പ്രകൃതിയെക്കുറിച്ചുള്ള ആകുലതകൾ മനുഷ്യന്റെ ചിന്തകളിൽ നിറയുന്ന കാലമാണ്. നമുക്ക് ഉപയോഗിക്കാനുള്ള, ചൂഷണം ചെയ്യാനുള്ള വിഭവങ്ങളുടെ കലവറ മാത്രമാണ് ഭൂമിയെന്നാണ് നമ്മുടെ ധാരണ. അത് അബദ്ധജടിലമാണെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. എങ്കിലും ആ തിരിച്ചറിവ് പ്രകൃതിയുടെ മേലുള്ള ആഘാതത്തിൽ എന്തെങ്കിലും കുറവു വരുത്തിയിട്ടുണ്ടോ? മനുഷ്യന്റെ ആർത്തിക്ക് അവസാനമില്ല. ഭൂമിയുടെ മാറിലേൽക്കുന്ന മുറിവുകൾക്ക് അറുതിയുമില്ല. പാരിസ്ഥിതികമായ അവബോധം മൂർത്ത ജീവിതയാഥാർത്ഥ്യങ്ങളുമായി പ്രത്യക്ഷബന്ധം സ്ഥാപിക്കുന്നില്ല. അത് ആശയതലത്തിൽ മാത്രം നിലനിൽക്കുന്നു, പ്രത്യക്ഷ ജീവിതാനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കാതിരിക്കുന്നു. അതുകൊണ്ടാണ് അടുപ്പിച്ചുണ്ടായ രണ്ടു പ്രളയങ്ങൾ പോലും ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പാരിസ്ഥിതിക ദുർബലമേഖലകളുടെയെങ്കിലും സംരക്ഷണത്തിനു വേണ്ടുന്ന നടപടികളിലേക്കോ സമരങ്ങളിലേക്കോ നമ്മെ നയിക്കാത്തത്. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും പകർന്നു നൽകിയ നേരനുഭവങ്ങൾക്കു മുന്നിലും പശ്ചിമഘട്ട മലനിരകളിലെ ഖനനങ്ങൾ ഒരറുതിയുമില്ലാതെ തുടരുന്നത്. അല്ലെങ്കിൽ പ്രളയം ഉണ്ടാകുമ്പോൾ മാത്രം രണ്ടാഴ്ചക്കാലത്തേക്കുള്ള ചർച്ചാവിഷയം മാത്രമായി അത് അവസാനിച്ചു പോകുന്നു . നമ്മൾ ഭൗതിക ജീവിത ഗുണതയുടെ സൂചകങ്ങൾക്കുള്ളിൽ അവനവന്റെ സുഖത്തെ കരുതി മാത്രം ജീവിക്കുന്നു.
കേരളം നേരിട്ടനുഭവിച്ച 2018ലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഷൈന എഴുതിയ നോവലാണ് ജലനയനി. പ്രളയം പ്രധാന പ്രശ്നപരിസരമാകുമ്പോഴും അതിലേക്കു നയിക്കുന്ന മനുഷ്യരുടെ ഇടപെടലുകളുടെ രേഖീയമായ ആഖ്യാനമായി അതുമാറുന്നു.
കുടിയേറ്റം, പുഴ, ഡാമുകൾ, മഹാപ്രളയം എന്നിങ്ങനെ നാലു ഭാഗങ്ങളായി നോവലിനെ വിഭജിച്ചിരിക്കുന്നു. ആദ്യ മൂന്നു ഘട്ടങ്ങൾ മനുഷ്യരുടെ പ്രകൃതിയിലുള്ള ഇടപെടലുകളാണെങ്കിൽ അവസാനത്തേത് പ്രകൃതിയുടെ സ്വഭാവികമായ പ്രതിപ്രവർത്തനമാണ്. സഹനത്തിന്റെ നെല്ലിപ്പടിയിലെത്തുമ്പോഴുള്ള സ്വാഭാവികമായ പൊട്ടിത്തെറിയാണത്.
