The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 26, 2021 by maarga editor
Culture & Arts

കടലിൻ്റെ മണം ആഖ്യാനകലയുടെ ഉജ്ജ്വല വാങ്മയം:ബെന്നി ഡൊമിനിക്

കടലിൻ്റെ മണം ആഖ്യാനകലയുടെ ഉജ്ജ്വല വാങ്മയം:ബെന്നി ഡൊമിനിക്
November 26, 2021 by maarga editor
Culture & Arts
Spread the love

രണ്ടു തരം മനുഷ്യരാണുള്ളത്. ആഴമുള്ള ജീവിതം നയിക്കുന്നവരും അല്ലാത്തവരും. എഴുത്തുകാരിലും ഈ രണ്ടു വിഭാഗത്തിൽപ്പെടുന്നവരുണ്ട്. ജീവിതത്തോടും കലയോടുമുള്ള സമീപനത്തിൻ്റെ കാര്യത്തിലാണ് ഇവർ വ്യത്യാസപ്പെട്ടിരിക്കുന്നത്.സംഭവങ്ങളുടെ വിവരണം മാത്രമായി ഫിക്ഷനെ ചുരുക്കുന്നവർ രണ്ടാമതു പറഞ്ഞ ഉപരിലോകങ്ങളുടെ സ്രഷ്ടാക്കളാണ്. ആത്മാവിൻ്റെ അഗാധതയോളം ചുഴിഞ്ഞു ചെല്ലുന്ന നോട്ടം ഇക്കൂട്ടർക്കു പറഞ്ഞിട്ടുള്ളതല്ല. ജീവിതാനുഭവങ്ങളുടെ പരപ്പും ആഴവും ചിത്രീകരിക്കുന്നിടത്താണ് മഹത്തായ കലാസൃഷ്ടികൾ ഉരുവം കൊള്ളുന്നത്. എല്ലാ നല്ല സൃഷ്ടികളിലും നീണ്ടുനീണ്ടു പോവുന്ന ആലോചനകളും ആഴങ്ങളെ തൊടുന്ന ധ്യാനവും പ്രതിഫലിക്കാതെ തരമില്ല. മലയാള നോവലിൽ വ്യത്യസ്തമായ ആഖ്യാന ചാതുരി പ്രദർശിപ്പിച്ചിട്ടുള്ളവരിൽ പി.എഫ് മാത്യൂസ് മുൻപിൽത്തന്നെയാണുള്ളത്. ഒരു നിർദ്ദയമായ വെട്ടിച്ചുരുക്കലിനു ശേഷം നമുക്ക് എത്ര നോവലിസ്റ്റുകൾ അതിജീവിക്കുന്നവരായുണ്ടാവും? ഉറൂബ് കഴിഞ്ഞാൽ ആനന്ദും ഒ.വി.വിജയനും പുനത്തിൽ കുഞ്ഞബ്ദുള്ളയും പി.എഫ് മാത്യൂസുമാണ് മലയാള നോവലിൻ്റെ ശക്തിദുർഗ്ഗങ്ങളായി അവശേഷിക്കുക എന്നു തോന്നുന്നു. ഈ നിരീക്ഷണം എൻ്റെ വായനയിൽ നിന്നുള്ള ബോധ്യം മാത്രമാണ്. വിയോജിക്കുന്നവർക്ക് അഭിവാദ്യങ്ങൾ.ഫിക്ഷൻ എഴുതുന്ന ഒട്ടേറെ മികച്ച എഴുത്തുകാർ നമുക്കുണ്ടെന്നു സമ്മതിക്കുന്നു. ഉറൂബിനു മുൻപുള്ളവരെ ഈ ചിന്തനത്തിൽ നിന്നു ഒഴിവാക്കിയിരിക്കുന്നു.ഉറൂബിനു മുൻപും ശേഷവും എന്ന് മലയാള നോവലിനെ വിഭജിക്കാമെന്നു തോന്നുന്നു.

