ബേബി തോമസ് അനുസ്മരണം :
എം.ബി.മനോജ്
മുണ്ടക്കയത്തെ ഒരു സാംസ്കാരിക കൂട്ടായ്മ രണ്ടായിരത്തി അഞ്ചിൽ ഒരു അവാർഡ് നല്കുകയുണ്ടായി. കാരവൻ കൾച്ചറൽ അവാർഡ് എന്നായിരുന്നു അതിന്റെ പേര്. അവാർഡ് വാങ്ങുവാനായി ഒ.കെ. സന്തോഷിനും ടി.ജി. സന്തോഷിനും ജിഷാദിനും രഘു വി.ടിയ്ക്കും സജിൻ പി.ജെ. യ്ക്കും ഒപ്പം മുണ്ടക്കയത്ത് എത്തി. കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ എന്ന കവിതാപ്പുസ്തകത്തിനായിരുന്നു അവാർഡ്.


മുണ്ടക്കയത്തെ ഡോ.രാജൻ ബാബു സാറ് ഉൾപ്പെടെയുള്ളവരെ ഒരു നേരിയ പരിചയം മാത്രമേ അന്നുണ്ടായിരുന്നുള്ളു. കാരവൻ സാംസ്കാരിക കൂട്ടായ്മയുടെ അമരക്കാരനായിരുന്നു ശ്രീ. ബേബി തോമസ് എന്ന ചെറുപ്പക്കാരനെ അവിടെ വച്ചുകണ്ടു. അന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചും പുതിയ കാല സാഹിത്യത്തെക്കുറിച്ചും അന്നത്തെപരിപാടിയിൽ അദ്ദേഹം പ്രസംഗിച്ചു. ഞങ്ങളോട് സംസാരിച്ചു. കഥാകാരനും എഴുത്തുകാരനുമായ ബേബി തോമാസ് എന്ന സാംസ്കാരിക പ്രവർത്തകനെ അങ്ങനെ പരിചയമായി. അന്ന് അദ്ദേഹം ടെലിഫിലിമുകൾ ചെയ്തുവന്നിരുന്നു. നിറസാന്നിധ്യമുള്ള ഒരു സാംസ്കാരിക പ്രവർത്തകൻ .
അതിനടുത്തവർഷം തിരുവനന്തപുരം കാര്യവട്ടത്തുവച്ച് ദലിത് സ്റ്റുഡന്റ്സ് മൂവ്മെന്റ് ( DSM ) ന്റെ വാർഷിക സമ്മേളനം നടന്നു. വൈകുന്നേരം സാംസ്കാരിക സന്ധ്യയുണ്ടായിരുന്നു. ബേബിച്ചേട്ടനും കുരിപ്പുഴയും ഒന്നിച്ചാണ് വന്നത്. ഒരുപാടുനേരം സംസാരിച്ചു. ഒരു പക്ഷെ ബേബിച്ചേട്ടന്റെ അന്നത്തെ പ്രസംഗം ഒരു ആത്മകഥയ്ക്ക് സമാനമായിരുന്നു. ഒരു വസ്തുവിനെ പല മനുഷ്യർ പലതായി കാണുന്നു എന്ന കാര്യത്തെ ഉദാഹരണത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത് ഇന്നും ഓർക്കുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മയിലൂടെയായിരുന്നു അത്. തൊഴിലാളിയായ ആ അമ്മ പണി കഴിഞ്ഞുവരുമ്പോൾ കുട്ടികൾക്ക് കഴിക്കുവാൻ എന്തെങ്കിലുമൊക്കെ കൊണ്ടുവന്നിരുന്നു. പലപ്പോഴും പണിയെടുക്കുന്ന വീടുകളിൽ നിന്നും നാലുമണിക്കാപ്പിയ്ക്കു കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗമായിരിക്കും കഴിക്കാതെ അമ്മ കൊണ്ടുവന്ന് മക്കൾക്ക് കൊടുക്കുക.
അങ്ങനെ കൊണ്ടുവരുന്ന ഭക്ഷണത്തിന് അതിന്റെ രുചിയോടൊപ്പം അമ്മ ചവയ്ക്കുന്ന മുറുക്കാന്റെ മണവും ചവർപ്പും രുചിയുമുണ്ടായിരുന്നു. പലഹാരങ്ങൾ കാണുമ്പോൾ അമ്മയുടെ വിയർത്തുക്ഷീണിച്ച മുഖം ഓർമ്മവരും എന്ന് അദ്ദേഹം പറഞ്ഞത് ഒരിക്കലും മറക്കാത്ത ഒരനുഭവമായി ഇന്നും തങ്ങി നിൽക്കുന്നു .