ഉരുൾപൊട്ടലിന്റെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ ‘ചെളിപ്പുതപ്പിനിടയിൽ അരയ്ക്കു കീഴേയും, മുകൾ ഭാഗം നേർത്തൊഴുകുന്ന ജലത്തിനുമിടയിൽ പടർന്നു പന്തലിച്ച് പരന്നൊഴുകുന്ന മുടിയിഴകളോടെ‘കണ്ടെത്തുന്ന കല്ലറത്തുങ്കൽ അവുതയുടെ മകൾ എൽസിയിലാണ് ജലനയിനി തുടങ്ങുന്നത്. അവളുടെ പിറവിയുടെ വഴിയേയുള്ള ഓർമ്മകളിലൂടെ ഗോപാലന്റെ സഞ്ചാരമാണ് നോവൽ.
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന യാത്രയാണ് ഗോപാലന്റേത്. മണ്ണു വെട്ടിപ്പിടിക്കാൻ മലബാറിലേക്ക്. കരിന്തിരിമലയുടെ അടിവാരത്തിൽ കല്ല്യോട്ടെജമാനൻ ഒരു വനഭൂമിതേച്ചും ഗോപലനു നൽകുന്നു. തമ്പുരാന്റെ കൂടിയടപ്പുകാരായ കരിമ്പാലരോടൊപ്പം കാടുവെട്ടിത്തെളിച്ചു കൃഷിയിറക്കുന്നു. പക്ഷേ, കാട്ടാനകളും പന്നിക്കൂട്ടങ്ങളും കൃഷിനശിപ്പിക്കുന്നു. അങ്ങനെ വന്നതിലും ദരിദ്രനായി ഗോപാലൻ മടങ്ങുന്നു
ജലനയനിയിലെ രണ്ടു സമാന്തരരേഖകളാണ് ഗോപാലനും അവുതയും. ഗോപാലൻ തന്റെ പ്രണയനഷ്ടം നൽകിയ നിരാശയോടെയാണ് വീണ്ടും മലബാറിലേക്കു വരുന്നത്. ഡാം പണിയുടെ രക്തസാക്ഷിയായ മണിയാശാന്റെയും കൊല്ലത്തിയുടേയും അനാഥരായ മക്കൾ ബാലനേയും രാജനേയും അയാൾ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടു വരുന്നു. കുരിപ്പുദീനത്തിൽ നിന്നും അത്ഭുതകരമായി മരണത്തെ അതിജീവിക്കുന്നു. സ്വത്വനാശം വന്ന ജനതയ്ക്കു വേണ്ടി പോരാടാൻ അയാൾ കർമ്മോൻമുഖനാകുന്നു. കരിമ്പാലരെ ഓടിച്ച് പിടിച്ചെടുത്ത് പള്ളി പണിഞ്ഞ സ്ഥലം അതിന്റെ യഥാർത്ഥ അവകാശികൾക്കു തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട അയാൾ തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് ജയിലിലാകുന്നു. നദീതീരത്തെ പേപ്പർമില്ലിലെ മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നതിനെതിരേ ശബ്ദമുയർത്തുന്ന അയാളെ ഗുണ്ടാസംഘം അടിച്ചു നുറുക്കുന്നു. കാണാതായ ഗോപാലനെ പുലി പിടിച്ചുകൊണ്ടുപോയി എന്ന് ജനം കരുതുന്നു. പക്ഷേ അയാൾ തിരികെ വരുന്നു. അവുതയുടെ മകൻ ടോണിയുടെ പാറമടകൾക്കെതിരേ അയാൾ പുതിയ സമരമുഖം തുറക്കുന്നു. സമരം ജനപിന്തുണ നേടുന്നു. ഗോപാലൻ കുത്തേറ്റ് ആശുപത്രിയിലാകുന്നു. ഫാത്തിമയുമൊത്ത് ഒരു പുതിയ ജീവിതം അയാൾ ആരംഭിക്കുമ്പോഴേയ്ക്കും പ്രളയം ദുരന്തമായെത്തുന്നു. ഫാത്തിമയേയും മകളേയും നഷ്ടപ്പെടുമ്പോഴും തളരാത്ത മനസുമായി അയാളും സംഘവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നു. ദുരന്തം മനുഷ്യരെ ഒന്നിപ്പിക്കുമ്പോൾ പ്രകൃതി സ്നേഹത്തിലധിഷ്ഠിതമായ കൂട്ടായ്മയ്ക്കു തുടക്കം നൽകി. അയാൾ പിൻവാങ്ങുന്നു.
