തനിക്ക് മുറിച്ചു കാക്കേണ്ട പുഴയെത്തിയപ്പോൾ അയാൾ നിന്നു. ഏതൊന്നിനും ഉറവിടമുണ്ട്. ചിന്നൻ ചിന്തിച്ചു. പുഴയ്ക്കും ഉണ്ട് ഒരു ഗർഭപാത്രം. അമ്മയുടേതിൽ നിന്നും വ്യത്യസ്തമായ ഉറവിടം. ചിന്നൻ പുഴയുടെ ഉറവിടത്തിലേക്കെന്നപോലെ പഴനി മുരുകനെ കൈകൂപ്പി വണങ്ങി. പിന്നെ കുനിഞ്ഞ് രണ്ടു കൈ കൊണ്ടും വെള്ളം എടുത്ത് തലയിലേക്ക് ഒഴിച്ചു. മാറിടത്തെ നനച്ചു.ആണ്ടവാ —–അയാൾ വിളിച്ചു. പുഴ ആർത്തലച്ച് മറുപടി പറഞ്ഞു.അയാൾ വലത്തേ കാൽ എടുത്ത് പുഴയിലേക്ക് വച്ചു. തണുപ്പ് ദേഹമാസകലം പടർന്നു കയറി. പതുക്കെ ഇടത്തേ കാലും. പരദേശിയുടെ കാല്പാദങ്ങളാണിത് ഒരിടത്തും ഉറച്ചു നില്ക്കാത്തത്.ഇതാ ഈ കണം പുഴയെ കാലടികൾ മുറിച്ചു കടക്കുന്നു. പുഴയുടെ നടുവിലെത്തിയപ്പോൾ അയാൾ നിന്നു.വിശ്രമിക്കാനല്ല. രണ്ട് കരയ്ക്കും നടുവിലെ ഒഴുകുന്ന ജലത്തിന്റെ വ്യാപ്തി അറിയാൻ. കാണും തോറും ഒഴുകിയൊഴുകി പോകുന്ന ആ മന്ദഗതിക്കാരിയെ അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു. എല്ലാ ആറും ഒന്നു കുടും ആ മഹാ ആറിനെ അയാൾ സങ്കല്പിച്ചു. ഒരിക്കൽ ആ മഹാ വെള്ളപ്പെരുക്കി നെ കാണണം. പഴനിയിലെ ഷണ്മുഖ നദിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ കണ്ടുമുട്ടിയ സന്യാസി പറഞ്ഞത് ഓർമ്മയുണ്ട്. അത് മുക്കടൽ സംഗമമാണ്. സൂര്യന്റെ ഉദയവും അസ്തമയവും ദൃശ്യമാവുന്ന മറ്റൊരു അതിശയം. ഈ ഭൂമി നിറച്ചും അത്‌ഭുതങ്ങളാണ്. കണ്ടെത്തിയത് കാലപഴക്കത്തിൽ നമ്മിൽ ഒന്നാകുന്നു. കണ്ടെത്താത്തത് അതിശയമായി അങ്ങ് ദൂരെ എന്തിന് ദൂരെ എന്ന് പറയണം തൊട്ടടുത്ത് തന്നെ ഉണ്ട്. അഞ്ച് ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാനാവാത്തതിനെ നാം കടവുൾ എന്ന് വിളിക്കുന്നു.ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് നില്ക്കുമ്പോൾ സന്യാസിയും മായമായി. അനേകം വർഷങ്ങളുടെ ഘർഷണത്താൽ കണ്ണാടി പോലെ മിനുസമായ ഉരുളൻ കല്ലുകളെ അയാൾ ആദ്യമായി കണ്ടു. ആനനിറത്തിൽ കൂറ്റൻ പാറകൾ. പാറയ്ക്ക് മുകളിൽ ആരാണ് കിടന്നുറങ്ങുന്നത്?പേരറിയാ വന്മരങ്ങൾ ആരെ തേടിയാണ് മുകളിലേക്ക് മുകളിലേക്ക് ഉയർന്നു പൊങ്ങുന്നത്? അതാ ആരുടെയോ കന്നുകാലികൾ വെള്ളം കുടിക്കാൻ എത്തിയിരിന്നു. തൊട്ടപ്പുറത്തെ മണൽ പരപ്പിൽ തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞാടുകൾ, പശുക്കിടാക്കൾ…ഒരു മലയ്ക്ക് പിന്നിൽ മറ്റൊരു മല മല കളെ ആരോ കുത്തനെ അടുക്കി വച്ചിരിക്കുന്നു. ആകാശത്തിന്റെ അതേ നിറം തന്നെയാണ് അകലെയുള്ള മലകൾക്കും. അടുത്ത് നിന്ന് കാണുമ്പോൾ പച്ചനിറം. എന്നാൽ അകന്നകന്നു വ്യാപനം വർദ്ധിക്കുമ്പോൾ അനന്തതയുടെ നീല നിറം!പെട്ടെന്ന് മേഘം കറുക്കാൻ തുടങ്ങിയപ്പോൾ ചിന്നൻ പുഴയെ ധൃതിയിൽ മുറിച്ചു കടന്ന് കരയിലെത്തി.