ചാവുനിലത്തെ ഉൾക്കൊള്ളാൻ കാലത്തിനു പിന്നെയും മൂപ്പെത്തേണ്ടിയിരുന്നു.പ്രസിദ്ധീകരിച്ചു കഴിഞ്ഞ് എത്രയോ വർഷങ്ങൾക്കു ശേഷമാണ് മലയാള വായനക്കാരൻ ആ കൃതിയെ കണ്ടെടുത്തത്! ഏറ്റവും പുതിയ നോവൽ കടലിൻ്റെ മണം ഒരു ദശാബ്ദക്കാലം നീണ്ട ആലോചനകളുടെയും ധ്യാനത്തിൻ്റെയും സാക്ഷാത്കാരമാണ്. യഥാർത്ഥ ജീവിതങ്ങളെ അപ്പാടെ പകർത്തുന്നവനല്ല നോവലിസ്റ്റ്. ഭാവനയാൽ സൃഷ്ടിക്കപ്പെട്ട യാഥാർത്ഥ്യം ഫിക്ഷനായി മാംസം ധരിക്കുകയാണ്. മനസ്സിൽ കിടന്നു പുളിച്ചു നുരച്ചു വീര്യം കൂടിയ വീഞ്ഞായി അത് വായനക്കാരനിലേക്കു ക്ഷിപ്രപ്രവേശനം നേടുകയാണ്. “ജീവിതം തികച്ചും അയഥാർത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോട് കൂടുതൽ അടുത്തു നിൽക്കുന്നത്. “ഫിക്ഷനെ സംബന്ധിച്ച ബോർഹസിൻ്റെ പ്രസ്താവത്തോടെയാണ് മാത്യൂസ് നോവലിൻ്റെ ആമുഖക്കുറി തുടങ്ങുന്നത് എന്നത് എത്രയും ഔചിത്യമാർന്ന കാര്യം തന്നെയാണ്. യാഥാർത്ഥ്യത്തെക്കാൾ എത്രയോ സുന്ദരവും തീക്ഷ്ണവുമാണ് ഭാവനായാഥാർത്ഥ്യം. അരസികവും നിരുന്മേഷകവുമായ നിത്യ ജീവിതത്തെ സൗന്ദര്യത്തിൻ്റെ കുടമാറ്റം ആക്കിത്തീർക്കുകയാണിവിടെ സംഭവിക്കുന്നത്. സൗന്ദര്യം തന്നെയാണ് സത്യം. സത്യം ശിവം സൗന്ദര്യം. അതാണു ക്രമം.ഫിക്ഷനാണു മനുഷ്യൻ്റെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് ബോധ്യമുള്ള ഒരാൾക്കു മാത്രം ഫലപ്രദമായി വ്യാപരിക്കാവുന്ന മേഖലയാണു സാഹിത്യം. ഈ പ്രപഞ്ചം പോലും അത് നോക്കിക്കാണുന്നവൻ്റെ സൃഷ്ടിയാണ് എന്നൊരു വാക്യം നോവലിൽ കാണാം.