ഗോപാലന്റെ മറുപുറമാണ് അവുത. ഗോപാലന്റെ ഔദാര്യമാണ് അയാളെ മലബാറിലെത്തിക്കുന്നത്. ആ കടം അയാൾ ഒരിക്കലും വീട്ടുന്നില്ല മോഷണത്തിലൂടെ അയാൾ തുടങ്ങുന്നു. അയാൾ പൊന്നിയെ കാമിക്കുന്നു. ത്രേസ്യയെ നേടുന്നു. അവുതമാപ്ലയെന്ന് അറിയപ്പെടുന്നു. കൃഷിക്കു പുറമേ മറ്റു ബിസിനസുകളിലും ഏർപ്പെടുന്നു. പ്രമാണിയാവുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കുപറ്റിയ ഗോപാലന്റെ ദീനസ്വരം കേൾക്കാത്തമട്ടിൽ അയാൾ കടന്നുപോകുന്നു. മറിയയുടെ അഞ്ചാമത്തെ പ്രസവത്തിലും പെൺകുഞ്ഞായതാണ് അവുതയുടെ പലായന കാരണം. പ്രസവശേഷം രക്തം വാർന്ന് മരിയ മരിക്കുന്നു.
അയാളുടെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്ന മരിയയേക്കുറിച്ചുള്ള കുറ്റബോധം ഈർച്ചവാളിനെ പോലെ മൂർച്ചകൂട്ടി ഇടയ്ക്കിടെ അയാളെ കീറി മുറിക്കുന്നുണ്ട്. സ്വത്തിനു വേണ്ടിയുള്ള മക്കളുടെ കലാപം അയാളെ തളർത്തുന്നു. ശോശന്നയ്ക്കും സിസിലിപ്പെണ്ണിനും കൈമാറിയ മലഞ്ചരക്കു കടയിൽ നിന്നും ലോഡ്ജിൽ നിന്നും അയാൾ പുറന്തള്ളപ്പെടുന്നു. മരിയയുടെ ശാപം അയാളെ വിടാതെ പിൻതുടരുന്നു. കിടപ്പിലായ അയാളെ ശുശ്രൂഷിക്കാൻ എൽസി മാത്രം ബാക്കിയാവുന്നു , അയാളുടെ മരണത്തിൽ കരയാനും.
ജലനയനിയിലെ കഥാപാത്രങ്ങൾക്കെല്ലാം ഏറിയും കുറഞ്ഞും ഗോപാലന്റെയോ അവുതയുടേയോ ഛായ കാണാം. നീലി, മാത, ഏലിയാമ്മച്ചേടത്തി, എൽസി, രാജൻ, ബാലൻ, ഫാത്തിമ തുടങ്ങിയ വരൊക്കെ ഗോപാലന്റെ വഴിയിലുള്ളവരാണ്. അവുതയുടെ ആൺമക്കൾ ടോണി, ക്രിസ്റ്റി ഭാര്യ ത്രേസ്യ, കൊച്ചാപ്പിച്ചേട്ടൻ, കാക്കശ്ശേരി ചേടത്തി, ഇട്ടിച്ചൻ തുടങ്ങിയവർ അവുതയുടെ മാർഗത്തിലും . ഇങ്ങനെ നൻമയുടേയും തിൻമയുടേയും പക്ഷം തിരിയുന്ന കഥാപാത്രങ്ങളുടെ വാർപ്പുമാതൃക നോവലിന്റെ മനോഹാരിത കുറയ്ക്കുന്നുണ്ട് എന്നു തോന്നുന്നു. അത് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഏറെയെന്നും പോകാനില്ല എന്ന തോന്നൽ വായനക്കാരിൽ സൃഷ്ടിക്കുന്നു.