മലയാള സിനിമയുടെ ആദ്യനായിക റോസിയെക്കുറിച്ചുള്ള അനുസ്മരണവുമായി ബന്ധപ്പെട്ടതാണ് സംസാരിച്ച മറ്റൊരുകാര്യം. കുരിപ്പുഴ ശ്രീകുമാർ ഉൾപ്പെടെയുള്ളവരുടെ മുൻകയ്യിലാണ് അതിനായുള്ള ശ്രമം ആദ്യമായി നടന്നത്. അന്ന് അവർ തയ്യാറാക്കിയ നോട്ടസിനെക്കുറിച്ചും ഫിലിം ഫെസ്റ്റിവലിൽ നടത്തിയചർച്ചകളെക്കുറിച്ചും മറ്റും സംസാരിച്ചുകൊണ്ട് ആ പ്രഭാഷണം അവസാനിച്ചത് . റോസിയെക്കുറിച്ച് എഴുതിയ കവിത കുരിപ്പുഴ അന്നു വായിക്കുകയുണ്ടായി. റോസി എന്ന നഷ്ടനായികയെ വീണ്ടെടുക്കുന്നതിൽ ഇവർനടത്തിയ ശ്രമങ്ങൾ ഏറെ പ്രാധാന്യമുള്ളതായി മനസ്സിലാക്കുന്നു.
മറ്റൊരിക്കൽ തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിച്ചു. ബേബിച്ചേട്ടന്റെ മുൻകയ്യിൽ നടന്ന ഒരു സാഹിത്യ കൂട്ടായ്മയായിരുന്നു അത്. മലയാള സാഹിത്യത്തിന്റെ വികാസവും അതിൽ രൂപപ്പെട്ട അഭാവങ്ങളെക്കുറിച്ചുമാണ് അന്നു സംസാരിച്ചത്. പങ്കെടുത്തവർ പലരും എന്നോടു വിയോജിച്ചതായി ഓർക്കുന്നു. അതേസമയം ഇങ്ങനെ ഒരു പേപ്പറായിരുന്നു താൻ പ്രതീക്ഷിച്ചിരുന്നത് എന്നും അത് കേൾക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. എന്നാൽ ദലിത് സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതിഫലനം പിന്നീട് കൂടുതൽ ചർച്ചചെയ്യപ്പെടുകയുണ്ടായി എന്ന കാര്യം വ്യക്തമാണല്ലൊ. ഒരുപാട് സൗഹൃദം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് ആരാധന തോന്നുകയുണ്ടായി.
ആ ഘട്ടം ബേബി തോമസ് എന്ന വ്യക്തിയുടെ ഏറ്റവും സജീവമായ കാലമാണെന്നു വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ പ്രവർത്തനകാലം കൂടിയായിരുന്നു അത്. മരംകൊത്തി എന്ന സിനിമ ജനശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു . സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗത്തിൽ സെമിനാറിന് പങ്കെടുക്കുകയുണ്ടായി.
ആറുവർഷം മുമ്പ് ദലിത് എന്ന പദം ഒഴിവാക്കിക്കൊണ്ട് ഒരു ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. ഇതിനുള്ള ചേതോവികാരം എന്താണ് എന്ന് വ്യക്തമല്ലായിരുന്നു. ഈ ഘട്ടത്തിൽ കെ.കെ. കൊച്ച് ഒന്നാമതായി നൂറുകണക്കിനാളുകൾ ഒപ്പ് ഇട്ടുകൊണ്ട് ഒരു മെമ്മോറാണ്ടം സർക്കാരിന് നല്കുകയുണ്ടായി. ഫേസ്ബുക്കു കാമ്പയിനിലൂടെയായിരുന്നു അന്ന് ഒപ്പുശേഖരണം നടത്തിയത്. ഡോ.എ.കെ.വാസു, ചന്ദ്രമോഹൻ എസ്, എ.വി.മുരുകരാജ് ഉൾപ്പെടെ ഞങ്ങൾക്കൊപ്പം നിയമസഭയിൽ മന്ത്രിമാരുടെ ഓഫീസുകളിൽ മെമ്മോറാണ്ടം നല്കുവാൻ മുന്നിൽ നിന്നത് ബേബിച്ചേട്ടനായിരുന്നു. സർക്കാറിന്റെ നടപടിയോട് പല തുറകളിൽ നിന്നും പ്രതിഷേധം രൂപം കൊണ്ടിരുന്നു. അതിന്റെകൂടി ഭാഗമായിക്കൊണ്ടാവണം സർക്കാർ പ്രസ്തുതഉത്തരവ് പിൻവലിക്കുകയായിരുന്നു.
തിരക്കഥാകൃത്ത് , നാടകകൃത്ത് , സിനിമാ സംവിധായകൻ, ടെലിഫിലിം സംവിധായകൻ, കഥാകാരൻ , നോവലിസ്റ്റ്, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലൊക്കെയും തന്റേതായ ഒരിടം നിർമ്മിക്കുവാൻ ശ്രീ. ബേബി തോമസിനു സാധിച്ചു. ഫെബ്രുവരി 4 അദ്ദേഹത്തിന്റെ മൂന്നാമത് അനുസ്മരണ ദിവസമാണ്. അദ്ദേഹത്തിന്റെ രചനകൾ പഠിക്കപ്പെടുകയും സ്മരണകൾ നിലർത്തുകയും സ്മാരകങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വങ്ങളുടെ സ്മരണ അർത്ഥവത്താകുകയുള്ളു. അവ സംജാതമാകുമെന്ന് പ്രത്യാശിക്കാം .