സാഹിത്യവും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നോവലിൽ പല സൂചനകളും കടന്നു വരുന്നുണ്ട്. ആഖ്യാതാവ് തൻ്റെ സൃഷ്ടിയുടെ രചനാ തന്ത്രത്തെക്കുറിച്ചോ സൃഷ്ടിയിൽ തൻ്റെ തന്നെ സാന്നിധ്യത്തേക്കുറിച്ചോ പരാമർശങ്ങൾ നടത്തുന്നത് മെറ്റാഫിക്ഷൻ്റെ ഒരു സ്വഭാവമാണ്. സച്ചിദാനന്ദൻ, സഫിയ തുടങ്ങിയ കഥാപാത്രങ്ങളെ അടുത്തറിയുന്നതിനും മാറി നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ഇതിലെ ആഖ്യാതാവ് നേരിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഞാൻ’എന്നു വിളിക്കുന്ന കൃത്യമായ പേരില്ലാത്ത കഥാപാത്രമായി നോവലിൻ്റെ അവസാന ഭാഗത്ത് തെല്ലിട നേരത്തേക്കു മാത്രമാണെങ്കിലും ഇയാൾ സാന്നിധ്യമറിയിക്കുന്നു. ചരിത്ര പണ്ഡിതനു പുസ്തകം വായിച്ചു കൊടുക്കുന്ന ജേലിയിലേർപ്പെട്ട ഈ കഥാപാത്രം ആഖ്യാതാവ് തന്നെ ആയിക്കൊള്ളണമെന്നില്ല. പക്ഷേ, അയാളുടെ മനസ്സിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ഏതെല്ലാമോ വിധം രൂപാന്തരം പ്രാപിക്കുന്നുണ്ട്. താൻ ആർക്കു വേണ്ടിയാണോ പണിയെടുക്കുന്നത്, അയാളെ കൊന്നുകളയണമെന്ന് വിചാരിക്കുന്നുണ്ട് ഇയാൾ. ചരിത്ര പണ്ഡിതനു ചെയ്തു കൊടുക്കുന്ന ജോലി യഥാർത്ഥ ജീവിതത്തിലെ വൈരസ്യമാർന്ന പ്രവൃത്തിയാണ്. അയാൾ അത് വെറുക്കുന്നു. നോവലിലെ ചില കഥാപാത്രങ്ങളെ പിന്തുടർന്നു നിരീക്ഷിക്കലാണ് ഇയാൾ ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രവൃത്തി. യാഥാർത്ഥ്യത്തെ തച്ചുടച്ച് പുതിയൊരു ഭാവനാ യാഥാർത്ഥ്യത്തെ സൃഷ്ടിക്കാനുള്ള എഴുത്തുകാരൻ്റെ ത്വരയായി (quest) ഇതിനെ കാണാവുന്നതാണ്. ചരിത്രപുരുഷനെ മാത്രമല്ല, തൻ്റെ നിരീക്ഷണത്തിനു പാത്രമായ സഫിയയെ അവളുടെ സ്വീകരണമുറിയിൽ വച്ച് മെഴുതിരി ക്കാലുകൊണ്ട് പ്രഹരിച്ചു കൊല്ലുന്നതിനും ഒരു നിമിഷം അയാളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ട്. സൃഷ്ടിക്കാനും സംഹരിക്കാനും പ്രാപ്തനായ എഴുത്തുകാരൻ്റെ അവ്യാഖ്യേയമായ മനോവ്യാപാരമാണിത്. ആഖ്യാതാവിനെത്തന്നെ മാറി നിന്ന് വീക്ഷിക്കുന്ന അനുഭവവും നോവലിലുണ്ട്.” അയാളുടെ (നോവലിലെ ഞാൻ എന്ന കഥാപാത്രം ) ധ്യാനാത്മകമായ നോട്ടം കണ്ടാൽ സച്ചിദാനന്ദനെ ഒരു കഥാപാത്രമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നു തോന്നുമായിരുന്നു.” (പുറം 327)അങ്ങനെയുള്ള
സർഗ്ഗോന്മാദം കൈമുതലായ ഒരാൾ സഹജീവിയെ കഥാപാത്രമായി കണ്ട് വ്യത്യസ്തമായ രീതികളിൽ കൈകാര്യം ചെയ്യാം. വേണമെങ്കിൽ ഒന്നിലേറെ രീതികളിൽ ഒരാളെ കൊല്ലുക പോലും ചെയ്യാം എന്നു നോവലിൽ പറയുന്നുണ്ട്. ഈ ‘ഞാൻ’ ആഖ്യാതാവ് തന്നെയാണെന്നു ഊഹിക്കാൻ മതിയാകുന്ന ഒരു വാക്യം നോവലിലുണ്ട്.” ജീവിതത്തിലെ യുക്തിഭദ്രത, കാലാനുഗുണം തുടങ്ങിയ ഏർപ്പാടുകളെ ഞാനിവിടെ പൂർണ്ണമായും തള്ളിക്കളയുന്നു ” എന്നതാണ് അത്. തൻ്റെ എഴുത്തിൻ്റെ രീതിശാസ്ത്രത്തെ മറ്റൊരു കഥാപാത്രത്തിലൂടെ വെളിവാക്കുന്ന തന്ത്രമാണിത്.അവനവനെ സമൂഹത്തിനു മുന്നിൽ പ്രതിഷ്ഠിക്കാനും പ്രകാശിപ്പിക്കാനും ആഗ്രഹിച്ചും ആർത്തി പിടിച്ചും നടക്കുന്നവരാണ് എഴുത്തുകാർ. അതിനാൽ തനിക്ക് എഴുത്തുകാരനാവണ്ട എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.സഫിയയുടെ സ്നേഹിതനായാൽ മതി. ആർക്കും വേണ്ടിയല്ലാതെ ജീവിതം കൊണ്ടു സൗന്ദര്യം സൃഷ്ടിച്ചു മറഞ്ഞു പോവുക എന്നതായിരിക്കണം തൻ്റെ ജീവിതോദ്ദേശ്യം. യഥാർത്ഥത്തിലുള്ള സൗന്ദര്യാസ്വാദകൻ നിസ്സംഗനായിരിക്കും. പക്ഷപാതങ്ങളും വൈകാരികമായ കയറ്റിറക്കങ്ങളും അടിയുറച്ച വിശ്വാസങ്ങളും സൗന്ദര്യത്തെ കൊന്നുകളയുമെന്ന് അവനറിയാം. ഉൽകൃഷ്ട രചനയെ സംബന്ധിച്ച സത്യമാണ് ഈ കഥാപാത്രത്തിൻ്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇതാകട്ടെ ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് പി.എഫ് മാത്യൂസിന് ഇണങ്ങുന്നതു തന്നെ. നോവലിൽ ദൃശ്യ ബിംബങ്ങളുടെ വിനിമയം ഏറെ സാധ്യമാക്കുകയും അതു രചനയുടെ ക്രാഫ്റ്റിനെ പലവിധം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ” നിശ്ശബ്ദത, നിശ്വാസം, നിലവിളി, മരണം ഇവയൊക്കെ ശേഖരിച്ചു വച്ച ഒരു ബെർഗ്മാൻ ചലച്ചിത്രം പോലെയാണു കടൽ.” എന്നൊരു ഇമേജറി അഭ്രപാളിയുടെ സ്വാധീനത്തിൽ നിന്നുണ്ടായതാണ്. ആഴക്കടലിനെ ആരും കാണാത്ത ലോകങ്ങൾ നിഗൂഢമായി വളരുന്ന ഒരു ഗർഭപാത്രമായി വിഭാവനം ചെയ്യുന്നുണ്ട് നോവലിൽ ഒരിടത്ത്. മനുഷ്യർ ജീവിക്കാത്ത അനേകം ജന്മങ്ങൾ ഒരു എഴുത്തുകാരൻ്റെ ഉള്ളിൽ ഗർഭഗൃഹത്തിലെന്ന പോലെ വികസിക്കുന്നുണ്ട്. നോവലിലെങ്ങും ഇല്ലാത്ത, കടലിൻ്റെ മണം എന്ന ശീർഷകം നോവലിനു നൽകിയതിൻ്റെ ഔചിത്യം ഇതാണ്. നല്ല പുസ്തകങ്ങൾ ധാരാളം വായിക്കുന്നതിൻ്റെയും നല്ല സിനിമകൾ കാണുന്നതിൻ്റെയും ഫലമായി ഉറവക്കണ്ണു പൊട്ടിയൊഴുകുന്ന ഒരു സാംസ്കാരിക ധാര നോവലിനെ ഫലഭൂയിഷ്ടമാക്കുന്നുണ്ട്.അജയൻ സഫിയയെ കൊല ചെയ്യാൻ ശ്രമിക്കുന്നത് വിവരിക്കുമ്പോൾ റാഷമോൺ എന്ന സിനിമയുടെ സങ്കേതം ചെറുതായി ഉപയോഗിക്കുന്നുണ്ട്.ഒരു സംഭവത്തിൻ്റെ വ്യത്യസ്ത പാഠങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആഖ്യാനത്തിൽ സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നുണ്ട്.

