കുറിപ്പ്:എ . കെ . വാസു
എല്ലാവരെയും വിട്ട് പോകാനൊരുങ്ങിക്കിടന്നപ്പോഴും കാണേണ്ടവരെല്ലാം വന്നുകണ്ടിട്ടേ പോകുന്നുള്ളൂ എന്ന കിടപ്പില്ലും
ബിനു. എം. പള്ളിപ്പാടിന്റെ
ചിരി മാഞ്ഞിരുന്നില്ലെന്നാണെന്റെ തോന്നൽ….
എല്ലാരിലേക്കും എന്നും ചൊരിഞ്ഞതാണാ ചിരി.
വെള്ളവും ചെളിയും വറ്റിയ കാലമാണെങ്കിലും ബിനുവിന്റെ കവിതകൾ വരച്ചിട്ട സ്ഥലത്തേക്ക് എല്ലാരും എത്തി.
കവിതയിൽ കണ്ടത്
നേരിലും കണ്ടു.
ദേശീയ പാതയിൽ നിന്ന്
ചെറുനഗരങ്ങളിലേക്കുള്ള റോഡ് അവിടുന്നും തിരിഞ്ഞ് ടാറുണ്ടെങ്കിലും വണ്ടികളേറെയില്ലാത്ത വഴി.
അതു തീരുമ്പോൾ മണ്ണുവഴി പിന്നെ ഇടവഴികൾ അവിടുത്തെ തുരുത്തുകളിൽ വീടുകൾ ….
അതിനുമപ്പുറത്തേക്കുള്ള മനുഷ്യസഞ്ചാരങ്ങളിണ്
ബിനു എം.പള്ളിപ്പാടിന്റെ കവിതയുടെ ഇടവഴികൾ തുറക്കുന്നത്.
അതിങ്ങനെയാണ്.
“കണ്ടമാനം കൈതക്കാട്
കുളവാഴച്ചെടികളുടെ ചതുപ്പ്
വഴുക്കിത്തെന്നുന്ന
വളം കടിക്കുന്ന ചെളി
പായൽ പറ്റങ്ങളുടെ
മാറ്റിഫക്റ്റുള്ള പുഞ്ചയിറമ്പ് “
(മർച്ചന്റ് ഓഫ് ഫോർ സീസൺ)
മാളികമോളിൽ നിന്ന് ജാനാലതുറന്നോ
തെങ്ങിൻതണലിൽ നിന്നുമൊക്കെയോമാത്രം വയൽകണ്ടവരാണ് ഏറെയും മലയാള കവികൾ അതിനാൽ അവർക്ക് പച്ചപ്പും മഞ്ഞപ്പും കിളിക്കൊഞ്ചലുമൊക്കെയാണ് വയൽക്കാഴ്ച
എന്നാൽ ചെളിയിൽനിന്നിട്ട് വയൽ കണ്ടവർ തുടർന്ന് ചിലരുണ്ട്. അവർക്ക് വഴുക്കിത്തെന്നുന്ന ചെളിയെന്നെഴുതാൻ കഴിഞ്ഞേക്കാം.
എന്നാൽ
“വഴുക്കിത്തെന്നുന്ന
വളംകടിക്കുന്നചെളി “
എന്നെഴുതാൻ
ബിനു. എം.പള്ളിപ്പാടിനെപ്പോലെ വളംകടിക്കുന്നചെളിയിൽ ചവിട്ടിപ്പോന്ന ജീവിതംകൂടി വേണമെന്നുറപ്പ്..
“ബിനു. എം. പള്ളിപ്പാടിന്റെ കവിത ക്ലീഷേകൾക്കെതിരായ കലാപം ” എന്ന പേരിൽ മുമ്പൊരു ലേഖനമെഴുതി പുസ്തകത്തിൽ ചേർത്തിരുന്നു. നന്മകളാൽ സമൃദ്ധമാണ് നാട്ടിൻപുറമെന്ന അടിച്ചേൽപ്പിക്കലിനെ നിരോധിച്ച കവിതകളാണ് ബിനു .എം .പള്ളിപ്പാട് ഏറെയും എഴുതിയത്.
“പിന്നെ നമ്മൾ പോകുന്നത്
ഇരുട്ടു കൊണ്ടുണ്ടാക്കിയ
ഒരു വീട്ടിലേക്കാണ് .
നീലപ്പടുതയും മുളയും
പ്ലാസ്റ്റിക്ചരട് കൊണ്ട് കെട്ടിയുണ്ടാക്കിയ .
വള്ളത്തിൽ മൂന്നുപേർ കയറി
പാടത്തിനു നടുക്കുള്ള
വീട്ടിലെത്തുന്നു “
ഇരുട്ടു കൊണ്ടുണ്ടാക്കിയ വീട് “കണ്ണിനനായ സുഖം തരുന്ന “തല്ല.
കവിതാ ചരിത്രത്തിലേക്ക് സധൈര്യംകയറിച്ചെന്ന് കവിതകൊണ്ട് തിരുത്തൽ നടത്താൻപോന്ന ആഴവുംപരപ്പുമാർന്ന വായനയുടെ ബലംചേരൽ ബിനുവിന്റെ കവിതകളിലെല്ലാം പ്രകടമാണ്.
കാൽപ്പനീകമായ ഓർമ്മകൾക്ക് ഉലാത്തുവാനുള്ളതല്ല
മറിച്ച് മലവെള്ളം വീടാകെ മുക്കിത്താഴ്ത്തുമ്പോൾ ഓടിക്കയറാനും തലചായ്ക്കാനുമുള്ളതാണ്
ബിനു .എം . പള്ളിപ്പാടിന് പഠിച്ചുപോന്ന പളളിക്കൂടം. ….
എഴുപതുകളിലെ വിപ്ലവകാരികൾ ഇന്നിപ്പോൾ
“ഉണ്ണിക്കണ്ണൻമാരെ ഘോഷയാത്രക്കയക്കുന്നത് ” സൂഷ്മമായിക്കണ്ട് കവിതയെഴുതുന്നത് പള്ളിപ്പാട് ജീവിതം കൊണ്ടാർജ്ജിച്ച
രാഷ്ട്രീയ ബോധത്താലാണ്.
നട്ടെല്ലിലേക്ക് ആരൊക്കെയോ കെട്ടിവച്ച വിപ്ലവ വ്യാമോഹങ്ങളുടെ ഇടിച്ചുനിൽപ്പിൽനിന്നു കൂടിയാണ് പള്ളിപ്പാടിന്റെ കവിതകളിലേക്ക് കൂടുതൽമുറുക്കം വന്നുചേരുന്നത്. അതുകൊണ്ടുതന്നെ അവയെല്ലാം. ഏറ്റവും തീഷ്ണമായി വേറിട്ടുതന്നെ നിന്നു .
ചിത്രം ശിൽപ്പം , സംഗീതം സിനിമ തുടങ്ങിയഎല്ലാത്തരം കലാകാരൻമാരും പള്ളിപ്പാടിന് സുഹൃത്തുക്കളായിരുന്നു. ഓടക്കുഴൽ വാദനത്തിന്റെ ലഹരിയും സൗഹൃദങ്ങൾക്ക് പൊട്ടാത്ത രസച്ചരടായി…. സ്നേഹിച്ചു കൊണ്ടും കലഹിച്ചുകൊണ്ടും എല്ലാവരെയും ചേർത്തു നിർത്താൻ പോന്നവിധം അടിമുടി കലാജ്ഞാനമായിരുന്നു.
ബിനു എം. പള്ളിപ്പാട്.
ആർക്കും മുഴുവനായി പിടിതരാതിരുന്ന പ്രതിഭാജീവിതം.
രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് പിന്നെയും ഉറപ്പിച്ചുകൊണ്ട് ഇനിയുമേറെ ചെയ്യാനുണ്ടായിരുന്ന പള്ളിപ്പാടെന്ന കലാജ്ഞാനത്തെയും രംഗബോധമില്ലാതെ എടുത്തുപോയി.
ബിനു എം പള്ളിപ്പാട്
തന്ന സൗഹൃദത്തിനും
ചേർത്തു നിർത്താൻ കാണിച്ച വലിയ മനസിനും ആദരവ് .
…………. ………