കുറിപ്പ്,കഥകളുടെ ഗന്ധർവ്വൻ: ബിനീഷ് കെ അച്യുതൻ
കഥകളുടെ ഗന്ധർവ്വൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 32 വർഷം പിന്നിടുന്നു. കൃത്രിമമായ നടപ്പ് ശീലങ്ങളിൽ നിന്നും കുതറി മാറി മലയാള സിനിമയെ പുതിയൊരു പന്ഥാവിലേക്ക് നയിച്ചവരിൽ പ്രമുഖ സ്ഥാനീയൻ …… അതായിരുന്നു മലയാളിക്ക് പത്മരാജൻ . സാഹിത്യകാരൻ എന്ന നിലയിൽ ശ്രദ്ധേയനായതിന് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. സാഹിത്യ രംഗത്ത് നടപ്പിലാക്കിയ നവഭാവുകത്വം അദ്ദേഹം സിനിമയിലും തുടർന്നു. നന്മതിന്മകളെ വിവേചിച്ചറിയാനാവാത്ത വിധം മാനുഷിക വികാരങ്ങളുടെ സമ്മേളനമായിരുന്നു പത്മരാജൻ കഥാപാത്രങ്ങളുടെ മുഖമുദ്ര. നായക – പ്രതി നായക ദ്വന്ദ്വങ്ങൾക്കപ്പുറം ബഹുമുഖമായ പാത്ര സൃഷ്ടികൾ പത്മരാജന്റെ പ്രത്യേകതയാണ്. കള്ളൻ പവിത്രനിൽ മാമച്ചനാണോ പവിത്രനാണോ നായകൻ/ വില്ലൻ എന്നതിൽ പ്രേക്ഷകർക്ക് ചാഞ്ചല്യം ഉണ്ടാക്കുന്നിടത്താണ് പത്മരാജന്റെ വ്യതിരിക്തത.
70 – കൾ കലാ സാഹിത്യ സാംസ്ക്കാരിക രംഗത്തെ അടിമുടി ഉടച്ചു വാർത്ത ഒരു കാലഘട്ടം കൂടിയായിരുന്നു . സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ ചലചിത്ര രംഗത്തും ഉണ്ടായി. തമിഴ് സിനിമയിൽ കെ.ബാലചന്ദറും മഹേന്ദ്രനും ഭാരതി രാജയും ബാലു മഹേന്ദ്രയുമെല്ലാം സൃഷ്ടിച്ച നവതരംഗം മലയാളത്തിലും ഏറ്റെടുത്ത ഒരുപറ്റം സിനിമാ പ്രവർത്തകർ ഉണ്ടായിരുന്നു. 70 – കളുടെ അവസാനത്തിൽ മധ്യവർത്തി സിനിമ എന്ന പേരിൽ ഒരു സമാന്തര സിനിമാ സംസ്ക്കാരം ഇവർ വളർത്തിയെടുത്തു. ഉദയായുടെ കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളിൽ നിന്നും ” ശ്മശാന മൂകത ” തങ്ങി നിൽക്കുന്ന അടൂരിയൻ കെട്ടു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി മലയാള സിനിമയെ മണ്ണിന്റെ മണമുള്ള പുതിയൊരു വീഥിയിലേക്കവർ കൈപിടിച്ചു നടത്തി. ഐ.വി.ശശിയും കെ.ജി.ജോർജ്ജും ഭരതനും പത്മരാജനും ജോൺ പോളും മോഹനുമെല്ലാം ആ മാറ്റത്തിന്റെ പതാകാവാഹകരായി മാറി.
സുമുഖനും സുന്ദരനും സർവ്വഗുണ സമ്പന്നനുമായ പ്രേംനസീറിന്റെ നൻമ നിറഞ്ഞ കഥാപാത്രങ്ങളിൽ നിന്നും കൈലി മുണ്ടും മുറി ബീഡിയും വീതുളി കൃതാവുമായി നിഷേധഭാവം സ്ഫുരിക്കുന്ന സോമന്റെയും സുകുമാരന്റെയും നായകൻമാരിലേക്കും അവിടെ നിന്നും സ്റ്റൈലൈസ്ഡ് ഹീറോയായ ജയനിലേക്കും മലയാളി മാറി ചിന്തിച്ചു തുടങ്ങിയ ആ ഘട്ടത്തിൽ തന്നെയാണ് ഒട്ടും സിനിമാറ്റിക്കല്ലാത്ത രൂപഭാവങ്ങളോടെ ഭരത് ഗോപി, നെടുമുടി വേണു, പ്രതാപ് പോത്തൻ, അച്ചൻ കുഞ്ഞ് തുടങ്ങിയവർ താരശരീരങ്ങളായി മാറുന്നത്. ഷീലയും ജയഭാരതിയും ശ്രീവിദ്യയും ലക്ഷ്മിയുമെല്ലാം തിളങ്ങി നിൽക്കുന്നിടത്തേക്കാണ് വേറിട്ട സൗന്ദര്യമായി സുരേഖ, സൂര്യ, ബീന, നിത്യ, സുഭാഷിണി എന്നിവർ കടന്ന് വരുന്നത്. ഈ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് ഒരു ചാലക ശക്തിയാകുവാൻ പത്മരാജന് കഴിഞ്ഞു.
തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ ദൃശ്യവൽക്കരിക്കുക വഴി അന്നത്തെ മലയാളിയുടെ യാഥാസ്ഥിതിക ബോധത്തെ നിരന്തരം വെല്ലുവിളിക്കുക എന്ന സാംസ്കാരിക പ്രവർത്തനത്തിനും ബോധപൂർവ്വമല്ലാതെ തന്നെ പത്മരാജൻ പങ്കു വഹിച്ചു. ആദ്യ ചിത്രമായ പ്രയാണം തന്നെ വിവാദത്തിൽ കലാശിച്ചു. നമ്പൂതിരി ഇല്ലങ്ങളിൽ ഹോമിച്ചു തീരുന്ന യൗവ്വനങ്ങളെ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ ഞെട്ടലോടെയാണ് പ്രേക്ഷകരതിനെ അന്ന് ഉൾക്കൊണ്ടത്. പ്രഥമ സംവിധാന സംരംഭമായ പെരുവഴിയമ്പലവും വേറിട്ടു നിൽക്കുന്ന ഒരനുഭവമായിരുന്നു. കൗമാര മനസുകളെ ഏറെ പ്രലോഭിപ്പിച്ച ജയഭാരതിയുടെ രതിചേച്ചിയും യൗവ്വനങ്ങളെ ത്രസിപ്പിച്ച എംജി സോമന്റെ വിശ്വനാഥനുമെല്ലാം പത്മരാജന്റെ മൂശയിൽ ഒരുങ്ങിയ ഐക്കണിക് കഥാപാത്രങ്ങളാണ്. തകരയിലെ ചെല്ലപ്പനാശാരിയെ ആർക്കാണ് മറക്കാനാവുക …..
ചെറുതും വലുതുമായ ഒട്ടേറെ താരങ്ങളെ മലയാള സിനിമക്ക് സംഭാവന ചെയ്തത് കൂടാതെ പല പ്രമുഖ താരങ്ങളുടെയും ഐക്കണിക് വേഷങ്ങൾ ഒരുക്കിയതും പത്മരാജനാണ്. അശോകൻ, റഹ്മാൻ, ജയറാം, ഇടവേള ബാബു, റഷീദ് അച്ചൻകുഞ്ഞ്, തുടങ്ങിയവരെല്ലാം തുടക്കം കുറിച്ചത് പത്മരാജൻ ചിത്രങ്ങളിലൂടെയായിരുന്നു. ഏതൊരു സ്ത്രീക്കും പ്രണയം തോന്നുന്ന ” സുമുഖനും സുഭഗനുമായ ക്രോണിക്ക് ബാച്ലർ ” എന്ന മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെടുന്ന താര നിർമ്മിതിയുടെ അടിസ്ഥാനം പത്മരാജൻ രചന നിർവഹിച്ച കാണാമറയത്ത് എന്ന ഐ.വി.ശശി ചിത്രമാണ്. 80 – കളുടെ മധ്യത്തിൽ എം ടി യുടെ ആൾട്ടർ ഈഗോ മമ്മൂട്ടിയായിരുന്നു എങ്കിൽ പത്മരാജന്റേത് മോഹൻലാലായിരുന്നു.
ഒട്ടേറെ താരങ്ങളുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കഥാപാത്രങ്ങളും പത്മരാജന്റെ തൂലികയിൽ പിറന്നവയായിരുന്നു. സോമന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയ വേഷമായിരുന്നു ഇതാ ഇവിടെ വരെ – യിലെ വിശ്വനാഥൻ. കാണാമറയത്തിലെ മമ്മൂട്ടിയുടെ റോയ് വർഗ്ഗീസ്, തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ ജയകൃഷ്ണൻ, ഇന്നലെയിലെ സുരേഷ് ഗോപിയുടെ നരേന്ദ്രൻ എന്നിവയുടെയും സൃഷ്ടാവ് മറ്റാരുമല്ല. പ്രയാണത്തിലെ ലക്ഷ്മിയുടെ സാവിത്രി, തകരയിലെ സുരേഖയുടെ സുഭാഷിണി, രതിനിർവേതത്തിലെ ജയഭാരതിയുടെ രതി, ഒരിടത്തൊരു ഫയൽവാനിലെ ജയന്തിയുടെ ചക്കര, കൂടെവിടെയിലെ സുഹാസിനിയുടെ ആലീസ്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ശാരിയുടെ സോഫിയ ; ഇന്നും ആഘോഷിക്കപ്പടുന്ന തൂവാനത്തുമ്പികളിലെ സുമലതയുടെ ക്ലാര എന്നിങ്ങനെ ആ ലിസ്റ്റ് അനന്തമായി നീളുന്നു.
ഇനിയും ഒട്ടേറെ രചനകൾ തന്റെ തൂലികയിൽ ബാക്കി വച്ചിട്ടാണ് കേവലം 45-ാമത്തെ വയസ്സിൽ അദ്ദേഹം വിട വാങ്ങുന്നത്. സംഭാഷണ കേന്ദ്രീകൃതമായിരുന്ന മലയാള സിനിമയെ പുതിയ ഒരു ദൃശ്യ സംസ്കാരത്തിലേക്ക് കൈ പിടിച്ചു നടത്താൻ പത്മരാജന് കഴിഞ്ഞു. എം ടി ക്ക് ശേഷം സാഹിത്യ മേഖലയിൽ നിന്നും ചലച്ചിത്ര രംഗത്തെത്തി വിജയം വരിക്കാൻ കഴിഞ്ഞ സാഹിത്യകാരൻ കൂടിയായിരുന്നു പത്മരാജൻ. കോടാമ്പക്കത്തെ സ്റ്റുഡിയോകളിൽ നിന്നും മലയാള സിനിമയെ കേരളത്തിന്റെ നാട്ട് വഴികളിലേക്കും ഭ്രമാത്മകമായ ഗന്ധർവ്വ ലോകത്തേക്കും നയിക്കാൻ തന്റെ ഒന്നര പതീറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതം കൊണ്ട് പത്മരാജന് സുസാധ്യമായി.