” ആ നെല്ലിമരം പുല്ലാണ്– രജനി പാലാമ്പറമ്പിൽ
വിക്‌തോർ യൂഗോ പാവങ്ങളിൽ ഇങ്ങനെ പറയുന്നു. “ചിലരുടെ ദാരിദ്ര്യം ഉത്കൃഷ്ടവും, ചിലരുടെ ദാരിദ്ര്യം നീചവുമാണ് ” എന്ന്.
ചിലരുടെ അനുഭവങ്ങളും എഴുത്തുകളും ഉൽകൃഷ്ടസാഹിത്യമായി വളരെപ്പെട്ടെന്ന് കൊണ്ടാടപ്പെടും.അദൃശ്യമായൊരു സ്വീകാര്യത അവരുടെ പേരിനും പെരുമയ്ക്കും തുണയാകും..അതിനെ വാഴ്ത്തിപ്പാടാൻ ആളുകളും ഉണ്ടാവും. പക്ഷെ ചില ഒറ്റപ്പെട്ട എഴുത്തുകൾ സമൂഹത്തിനു നേരെ നിന്ന് ചരിത്രം പറഞ്ഞ്, നെഞ്ചുകീറി നേരിനെ കാട്ടുന്നവ അപ്പുറത്തുണ്ടാവും. അത്തരത്തിലൊന്നാണ് രജനി പാലാപറമ്പിൽ എഴുതിയ ” ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥ ” വളരെ അവിചാരിതമായി എഴുതപ്പെട്ട ഒന്ന്. നിസ്സാഹായരുടെ , മാറ്റി നിർത്തപ്പെടുന്നവരുടെ ചരിത്രമാണത്. എഴുപതുകളിൽ തുടങ്ങി ,2021 ൽ അവസാനിയ്ക്കുന്ന ജീവിതം പറച്ചിൽ. ഇതിലെ കാലം അത്ര പഴയതൊന്നുമല്ല. തീട്ടം നാറുന്ന ഇടങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട ആൾക്കാർ. . തോട്ടിൻ വക്കുകളും, വെളിമ്പറമ്പുകളും, പാതയോരങ്ങളു മെല്ലാം വെളിക്കിരിക്കാനുള്ള ഇടങ്ങളായിരുന്നു എന്റെയും നാട്ടിൻപുറങ്ങൾ. അതിൽ നിന്നുള്ള മാറ്റം ഏതാണ്ട് 2000-ത്തോടെ മാത്രമേ വന്നിട്ടുള്ളൂ.
പറഞ്ഞു കേട്ട കഥകളിൽ നിന്ന് തുടങ്ങി വർത്തമാന കാല യാഥാർത്ഥ്യങ്ങളിൽ ലേയ്ക്കു വളരുന്നതാണ് കഥ പറച്ചിൽ. ജാതിയും, നിറവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലാ യ്മയുമൊന്നും കേരളത്തിൽ പ്രശ്നമേ അല്ലെന്നും , ചിലരുണ്ടാക്കുന്ന കെട്ടുകഥകളാണെന്നും ഇവിടം പ്രബുദ്ധരുടെ , ലോകമാണെന്നും ഔദ്യോഗികമായിത്തന്നെ കൊട്ടിഘോഷി ക്കപ്പെടു മ്പോൾ , അത്തരം പൊങ്ങച്ചങ്ങളുടെ മുഖത്തേല്ക്കുന്ന കനത്ത പ്രഹരമാകുന്നുണ്ട് ഈ ആത്മകഥ . എഴുപതുകളിലേയും, 80 കളിലേയും ജാതീയതയ്ക്ക് 2021 ൽ പുതിയ രൂപമാണ് വന്നിരിക്കുന്നത്.
ആലങ്കാരിക ഭാഷയിൽ കഥ പറയുമ്പോഴാണ് അത് സൗന്ദര്യമുള്ളതും, മികച്ചതുമാവുക എന്നൊരു വികല ധാരണ പരക്കെയുണ്ട്. അതിനെ തിരുത്തിക്കുറിക്കുന്നു ഈ കൊച്ചു ആത്മകഥ. നേരെ തിന്ന് കൊച്ചു കൊച്ചു വാക്യങ്ങളിലൂടെ ആത്മകഥാകാരി അത് കോറിയിടുമ്പോൾ , നേരെ ഹൃദയത്തിലാണ് അത് പതിയുന്നത്. വാക്കുകൾ ലളിതമാവുമ്പോഴേ ഉദ്ദേശ്യം ഫല പ്രാപ്തിയിലെത്തൂ. അത് രജനീ പാലാപറമ്പലിന് സാധിയ്ക്കുന്നു.
സമൂഹത്തിൽ പൊതുവേ സ്ത്രീകളെ രണ്ടാം തരക്കാരാക്കിമാറ്റി നിർത്തുമ്പോൾ , ദലിത് സ്ത്രീ ഏതു നിരയിലായിരിക്കുമെന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. നല്ല ഭക്ഷണമില്ലാതെ, വസ്ത്രങ്ങളില്ലാതെ, വീടില്ലാതെ, സ്ഥലമില്ലാതെ, നല്ല വഴികളില്ലാതെ, ഉള്ളുണർത്തുന്ന പ്രണയങ്ങളില്ലാതെ, ദാമ്പത്യമില്ലാതെ …. കഴിഞ്ഞുകൂടുന്ന അടിത്തട്ടിന്റെ യാഥാർത്ഥ്യം പറയുമ്പോൾ പൊതുസമൂഹത്തിനു തല താഴ്ത്തേണ്ട അവസ്ഥയാണുള്ളത്. മുഖ്യധാരയിലെ രാഷ്ട്രീയക്കാരോ പ്രസ്ഥാനങ്ങളോ കാണാൻ ശ്രമിക്കാത്ത,കണ്ടില്ലെന്നു നടിയ്ക്കുന്ന കുറെ കാഴ്ചകളാണ് ഈ അത്മകഥയിൽ . പഴയ കാലത്തെ തമ്പുരാക്കന്മാരായ അധികാരിവർഗ്ഗം , തങ്ങൾക്കു വേണ്ടാത്ത പുറംപോക്കിലേക്ക് , നിരാലംബരരായ മനുഷ്യരെ പറയനേയും, പുലയനേയും ..എല്ലാ ദളിതനേയും മാറ്റി പാർപ്പിച്ചപ്പോൾ , ഇന്ന് ഭരണവർഗ്ഗം അവരെ കോളനികളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നു. ദളിത് കുട്ടികൾക്ക് “വീട്” പഠനത്തിനു പറ്റിയ ഇടമേ അല്ലെന്ന് എഴുത്തുകാരി പറയുന്നുണ്ട്. “വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ, മറ്റു പ്രശ്നങ്ങൾ ഒന്നും ഓർക്കാതെ പഠിക്കാൻ ഹോസ്റ്റൽ തന്നെ പറ്റിയ ഇടം ” എന്നു പറയുന്നു. സ്ക്കൂളിലും കോളേജിലും, അധ്യാപകർ, ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അവഗണന കാണിക്കുന്നത് , അനുഭവിച്ചതു പോലെത്തന്നെ വരച്ചു വയ്ക്കുന്നുണ്ട് എഴുത്തുകാരി.
വിവാഹത്തിനു ശേഷമുള്ള അവരുടെ ജീവിതം വല്ലാത്ത വീർപ്പുമുട്ടലോടെയല്ലാതെ വായിച്ചു തീർക്കാനേ പറ്റില്ല. താൻ പ്രണയിക്കുന്ന ആളെ തന്നിൽ നിന്നകറ്റിയ വ്യക്തിയാണ് തന്റെ ഭർത്താവ് എന്ന് തിരിച്ചറിഞ്ഞിട്ടും അയാളോടൊത്ത് ജീവിക്കേണ്ടി വന്ന ഗതികേടിന്റെ , വലിപ്പം, എത്ര ഹൃദയ ഭേദകമാണ്. എത്ര തെന്നിനീങ്ങാൻ ശ്രമിച്ചാലും, അവിടെ തന്നെ കാന്തം പോലെ പിടിച്ചു നിർത്തുന്ന ചില അവസ്ഥകൾ, ദാമ്പത്ത്യത്തിലുണ്ടാവും. അതിന്റെ ഇരയാണ് എഴുത്തുകാരി. ജീവിക്കാൻ വേണ്ടി ജീവിച്ചു കൊണ്ടിരുന്നവർ. നാടും , വീടും തുണയേകാതാവുമ്പോൾ വല്ലാത്ത അതിജീവനതന്ത്രം മെനയേണ്ടിവരും ഒരു ദളിത് സ്ത്രീക്ക് . അതുകൊണ്ടു തന്നെയാവാം ജീവിതത്തിൽ,ഉതിർത്തു രസിക്കാൻ ഒരു നെല്ലിമരം പോലും ഇല്ല എന്ന് വ്യാകുലപ്പെട്ട് , ആ നെല്ലിമരം പുല്ലാണ് എന്ന് തന്റെ അത്മകഥക്ക് പേരിട്ടത്. എന്നാൽ അടിയിലേയ്ക്കും വശങ്ങളിലേയ്ക്കും നിറയെ വേരുപടർന്ന ഒരു ചരിത്രമരമായി പന്തലിയ്ക്കാൻ പ്രാപ്തിയുണ്ട് ആത്മകഥയ്ക്ക്.ആരു പിടിച്ചുകുലുക്കിയാലും കുലുങ്ങാതെ.
