ബാനർജി പാടുമ്പോൾ ജനം അതേറ്റുപാടും. പാട്ടിന്റെ താളത്തിനൊത്ത് അവർ ആടും. ആൺ പെൺ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറ്റുവാങ്ങുന്ന ആസ്വാദന സംവേദനമായിരുന്നു ആ അരങ്ങുകൾ . പ്രേക്ഷകരും പാട്ടുകാരും അരങ്ങിന്റെ സർവ്വമാന അതിരുകളും അതിലംഘിച്ചുകൊണ്ട് ആസ്വാദനത്തിന്റെ ഒരു അദ്വൈതഭാവത്തിൽ ലയിച്ചു ചേരുന്ന മായാജാലം. ഈ മാന്ത്രികതയായിരുന്നു നാടൻ പാട്ടിൽ ബാനർജി എന്ന ഒറ്റ പേരിലേക്ക് ആസ്വാദകരെ ആകർഷിച്ചതും അടുപ്പിച്ചു നിർത്തിയതും. ബാനർജി എന്ന പേരിൽ ഒരു എനർജിയുണ്ട് .ആ എനർജിയിൽ കനൽ എന്ന ബാന്റും ബാനർജിയും ആസ്വാദകരിൽ ആളിപ്പടരുകയായിരുന്നു.

അറിവും ആനന്ദവും അനുഭവവമാകുന്ന ഇടങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ബാനർജി അരങ്ങു വാണിരുന്നത്. പാട്ടരങ്ങുകളെ ഒരു വിനോദ വേദി മാത്രമായിരുന്നില്ല. ഓരോ പാട്ടും പാടുന്നതിനു മുൻപ്, ആ പാട്ട് നിർമ്മിതിയുടെ പിന്നിലെ ഐതിഹ്യവു ചരിത്രവും സാമൂഹ്യ സാഹചര്യവും പ്രേക്ഷകരിലേക്ക് എത്തിക്കുമായിരുന്നു. പാട്ടു പിറക്കലിന്റെ പിന്നിലെ രാഷ്ടീയം പുതു പാഠങ്ങളോടെ പ്രേക്ഷകരുടെ ബോധമണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തു കൊണ്ടായിരുന്നു ഓരോ അട്ടത്തറയും സൃഷ്ടിച്ചിരുന്നത്. പാട്ടുപാടലുകൾ പാർശ്വവൽകൃത ജനതയുടെ രാഷ്ട്രീയം പറയൽ കൂടിയായിരുന്നു ആ വേദികൾ. ബാനർജിക്ക് പാട്ടു പാടുന്നതും ഒരു രാഷ്ട്രിയ പ്രവർത്തനമായിരുന്നു.
നാടൻ പാട്ടിന്റെ വേദിയെ വ്യത്യസ്തമായ വിഷനിലൂടെ സമീപിച്ച കലാകാരനായിരുന്നു ബാനർജി.വേഷത്തിലും വാദ്യത്തിലും അവതരണത്തിലും പുത്തൻ തലങ്ങൾ കൊണ്ടുവന്നു. ആട്ടത്ത റ എന്നാണ് അരങ്ങിനെ അദ്ദേഹം വിളിച്ചിരുന്നത്. നാടൻ വേഷങ്ങൾ മാത്രമുടുത്തു പാടിയ ആട്ടത്തറയെ പാന്റു ഷർട്ടുമണിഞ്ഞ് ഷൂസും ബൽറ്റുമിട്ട് ഒരു എക്സിക്യുട്ടീവ് ശൈലിയിലേക്ക് മാറ്റുകയുണ്ടായി. പരമ്പരാഗത തനത് വാദ്യോപകരണങ്ങളും അതിനൊപ്പം ജാസ് ഡ്രം റിഥം പാട് മുതലായ പാശ്ചാത്യ വാദ്യങ്ങളെക്കൂടി സമന്വയിപ്പിച്ച് താളം പകർന്നു. ഇത്തരം പുതുക്കലുകൾ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. മാറിയ കാലത്തിനനുസരിച്ച് നാടൻ പാട്ടിന്റെ വേദിയേയും അവതരണത്തെയും പരിഷ്ക്കരിച്ചു. തനത് സ്വത്വത്തെ സംരക്ഷിച്ചു കൊണ്ട് നാടൻ പാട്ടിനെ ഒരു ബാന്റ് എന്ന സാധ്യതയിലേക് പരിവർത്തനപ്പെടുത്തിയത് ബാനർജിയുടെ വിഷനാണ്.