അതിനിടയിലും മനസിൽ മുറിപ്പാടുകളുണർത്തുന്ന ചില കഥാപാത്രങ്ങളുണ്ട്. ആയിപ്പുഴയിലെ കടത്തുകാരനായ ചെമ്മാടന്റെ ജീവിതം അത്തരത്തിലുള്ള ഒന്നാണ്. വികസനത്തിന്റെ അടയാളമായി വട്ടപ്പാറയിൽ പാലം വരുമ്പോൾ അയാൾ തെണ്ടാനിറങ്ങുന്നു. അയാളെ കാണുമ്പോൾ തന്നെ പരിചയക്കാർ മുഖം തിരിക്കുന്നു. നിവൃത്തിയില്ലാതെ മോഷണം തുടങ്ങുന്ന അയാളെ നാട്ടുകാർ പിടികൂടി തല്ലിച്ചതയ്ക്കുന്നു. മനസിലും ശരീരത്തിലും മുറിവേറ്റ അയാൾ തോണിയുടെ കെട്ടഴിച്ച് തുഴഞ്ഞു നീങ്ങുന്നു. “ചെമ്മാടൻ തുഴഞ്ഞു തുഴഞ്ഞ് അക്കരെ പോയില്ല. അയാൾ പുഴയുടെ അവസാനം തേടി എതിർദിശയിൽ തുഴഞ്ഞു. പുഴ ആദ്യമെല്ലാം കളിയാക്കി. മെല്ലെ തൊട്ടും തടവിയും അയാളെ തൊട്ടിലാട്ടി . പയ്യെപയ്യെ അത് തണുത്ത കൈകൾ കൊണ്ട ചെമ്മാടന്റെ കണ്ണീരൊപ്പി. കരയേണ്ടെന്നു പറഞ്ഞു. എന്നിട്ടും ചെമ്മാടൻ നിർത്താതെ കരഞ്ഞപ്പോൾ പുഴയുടെ ഉള്ളുകലങ്ങി. അത് ചെമ്മാടന്റെ ഉള്ളിലെ അഗ്നി അറിഞ്ഞു. നോവിൽ ഉള്ളുപൊട്ടുന്നതറിഞ്ഞു. പെട്ടെന്ന് പുഴ ചുഴികുത്തി ചെമ്മാടനെ വട്ടം കറക്കിത്തുടങ്ങി. പെരുമീൻ തുള്ളൽപോലെ അവളവനെ ആഴത്തിലേക്കു വലിച്ചെടുത്തുകൊണ്ടു പോയി.” ചെമ്മാടന് പുഴയുമായുള്ള ആത്മബന്ധത്തിലെ മനോഹരമായ ആഖ്യാനമായി ഇതുമാറുന്നു.
പാലം പണിക്കിടയിൽ റോപ് വേയിലെ ടൺ കണക്കിനു ഭാരമുള്ള കോൺക്രീറ്റ് ബക്കറ്റിന്റെ അടപ്പു തുറന്ന് മുഴുവൻ കോൺക്രീറ്റും താഴെ വീണാണ് മണിയാശാന്റെ ശിഷ്യൻമാർ ഒന്നൊഴിയാതെ കൊല്ലപ്പെടുന്നത്. അപ്പോൾ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട അയാൾ കോൺക്രീറ്റ് തണുപ്പിക്കാനുള്ള ഐസ്പ്ലാന്റിലെ വെള്ളത്തിൽ തലകുത്തി വീണാണ് മരിക്കുന്നത്. അയാളുടെ നാലുമക്കളിൽ രണ്ടു പേർ പട്ടിണികൊണ്ടു മരിച്ചു. ജീവിതം വഴിമുട്ടിയ കൊല്ലത്തി എല്ലാ വഴികളും അടഞ്ഞപ്പോൾ വേലിക്കൽ നിന്ന് ഒതളങ്ങ പറിച്ചു കഴിച്ച് മരിക്കുന്നു. ഉറക്കമുണർന്നു വരുന്ന അമ്മയെ കാത്ത് മക്കളിരിക്കുന്നു, കൊല്ലത്തിയുടെ മൃതദേഹം ചീഞ്ഞു നാറുമ്പോഴും .
അങ്ങാടിമുക്കിലെ ഒതേനൻ വൈദ്യരോട് ആത്മമിത്രമായ കല്യാട്ടെജമാനൻ ചോദിക്കുന്നു : “കാടും മലയും കുന്നും താഴ് വരയും എന്റേത്. എന്റെ പൊന്നു ചങ്ങാതീ, വേണ്ടതെല്ലാം എടുത്തോ. എത്ര സ്ഥലം വേണമെങ്കിലും കൈവശമാക്ക് . കാടുവെട്ടിത്തെളിച്ച് കൃഷിയിറക്ക് . വൈദ്യശാല കൊണ്ട് ജീവിതം കഴിക്കാതെ തെക്കൻമാരെ കണ്ടുപഠിക്ക്.”
ഒതേനൻ വൈദ്യർ മറുപടി പറയുന്നു: “അടിയന് സ്ഥലം വേണ്ട തമ്പുരാനേ, അക്കാണും കാടും മേടും ഞാനെന്നും കാണുന്നത്. ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും അതെന്റെ മുൻപിലുണ്ട്. അവിടം ഇളവെയിൽ പോയി കൊടുവെയിൽ വരുവോളം ഞാനിവിടുണ്ട്. അതിനുമപ്പുറം, സൂര്യൻ പെരുമലയിൽ പോയൊളിക്കും നേരവും ഞാനിവിടെത്തന്നെയുണ്ട്. ഇടയ്ക്ക് കാടിറങ്ങി വരും ചാത്തനും കൂളിയും പുലിയും നരിയും ആനയും മറുതയും പെരുമ്പാമ്പും കടി പിടി കൂടുന്നത് ഞാനിവിടെയിരുന്ന് കാണുന്നുണ്ടേ .”
അവിടെ ആർക്കും ഭൂമി വേണ്ട. അവരെ സംബന്ധിച്ച് കാട് കാട്ടുമൃഗങ്ങൾക്കുള്ളതാണ്. കടുവയും പുലിയും നരിയും മാനും മയിലും കാട്ടിയും കുരങ്ങും പന്നിയും കാട്ടിലല്ലാതെ വേറെവിടെ പോയി ജീവിക്കും… കാടെന്തിന് നാട്ടുമനുഷ്യർക്ക്?
ആറുമാസം മഴയിലും ആറു മാസം വെയിലിലും സൂര്യനും ചന്ദ്രനും മണ്ണിനും ഭൂമിക്കും അനുസരിച്ച് ചിട്ടപ്പെടുത്തിയ ക്രമത്തിൽ ഒതുങ്ങിയ അവരുടെ ജീവിതത്തിന്റെ താളം ക്രമേണ നഷ്ടപ്പെടുന്നു. കുടിയേറ്റത്തിന്റെ പ്രാരംഭ വർഷങ്ങളിലെ കെടുതികളെ അതിജീവിച്ച് പാതകളും കവലകളും കമ്പോളങ്ങളുമായി മനുഷ്യജീവിതം ജൈത്രയാത്ര തുടങ്ങുന്നു.
വയനാടൻ മലയോരങ്ങളിലെ കുടിയേറ്റം പ്രകൃതിയോടു പടവെട്ടി പരാജയപ്പെടുന്നിടത്താണ് എസ്.കെ. പെറ്റിക്കാടിന്റെ വിഷകന്യക അവസാനിക്കുന്നത്. ജലനയനിയിലാകട്ടെ കുടിയേറ്റജനത പ്രാരംഭകാലത്തെ തിരിച്ചടികൾക്കു ശേഷം പ്രകൃതിയെ കീഴടക്കി അവന്റെ വിജയഗാഥ രചിക്കുന്നു. കരിമ്പാലരുടെ ആവാസസ്ഥാനങ്ങൾ അവർ കയ്യേറുന്നു. മണ്ണിന്റെ നേരവകാശികൾ മലമുകളിലേക്കു പിൻവലിയാൻ നിർബന്ധിതരാകുന്നു.
സ്വന്തം ഭൂമിയിൽ നിന്നു നിഷ്കാസിതരായി അഭയാർത്ഥികളായി അലയുന്ന ആദിമജനത ലോകവ്യാപകമായ ഒരു സത്യമായി ജലനയനിയിലും ആവർത്തിക്കുന്നു.
പാലവും ഡാമും വ്യവസായ ശാലകളും പാറമടകളും വികസനത്തിന്റെ അടയാളങ്ങളാകുമ്പോൾ പ്രകൃതിയിലുണ്ടാകുന്ന സ്വഭാവിക പരിവർത്തനമായാണ് നോവലിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും സംഭവിക്കുന്നത്. പ്രകൃതിയുടെ ദ്വൈതഭാവങ്ങളിൽ ശാന്തതയും രൗദ്രതയും സമം ചേർത്തിരിക്കുന്നു. “ഉയരത്തിൽ നിന്നും കുതിച്ചൊഴുകി തടശിലകളെ തട്ടിത്തകർത്ത് പൊട്ടിയൊഴുകി ആർത്തലച്ചെത്തുന്ന വെള്ളക്കുതിപ്പുകൾ പറയാതെ പറയുന്നത് അതിന്റെ കോപതാപങ്ങളേയും നിലംപറ്റുമ്പോൾ പരന്നൊഴുകി തടാകം പോലെ വിലയിതമാകുന്ന അതിന്റെ ശാന്തതയേയും പറ്റിയാണെന്ന്” ഈ ദ്വൈതഭാവത്തെ നോവലിൽ രാജൻ തിരിച്ചറിയുന്നുണ്ട്. ആർത്തലച്ചെത്തുന്ന കാറ്റും നിശബ്ദമായി സമരസപ്പെടുന്ന സ്പർശനത്തിന്റെ വൈരുധ്യങ്ങളെ ഉൾപേറുന്നുണ്ട്. ഇത് തിരിച്ചറിയാനാകാത്ത മനുഷ്യന്റെ ദുരയും ആർത്തിയും സ്വാർത്ഥതയുമാണ് പ്രകൃതിയുടെ താളം തെറ്റിക്കുന്നത്. അങ്ങനെ മനുഷ്യൻ എത്ര കൊണ്ടാലും പഠിക്കാത്ത പ്രകൃതിപാഠത്തിന്റെ സർഗാവിഷ്കാരമായി ജലനയനി വികസിക്കുന്നു.
