അയനം – എ.അയ്യപ്പൻ കവിതാ പുരസ്കാരം എം.എസ്.ബനേഷിന് :

വളരെ സന്തോഷം തോന്നിയ വാർത്തയാണ് ഇത്. 1994 – 97 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോളാണ് ശ്രീ.എം.എസ്.ബനേഷിനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം ബനേഷ് കൊടുങ്ങല്ലൂർ എന്ന പേരിൽ എഴുതിവന്നിരുന്നു . MCRV ഹോസ്റ്റലിൽ മൂന്നുവർഷം ഈയുള്ളവൻ എഡിറ്ററായി കയ്യെഴുത്തുമാസിക ഇറങ്ങിയിരുന്നു. അതിൽ ഒന്നിൽ എം.എസ്.ബനേഷുമായി ഒരു അഭിമുഖം തയ്യാറാക്കിയത് ഓർക്കുന്നു. അന്ന് അദ്ദേഹം എം.എ. വിദ്യാർത്ഥിയായിരുന്നു.
ബാനർ സാംസ്കാരിക വേദിയുടെ കവിതാവായനക്കൂട്ടായ്മയിൽ ബനേഷും, അജിത്തും ഉൾപ്പെടെയുള്ളവർ പങ്കെടുത്തതും മറ്റു ചില സാഹിത്യ പരിപാടികളിൽ ഒന്നിച്ചുപങ്കെടുത്തതും ഓർക്കുന്നു. ബനേഷിന്റെയും മറ്റും മുൻകയ്യിൽ മലയാളം ഡിപ്പാർട്ടുമെന്റിൽ നടന്ന കവിയരങ്ങിൽവച്ചാണ് പി.എൻ.ഗോപീകൃഷ്ണനെയും നാസിമുദ്ദീനെയും പരിചയപ്പെടുന്നത്. MCRV ഹോസ്റ്റലിലെ പരിചയം തുടർന്നും നിലനിന്നു എന്നുപറയാം.
നല്ലയിനം പുലയ അച്ചാറുകൾ എന്ന കവിതാ സമാഹാരം ബനേഷിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു ഇടപെടൽ ആയിരുന്നു. നെഞ്ചുംവിരിച്ചു തലകുനിക്കുന്നു , കാത്തുശിക്ഷിക്കേണമേ എന്നീ സമാഹാരങ്ങളും കാലത്തിന്റെ മുഴക്കങ്ങളുടെ സൃഷ്ടികളാണ്.
സി.കെ. ജാനു എന്ന സാമൂഹ്യ പ്രവർത്തകയും , അവരുടെ ഒരു പ്രതികരണം എന്ന നിലയിലും എഴുതുന്ന കവിതയാണ് നല്ലയിനം പുലയ അച്ചാറുകൾ എന്നകവിത . പുതിയ കാലത്തിന്റെ ഭാഷാസംവേദനങ്ങളെ നോക്കിക്കാണുന്ന രചനരീതി ബനേഷിന്റെ കവിതകളിൽ കാണാം.
അണ്ണാറക്കണ്ണോത്സവം എന്ന കവിത ഓർമ്മയും നാടും പരിസരജീവികളും ചേർന്ന ഒരു ലോകം വരച്ചിടുന്ന കവിതയാണ്. കാലിക്കറ്റ് സർവകലാശാലയിൽ ഈ കവിത എം.എ വിദ്യാർത്ഥികൾക്കു പഠിക്കുവാനുണ്ട്.
അയനം അവാർഡുലഭിച്ച പ്രിയ സുഹൃത്തിന് അഭിനന്ദനം . സന്തോഷം.
