തൊട്ടടുത്ത വർഷം വേനലവധിക്ക് ഹോസ്റ്റലിൽ നിന്നും ഞങ്ങളെ കൂട്ടാൻ അച്ഛൻ വന്നില്ല. അമ്മയും അമ്മയുടെ ചെറിയ ആങ്ങളയുമാണ് ഇരുമ്പ് പെട്ടി ചുമക്കാൻ എത്തിയത്. ഈ വേനലവധിക്ക് അച്ഛൻ എന്ത് പൊല്ലാപ്പാണ് സൃഷ്ടിക്കുക എന്ന ആവലാതിയിരുന്നു എനിക്കും ചേച്ചിക്കും.
അമ്മാവനും കൊച്ചമ്മാവനും അച്ഛനെക്കുറിച്ച് ഒരു വാക്ക് മിണ്ടിയതുമില്ല. അമ്മ എല്ലാ സങ്കടങ്ങളും ഒറ്റയ്ക്ക് വഹിച്ചു. സിസ്റ്റർ മാർ അമ്മയോട് പറയുന്ന ഒരു കാര്യമുണ്ട് .’ നിങ്ങളുടെ രണ്ട് മക്കളും പഠിക്കാൻ മിടുക്കരാണ്. ഒരു കാരണവശാലും അവരുടെ പഠിത്തം നിർത്തരുത്’ അമ്മ ആ വാക്യത്തിന്റെ അർത്ഥം ഉൾക്കൊണ്ട് അധ്വാനിച്ചു. ദീപാവലിക്കോ പൊങ്കലിനോ പുത്തൻ സാരി എടുത്തില്ല. പണിക്ക് പോകുന്ന സ്ഥലത്ത് സമ്മാനിക്കുന്നത് മാത്രം വാങ്ങി യുടുത്തു. വലിയമ്മാവൻ അമ്മയെ ഇടയ്ക്കിടെ ചീത്ത വിളിക്കും . നീ ആ പെൺകുട്ടിയെ പണിക്ക് പറഞ്ഞ യ്ക്ക്. നിന്റെ ഭാരം ഇത്തിരി കുറയട്ടെ. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്?
അമ്മ വലിയമ്മാവന്റെ വാക്കുകൾ കേട്ടില്ല. ബന്ധുക്കളായ സ്ത്രീകളുടെ വാക്കുകളും കേട്ടില്ല.
ഞങ്ങളുടെ അധ്യാപികമാരായ കന്യാസ്ത്രീകൾ പറഞ്ഞത് മാത്രം കേട്ടു.
വീടെത്തി. അച്ഛൻ അതാ ഒരു മൂലയ്ക്കിരിക്കുന്നു. ഞങ്ങളെ കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് മൂലയിൽ തന്നെ ഇരുന്നു.

എന്താണ് അച്ഛൻ ഒരു നല്ല വാക്ക് പോലും പറയാത്തത്? ഞാൻ അമ്മയോട് ചോദിച്ചു. ഇപ്പോൾ ഇതാണ് നിങ്ങളുടെ അച്ഛന്റെ അവസ്ഥ. ഊമയായിരിക്കുക. എന്ത് ചോദിച്ചാലും തുറിച്ചൊരു നോട്ടം മാത്രം ! കമലമ്മയെ വിട്ട് വീടെത്തിയപ്പോൾ ഞാൻ എത്ര മാത്രം സന്തോഷിച്ചു? അമ്മ മനസ്സു തുറന്നു. ഞങ്ങൾ രണ്ടുപേരും ഭയപ്പെടുന്നത് അമ്മയുടെ സങ്കടത്തെയാണ്. അവരുടെ സങ്കടത്തെ താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല.
ചേച്ചി ആ വേനലവധിക്ക് അമ്മയോടൊപ്പം പണിക്ക് പോകാൻ തുടങ്ങി.മെല്ലെ മെല്ലെ അച്ഛൻ മൗനത്തിന്റെ ആഴങ്ങളിലേക്ക് ചുവട് തെറ്റി. സദാ മൗനം മാത്രം. വീടിന്റെ മൂലയിൽ ചമ്രം പടഞ്ഞിരുന്നു.
ഒരു മനുഷ്യന് എന്താണിത്ര ആലോചിക്കാൻ
അമ്മ സങ്കടപ്പെട്ടു.
ഞാനും
വീട്ടിലെ ധ്യാനം തികയാതാവുമ്പോൾ അച്ഛൻ ഭവാനിപ്പുഴയുടെ തീരത്തെ പാറക്കെട്ടുകളിലേക്ക് യാത്രയാവും. ഒഴുകുന്ന പുഴയെ അച്ഛൻ ശ്രദ്ധിച്ചിരുന്നോ
അവിടെ നീന്തി തുടിക്കുന്ന യൗവ്വനങ്ങളെ ശ്രദ്ധിച്ചിരുന്നോ ?
മാസങ്ങളോളം നീണ്ട ആ മൗനം അച്ഛനെ ഭ്രാന്തനാക്കി.
മൗനം ഏതോ പേരറിയാത്ത ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. രാപ്പകലില്ലാതെ ആ ഭാഷ അച്ഛനെ ദേഹോ പദ്രവം ചെയ്തു.
അച്ഛൻ പാടി.
ഉറക്കെ പാടി.
താൻ സ്വയം ഉണ്ടാക്കിയ ഭാഷയിൽ അച്ഛൻ പാടി.
ഇരുട്ടിനെ നോക്കി പാടി.