സമകാലികമായ കേരളീയ അനുഭവത്തിന്റെ നോവൽ ആവിഷ്കാരമാണ് ജലനയനി. അത് കുടിയേറ്റങ്ങളിൽ തുടങ്ങി പ്രളയത്തിൽ ഒടുങ്ങുന്നു. തലശേരിയിൽ വന്നു നിൽക്കുന്ന കൽക്കരി വണ്ടിയും ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള പരാമർശവും കാലപരമായ സൂചന നൽകുന്നു. തലശേരിയും കരിന്തിരിമലയും അങ്ങാടിമുക്കും വട്ടപ്പാറയും ആയിപ്പുഴയും. കൊട്ടത്തലച്ചിമലയും കുറവൻമലയും കുറത്തിമലയും ഇടുക്കി ഡാമും ഏലൂരും ചേർന്ന് കേരളമാകെ പടർന്നു കിടക്കുന്ന സ്ഥലരാശിയുടെ ആഖ്യാനഭൂമിക നോവലിൽ സൃഷ്ടിക്കുന്നു.
കാവ്യാത്മകമായ കാൽപ്പനികതയുടെ മനോഹാരിതയാണ് ഷൈനയുടെ ഭാഷയുടേത്. ആഖ്യാനം പ്രകൃതിയുടെ നിറവുകളേക്കുറിച്ചാകുമ്പോൾ അതു സ്വഭാവികവുമാണ്. ദുരന്തങ്ങളുടെ ചുഴികളിലേക്കിറങ്ങുമ്പോഴും ഭാഷയിലെ കാൽപ്പനികത അണയാതെ തുടരുന്നതു കാണാം. പലപ്പോഴും ചില മുൻകാല എഴുത്തുകാരെ ഓർമ്മിപ്പിക്കുന്ന ഭാഷയും ആഖ്യാനരീതിയും ജലനയനിയിൽ തെളിഞ്ഞു വരുന്നതു കാണാം.
പ്രളയത്തിൽ മരിക്കുന്ന എൽസിയുടെ ജലത്തിൽ തുറന്നു വച്ച കണ്ണുകളിൽ ആരംഭിക്കുന്ന ജലനയനിയിലെ ഭാഷയിലും ജലത്തിന്റെ ഒഴുക്കും ഓളങ്ങളും നിറഞ്ഞിരിക്കുന്നു. ചില ഭാഗങ്ങൾ നോക്കുക.