ആഖ്യാനത്തിൽ പാലിച്ചിട്ടുള്ള മിതത്വവും മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള ആഴമാർന്ന നിരീക്ഷണങ്ങളും സംഭവങ്ങൾക്കുപരി മനോഭാവങ്ങളെ പിന്തുടരുന്നതിൽ കാണിച്ചിട്ടുള്ള വൈഭവവും കഥാപാത്രങ്ങളെ / മനുഷ്യരെ അകന്നു നിന്നു വീക്ഷിക്കാനും ഇടപെടാനും കഴിയുംവിധം രേഖീയമായ (linear) ആഖ്യാനത്തിൽ നിന്നും ബഹു കേന്ദ്രീകൃതമായ (multiple narration) ആഖ്യാനവും ഉടനീളമില്ലെങ്കിൽക്കൂടി ചിലയിടത്തു പരീക്ഷിക്കുന്നുണ്ട്. ഒരിടത്ത് അജയൻ സഫിയയെ കത്തി കൊണ്ട് കഴുത്തിൽ മുറിവേല്പിക്കുന്നുവെങ്കിൽ മറ്റൊരിക്കൽ ചെമ്പു കൊണ്ടുള്ളമെഴുതിരി ക്കാലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നതായി വിവരിക്കുന്നു. ഇതിൽ ഏതാണ് സത്യമെന്നോ, ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ എന്നും വായനക്കാരന് തീരുമാനിക്കാൻ വിട്ടു കൊടുത്ത് മാറി നില്ക്കുന്നു നോവലിസ്റ്റ്.

സച്ചിദാനന്ദൻ ജീവിച്ച ജീവിതമാവാം നോവലിൽ വിവരിക്കപ്പെടുന്നതെന്ന തോന്നൽ ഉളവാക്കുന്നതിൽ നോവലിസ്റ്റ് വിജയിക്കുന്നു. വാസ്തവത്തിൽ അയാൾ അങ്ങനെയൊന്നും ജീവിച്ചിട്ടില്ല. അയാൾ അന്നു നാലു മണി സമയത്ത് സെൽഫോണിൽ തെളിഞ്ഞ പച്ച ബട്ടൻ തെരഞ്ഞെടുത്തിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങളെയാണ് (probabilities) ഭാവനയിൽ സൃഷ്ടിക്കുന്നത്. സച്ചിദാനന്ദൻ്റെയും സഫിയയുടെയും ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളായിരുന്നു ഇവയെങ്കിൽ നോവലിനുണ്ടാകുമായിരുന്ന ആസ്വാദ്യത കുറയുമായിരുന്നു. ഓരോ മനുഷ്യനിലും ഇങ്ങനെ ‘ജീവിക്കാമായിരുന്ന’ എത്രയോ ജീവിതങ്ങൾ കെട്ടടങ്ങിക്കിടപ്പുണ്ട് എന്നു നോവലിസ്റ്റ് കാണിച്ചു തരികയാണ്. കുറഞ്ഞ പക്ഷം, സച്ചിദാനന്ദൻ്റെ ജയിൽ ജീവിതത്തിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെടുന്ന സഫിയ, കറിയാ പൊലീസ്, സന്തോഷ് ബാബു, മായ തുടങ്ങിയവരുടെ നോവലിൽ വിവരിക്കപ്പെട്ട ജീവിതവും ഒരു സംഭാവ്യത മാത്രമാണെന്നു വരുന്നു. അനേക സാധ്യതകളിൽ ഒന്നു മാത്രം! നമ്മുടെയൊക്കെ ജീവിതങ്ങളിൽ സാധ്യമാകുമായിരുന്ന എത്രയെത്ര അടരുകൾ ഉണ്ടായിരിക്കണം! കേട്ട ഗാനം മധുരം, കേൾക്കാനിരിക്കുന്നത് അതിലും മധുരം! ജീവിച്ചതിനേക്കാൾ ജീവിക്കാമായിരുന്ന ജീവിതത്തിനു തന്നെ എപ്പോഴും സൗന്ദര്യം.