നാടൻ പാട്ടിൽ തലമുറകളിലൂടെ കാതോരം പകർന്നു വന്ന തനത് പാട്ടുകളും പുതുകാലത്തിന്റെ എഴുത്തുപാട്ടുകളുമുണ്ട് . ആസ്വാദക മനസ്സുകളിൽ സ്ഥിര സാന്നിദ്ധ്യമായ പല എഴുത്തുപാട്ടുകളും ബാനർജിയുടെ ശബ്ദത്തിലൂടെയാണ് പുറത്തു വന്നത്. സത്യൻ കോമല്ലൂർ രചിച്ച് മധുമുണ്ടകം ഈണമിട്ട താരക പെണ്ണാളേ എന്ന ഗാനം വലിയ ഹിറ്റായ ഗാനമാണ്. അച്യുതൻ കൊച്ചു മുകിൽ വർണൻ , കൊച്ചോല കിളിയേ , ആമ്പൽ കിളിയേ , കൊച്ചി കാരത്തി കൊച്ചുപെണ്ണ്, ഏറെ പ്രശസ്തമായ വില്ലുവണ്ടി ഗാനം എന്നിയും ബാനർജിയുടെ ശബ്ദ വിസ്മയത്തിലൂടെ പുറത്തുവന്നവയാണ്.
ശാസ്താംകോട്ടയിലെ നാട്ടു കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ പാടി തുടങ്ങി. പ്രശസ്ത നാടൻ പാട്ടുകാരനായ സി ജെ കുട്ടപ്പന്റെ തിരുവല്ല തായില്യം സമിതിയിലെത്തിയതോടു കൂടി വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ മികച്ച ഗായകനായി ശ്രദ്ധ നേടി. പിന്നീട് ശാസ്താംകോട്ട കേന്ദ്രമാക്കി കനൽ പാട്ടു കൂട്ടം എന്ന ബാന്റിനു രൂപം നൽകി. വൈകാതെ കനൽ ബാന്റ് കേരളത്തിലെ നാടൻ പാട്ടുകാർക്ക് മാതൃകയാകുന്ന തരത്തിൽ സ്ഥാനപ്പെടുകയുണ്ടായി. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ മലയാള നാടൻ കലാ സംസ്ക്കാരത്തെ പരിയപ്പെടുത്തി. വിവിധ ചാനലുകളിലും ശ്രദ്ധേയ സാന്നിദ്ധ്യം അറിയിച്ചു.
ഗായകൻ മാത്രമല്ല, ശില്പ നിർമ്മാണം, ചിത്രരചന, പെയിന്റിംഗ് , കാരിക്കേച്ചർ , കാർട്ടൂൺ എന്നിവയിലും അറിയപ്പെടുന്ന ബഹുമുഖ കലാവ്യക്തിത്വമായിരുന്ന ബാനർജി നല്ലൊരു ഗ്രാഫിക് ഡിസൈനർ കൂടിയായിരുന്നു. ദേശീയ അന്തർദേശീയ രംഗങ്ങളിൽ പ്രശസ്തരായ പലരുടെയും കാരിക്കേച്ചറുകൾ വരയ്ക്കുകയും അവർക്ക് നേരിട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു. വശങ്ങളിലേക്ക് കൂർത്ത കവിളുകളും മുനയൻ താടിയും അദ്ദേഹത്തിന്റെ വരകളുടെ പ്രത്യേകതയായിരുന്നു.
കേരള ഫോക് ലോർ യുവ പ്രതിഭാ പുരസ്ക്കാരം. ഡോ.ബി ആർ അംബേദ്കർ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്താംകോട്ട മനക്കര മനയ്ക്കൽ പാച്ചു സുഭദ്ര ദമ്പതികളുടെ മകനാണ്. ജയപ്രഭ ( ഗവ: സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ് ) ആണ് ഭാര്യ. ഓസ്ക്കാർ , നോബൽ എന്നിവരാണ് മക്കൾ. പ്രശസ്തിയുടെ പാരമ്യതിയിൽ നിന്ന ബഹുമുഖ കലാകാരനായിരുന്ന ബാനർജിയുടെ വേർപാട് ആസ്വാദകർക്കും കലാ ലോകത്തിനും വലിയ നഷ്ടമാണ്.
മഞ്ജുനാഥ് നാരായൺ