ഒടുവിലത്തെ ഇരുട്ട് – അതുൽ പൂതാടി
അകാരണമായ
അകൽച്ചയുടെ കവണക്കല്ലേറ്റ്
കരളിലൊരു വിത്തടർന്നുപോയി
സന്ധ്യാവാങ്കുപോലെ
പരന്ന ഇരുട്ടിൽ
കൂട് കത്തിച്ചു
പിരിയുമിണയുടെ ഓർമയിൽ
ഹൃദയമുള്ള
മീൻമുള്ളുകൾ കുരുങ്ങും
വിയർത്ത കഴുത്ത്
പൊട്ടാത്ത കരച്ചിൽ
ആരുമില്ലെന്നു തോന്നുമ്പോൾ
മുടിയിളക്കി നീലച്ചു- നിൽക്കുമന്തിത്തെങ്ങിനു കീഴെ
ഒറ്റനക്ഷത്രം
കാത്തിരുന്ന കുട്ടി
നക്ഷത്രപ്പാറ്റകളിലേക്കു
ചാലുകീറി നനച്ച തൊടിയിൽ
ഇരുട്ടും ചീവിടുതൊണ്ടും വളമിട്ട്
അവന്റെ കറുത്ത പോളകൾ
പോറ്റി തൂവിയത്
ആരോ വിളിപ്പുറമെന്ന പോലെ
പൊട്ടിയ കുടുക്കോളം
വിടവു വരുമതിനോർമ്മ
മുട്ടി വിരിച്ച് കാത്തിരിക്കുന്നു
പുഴ
വഴിതെറ്റിയുണങ്ങാൻ വിടാത്ത
ഇരുളിൽ വെയിൽ മുളച്ചു
കുതിരാൻ തരാത്ത
കവിത