“അന്നു വൈകുന്നേരം മറിയ ചോര വാർന്ന് മരിച്ചു പോയത് അയാൾ അറിഞ്ഞിരുന്നില്ല. അവളുടെ കാലുകൾക്കിടയിലൂടെ കടലു പോലെ കുതിച്ചൊഴുകി വന്ന തിളങ്ങുന്ന രക്തം അവളുടെ അടിത്തുണിയും ഉടുപുടവകളും ഒന്നാകെ കുതിർത്ത് നിലത്തൂടെ ഒഴുകിഞ്ഞുടങ്ങിയപ്പോൾ പേറ്റിച്ചി റാഹേലമ്മ ഭയപ്പെട്ട് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു”. P-32
“തൊട്ടിലാട്ടത്തിലെന്ന പോലെ ചലിച്ചു കൊണ്ടിരിക്കുകയാണോ അതോ കുത്തൊഴുക്കുള്ള ജലം തന്റെ ഉള്ളിലൂടെ ഒലിച്ചൊഴുകുകയാണോ എന്നറിയാനാവാത്ത അവസ്ഥയിലായിരുന്നു“. P48
“തേവനപ്പോൾ അവൾക്കു മീതേ കടൽ പോലെ “. P-60
“ കരിന്തിരിമലയുടെ ഉച്ചിയിൽ നിന്നും കാറ്റു വീശുന്നതിന് പ്രത്യേക താളമുണ്ട്. ആദ്യമൊരു പ്രവാഹം രൂപം കൊള്ളും. അതവിടെ വൃത്തത്തിൽ ചുറ്റി, പിന്നെയതു പതുക്കെ താഴോട്ട് ചുഴറ്റിവീശും. വട്ടപ്പാറ ഗ്രാമത്തിലേക്കെത്തുമ്പോൾ മുടിയഴിച്ചാടുന്നൊരു യക്ഷിയെപ്പോലെയാണ് കാറ്റ്. രൗദ്രഭാവം പൂത്ത് അലരികളും ചുഴികളും തീർത്ത് ജലാശയത്തിൽ വൻകല്ലുകൾ ഇട്ടതു പോലെ ഇളകിത്തുള്ളി വീടുകളുടെ മേൽക്കൂരകളെയെല്ലാം ദൂരെയെടുത്തെറിഞ്ഞ് തന്റെ പ്രതാപം കാട്ടും”. P-65
“ തുടക്കം ശാന്തമാണ്. തണുത്ത ജലക്കൈകൾ പുറത്തേക്കിട്ട് പതുക്കെ പൊട്ടിയുറഞ്ഞ് പിന്നെയവൾ താഴേയ്ക്കു കുതിക്കുംതോറും ശക്തി പ്രാപിച്ച് ഇടയ്ക്ക് മന്ദമായും കളിച്ചും ചിരിച്ചുംഅലസമായി കണ്ണടച്ചും ചിലപ്പോൾ രൗദ്രമായി പൊട്ടിത്തെറിച്ചും ചുറ്റുമുള്ളതൊന്നും കാണാത്ത ഭാവത്തിൽ തന്റെയുള്ളിലെ മദപ്പാട് പൂർണ്ണമായും പുറത്തേക്കു കുടഞ്ഞു അവൾ ഒഴുകിക്കൊണ്ടിരുന്നു”. P – 71
“ തട്ടും തടയും കാര്യമാക്കാതെ ഒഴുകാനുള്ളതാണ് ജീവിതം എന്ന് അത് വ്യക്തമാക്കിക്കൊടുത്തു. ചെമ്മാടന്റെ ഹൃദയം കല്ലു പോലെയാണെന്ന് ഉണ്യാതിയമ്മയും ചിലപ്പോൾ കുറ്റപ്പെടുത്തി. എന്നാൽ കാലപ്രവാഹം പോലെയുള്ള പുഴയിലൂടെ ഒഴുകുമ്പോൾ ജനനവും മരണവും സുഖവും ദുഖവും എല്ലാം മാറി മാറി ഉണ്ടാകുമെന്ന് ചെമ്മാടനും മനസിലായിരുന്നു”. P-97
അങ്ങനെ ജലനയനിയിൽ ജലം കേവല ആഖ്യാന വിഷയം മാത്രമായല്ലാതെ നോവലിലെ സർവ്വവ്യാപിയായ യാഥാർത്ഥ്യമായി നിലക്കൊള്ളുന്നു. മനുഷന്റേയും ഇതര ചരാചരങ്ങളുടെയും ജീവിതത്തിന് അത് പുതിയ അർത്ഥതലങ്ങൾ പകർന്നു നൽകുന്നു. മനുഷ്യൻ ജലമാകുന്നു. അവൻ ജലത്തിലേക്കു തന്നെ മടങ്ങുന്നു.
ജലനയനി ശ്രദ്ധേയമായ പാരിസ്ഥിതിക സ്ത്രീവാദ വായനകളുടെ സാധ്യതകൾ നിറഞ്ഞ നോവലാണ്. പെണ്ണും പ്രകൃതിയും ആൺകരുത്തിനു മുന്നിൽ കീഴടക്കപ്പെടുന്ന ഇരകളാകുന്നു. അവർ അണക്കെട്ടിലെ തടഞ്ഞുനിർത്തപ്പെട്ട ജലത്തെപ്പോലെ. തുറസ്സായി ഒഴുകിയവളുടെ സ്വാതന്ത്ര്യനാശം.
