വെങ്ങാനൂരിലുദിച്ചതാരമേ
പ്രകാശഗോപുരനാളമെ
അങ്ങു നല്കിയ തേജസ്സിൽ
പൊലിമയുണ്ടിപ്പൊഴും.
വീണ്ടും വരിക താരമേ
ഒന്നുകൂടെ വരേണമിവിടെ
കാലം നല്കിയ വരദാനമെ
ഒന്നുകൂടെ വരേണമിവിടെ
ജാതിവൈകൃതകോമരങ്ങൾഇടയ്ക്കിടെ
കാട്ടാളനൃത്തമാടുമിവിടെ
കാവലാളായി കാത്തു കൊള്ളാൻ
ഒന്നുകൂടെ വരേണമിവിടെ
കാടുവെട്ടി ചോലകീറി
കടഞ്ഞെടുത്തൊരുമണ്ണിതിൽ
പതിതരായി പണിയാളരായി
പാപ്പരായി ഞങ്ങളിവിടെ.
ഐക്യമെന്നതുമോഹമായി
ആക്കമെന്നത്ചോർന്നുപോയി
കൂട്ടമിവിടെ കുറ്റമായി
കൂട്ടുകാരും കടന്നുപോയി
വില്ലു വണ്ടിയിലങ്ങുതീർത്ത
ഞാണൊലികൾ
മുഴങ്ങുമിവിടെ (2)
അങ്ങൊരുക്കിയ ചരിത്രമിവിടെ
കുതറിയോടിപായുന്നു
ചാട്ടുളിയായി
പാഞ്ഞുചെന്നു
തറയ്ക്കുന്നുണ്ടിങ്ങിപ്പൊഴും.
മോചനത്തിൻ കാവലാളായി
ഉദിച്ചുയർന്നൊരു താരമേ
ഊർജമായി ഉണർവിനായി
ഉയിരുകൊള്ളുമെപ്പൊഴും
വിത്തെറിഞ്ഞു വിളവെടുത്തവർ
ഓർത്തതില്ലീകൂട്ടരെ
ചേറിലാണ്ടു പുളഞ്ഞുപൂണ്ടൊരു
പതിതമക്കടെ ജീവിതം
മാറുമറച്ചു നടന്നീടാൻ
മാറാലകൾ തട്ടിമാറ്റീടാൻ
കല്ലുമാലപൊട്ടിച്ചെറിഞ്ഞു
പുതിയ ലോകം തീർക്കുവാൻ
കാലം കാത്തു കനിഞ്ഞു നൽകിയ
സൂര്യതേജസ്സേ നമോവാകം. (2)
ഉപരിവർഗ്ഗചിന്തയിൽ
ഉരുത്തിരിഞ്ഞൊരുജാതിയെ
പിഴുതെടുത്തു പിരിച്ചെറിഞ്ഞു
ശുദ്ധമാക്കാൻ
നോക്കി യോൻ.
ജാതിനാമം സ്വത്വമായി
കാണുമിവിടെ കരാളഹൃദയർ
ജാതി ജന്മശാപമായി
കാണുമിവിടെ
പതിതമക്കൾ
വില്ലു വണ്ടിയിൽ വീണ്ടുമെത്തി
തുല്യ ബോധം നല്കുമോ ?
അയ്യങ്കാളി മന്നവ
വീണ്ടുമിവിടെയെത്തുമോ?
വില്ലു വണ്ടിയിൽ വീണ്ടുമെത്തി തുല്യ ബോധം നല്കുമോ?
അയ്യങ്കാളി മന്നവ വീണ്ടുമിവിടെയെത്തുമോ?
ഡോ. ഏ കെ അപ്പുക്കുട്ടൻ
