The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
July 24, 2022 by maarga editor
Culture & Arts

ഗൗതമ ദർശനം ഏഷ്യയിൽ നിന്നും ലോകത്തിൻ്റെ വെളിച്ചത്തിലേക്ക്:ധമ്മമിത്ര നാഗരത്ന ജുവൽ

ഗൗതമ ദർശനം ഏഷ്യയിൽ നിന്നും ലോകത്തിൻ്റെ വെളിച്ചത്തിലേക്ക്:ധമ്മമിത്ര നാഗരത്ന ജുവൽ
July 24, 2022 by maarga editor
Culture & Arts
Spread the love

ബുദ്ധ ദർശനമെന്നാൽ അടിസ്ഥാനപരമായും മുന്നോട്ടുവെക്കുന്നത് മാനവികതയാണ്. സ്വാതന്ത്ര്യം, സമത്വം, ബന്ധുത്വം എന്നീ മാനവിക മൂല്യങ്ങളാണ് അതിലെ കേന്ദ്ര തത്വങ്ങൾ. ഇവ ശരിയായി മനസിലാക്കി ആചരിക്കുന്നതിലൂടെ ഒരു സാധാരണ മനുഷ്യനിൽ നിന്നും മികച്ചതരം മാനവികനാകാനും, പരിപൂർണ്ണതയുള്ള വ്യക്തിയായി വികസിക്കുവാനും കഴിയും, അതിനുള്ള പരിശീലനമാണ് ധമ്മ അഭ്യാസം എന്നത്. ബുദ്ധൻ നൽകിയ ധമ്മ ഉപദേശങ്ങൾ മാനവസമൂഹത്തിൻ്റെ വികാസത്തിന് എല്ലാകാലത്തും ആവശ്യമാണ്. കാരണം അത് മുഖ്യമായും വ്യക്തി വികാസത്തെ കുറിച്ച് പ്രതിപാദിക്കുന്നു. നാം മനുഷ്യർ ഓരോ വ്യക്തികളാണെന്നും, നമ്മളിൽ വ്യത്യസ്ഥതകൾ ഉണ്ടെന്നും, ആ സത്യത്തെ മനസ്സിലാക്കി പരസ്പരം പെരുമാറാൻ നമുക്ക് സാധിക്കണമെങ്കിൽ ഈ മാനവിക മൂല്യങ്ങൾ നമ്മളിൽ വികസിക്കേണ്ടതുണ്ട് എന്നും അത് നമ്മെ പഠിപ്പിക്കുന്നു. ഒരേ വിഷയത്തെ കുറിച്ചുപോലും നമ്മളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം. ഓരോരുത്തരും അവരുടെ വ്യത്യസ്ത കോണുകളിൽ നിന്ന് കാര്യങ്ങളെ വിലയിരുത്തുന്നു, വിഷയത്തെ സമീപിക്കുന്നു. കാരണം അതിനെ കുറിച്ച് വ്യത്യസ്ഥമായ തോതിലുള്ള അറിവും അനുഭവപരിചയവുമാകും നമ്മളിൽ ഉണ്ടായിരിക്കുന്നത്. അവർക്ക് അവരുടേതായ വ്യത്യസ്തമായ സാഹചര്യവും സന്ദർഭവും ഉണ്ടായിരിക്കാം. നാം മനുഷ്യർ ആരും പരസ്പ്പരം തുല്യരല്ലന്നും, അതിനാൽതന്നെ നമ്മുടെ ഇഷ്ട്ടങ്ങളും ആവശ്യങ്ങളും വ്യത്യസ്‌തമാണെന്നും, ഈ തിരിച്ചറിവോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പുലർത്തേണ്ട നൈതികമായ പെരുമാറ്റത്തെയാണ് വാസ്‌തവത്തിൽ ബുദ്ധിസ്സത്തിൽ മാനവീക മൂല്യങ്ങൾ എന്ന് പറയുന്നത്. മറ്റൊരു വാക്കിൽ അതിനെ മൈത്രിപൂർണ്ണമായ വ്യവഹാരം എന്നോ, സാഹോദര്യഭാവത്തോടെ ഉള്ള ഇടപെടിയൽ എന്നോ, ജനാധിപത്യ മര്യാദ എന്നോ പറയാം. അത്തരം ഒരു സമീപനം ഓരോ മനുഷ്യരിലും ഉണ്ടാകുമ്പോൾ ഈ ലോകം എത്ര സുന്ദരവും സമാധനപൂർണ്ണവുമാകുമെന്ന് നമുക്ക് സങ്കല്പിക്കാനാകും. ബുദ്ധൻ്റെ ജനനം മുതൽ തുടർച്ചയായ 1700 വർഷങ്ങളോളം ഇന്ത്യയിലും, ഇന്ന് ഏഷ്യൻ രാജ്യങ്ങളിൽ എമ്പാടും വികസിക്കുകയും സമൃദ്ധമായി നിലകൊണ്ടിരുന്ന ഒരു സംസ്‌കാരമാണ് ബുദ്ധിസ്സം. എന്നാൽ പല കാരണത്താൽ CE 12ആം നൂറ്റാണ്ടോടെ ഇന്ത്യയിൽ ബുദ്ധിസ്സത്തിന് പതനം സംഭവിക്കുകയും, പിന്നീട് അതിൻ്റെ തിരിച്ചുവരവ് സാധ്യമാകുന്നത് ഡോ. ബാബാസാഹേബ് അംബേദ്ക്കർ തൻ്റെ ലക്ഷകണക്കിന് അനുയായികളുമായി ബുദ്ധിസ്സം സ്വീകരിക്കുന്നതിലൂടെയായിരുന്നു. അതിനും അരനൂറ്റാണ്ട് മുന്നേ ചില മഹത് വ്യക്തിത്വങ്ങൾ ബുദ്ധനെ തിരിച്ചറിയുകയും ബുദ്ധ ദർശനത്തെ പുൽകുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള പ്രശസ്‌ത കവിയായ എഡ്വിൻ അർനോൾഡ് ‘ഏഷ്യയുടെ വെളിച്ചം’ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ ബുദ്ധനെ വീണ്ടും ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റൊരു വ്യക്തിത്വമായിരുന്നു പാലി പണ്ഡിതനും പ്രൊഫെസ്സറുമായ റൈസ് ഡേവിഡ്സ്, അദ്ദേഹം പാലി സാഹിത്യങ്ങൾ ഇംഗീഷിലേക്ക് തർജ്ജിമ ചെയ്‌തുകൊണ്ട് ബുദ്ധിസ്സത്തെ അക്കാഡമിക് തലങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇതേ കാലഘട്ടത്തിലായിരുന്നു ശ്രീലങ്കയിൽ നിന്ന് ബിഹാറിൽ എത്തിയ അനാഗരിക ധമ്മപാല, അദ്ദേഹത്തിൻ്റെ കഠിനമായ പരിശ്രമത്തിലൂടെ തകർക്കപ്പെട്ട അവസ്ഥയിൽ കിടന്നിരുന്ന ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തെ പുനർജീവിപിക്കുകയും, മഹാബോധി മിഷന് രൂപം നൽകുകയും ചെയ്‌തു. അതുപോലെ ആ കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും ജാതി വിരുദ്ധ പോരാട്ടം നടത്തികൊണ്ട് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്‌ത പണ്ഡിതൻ അയോതിത ദാസ്, ഡോ. അംബേദ്ക്കർ ആമുഖം നൽകിയ പ്രശസ്‌ത ഗ്രന്ഥമായ ‘എസൻസ് ഓഫ് ബുദ്ധിസ്സം’ രചിച്ച പ്രൊഫെസ്സറും ഗ്രന്ഥകാരനുമായ ലക്ഷ്‌മി നരാസ്സു, കേരളത്തിൽ നിന്നും സഹോദരൻ അയ്യപ്പൻ തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ കാലഘട്ടത്തിൽ ബുദ്ധനെ തിരിച്ചറിയുകയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ലോകത്തിന് എക്കാലവും ധമ്മത്തിൻ്റെ ആവശ്യകത ഉണ്ടെന്നും, ആ തത്വങ്ങളെ ശരിയായ അർത്ഥത്തിൽ മനസിലാക്കി ജീവിക്കുന്ന മാതൃകാപരമായ സംഘത്തിലൂടെ മാത്രമേ ഒരു പുതിയ സമൂഹത്തെ സൃഷ്ഠിക്കുവാൻ സാധിക്കുകയുള്ളുവെന്നും, അപ്രകാരം ബുദ്ധൻ ലോകത്തിന് വെളിച്ചമാകുമെന്നും ആ ഘട്ടത്തിൽ ഇവർ പങ്കുവെച്ചിരുന്നു. അപ്പോൾ ബുദ്ധ ദർശനം എങ്ങനെയാണ് ലോകത്തിന് വെളിച്ചമാകുന്നത് എന്ന് നോക്കാം ? ഇതിനെ കുറിച്ച് മനസ്സിലാക്കാൻ ആദ്യമായി എന്താണ് ബുദ്ധൻ നേടിയ ബോധോദയമെന്ന അവസ്ഥയെ കുറിച്ച് നാം മനസിലാക്കേണ്ടതുണ്ട്. പിന്നീട് ആ അവസ്ഥയിൽ എത്തിക്കാൻ ഉതകുന്ന ദർശനത്തെ കുറിച്ചും, അത് പ്രയോഗികമാക്കാൻ എങ്ങനെ സാധിക്കുമെന്നും നോക്കാം.