സച്ചിദാനന്ദൻ്റെ വ്യക്തിത്വത്തെ വളരെ കൃത്യമായി നോവലിൻ്റെ ആദ്യ ഭാഗത്ത് വരച്ചു ചേർക്കുന്നുണ്ട്. സൂര്യനു മുമ്പേ ഉണർന്നു കുളിയും പഠനവും കഴിച്ച് എതിർലിംഗത്തെ നോക്കുക പോലും ചെയ്യാതെ അനുസരണം എന്ന മൂല്യത്തിലടിയുറച്ച് കാമക്രോധ മോഹാദികളെ വടിച്ചുനീക്കി അന്യൻ്റെ കാര്യങ്ങളിൽ തലയിടാതെയും മനുഷ്യപ്പറ്റില്ലാതെയുമാണ് അയാൾ വളർന്നത്.ജീവിതത്തിൽ ഒരു തെറ്റു പോലും ചെയ്യാത്തവന് ആരെയും സ്നേഹിക്കാനും, അന്യർക്ക് ഉതകി ജീവിക്കാനും കഴിയില്ല എന്ന സൂക്ഷ്മ പാഠമാവുന്നുണ്ട് ഈ കഥാപാത്ര ചിത്രീകരണം. അങ്ങനെയുള്ളവർ ചലിക്കുന്ന മൃതദേഹങ്ങളാണ്. നമ്മുടെ അച്ഛനു മരിച്ചവരുടെ ഛായ എന്നു അജയൻ ഒരിക്കൽ പറയുന്നുണ്ട്. സച്ചിദാനന്ദൻ്റെ ലൈംഗിക ജീവിതത്തെ വിവരിക്കുന്ന ഭാഗമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്.”കാലക്രമേണ ദുർഘടം പിടിച്ചൊരു സർക്കാർ ഫയലിൻ്റെ കടും കെട്ടഴിക്കുന്ന ജോലി പോലെ തികച്ചും വിരസമായ മട്ടിൽ അവരുടെ കിടപ്പറ രാത്രികൾ കടന്നു പോയി”അവനവനിൽ തന്നെ ചുരുങ്ങിപ്പോയ ഒരു യന്ത്രമാണ് സച്ചിദാനന്ദൻ – മായ ഡയറിയിലെഴുതിയില്ലെങ്കിലും മനസ്സിലെഴുതിയിട്ട വാക്യമാണിത്. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിൻ്റെ വിപരീതമാണ് (contrast) മായ. സത്യം തൊട്ടു വിളിച്ചാലും കണ്ണു തുറക്കാത്ത മനുഷ്യനാണ് സച്ചിദാനന്ദനെങ്കിൽ, കണ്ണടച്ചിരുട്ടാക്കാൻ തുനിയാതെ യാഥാർത്ഥ്യത്തിൻ്റെ മുഖത്ത് നോക്കാൻ ചങ്കൂറ്റമുള്ള മായ കരുത്തുറ്റ കഥാപാത്രമാണ്.
ഒത്ത വിദ്യാഭ്യാസമുണ്ടായിട്ടും എന്തുകൊണ്ടാണ് സഫിയ ശരീരം വില്ക്കുന്നവളായി മാറിയത് എന്ന ചോദ്യം പ്രസക്തമാണ്. അവളെപ്പോലെ വിദ്യാസമ്പന്നയായ ഒരു യുവതി ഭർത്താവിൽ നിന്നു പിരിഞ്ഞു ഒരു കുട്ടിയുമായി ഒറ്റയ്ക്കു നില്ക്കുന്നവളാണെങ്കിലും
ലൈംഗികത്തൊഴിൽ സ്വീകരിച്ചത് മനസ്സിലാക്കാൻ അല്പം പ്രയാസമാണ്. മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ അവരെ എവിടെയെല്ലാം കൊണ്ടുചെന്നെത്തിക്കില്ല! ഈയൊരു അസാധാരണത കണ്ടില്ലെന്നു വച്ചാൽ നല്ലൊരു പാത്രസൃഷ്ടിയാണ് സഫിയ.തൻ്റെ സേവനം ഭംഗിയായി ചെയ്യാൻ അവൾക്കറിയാം. നിലവാരപ്പെട്ട രീതിയിൽ സേവനം പ്രദാനം ചെയ്യുന്ന ഒരു ലൈംഗിക തൊഴിലാളിയാണവൾ. വേശ്യാവൃത്തിയെടുക്കുമ്പോഴും ഡിഗ്നിറ്റി കാത്തു സൂക്ഷിക്കുന്ന ഒരു കഥാപാത്രം. വേശ്യയ്ക്ക് എവിടെ അന്തസ്സ് എന്നു ചോദിച്ചാൽ വേശ്യയെ പ്രാപിക്കുന്നവന് എത്ര അന്തസ്സുണ്ടോ അതിലൊട്ടും കുറവില്ല ശരീരം വില്ക്കാൻ നിർബന്ധിതയാവുന്നവൾക്ക് എന്നാണുത്തരം.അവർ വില്ക്കുന്ന ഉല്പന്നം സ്വകാര്യമായി ഉപഭോഗിച്ചിട്ട് സ്റ്റിഗ്മയുടെ ചാപ്പ കുത്തുന്ന സമൂഹം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്.രാച്ചിയമ്മയ്ക്ക് ദുഷ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ ആ പണിക്കുപോയിട്ടില്ല എന്നാണു ഉറൂബ് പറഞ്ഞു വച്ചത്.എന്നാൽ വേശ്യാവൃത്തി എടുക്കുന്ന ഒരുവൾക്കും ഉന്നതമായ അഭിരുചികൾ ആവാമെന്നും മനുഷ്യരുടെ അല്പത്തരങ്ങളുടെ നേർക്ക് കരുണാമയിയായി ചിരിക്കാമെന്നും സഫിയ കാണിച്ചുതരുന്നു.സംസ്കൃതമായ അഭിരുചികൾ കൊണ്ടു സമ്പന്നയായ ഇവൾ വേശ്യാവൃത്തിയിലേക്ക് പെട്ടെന്ന് ഇറങ്ങി തിരിച്ചത് ആ കഥാപാത്രത്തിന് അല്പം മങ്ങലേല്പിക്കുന്നുണ്ട്.
എങ്കിലും സഫിയയയും മായയും കറിയാ പൊലീസുമൊക്കെ ആഴമുള്ള ക്യാരക്ടർ ഉളളവർ തന്നെ. അവർ ചെയ്യുന്ന കാര്യങ്ങളിൽ, അത് തെറ്റായാലും, ശരിയായാലും അടിപതറാതെ നില്ക്കാനും മറ്റുള്ളവരെ വകവെക്കാതെ സ്വന്തം ജീവിതം ജീവിക്കാനും കരുത്തുള്ളവർ തന്നെ.