സൂര്യനെ നോക്കി പാടി.
ഒരു കറുത്ത ജമുക്കാളം മാത്രം പുതച്ച്
ഭവാനിയുടെ തീരങ്ങളിലേക്ക് ഇറങ്ങി.
വന്മരങ്ങളെ വമ്പൻ പാറക്കെട്ടുകളെ ഉയിർജീവിപ്പിക്കാനാണ്
ഞാൻ പാടുന്നത് എന്ന് അച്ഛൻ പറഞ്ഞു.
അപ്പോൾ ഞാൻ ചോദിച്ചു
അച്ഛന്റെ മക്കളെ ആര് ഉയിർജീവിപ്പിക്കും?
ഒരു ഭ്രാന്തൻ നോട്ടം മാത്രം മറുപടി പറഞ്ഞ് അച്ഛൻ എന്നെ ആട്ടിയോടിച്ചു.
അമ്മ പറഞ്ഞു
ആ കമലമ്മ ശപിച്ചതാണ്.
ആരാണ് കമലമ്മ
എന്ന് ഞാൻ !
മകനോട് പറയാൻ പാടില്ലെന്ന് അമ്മ വിചാരിച്ചത് എല്ലാം അന്ന് അവർ പറഞ്ഞു.
വീടിന് മൊത്തം ഭ്രാന്ത് പിടിച്ചതു പോലെയായി.
ചേച്ചി പണിക്ക് പോയ സ്ഥലത്ത് തന്നെ വയസ്സറിയിച്ചു. അമ്മയും അമ്മായിയും കൂടി ചേച്ചിയെ വീട്ടിലേക്ക് കൊണ്ടു വന്നു.
അച്ഛൻ ഭ്രാന്തമായി അലറി.
തീണ്ടാരിപെണ്ണിനെ എന്തിന് വീട്ടിലേക്ക് കൊണ്ടുവന്നു
ചേച്ചി കരഞ്ഞു. ഞാനും .
അമ്മ ഞങ്ങളെ രണ്ടു പേരെയും കെട്ടിപിടിച്ച് കരഞ്ഞു.
അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി വേഗതയോടെ നടന്ന് മറഞ്ഞു.
അമ്മ ചേച്ചിയെ മടിയിൽ കിടത്തി തലോടി കൊണ്ട് അച്ഛൻ കുന്നിറങ്ങി പോവുന്നത് നോക്കിയിരുന്നു. അമ്മ വീടിന്റെ മുൻ വശത്തെ റോഡിലേക്ക് നോക്കി. അതിന്റെ ഉൾപ്പിരിവുകൾ ചെന്നെത്തുന്നത് നീലഗിരി മലയിലേക്കാണ്. രണ്ടു മക്കളെയും തോളിൽ ചുമന്ന് ആ വന്മല കയറാനാവുമോ
എന്ന് അമ്മ ചിന്തിച്ചു കാണുമോ.
പെട്ടെന്ന് വരാന്തയുടെ മൂലയിൽ ഇരുന്ന എന്നിലേക്ക് കണ്ണുകൾ ഉടക്കി.ഞാനും അമ്മയുടെ മടിയിൽ അഭയം പ്രാപിച്ചു.
കണ്ണുനീർ ഞങ്ങൾ മൂന്നു പേരിൽ നിന്നും ധാരധാരയായി ഒഴുകി
വീടിന്റെ മുറ്റത്ത് നിന്ന് നോക്കിയാൽ മല്ലീശ്വൻ മുടി കാണാം !

ചിത്രീകരണം : – രാജേഷ് ചിറപ്പാട്