രാജനിലൂടെ ഒഴുകാനാഗ്രഹിച്ച എൽസി ഇട്ടിച്ചനിലേക്കു വഴി തിരിച്ചുവിടപ്പെടുമ്പോൾ അവളുടെ ജീവിതത്തിന്റെ ഒഴുക്കിന് സ്വാഭാവികത കൈമോശം വരുന്നു. അവളുടെ ജീവിതം അണക്കെട്ടിലെ ജലം പോലെ ഒഴുക്കു മുറിഞ്ഞ് തളം കെട്ടിനിൽക്കുന്നു. ദുർഗയായും ഭദ്രയായും പകർന്നാടുന്ന പെൺ ഭാവങ്ങളുടെ വൈപരീത്യം പ്രകൃതിയുടെ അണമുറിയലിലും ശാന്തതയിലും അനുഭവിക്കാം. കുടിയേറുന്നവർ പുരുഷൻമാരാണ്. അവർ മണ്ണിനേയും പെണ്ണിനേയും വരുതിയിലാക്കുന്നു. പൊന്നി പ്രകൃതിയുടെ സ്വാഭാവികതയാണ്. അവൾ നിലത്തു വാർന്ന ജലം പോലെ ഇല്ലാതെയാകുന്നു.
ജ്ഞാനപീഠസമ്മാനിതനായ അമിതാവ് ഘോഷ് The Great Derangement എന്ന കൃതിയിൽ സർഗാത്മകസാഹിത്യത്തിൽ കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക ദുരന്തങ്ങളും സ്വാധീനം ചെലുത്താതെ പോകുന്നതിനേക്കുറിച്ച് പറയുന്നുണ്ട്. പ്രമുഖരായ നോവലിസ്റ്റുകൾ പോലും കാലാവസ്ഥയിൽ വന്നുചേരുന്ന മാറ്റങ്ങളേക്കുറിച്ചും പ്രകൃതിയുടെ താളംതെറ്റലുകളെക്കുറിച്ചും യുദ്ധങ്ങൾ, അണക്കെട്ടുകൾ, അണുനിലയങ്ങൾ തുടങ്ങി മനുഷ്യന്റെ ഇടപെടലുകൾ ഭൂമിക്കു നൽകുന്ന ആഘാതങ്ങളെക്കുറിച്ചും സുദീർഘവും അതിശക്തവുമായ ലേഖനങ്ങൾ എഴുതുമ്പോഴും അവരുടെ തന്നെ നോവലുകളിൽ സമാനമായ ആശയങ്ങൾ അതിന്റെ പ്രമേയഘടനയോടു പ്രത്യക്ഷത്തിൽ ചേർന്നു നിൽക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിനാശവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സർഗാവിഷ്കാരത്തിനു പ്രേരിപ്പിക്കും വിധം അത്രമേൽ തീവ്രതരമാകാത്തതാണോ അതിനു കാരണം? അങ്ങനെയെങ്കിൽ പ്രകൃതി നൽകുന്ന ദുരനുഭവങ്ങളുടെ തീച്ചൂളകൾ നമ്മെ ഇനിയും പൊള്ളിക്കാനിരിക്കുന്നതേയുള്ളൂ. അമിതാവ് ഘോഷിന്റെ തന്നെ The Hungry Tide, Gun Island എന്നിവ കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതപരിസരങ്ങളിലും ഇതര ജീവികളുടെ നിലനിൽപ്പിലും വരുത്തുന്ന ഭീതിദമായ മാറ്റങ്ങളെ ആഴത്തിലുള്ള ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നുണ്ട്. ഷെനയുടെ ജലനയനിയും കേരളം കണ്ട പ്രകൃതിക്ഷോഭത്തിന്റെ നേരനുഭവങ്ങളുടെ സർഗാവിഷ്കാരമാണ്. പ്രകൃതി ദുരന്തം തകർത്ത നാടിന്റെ നിസ്സഹായതയിലും മനുഷ്യന്റെ കൂട്ടായ്മയിലൂടെ ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്ന നൻമ വറ്റാത്ത ഹൃദയങ്ങളെ തേടുന്ന ശുഭ പ്രതീക്ഷയിലാണ് ജലനയനിയെ നോവലിസ്റ്റ് അവസാനിപ്പിക്കുന്നത്, അത് അൽപ്പം അതിരു കടന്ന പ്രതീക്ഷയാണെങ്കിലും.