കുറിപ്പ് മഞ്ചാടിക്കരി- ഒളിച്ചോട്ടത്തിന്‍റെ വിമോചന ദൈവശാസ്ത്രം .
സിയാർ മനുരാജ്

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര പഞ്ചായത്തില്‍ അപ്പര്‍ കുട്ടനാടിന്റെ ഭാഗമായി സ്ഥിതിചെയ്യുന്ന മഞ്ചാടിക്കരി എന്ന പ്രദേശത്തെ മുന്‍ നിര്‍ത്തി കേരളത്തിലെ അടിമ ജനതയുടെ സവര്‍ണ്ണ ജന്‍മിത്വത്തിനെതിരായുള്ള ”ആത്മീയവും ഭൌതീകവുമായ പ്രതിരോധത്തെ”, സാമ്പ്രദായിക ഇടതുപക്ഷ ചരിത്ര വീക്ഷണങ്ങളില്‍ നിന്നും അതിന്‍റെ ചരിത്രാഖ്യാന ഉപാധികളില്‍ നിന്നും കൃത്യമായ ബൌദ്ധിക അകലം പാലിച്ചുകൊണ്ട് അനാവരണം ചെയ്യുകയാണ് യുവചരിത്രകാരന്‍ വിനില്‍ പോള്‍ . അടിമ ജീവിതങ്ങളെ ,അവരുടെ അടിമത്ത ഭൂതകാലത്തിലൂടെ അവരുടെ വര്‍ത്തമാന ജീവിത പരിസരത്തിലേക്ക് ഇഴമുറിയാതെ ബന്ധിപ്പിക്കുമ്പോള്‍ ഈ പുസ്തകം ആഗോള അടിമചരിത്രത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെടുമ്പോള്‍ തന്നെ പ്രാദേശിക ചരിത്രാഖ്യാനത്തില്‍ വലിയ സംഭവനകള്‍ നല്‍കുക കൂടി ചെയ്യുന്നു എന്നു കാണാം . കേരളത്തിലെ പല വിഭാഗങ്ങളും എഴുതിയിട്ടുള്ള പ്രാദേശിക ചരിത്രങ്ങള്‍ ”ബ്രാഹ്മണ കേന്ദ്രീകൃത സവര്‍ണ്ണ ജന്‍മിത്വമെന്ന ” വാര്‍പ്പുമാതൃകയില്‍ തങ്ങള്‍ക്കും എങ്ങനെ മാന്യമായ ഒരിടം കണ്ടെത്താം എന്ന നിലയില്‍ മാത്രമാണ് . എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി , സവര്‍ണ്ണതയെ ,അതിന്‍റെ നീതിബോധത്തെ , മനുഷ്യത്വമില്ലായ്മകളെ പ്രശ്നവല്‍ക്കരിക്കുകയാണ് വിനില്‍ ചെയ്തിട്ടുള്ളത് .
പുസ്തകത്തിന്‍റെ ഉള്ളറയിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല . എന്നാല്‍ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന രണ്ടു നിലപാട് തറകളെകുറിച്ച് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത് . സവര്‍ണ്ണ ചരിത്രകാരന്‍മാര്‍ പെര്‍ത്തും പേര്‍ത്തും പറയുന്ന ഒരു കള്ളമാണ് ”അടിമ ജനതകള്‍ യാതൊരു മടിയും പ്രതിഷേധവും പ്രതിരോധവും കൂടാതെ ” സവര്‍ണ്ണ സാമൂഹ്യ വൈകൃതങ്ങളേയും സാമ്പത്തിക ചൂഷണങ്ങളെയും സ്വീകരിച്ചു ,അതിനു വിധേയരായി ജീവിച്ചു എന്നത് . എന്നാല്‍ അടിമ വ്യവസ്ഥിതിക്ക് അകത്തുനില്‍ക്കുമ്പോഴും തങ്ങള്‍ക്ക് സാധ്യമായതിനപ്പുറവും വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും തീര്‍ക്കാന്‍ അടിമ ജനതകള്‍ക്ക് കഴിഞ്ഞിരുന്നു എന്ന, കേരള ചരിത്രത്തില്‍ സവര്‍ണ്ണ ചരിത്ര എഴുത്തുകളില്‍ തെളിഞ്ഞുകാണാത്ത തദ്ദേശീയ ജനതകളുടെ ധീരമായ ചെറുത്തു നില്‍പ്പിന്‍റെ ആഖ്യാനമാണ് ഈ പുസ്തകം .

ഈ പുസ്തകം അറിഞ്ഞോ അറിയാതെയോ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിലപാടാണ് അടിമജനതകള്‍ ക്രിസ്തുമതം ”സ്വീകരിച്ചു ” എന്നത് . അദ്ദേഹം ഉപയോഗിച്ച പദം ” സ്വീകരണം ” എന്നാണ് ”പരിവര്‍ത്തനം ” എന്നല്ല . ചരിത്രത്തോട് ഏറ്റവും നീതിപുലര്‍ത്തുന്ന പ്രയോഗമാണ് ക്രിസ്തുമതം സ്വീകരിച്ചു എന്നത് . എന്നാല്‍ സവര്‍ണ്ണ ചരിത്രകാരന്‍മാര്‍ അടിമ ജനത ക്രിസ്തുമതത്തിലേക്ക് ”പരിവര്‍ത്തനം ” ചെയ്തു എന്നാണ് പറയുന്നത് . പരിവര്‍ത്തനം എന്നു പറയുമ്പോള്‍ അവര്‍ ബ്രാഹ്മണ – ശൂദ്ര ഹിന്ദുമതത്തിലെ അവിഭാജ്യ അംഗങ്ങള്‍ ആയിരുന്നു എന്നു വരും . കേരളത്തിലെ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ”സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ” ആണെന്നാണ് സ്വീകരണം എന്ന പ്രയോഗത്തിലൂടെ വെളിപ്പെടുത്തുന്നത് . പരിവര്‍ത്തനം എന്നതില്‍ അടിമജനതയുടെ പങ്ക് നിഷ്ക്രിയവും നിസ്സഹായത ചേര്‍ന്നതും ആണ് . എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചു എന്നു പറയുമ്പോള്‍ അതില്‍ മതം സ്വീകരിച്ച ആളുകളുടെ ഉറച്ച ബോധ്യത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പിന്‍റെ തലം കാണാം . അവര്‍ ചെയ്ത പ്രവര്‍ത്തിയില്‍ അവര്‍ക്ക് ഖേദമോ കുണ്ഡിതമോ ഉണ്ടെന്നും അവര്‍ ഖര്‍വാപ്പസി വണ്ടി വരാനായി കുളിച്ചു കുറി തൊടാന്‍ റെഡിയായി നില്‍ക്കുകയാണെന്ന നായാടി നമ്പൂതിരി രാഷ്ട്രീയക്കാരുടെ വാദത്തെ ഖണ്ഡിക്കുകകൂടിയാണ് ” ക്രിസ്തുമത സ്വീകരണം ” എന്ന പ്രയോഗത്തിലൂടെ ചരിത്രകാരന്‍ ചെയ്യുന്നത് . അടിമജനതകള്‍ യാതൊരു ബുദ്ധിയും ബോധവും ഇല്ലാത്ത ആളുകള്‍ ആണെന്നും അവര്‍ക്ക് സ്വയം നിര്‍ണയ ശേഷിയോ ,സ്വയം പ്രവര്‍ത്തനശേഷിയോ ഉണ്ടാവില്ലെന്ന [ കുതിരയെയും പോത്തിനെയും ഒരു നുകത്തില്‍ കെട്ടാമോ ] സവര്‍ണ്ണ പ്രചാരണത്തെ ചവറ്റുകൂട്ടയിലേക്ക് എറിയുകയാണ് ഈ പുസ്തകം ചെയ്യുന്നത് .
അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങളോട് വായനക്കാര്‍ കാണിച്ച അഭിമുഖ്യം ഈ പുസ്തകത്തോടും തുടരുമെന്ന പ്രത്യാശയോടെ വേറിട്ട ചരിത്രം വായിക്കാനായി എല്ലാ മലയാളി വായനക്കാരെയും ഞാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .