രവും ഒരു കഥ എന്ന നിലയിൽ സിനിമയുടെ വൈകാരികമായ പ്രഹരശേഷിയെ ബാധിച്ചിട്ടുണ്ട്. സമാനതകൾ പുലർത്തുന്ന തമിഴ് ഗാങ്സ്റ്റർ സിനിമകളിൽ നിന്നും ‘മാലികി’നുള്ള ഒരു വ്യത്യാസം ഇതാണ്. രാഷ്ട്രീയവും അധികാരവും മനുഷ്യരിൽ സൃഷ്ടിക്കുന്ന സൂക്ഷ്മ സംഘർഷങ്ങൾ അവതരിപ്പിക്കുന്നതിൽ ഉന്നതനിലവാരം പുലർത്തിയ സിനിമ, കഥാപാത്രങ്ങളുടെ വ്യക്തിബന്ധങ്ങളുടെ അവതരണത്തിൽ, അഭിനേതാക്കൾ മികവ് പുലർത്തുമ്പോഴും ശരാശരി അനുഭവമാവുന്നു. വ്യക്തമായ കഥാപാത്ര സൃഷ്ടിയായിട്ടും ഉമ്മയും അലിയും തമ്മിലുള്ള ബന്ധത്തിലും ഈ പരിമിതിയുണ്ട്. ഊന്നലുകൾ ഉണ്ടെങ്കിലും മായും അലിക്ക യും തമ്മിലുള്ള സംഘർഷമായി മാലിക്ക് മാറുന്നില്ല.
12 മിനിറ്റ് ഷോട്ട് നന്നായെങ്കിലും ശില്പഘടനയിൽ സ്ഥിരതയോടെ മികവ് പുലർത്താൻ ‘മാലിക്കി’ന് സാധിച്ചിട്ടില്ല. ഉള്ളടക്കത്തിന്റെ ആഴം ശില്പത്തിനനുഭവപ്പെടുന്നില്ല. സുഷിന്റെ സംഗീതം ചിലയിടങ്ങളിൽ ഫിലിം മേക്കിങ്ങിന്റെ ഭാഷയോട് ചേർന്നുകിടക്കുന്നുണ്ട്. ചിലയിടങ്ങളിൽ മാത്രം.
ഒടുവിൽ പള്ളിയിലെ ഖബറിസ്ഥാനടുത്ത് നിന്നും റോസ്ലിൻ ആകാശത്തേക്ക് നോക്കുമ്പോൾ കണ്ടത് റമദാപ്പള്ളിയിലേക്ക് നോക്കി കൈകൾ വിടർത്തി നിൽക്കുന്ന ക്രിസ്തുവിനെയാവുമോ? പരസ്പരം നോക്കി നിൽക്കുന്ന ക്രിസ്തുവിന്റെയും റമദാപ്പള്ളിയുടെയും പശ്ചാത്തലത്തിലേക്ക്, “ഇവിടെ നിൻ പ്രണയാലയം, എന്റെ പ്രാർത്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരെ” എന്ന് ചിത്രയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിലേക്ക് റോസ്‌ലിനെ സിനിമ ഒന്നു ചേർത്തുവെച്ചിരുന്നെങ്കിൽ എന്നു തോന്നി. എന്നാൽ, അത്തരം പ്രതീകവൽക്കരണങ്ങളിലേക്ക് വശീകരിക്കപ്പെടാൻ മഹേഷിന് കഴിയില്ല. റമദാപ്പള്ളിയിൽ സംഭവിച്ചത്, അപൂർണമാണ് എന്നും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നുവെന്നും അവ പുതിയ മുറിവുകളിലേക്ക് വഴി വെട്ടുന്നുവെന്നും രേഖപ്പെടുത്തിവെക്കുന്നു അയാൾ. മുറിവുകളിലേക്ക് വഴി വെട്ടിയ കൈകളെ ഒറ്റവരിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതുൽ പി