ബോധോദയം എന്ന പ്രകാശം   ബൗദ്ധ പരമ്പരകളിലെ എല്ലാ സ്കൂളുകളും ബോധോദയത്തെ കുറിച്ച് പറയുമ്പോള്‍, ചുരുക്കത്തില്‍ മുഖ്യമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്. വളരെ ശുദ്ധമായ, സ്പഷ്ട്ടമായ, തേജസ്സുള്ള ‘ജാഗ്രത’ എന്ന് പറയുന്നു. ചില വിഭാഗം സ്കൂളുകള്‍ ബോധോദയത്തെ, ‘ഞാനും അന്യനും എന്ന ദ്വൈതഭാവം (മഹാ ശൂന്യതയുടെ) ഇല്ലാത്ത ജാഗ്രതയുടെ അവസ്ഥ’ എന്ന് പറയുന്നു. (Note: ഇവിടെ ശ്രദ്ധിക്കേണ്ടത് അദ്വൈതം അഥവാ ദ്വൈതമല്ലാത്ത ഒരു ഏക അവസ്ഥ. ഇത് ആത്മ വാദത്തിൽ അധിഷ്ഠിതമാണ്. ബൗദ്ധ ദർശനം ഇതിന് വിരുദ്ധമായ അനാത്മ സിദ്ധാന്തമാണ്). അവിടെ പുറത്ത് അകത്ത് എന്ന അനുഭവങ്ങളില്ല. ഇത്തരമൊരു അവസ്ഥയെ നമ്മള്‍ സാധാരണ പറയുന്നത് അതീന്ദ്രീയ അവസ്ഥയെന്നാണ്. അവിടെ അനുഭവിക്കാൻകഴിയുന്നത് ശുദ്ധമായതും, തെളിഞ്ഞതും, നിരന്തരമായ ജാഗ്രതയുടെ അവസ്ഥയാണ്. മനസ്സിൻ്റെ ഈ അവസ്ഥയിൽ എല്ലാ ദിക്കുകളിലേക്കും തുല്യമായ ജാഗ്രത നിലകൊള്ളുന്നു. അതിനെ ഇങ്ങനെയും പറയാം, വസ്തുക്കളുടെ യാഥാർഥ്യത്തെ മനസിലാക്കുന്ന ജാഗ്രത. ഇവിടെ വസ്തുക്കള്‍ എന്നാല്‍ എന്തെങ്കിലും വസ്തുക്കളല്ല, മറിച്ച് ഞാനും അന്യനും എന്ന വിവേചന ഭാവം ഇല്ലാത്ത അവസ്ഥ. അഥവാ അകത്തും പുറത്തും എന്നാ ദ്വൈതഭാവത്തെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമായി അനുഭവിക്കാനാകുന്ന ജാഗ്രത. അപ്പോള്‍ ഇത്തരമൊരു ജാഗ്രതയെ യാഥാര്‍ത്ഥ്യത്തിന്‍റെ ജാഗ്രതയെന്നും പറയാം, അതുകൊണ്ടുതന്നെ അതിനെ ‘തിരിച്ചറിവിന്‍റെ അവസ്ഥ’യെന്നും പറയപ്പെടുന്നു. ഇവിടെ ‘തിരിച്ചറിവ്’ എന്ന വാക്ക് നാം സാധാരണയായി ഉപയോഗിക്കുന്ന തലത്തിലല്ല അതിനെ കാണേണ്ടത്. ഞാനും അന്യനും എന്ന ചട്ടകൂടിലുള്ള അറിവുകളുടെ അഥവാ വിവരങ്ങളുടെ അറിവല്ല ഇത്. എന്നാല്‍ വിചിന്തനമില്ലാതെ പ്രത്യക്ഷത്തില്‍ ലഭിക്കുന്ന ധാര്‍മിക ദൃഷ്ട്ടിയാണ് ഈ തിരിച്ചറിവ് എന്നത്. അതിലൂടെ എല്ലാ വസ്തുക്കളുടെയും യഥാര്‍ത്ഥ സത്യത്തെ സ്പഷ്ട്ടമായി, ശരിയായി, നേരിട്ട് കാണാന്‍ കഴിയുന്നു. എല്ലാ മിഥ്യാധാരണകളില്‍ നിന്നും, എല്ലാ തെറ്റിധാരണകളില്‍ നിന്നും, എല്ലാ തിന്മകളില്‍ നിന്നും, എല്ലാ കുടിലചിന്തകളില്‍ നിന്നും, എല്ലാ അവ്യക്തതയും അസ്പഷ്ടതകളില്‍ നിന്നും, എല്ലാ മാനസീക വ്യവസ്ഥാപിത സ്ഥിതികളില്‍ നിന്നും, എല്ലാ മുന്‍ധാരണകളില്‍ നിന്നും, എല്ലാ വൈകാരിക നിഷേധാത്മകത മനോനിലകളിൽ നിന്നും, എല്ലാ സങ്കുചിത ഭാവനകളിൽ നിന്നും, ഈ ധാര്‍മിക ദൃഷ്ട്ടി അഥവാ അതീന്ദ്രീയ ദൃഷ്ട്ടി മുക്തമാണ്.       അപ്പോള്‍ ഒന്നാമതായി ബോധോദയം എന്നാല്‍ ജാഗ്രത നിലനില്‍ക്കുന്ന തിരിച്ചറിവിന്‍റെ ദൃഷ്ട്ടി എന്ന് പറയുന്നു. രണ്ടാമതായി, ബോധോദയമെന്നാല്‍ ആഴത്തിലും തീക്ഷണതയോടെയുള്ള സ്നേഹവും കരുണയും പ്രവഹിക്കുന്ന അവസ്ഥയെന്ന് പറയുന്നു. പലപ്പോഴും ഈ അവസ്ഥയെ ഒരമ്മക്ക് തന്‍റെ കുഞ്ഞിനോടുള്ള സ്നേഹ ഭാവനയായി താരതമ്യം ചെയ്യപ്പെടുന്നു. വളരെ പ്രസിദ്ധമായ പാലി ഗ്രന്ഥത്തിലെ ‘മെത്ത സുത്ത’യില്‍ – കരുണാദ്രമായ സ്നേഹം എന്ന ബുദ്ധന്‍റെ പ്രസംഗത്തില്‍ ഇതിന്‍റെ താരതമ്യപ്പെടുത്തല്‍ കാണാം. അതില്‍ ബുദ്ധന്‍ പറയുന്നത്, സ്വന്തം ജീവനെ തന്നെ പണയപ്പെടുത്തി ഒരു അമ്മ തന്‍റെ കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ, ഒരുവന്‍ എല്ലാ ജീവജാലങ്ങളോടും സ്നേഹം വികസിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. തന്‍റെ മനസ്സിൻ്റെ

മൂന്നാമതായി, ഒരിക്കലും കെടാത്ത മാനസീക-ധാര്‍മിക ചൈതന്യമായി, ഊര്‍ജ്ജമായാണ് ബോധോദയം എന്ന അനുഭവം അഥവാ ആ അവസ്ഥ നിലനില്‍ക്കുന്നത്. അത് നമുക്ക് കാണാന്‍ കഴിയുന്നത്‌ ബുദ്ധന്‍റെ തന്നെ സ്വന്തം ജീവത അനുഭവത്തിലൂടെയാണ്. നിങ്ങള്‍ക്കറിയാമായിരിക്കും, അദ്ദേഹം ബോധോദയം നേടിയത് തന്‍റെ മുപ്പത്തിയഞ്ചാം വയസിലായിരുന്നു, അതേത്തുടര്‍ന്ന് തന്‍റെ ജീവിതകാലത്തിലെ മുഴുവന്‍ സമയവും, ഏതാണ്ട് 45 വർഷങ്ങളോളം ധമ്മ ശിക്ഷണങ്ങള്‍ ഉപദേശിച്ചും ജനങ്ങളുമായി സംവദിച്ചും, ഒരു ഇടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അന്ത്യകാലങ്ങളിൽ പ്രായാധ്യക്യത്താല്‍ ശാരീരികമായി വളരെ ക്ഷീണിതനായിട്ടും അദ്ദേഹം അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒരവസരത്തില്‍ അദ്ദേഹം പറയുകയുണ്ടായി, ‘എന്‍റെ ശരീരം പലവട്ടം അഴിച്ചുപണി നടത്തിയ, പൊട്ടിപൊളിഞ്ഞു വീഴാറായ ഒരു കാളവണ്ടിയെപോലെയാണ്. ഇതിനെ ഓരോ സ്ഥലത്തേക്കും ഒരു പാഴ് വസ്തുവിനെ പോലെ കൊണ്ടുനടക്കുന്നു, അപ്പോഴും ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എനിക്ക് കഴിയും, എന്‍റെ മനസ്സ് എപ്പോഴും ഊർജ്ജസ്വലതയോടെ അതിന് തയ്യാറാകുന്നു. എന്‍റെ ശാരീരിക ക്ഷീണവസ്ഥയെ മറികടന്നുകൊണ്ട്‌ എന്‍റെ ബുദ്ധിയും നൈതിക ഊര്‍ജ്ജവും അക്ഷീണിതമാണ്.’ ഇവിടെ ബുദ്ധത്വം എന്ന അവസ്ഥയുടെ സവിശേഷത ‘ഊര്‍ജ്ജമാണ്’. ബോധോദയ അവസ്ഥയെ ഊര്‍ജ്ജത്തിന്‍റെ സമ്പൂര്‍ണ്ണ അനൈചികത്വം, അഥവാ തുടര്‍ച്ചയായി പോന്തിവരുന്ന, ഇടതടവില്ലാത്ത സര്‍ഗ്ഗാത്മകത എന്ന് പറയാം. മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍, ബോധോദയമെന്നാല്‍ ‘വ്യവസ്ഥകള്‍ക്കതീതമായ സ്വതന്ത്രമായി നിലകൊള്ളുന്ന എല്ലാ വൈകാരിക പരിമിതികളേയും മറികടന്ന പരിപൂര്‍ണ്ണതയുടെ അവസ്ഥ’ എന്ന് പറയുന്നു. ബോധോദയത്തെ കുറിച്ചുള്ള ബൗദ്ധിക ജ്ഞാനത്തെ നാം നോക്കികഴിഞ്ഞു. ഈ അവസ്ഥയിൽ ഒരുവന് എത്തുവാൻ സാധ്യമായ ഏറ്റവും പ്രധാനപ്പെട്ട പരിശീലനം ധ്യാന അഭ്യാസമാണ്. ശരിയായ ക്രമത്തിലും അച്ചടക്കത്തിലും പരിശീലിക്കപ്പെടുമ്പോൾ മാത്രമേ ഒരുവന് ബോധോദയ അനുഭവത്തിൻ്റെ മിന്നൊളി ദർശനമെങ്കിലും ലഭിക്കുകയുള്ളു. ധ്യാനം ഇല്ലെങ്കിൽ ബുദ്ധനും ഇല്ല, ബോധോദയവും ഇല്ല, അതിൻ്റെ ദർശനവും ഇല്ല, ആ മാർഗ്ഗത്തിൽ ആചരിക്കുന്നവരുടെ സംഘവുമില്ല.       ഇനി നമുക്ക് ബോധോദയ അവസ്ഥയിൽ എത്തുവാൻ ഉതകുന്ന ദർശനത്തെ കുറിച്ച്‌ നോക്കാം. ഇവിടെ ബോധോദയം നേടിയ വ്യക്തിയെ നാം തിരിച്ചറിയേണ്ടത് പരിപൂർണ്ണ മാനസിക സ്വാതന്ത്ര്യം നേടിയ വ്യക്തിയെന്ന നിലയിലാണ്. ഞാൻ ആദ്യം സൂചിപ്പിച്ച പോലെ, ഒരു സാധാരണ വ്യക്തിക്ക് എങ്ങനെ മികച്ചതരം മാനവികൻ ആകാൻ കഴിയും, ഒരു സ്വതന്ത്ര വ്യക്തിയായി വികസിക്കാൻ കഴിയും, അതിൻ്റെ ഉള്ളടക്കമാണ് ബോധോദയം എന്ന ആദർശത്തിൽ ഉള്ളത്. ഇതിൽ ഒന്നാമതായി എന്താണ് സ്വാതന്ത്ര്യമെന്ന് നോക്കാം. തീർച്ചയായും ഇന്ത്യൻ ഭരണഘടനയിൽ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ ചിന്താ സ്വന്തന്ത്ര്യം, ആവിഷ്കാരം സ്വന്തന്ത്ര്യം, വിശ്വസിക്കാനുള്ള സ്വന്തന്ത്ര്യം, ആരാധിക്കാനുള്ള സ്വന്തന്ത്ര്യം എന്നിങ്ങനെ പറയപ്പെടുന്നു. മിക്കവാറും അത് ഭൗതിക തലത്തിൽ നിന്നുകൊണ്ട് ചെയ്യുന്ന പ്രവർത്തികളെ സൂചിപ്പിക്കുന്നു. അതിൽ സ്വന്തമായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എല്ലാം ഉൾപ്പെടുന്നു. ഇതിൻ്റെ അർത്ഥം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമെന്നല്ല. സ്വാതന്ത്ര്യമെന്ന ആശയം അമൂർത്തമായ ഒരു ആശയമല്ല, സ്വാതന്ത്ര്യമെന്നാൽ ഉത്തരവാദിത്തമാണ്. സ്വന്തം പ്രവർത്തികൾ എത്രമാത്രം മികച്ചതാക്കുന്നു ആ ഉത്തരവാദിത്വത്തോടൊപ്പം വരുന്ന ഒന്നിനെ കുറിച്ചാണ് സ്വാതന്ത്ര്യമെന്ന് പറയുന്നത്. അതായത് സ്വന്തം പ്രവർത്തികളെ കുറിച്ചുള്ള ജാഗ്രത. സ്വന്തം മനോനിലയെ കുറിച്ചുള്ള ജാഗ്രത. നമ്മുടെ പ്രവർത്തികളും മനോനിലയും മറ്റുള്ളവരുടെ അധികാരത്തിനും അവകാശത്തിനും എതിര് നിൽക്കുകയോ, അവർക്ക് ഹാനിയുണ്ടാക്കുകയോ ചെയ്യുന്നന്നുവെങ്കിൽ അതിനെ സ്വാതന്ത്രനായ വ്യക്തിയുടെ പ്രവർത്തികൾ എന്ന് പറയാനാവില്ല. അത് സ്വാർത്ഥതയുടെയും, മറ്റൊരാളെ ചൂഷണം ചെയ്യുന്ന പ്രവർത്തികളാണ്. മറിച്ച് മറ്റൊരാളെയും ഹനിക്കാതെ, മറ്റൊരാളെയും ചൂഷണം ചെയ്യാതെ, ഒരുവൻ തൻ്റെ അധികാരത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുകയും, മറ്റുള്ളവരെ ജാഗരൂകരാക്കുകയും, വേണ്ടി വന്നാൽ അവർക്കായി പോരാടുകയും സ്വന്തം ജീവിതം പോലും സമർപ്പിക്കുമ്പോഴാണ് ആ വ്യക്തിയെ യഥാർത്ഥത്തിൽ സ്വതന്ത്ര വ്യക്തിയെന്ന് പറയാനാകുന്നത്. കാരണം അത്തരം വ്യക്തികളുടെ മനസ്സ് സ്വാർത്ഥതയിൽ നിന്ന് നിസ്വാർത്ഥതയിലേക്ക് മുക്തമായിരിക്കും, എല്ലാതരം വിവേചനങ്ങളും വിദ്വേഷങ്ങളിൽ നിന്നും മുക്തമായ സ്നേഹവും കരുണയിലും നിന്നാകും പ്രവർത്തിക്കുന്നത്. എല്ലാ മിഥ്യകളിൽ നിന്നും സ്വതന്ത്രരായി പ്രജ്ഞയോടെ അത്തരം വ്യക്തികൾ പെരുമാറുന്നു.