മറ്റുള്ളവനു വേണ്ടി, അല്ലെങ്കിൽ അവൻ എന്തു പറയുമെന്നു കരുതി സ്വന്തം ജീവിതം ജീവിക്കാതെ പോവുന്നവരാണ് നാമെല്ലാവരും. നമ്മൾ വാസ്തവത്തിൽ ജീവിക്കുന്നില്ല. നമ്മിൽ പലരും ഓരോ സച്ചിദാനന്ദൻമാരാണ്. മറ്റാരുടെയെങ്കിലും രചനയിൽ ജീവിക്കാൻ മാത്രം നമുക്കു വിധി. യഥാർത്ഥ ജീവിതത്തെ തിരഞ്ഞെടുക്കാനുള്ള അനേക സാധ്യതകൾ നമുക്കു മുന്നിലുണ്ട് എന്നു നോവൽ നമുക്കു മുന്നറിയിപ്പു നൽകുന്നു.

ജീവിതത്തെ അതിൻ്റെ ആഴങ്ങളിൽ ചെന്നു പിടിച്ചെടുക്കാൻ മിടുക്കു പ്രദർശിപ്പിച്ചിട്ടുള്ളവരെയാണ് നല്ല സാഹിത്യകാരന്മാർ എന്നു വിശേഷിപ്പിക്കുക.കടലിൻ്റെ മണം എന്ന നോവലിൽ 328പുറങ്ങളിലായി മനുഷ്യജീവിതത്തെ സത്യസന്ധമായി ആവിഷ്കരിച്ചു പിൻവാങ്ങുകയാണ് പി.എഫ്. മാത്യൂസ്. മനുഷ്യസ്വഭാവത്തെ വിദഗ്ദ്ധനായ ഒരു മന:ശാസത്രജ്ഞനെപ്പോലെ പിന്തുടർന്ന് സൂക്ഷ്മമായി ആഖ്യാനം ചെയ്യുകയാണീ നോവലിൽ. സംഭവങ്ങളുടെ വിവരണത്തേക്കാളുപരി അവയുടെ സാമൂഹ്യശാസ്ത്രപരവും മന:ശാസ്ത്രപരവുമായ പശ്ചാത്തലത്തിൽ വച്ച് സവിശേഷമായി നോക്കിക്കാണുന്നതിനുള്ള ഒരു ശ്രമം ഈ നോവലിലുണ്ട്. ബാഹ്യ സംഭവങ്ങളിൽ മനുഷ്യർ എപ്രകാരം പ്രവർത്തിക്കുമെന്നും അത്തരം സന്ദർഭങ്ങളിൽ അവരിലുളവാകുന്ന സ്വത്വപരിണാമത്തെ കണ്ടെത്തി വിവരിക്കുന്നതിനുമുള്ള കഴിവാണ് ഈ നോവലിസ്റ്റിനെ ശ്രദ്ധേയനാക്കി മാറ്റുന്നത്. സെൽ ഫോണിൽ പച്ച ബട്ടൺ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ സംഭവിക്കുമായിരുന്ന ഒട്ടേറെ സാധ്യതകളെ കൃതഹസ്തമായി അവതരിപ്പിച്ച്,ഒടുവിൽ സെൽ ഫോണിലെ ചുവന്ന ബട്ടണിൽ വിരലമർത്തി എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്ന ആ രചനാ കൗശലത്തിന് എത്ര മാർക്ക് കൊടുത്താലാണ് മതിയാവുക!

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഅനുസ്മരണം,ശ്രീ.പ്രഭാകരൻ കണ്ണാട് എന്ന അഗ്രഗാമിNext article കവിത,മാർ - ജാരൻ:എം.സുരേഷ് ബാബു

1 comment

Fasil Shajahan says:
December 1, 2021 at 1:53 PM

എത്ര ആഴത്തിലും ഗഹനമായും നിരീക്ഷിച്ചിരിക്കുന്നു…. Great

Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos