കവിത :നിന്നിലേക്ക് നടക്കുമ്പോൾ- ബിബിൻ ആന്റണി
നിന്നിലേക്ക് നടക്കുമ്പോൾ
ഞാൻ ഒറ്റയാകുന്നു
മജ്ജയിൽ
മൊട്ടിട്ടും പൂവിട്ടും
മണമുള്ള പൂക്കളായി
ഓർമയുടെ വളവുകളിൽ നിന്നും
ഉന്മാദം
എന്നെ കൈനീട്ടിത്തൊടുന്നു
നീ
അകലെ
നേർത്തുപോയ നിറത്തിന്റെ
ശാപവാക്കുകളിൽ
മാളമുണ്ടാക്കി കുടികൂടുന്നു;
നിന്നിലേക്ക് രാത്രികൾ
ഇഴഞ്ഞുപോകുന്നു
എന്റെ തോൾസഞ്ചി
നമ്മുടെ നേരങ്ങളോർത്ത്
ഊരിവീഴുന്നു
അത്താണിക്കല്ലുകളിലെ
കിതപ്പുപാടുകൾ
തോട്ടപ്പുഴുക്കളായി കണങ്കാലിൽ
കടിയമർത്തുന്നു
ഞാൻ ഒറ്റയായി
നിന്റെ നോട്ടങ്ങൾക്കുവേണ്ടി
പതിയിരിക്കുന്നു
ഒറ്റാലിന്റെ നെയ്ത്തുപോലെ
ഇടഞ്ഞും ചെരിഞ്ഞും
രാപ്പകലുകളെ മെടഞ്ഞിടുന്നു
ഉണരുമ്പോൾ
നിന്റെ മണംകൊണ്ടെന്റെ തഴപ്പായ
പൊടിഞ്ഞുപോകുന്ന-
തോർച്ചയുള്ള പെലകാലെ
നിന്നിലേക്ക്
പൊടുന്നനെയുള്ള കയറ്റത്തിൽ
കുത്തനെയുള്ള ഇറക്കത്തിൽ
കൊടും വളവിൽ
വശങ്ങളിലെ കാട്ടിൽ
ശവപ്പറമ്പിൽ
കൊക്കയിൽ
ഞാൻ വീണ്ടും ഒറ്റയാകുന്നു;
ഒറ്റക്കാകുന്നു
നീ
മണ്ണും ആകാശവുമല്ലാത്ത
ഭാവത്തിൽ
ശബ്ദമില്ലാത്ത സംഗീതത്തിന്റെ
പേടിപ്പെടുത്തുന്ന
ആക്‌സിഡന്റൽ നോട്ടിൽ
പാട്ടിന്റെ സകല സാധ്യതകളും മുറിച്ച്
ഒരു കവിതയാകുന്നു;
മരണത്തിന്റെ വാതിലുകൾക്ക് മുന്നിൽ
എന്നെ ഒറ്റക്കുനിർത്തി
സ്വർഗ്ഗത്തെക്കുറിച്ചു മോഹിപ്പിച്ചും
നരകത്തെച്ചൊല്ലി പേടിപ്പിച്ചും
നീയൊരു
നനുത്ത സ്വപ്നത്തെ
പരുക്കൻ പേപ്പറിൽ
വരച്ചെടുക്കുന്നു.
കണ്ണടച്ചു തുറക്കുമ്പോൾ
തൂവലുപോലൊരു ചിത്രമുപേക്ഷിച്ച്
നീയൊരു പറക്കലിന്റെ
ശബ്ദത്തെ അനുകരിക്കുന്നു
നിന്നിൽ
ഞാൻ ശ്വാസം പോലെ
ഒറ്റയാകുന്നു