ഇനി രണ്ടാമതായി എന്താണ് സമത്വമെന്ന് നോക്കാം. ശ്രേണിവൽകൃത സാമൂഹിക വ്യവസ്ഥയുള്ള ഇന്ത്യയെ സംബന്ധിച്ച് അതിലെ വിശ്വാസങ്ങൾ അനുസരിച്ച് സമത്വം എവിടെയും കാണാൻ കഴിയുകയില്ല. അതിനാൽ തന്നെ തൊഴിലിടങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് എല്ലാ പൊതുഇടങ്ങളിലും ഇവിടെ അവസരസമത്വം നിഷേധിക്കപ്പെടുന്നു. ആണെന്നോ പെണ്ണെന്നോ ലിംഗഭേദമില്ലാതെ പെരുമാറാൻ സാധിക്കണമെങ്കിൽ, ജാതിയുടെ പേരിലോ, വർണ്ണമോ, വംശത്തിൻ്റെ പേരിലോ വിവേചനമില്ലാതെ വ്യവഹരിക്കാൻ കഴിയണമെങ്കിൽ, അവർക്കിടയിൽ സമത്വത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ടാകണം, ഭരണഘടന അതിനുള്ള സംവിധാനമാണ്. 1950 ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനത്തിൽ ഡോ. അംബേദ്ക്കർ പാർലമെന്റിൽ നൽകിയ പ്രഭാഷണത്തിൽ ചില വരികൾ നോക്കാം. “ഇന്നുമുതൽ നമ്മൾ വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു. രാഷ്ട്രീയപരയും നിയമപരമായും നമുക്ക് സമത്വം ലഭിക്കുന്നു, എന്നാൽ സാമൂഹികവും സാമ്പത്തികവുമായ ഘടനയിൽ ഒരു മനുഷ്യന് ഒരു മൂല്യം എന്ന തത്വത്തെ നിഷേധിക്കുന്നത് ഇവിടെ തുടരും. വൈരുദ്ധ്യങ്ങളുടെ ഈ ജീവിതം നമ്മൾ എത്രകാലം തുടരണം ? നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ സമത്വം നിഷേധിക്കുന്നത് എത്രകാലം തുടരണം ? അതിനെ നിഷേധിക്കുന്നത് ഇനിയും കാലങ്ങളോളം അത് തുടരുകയാണെങ്കിൽ, നമ്മൾ നിർമ്മിച്ച രാഷ്ട്രീയ ജനാധിപത്യത്തെ അത് അപകടത്തിലാക്കും. അതിനാൽ ഈ വൈരുദ്ധ്യത്തെ എത്രയും വേഗം നമ്മൾ നീക്കം ചെയ്യേണ്ടതാണ്, അല്ലാത്തപക്ഷം വളരെ അധ്വാനിച്ച് നാം കെട്ടിപ്പടുത്തിയ ഈ ജനാധിപത്യഘടനയെ, ഈ ഭരണഘടനാ അസംബ്ലിയെ അസമത്വം അനുഭവിക്കുന്നവർ തകർത്തെറിയും.” ഡോ. അംബേദ്ക്കറുടെ ഈ വാക്കുകൾ ഭാവിയിൽ സംഭവിക്കാതിരിക്കണമെങ്കിൽ, സാമൂഹിക അസമത്വങ്ങളെ നിർമൂലനം ചെയ്യുവാൻ സാധിക്കണം. അത് അധികാര രാഷ്ട്രീയത്തിലൂടെയോ, സാമ്പത്തിക ഉന്നതിയിലൂയോ സാധ്യമാകുന്ന ഒന്നല്ല. അസമത്ത്വങ്ങൾ പരിപാലിക്കുന്ന വിശ്വാസങ്ങൾ മാറണം, വിവേചിച്ച് പരിചരിക്കുന്ന മനുഷ്യരുടെ മനസ്സ് മാറണം, മനുഷ്യനെ മനുഷ്യനായി പരിഗണിക്കാനും ബഹുമാനിക്കാനും ഉതകുന്ന സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. ബുദ്ധൻ്റെ ധമ്മോപദേശങ്ങളും, സംഘ സംവിധാനവും അതിനായുള്ളതാണ്.

ധമ്മത്തിലൂടെ നോക്കുമ്പോൾ സമത്വം എന്ന സിദ്ധാന്തത്തിന് മറ്റൊരു കാഴ്ചപ്പാടുണ്ട്. അതായത് മനുഷ്യർ ആരും തുല്യരല്ലന്നും, ഓരോ വ്യക്തികളും വ്യത്യസ്ഥരാണെന്നും ഞാൻ തുടക്കത്തിൽ പറഞ്ഞു. ബുദ്ധൻ മുന്നോട്ട് വെക്കുന്ന ആശയം ഇതാണ്, നാം മനുഷ്യരുടെ ഇടയിൽ സമത്വം കാണാൻ കഴിയില്ലായിരിക്കാം, എല്ലാവരിരിലും പല വ്യത്യസ്ഥ ഗുണങ്ങളും കഴിവുകളും ഉണ്ടാകാം, എന്നാൽ ഒരുവന് ജീവിതത്തിൻ്റെ ശരിയായ ഉദ്ദേശവും മാർഗ്ഗത്തെ കുറിച്ചും സ്പഷ്ട്ടത ലഭിച്ചുകഴിഞ്ഞാൽ, നാം മനുഷ്യർ വ്യത്യസ്ഥരാണെങ്കിലും നമുക്ക് എല്ലാവർക്കും വികസിക്കാനാകും, നാം എല്ലാവരിലും അന്തലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിയുകയും, പൂർണ്ണതയിലേക്ക് വികസിപ്പിക്കുകയും ചെയ്‌താൽ എല്ലാ മനുഷ്യനും ബോധോദയ പ്രാപ്‌തി നേടാനാകും എന്ന് ബോധ്യപ്പെടും. ബോധോദയ പ്രാപ്‌തിക്ക് എല്ലാമനുഷ്യനും തുല്യമായ കഴിവുകളാണ് ഉള്ളതെന്ന് ബുദ്ധൻ ഉപദേശിക്കുന്നു. അതിന് പ്രഥമമായി ആ പാതയിലേക്ക് സഞ്ചരിക്കുവാൻ, ലിംഗ ഭേദമില്ലാതെ, വർണ്ണത്തിൻ്റെയോ വംശത്തിൻ്റെയോ ദേശത്തിൻ്റെയോ ഭേദമില്ലാതെ, എല്ലാർക്കും അവസര സമത്വമാണ് ലഭിക്കേണ്ടത്. അതിനാലാണ് ലോകത്തിൽ ആദ്യമായി ബുദ്ധൻ തൻ്റെ സംഘത്തിലേക്ക് പ്രവേശിക്കുവാൻ യാതൊരു വിവേചനമോ, മുൻഗണയോ നൽകാതെ എല്ലാവർക്കും തുല്യമായി അവസരം നൽകിയത്. ബുദ്ധിസ്സത്തിൽ സമത്വത്തെ കുറിച്ചുള്ള സങ്കല്പം ഇപ്രകാരമാണ്. നമ്മളിൽ സംസ്ക്കരിച്ചിരിക്കുന്ന ആൺ- പെൺ ഭേദങ്ങളെ, മറ്റ് ജാതി, വംശ വേർതിരുവുകളെ തകർത്തെറിയാൻ അത് പ്രചോദിപ്പിക്കുന്നു. എനിക്ക് മാറാൻ കഴിയില്ല, എനിക്ക് ചെയ്യാൻ കഴിയില്ല, ഞാൻ ഇങ്ങനെയാണ് എന്നതരം എല്ലാ സങ്കുചിത ഭാവനകളേയും, മിഥ്യാദൃഷ്ടികളേയും മാറ്റാനും, ആത്മകേന്ദ്രീകൃത മനോഭാവത്തിൽ നിന്ന് അനാത്മ മനോഭാവം വികസിപ്പിക്കുവാനും, സ്വാർത്ഥതയിൽ നിന്ന് കൂടുതൽ നിസ്വാർത്ഥനാകാനും, മനസ്സിന് തുറവി ഉണ്ടാക്കുവാനും അതിലെ ശിക്ഷണങ്ങൾ പ്രേരിപ്പിക്കുന്നു. ഈ തത്വത്തിലെ ദർശനം എത്രമാത്രം ആഴത്തിലാണെന്ന് നമുക്ക് കാണാൻ കഴിയും.

ഇനി മൂന്നാമതായി എന്താണ് ബന്ധുത്വഭാവന എന്ന് നോക്കാം. ഇവിടെ ബന്ധുത്വം അഥവാ സാഹോദര്യം എന്നാൽ രക്തബന്ധത്തിലോ, വംശീയ അടിത്തറയിലോ അല്ല നാം മനസ്സിലാക്കേണ്ടത്. സമൂഹത്തിൻ്റെ ഐക്യത്തിനും വ്യക്തിയുടെ അന്തസ്സിനും, പരസ്പ്പര ബഹുമാനം ഉണ്ടാകുവാനും എല്ലാ മനുഷ്യരിലും ഈ ഭാവന ഉണ്ടായിരിക്കേണ്ടതാണ്. വാസ്‌തവത്തിൽ സ്വാതന്ത്ര്യവും സമത്വവും ശരിയായ നിലയിൽ അഭ്യസിക്കാൻ കഴിയണമെങ്കിൽ സാഹോദര്യഭാവന അഥവാ മനസ്സിൽ മൈത്രിഭാവം ഉണ്ടാകണം. അതായത് ഇവിടെ എൻ്റെ -നിൻ്റെ എന്ന സ്വാർത്ഥതയില്ലാത്ത അവസ്ഥയാണ് സാഹോദര്യഭാവത്തിൽ ഉണ്ടായിരിക്കുന്നത്. അവിടെ നാം എല്ലാവരും കേവലം മനുഷ്യർ മാത്രമാണെന്നും, ആഗോളതലത്തിൽ ഒരേ മനുഷ്യകുലത്തിലെ അംഗങ്ങളാണെന്നും, നാം എല്ലാവരും സഹജീവികളാണെന്ന വികാരത്തോടെ പെരുമാറാൻ സാധിക്കുന്നു. അത്തരം മനോഅവസ്ഥയിൽ മറ്റൊരാളുടെ നേട്ടത്തിൽ നമുക്ക് സ്വയം അഭിമാനിക്കാനാകുകയും, അവരുടെ സന്തോഷത്തിൽ പങ്കുചേരാനും സാധിക്കുന്നു. അതുപോലെ മറ്റൊരാൾക്ക് വേദനയുണ്ടായാൽ അത് സ്വന്തം വേദനയായി അനുഭവിക്കാനും, സഹാനുഭൂതിയോടെ അവരുടെ കണ്ണീരൊപ്പാൻ നാം പരിശ്രമിക്കുകയും ചെയ്യുന്നു. അതിന് നമ്മളിൽ ഉണ്ടാകുന്ന ആന്തരീക പ്രേരണയാണ് സാഹോദര്യഭാവന. അത് നമുക്ക് അനുഭവിക്കാൻ സാധിക്കുമ്പോൾ നാമെല്ലാം മനുഷ്യരാണെന്നും, എല്ലാവരിലും ബുദ്ധത്വ ബീജഗുണങ്ങൾ അന്തർലീനമായിരിക്കുന്നുവെന്നും, അതിനാൽ തന്നെ അവരെ ബഹുമാനിക്കുകയും, അവസരസമത്വം ലഭ്യമാക്കി നൽകികൊണ്ട്, എല്ലാവർക്കും മുന്നേറാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

ഈ സന്ദർഭത്തിൽ ബുദ്ധൻ്റെ വളരെ പ്രസിദ്ധമായ വചനത്തെ കുറിച്ച് ചുരുക്കത്തിൽ വിവരിക്കാം. ഇതിനെ കുറിച്ച് ബുദ്ധൻ്റെ തന്നെ സ്വന്തം വാക്കുകളിൽ പറയുന്നത് ഇങ്ങനെയായിരുന്നു.

ഭിക്ഷുകളോട് (പാലി ഭാഷ) :

“ചരിത ഭിക്കവേ ചാരിതങ്,

ബഹുജന ഹിതായ,

ബഹുജന സുഖായ…

ലോകാനുമ്പായ,

അദ്ധ്യായ ഹിതായ,

സുഖായ ദേവ-മനുസാനങ്,

ദേസ ദെ ഭിക്കവെ..

ധമ്മ ആദി കല്യാൺ,

മധ്യ കല്യാൺ,

അന്ത് കല്യാൺ…”

മലയാളത്തിൽ: ഹേ ഭിക്ഷുക്കളെ, നിങ്ങൾ നാല് ദിക്കുകളിലേക്കും സഞ്ചരിച്ചു കൊണ്ടേയിരിക്കുക. അജ്ഞരായ എല്ലാ ജനങ്ങൾക്കും അവരുടെ നൈതിക വികാസത്തിനും ക്ഷേമത്തിനുമായി നിങ്ങൾക്ക് ലഭിച്ച ധമ്മ അറിവുകൾ പകർന്നുനൽകുക. ശ്രേഷ്ഠരായ വ്യക്തികൾക്കും, സാധാരണ മനുഷ്യർക്കും ധമ്മം ആവശ്യമാണ്. അവരോട് അനുകമ്പയുള്ളവരാകുക, അവർക്ക് ധമ്മത്തെ കുറിച്ച് അദ്ധ്യയനം നടത്താൻ കഴിയട്ടേ. ധമ്മാചരണം അതിൻ്റെ തുടക്കത്തിൽ സുഖവും വികാസവും പ്രധാനം ചെയ്യും, മധ്യത്തിൽ സുഖവും വികാസവും പ്രധാനം ചെയ്യും, ഒടുക്കത്തിലും സുഖവും വികാസവും പ്രധാനം ചെയ്യും.

ഇവിടെ മേൽ പറഞ്ഞ ബുദ്ധ വചനം സ്പഷ്ട്ടമാക്കുന്നത്, ധമ്മം എല്ലാ മനുഷ്യർക്കും ആവശ്യമാണ് എന്നതാണ് പ്രധാന പോയിൻ്റ്. ബഹുജൻ ഹിതായ ബഹുജൻ സുഖായ എന്ന വാക്യത്തെ പൊതുവെ രാഷ്ട്രീയ സാഹചര്യത്തിൽ വിവരിക്കുന്ന അർത്ഥത്തിലല്ല ബുദ്ധൻ ആദ്യമായി ഇവിടെ ബഹുജൻ എന്ന പദത്തെ ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യരിൽ രണ്ട് വിഭാഗം മാത്രമാണ് ബുദ്ധന് മുന്നിൽ ഉള്ളത്. ഒന്ന്, ബഹുജൻ എന്ന ഭൂരിപക്ഷം വരുന്ന അജ്ഞരായ ജനങ്ങളും, രണ്ട്, വളരെ ചെറിയ ന്യൂനപക്ഷമായ ബോധോദയ പ്രാപ്‌തി നേടിയവരും ആ പാതയിൽ സഞ്ചരിക്കുന്ന വികസിച്ച വ്യക്തിത്വങ്ങളും. ജ്ഞാനികളായ അത്തരം വ്യക്തികൾ ബഹുഭൂരിഭാഗം വരുന്ന മറ്റ് അജ്ഞതയിൽ ഉഴലുന്ന മനുഷ്യർക്ക് ധമ്മം എത്തിച്ചു നൽകാൻ ഇവിടെ ബുദ്ധൻ ഉപദേശിക്കുന്നു. ഒരു തരത്തിൽ അത് അവരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇവിടെ ധമ്മത്തെ എല്ലാവർക്കും ആവശ്യമാണെന്നും, അതിനെ സ്പർശിക്കുന്ന ഒരുവന് അതിലെ സുഖവും വികാസവും സ്വയം അനുഭവിക്കാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പോയിൻ്റ്. മാത്രമല്ല അവർ മറ്റ് പീഡിതരായ / ദുഖിതരായ എല്ലാ ജനതക്കായി, ധമ്മത്തെ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും, ആ മാർഗ്ഗത്തെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കേണ്ടതാണ്. അങ്ങനെ ബുദ്ധനും തൻ്റെ ശിഷ്യന്മാരും ചരിത്രത്തിൽ മാത്രമല്ല, അന്നും ഇന്നും എല്ലാർക്കും ധമ്മം എത്തിച്ചു നൽകാൻ പ്രയത്നിക്കുന്നു.

ഇനി ഈ ദർശനത്തെ പ്രായോഗികമാക്കാൻ നമുക്ക് എങ്ങനെ സാധിക്കുമെന്ന് നോക്കാം.

മേൽ വിവരിച്ച ആദർശവും ദർശനത്തേയും മനസിലാക്കുന്ന ഒരു വ്യക്തിക്ക് ബോധോദയ ദിശയിൽ സഞ്ചരിക്കുവാൻ അത്യന്തം ആവശ്യമായ സംവിധാനമാണ് ബൗദ്ധ-സംഘം എന്നത്. അത് എന്തെങ്കിലും ഒരു ബൗദ്ധ നാം സ്വീകരിച്ച സംഘടനയെ കുറിച്ചോ, ഒരുതരം ഔദ്യോഗിക കൂട്ടായ്‌മയെ കുറിച്ചോ അല്ല പറയുന്നത്. അതിനെ ധാർമിക കുലം എന്ന് പറയുന്നു. ബുദ്ധൻ ആദ്യമായി സംഘം നിർമ്മിച്ചത് ബുദ്ധ അവസ്ഥ പ്രാപിച്ച 60 അരഹന്തുകളുടെ കൂട്ടായ്‌മയിലൂടെ ആയിരുന്നു. പിന്നീട് ബോധോദയ ദിശയിൽ സഞ്ചരിക്കുന്ന സോതപന്ന അവസ്ഥ പ്രാപിച്ചവർ അടക്കം സംഘത്തിലെ അംഗങ്ങളായി മാറുകയായിരുന്നു. ഇതിൽ മുഖ്യ വിഷയം, ബുദ്ധൻ്റെ സംഘം എന്നത് ആചാരണശീലമുള്ള മാതൃകാവ്യക്തിത്വങ്ങളാണ്. അവർ സ്വാതന്ത്ര്യം, സമത്വം, ബന്ധുത്വം എന്നീ മൂല്യങ്ങളിൽ ജീവിക്കുന്ന പ്രത്യക്ഷ ഉദാഹാരണങ്ങളായി സമൂഹത്തിൽ ഇടപെടുന്നു. ബുദ്ധ-സംഘം അതിൻ്റെ മാതൃകാരൂപമാണ്. ആ സംഘത്തിൽ പല തലങ്ങളിൽ മുന്നേറുന്ന ആദർശ വ്യക്തികൾ ഉണ്ടാകും, അവരെ ബൗദ്ധ ഗുരുക്കന്മാരെന്നോ കല്യാണമിത്രങ്ങളെന്നോ വിളിക്കപ്പെടുന്നു. ബുദ്ധ-സംഘം എന്നാൽ ബോധോദയ മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന അത്തരം വ്യക്തികൾ മുതൽ ബുദ്ധൻ വരെയുള്ള ശ്രേണീബദ്ധമായ ശൃംഘലയാണ്.

സംഘത്തിലെ അംഗങ്ങൾക്ക് ആ ആദർശങ്ങളെ പുൽകികൊണ്ട് മറ്റ് മനുഷ്യരെയും ആ മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരണനൽകാൻ സാധിക്കുന്നു. സംഘത്തിലെ അംഗമാകാൻ പ്രഥമവും മൗലികവുമായ മാനദണ്ഡം എന്തെന്നാൽ, ബുദ്ധ – ധമ്മ – സംഘത്തിൽ ശരണം പ്രാപിക്കാൻ പോകുന്നു എന്ന പ്രതിജ്ഞയാണ്. അഥവാ പ്രതിജ്ഞാബദ്ധതയോടെ ആ ആദർശങ്ങളിൽ ജീവിക്കാൻ തൻ്റെ ജീവിതത്തെ സമർപ്പിക്കുന്നവരെ സംഘഅംഗങ്ങൾ എന്ന് പറയുന്നു. തൻ്റെ ജീവിതത്തിന് മറ്റ് എന്തിനേക്കാളും ഒന്നാമതായി മുൻഗണന ഈ മൂന്ന് ശ്രേഷ്‌ഠമായ ആദർശങ്ങൾക്കായിരിക്കും നൽകുക. അത്തരം സമർപ്പണബോധമുള്ള ഒരു വ്യക്തിക്കാണ് യഥാർത്ഥത്തിൽ സംഘത്തിലെ അംഗമാകാൻ കഴിയുന്നത്. അത് തിരിച്ചറിയാനുള്ള മാനദണ്ഡമാണ് ഔപചാരികമായി സംഘത്തിൽ നടത്തുന്ന ദീക്ഷാവിധി. അതോടെ പൊതുസമൂഹത്തെ സാക്ഷിനിർത്തി ആ വ്യക്തി തൻ്റെ ആദർശങ്ങളിൽ മുറുകെപിടിച്ചുകൊണ്ട്, ശീലങ്ങൾ ആചരിക്കാനും, ബോധോദയ പാതയിൽ സഞ്ചരിക്കുന്ന സംഘത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് സംഘ പ്രക്രിയയിലൂടെ തൻ്റെ ധാർമിക വികാസത്തിനായി ജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമിതാണ്, സംഘം എന്നാൽ സ്വതന്ത്ര വ്യക്തികളുടെ കൂട്ടായ്‌മയാണ്‌. ബുദ്ധ-ധമ്മ-സംഘത്തിൽ ശരണം പോകുന്നത് അവിടെ വ്യക്തിപരമായാണ്. അതിനാൽ തന്നെ അവിടെ ആ വ്യക്തിയുടെ കുടുംബമോ, മറ്റ് അംഗങ്ങളോ, ഉറ്റമിത്രങ്ങളോ ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവും ഇല്ല. കാരണം അവരെയും വ്യക്തിയായി പരിഗണിച്ച് പെരുമാറണമെന്നാണ് നാം ശീലിക്കുന്നത്. അതിനാൽ തന്നെ ആര് വന്നാലും ഇല്ലേലും വ്യക്തിയെന്ന നിലയിൽ സ്വന്തം ധമ്മ വികാസത്തിനായി പ്രതിജ്ഞാബദ്ധതയോടെ ബുദ്ധ-ധമ്മ- സംഘത്തിൽ ശരണം പോകുന്നവരാണ് സംഘത്തിലെ വ്യക്തികൾ. അല്ലാതെ സാധാരണ നാം കാണുന്നത് പോലെ ഒരു മത അനുയായിയോ, തൻ്റെ കുടുംബം അടങ്ങുന്ന ഒരു മത കൂട്ടായ്‌മയോ അല്ല ‘ബുദ്ധിസ്റ്റ് സംഘം’ എന്നതിൻ്റെ അർത്ഥം.

അപ്പോൾ ഉദിച്ചുവരുന്ന മറ്റൊരു ചോദ്യമിതാണ്, സംഘ പ്രക്രിയയിലൂടെ ഈ വ്യത്യസ്ഥരായ വ്യക്തിത്വങ്ങൾ എല്ലാർക്കും എങ്ങെനെയാണ് ഐക്യത്തോടെ മുന്നോട്ട് പോകാനാകുന്നത് ? സംഘത്തെ കുറിച്ച് ബുദ്ധൻ്റെ ഒരു ഉപമയിലൂടെ ലതമായി മനസിലാക്കാൻ ശ്രമിക്കാം. സംഘത്തെ ബുദ്ധൻ മഹാസാഗരത്തോടാണ് ഉപമിക്കുന്നത്. സാധാരണ മനുഷ്യരെ പല പേരുകളിൽ അറിയപ്പെടുന്ന നദികളോട് താരതമ്യം ചെയ്യുന്നു. എല്ലാ നദികൾക്കും പ്രത്യേകം പേരുകൾ ഉണ്ടാകും, അവയുടെ ലവണങ്ങളും രുചിയും ഗാഢതയും വ്യത്യസ്ഥമാണ്. അവയെ വേർതിരിച്ച് അറിയാൻ നമുക്ക് സാധിക്കും. എന്നാൽ അവയെല്ലാം തന്നെ അന്തിമമായി ഒഴുകിയെത്തുന്നത് മഹാസാഗരത്തിലേക്കാണ്. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ആ നദികളുടെ അസ്‌തിത്വം ഇല്ലാതാകുകയാണ്‌. അവക്ക് പിന്നീട് ഒരേയൊരു പേരും ഒരേയൊരു സ്വാദും മാത്രമേ ഉണ്ടാകു. അതുപോലെയാണ് സംഘത്തിൽ എത്തിയവരും. അവിടെ സോതാപന്ന അവസ്ഥയിൽ എത്തിയവർ ഉണ്ടാകും, സകൃതാഗാമി അവസ്ഥയിൽ എത്തിയവർ ഉണ്ടാകും, ഒരിക്കലും മടങ്ങിവരാത്ത അനാഗമി അവസ്ഥയിൽ എത്തിയവർ ഉണ്ടാകും, അരഹന്തുകൾ ഉണ്ടാകും. അവിടെ മഹാസാഗരത്തിൻ്റെ ആഴ്‍ങ്ങളിലുള്ള പവിഴപുറ്റുകളും, വജ്രങ്ങളും പോലെ വ്യത്യസ്ഥ ഗുണങ്ങളുള്ള വ്യക്തിത്വങ്ങൾ ഉണ്ടാകും. അവിടെ നാം ഇതുവരെ കാണാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ മൂല്യമേറിയ പലതും ഉണ്ടാകും. അത്തരം അവസ്ഥകളിൽ എത്തപ്പെട്ടവർ മഹാസാഗരത്തിൽ എത്തിയത് പോലെയാണ്. അവരുടെ സ്വഭാവത്തെ കുറിച്ച് ബുദ്ധൻ്റെ ഭാഷയിൽ പറയുന്നത്, “സ്വാതന്ത്ര്യത്തിൻ്റെ രുചി അനുഭവിക്കുന്നവർ” എന്നാണ്. അതെ, സംഘത്തിൽ എത്തുന്ന ഏതൊരു വ്യക്തിയായാലും, തൻ്റെ പൂർവ്വ സ്വത്വത്തിനോ, പദവിക്കോ, പ്രതിഷ്ഠക്കോ, മറ്റ് എന്തുതന്നെയായാലും അവക്ക് യാതൊരു പ്രസക്തിയും ഉണ്ടാകില്ല, അവയെല്ലാം ത്യാഗം ചെയ്തവരാണ് ശരിയായ അർത്ഥത്തിൽ സംഘ അംഗംങ്ങൾ. അവിടെ എല്ലാവരും ഒരേ മാനവസമൂഹത്തിലെ അംഗങ്ങൾ മാത്രമാകുന്നു, അവിടെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധുത്വഭാവത്തിലാകും പരസ്പ്പര പെരുമാറ്റവും ധാർമിക വികാസത്തിനുള്ള ഇടപെടിയലുകളും ഉണ്ടാകുന്നത്.

എന്നാൽ സംഘത്തിൽ എത്തിയതിന് ശേഷവും ഒരുവൻ തൻ്റെ പൂർവ്വ സ്വത്വത്തിൽ നിന്നോ ധമ്മത്തിന് വിരുദ്ധമായോ പ്രവർത്തിച്ചാൽ എന്താണ് സംഭവിക്കുക ? അവിടെ ബുദ്ധൻ മഹാസാഗരത്തിൻ്റെ മറ്റൊരു സ്വഭാവസവിശേഷതയെ കുറിച്ച് പറയുന്നത് ഇതാണ്. മഹാസാഗരത്തിൽ ജീവനുള്ളവക്ക് മാത്രമേ അവിടെ നിലനിൽക്കാൻ സാധിക്കു. എപ്പോഴാണോ ധമ്മത്തിൽ നിന്ന് ഒരുവൻ അകലുന്നത്, ഒരുവൻ ആചരിക്കാതെവരുന്നത്, സ്വാഭാവികമായും മഹാസാഗരം നിർജ്ജീവ വസ്‌തുക്കളെ കരയിലേക്ക് വലിച്ചറിയുന്നത് പോലെ, ധമ്മാചരണം ഇല്ലാത്തവരെ സ്വാഭാവികമായി സംഘത്തിൽ നിന്നും പുറത്താകുന്നു, അഥവാ അത്തരക്കാർക്ക് സംഘത്തോടൊപ്പം സഞ്ചരിക്കാൻ കഴിയാതെ അവർ സംഘത്തെ സ്വയം ഉപേക്ഷിച്ചുപോകുന്നു.

നാമിവിടെ ബുദ്ധ ദർശനത്തെ ബൗദ്ധിക തലത്തിൽ വ്യാഖ്യാനിച്ചുകൊണ്ട് മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ എത്ര വാക്കുകൾകൊണ്ട് വിവരിച്ചാലും പൂർണ്ണതോതിൽ അതിനെ ഉൾക്കൊള്ളാനാകണമെങ്കിൽ അതു സ്വയം പരിശീലിക്കാൻ ശ്രമിച്ചുതുടങ്ങേണ്ടതാണ്. വ്യാഖ്യാനങ്ങളിലൂടെ മാത്രം വ്യക്തമാക്കാൻ സാധിക്കുന്ന ഒന്നല്ല ധമ്മം. അത് നമ്മുടെ ഭാവനകൾക്ക് അപ്പുറമുള്ളതാണ്. അതിനെ ഉൾക്കൊള്ളുവാൻ നമ്മുടെ കാഴ്ചപ്പാടുകൾ ഇനിയും വിശാലമാക്കേണ്ടതുണ്ട്. ഇപ്പോഴുള്ള ഇടത്ത് നിന്ന് അപ്പുറത്തേക്ക് പോകേണ്ടിവരും, വർത്തമാന കാലത്തിനപ്പുറത്തേക്ക് പോലും നമുക്ക് പോകേണ്ടതുണ്ട്. ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന തരത്തിൽ നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കേണ്ടതുണ്ട്. മനുഷ്യൻ്റെ പരിണാമവും, വികാസത്തിൻ്റെ ചരിത്രത്തിലൂടെ പോകേണ്ടതായി വരും, പ്രത്യേകിച്ച് പരിഷ്കൃത മനുഷ്യൻ്റെ ചരിത്രത്തിലൂടെ പോകേണ്ടിവരും. അവന് എത്രത്തോളം സ്വയം വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, അതിൻ്റെ പരിമിതികൾ എന്തെന്നും നാം മനസ്സിലാക്കേണ്ടതായിവരും. ഈ രീതിയിൽ നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കുമ്പോൾ, സ്വയം ധ്യാനനിമഗ്നനാകുമ്പോൾ നമുക്ക് അതിൻ്റെ ദർശനം ഉണ്ടാകും.

എല്ലാവർക്കും ബുദ്ധ പൂർണ്ണിമ ആശംസകൾ നേരുന്നു.. ജയ് ഭീം. നമോ ബുദ്ധായ.

Nagaratna ✍️

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമഴയോർമ്മ:സുനിൽ ചേലക്കൽNext article ഒരു രൂപ വട്ടത്തിലുള്ള ഭൂമി..സുമോദ് എസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos