ചിലപ്പോളൊക്കെ
ശകാരം കനത്ത നോക്കിൻ്റെ
അരികു മൂർച്ചയിൽ മനമിടറും
അന്നേരം
മുൾപ്പടർപ്പിലൊരു കിളി പറന്നുയരാൻ
വൃഥാ ചിറകിട്ടടിക്കും
മുന വെച്ച പറച്ചിലിൻ്റെ
അസുഖകരമായ കേൾവിയിൽ നൊമ്പരമടരും
അന്നേരം
കാലം തെറ്റി വീശി കുതിക്കും ശീതക്കാറ്റിൽ ചൂളമരം അടിമുടി ചാഞ്ഞുലഞ്ഞ് വിറകൊള്ളും.
മൂകത ഒഴുകി പരന്ന പകലുകൾക്കൊടുവിൽ
നിലാവിനെ തെറുത്തു മാറ്റി
മാനം ഇരുൾ പുതപ്പിനാൽ
ഭൂമിയെ മുച്ചൂടും പൊതിയും
നീയെനിയ്ക്കായൊരു പുഞ്ചിരി നീട്ടുക
അന്നേരം
മഞ്ഞുകണങ്ങൾ കുതിർത്ത പുൽപ്പരപ്പിൽ വെയിൽ
പൊന്നുരുക്കും
ചിന്തകളിലൊരു ചെമ്പകം
അതിസുഗന്ധിയാകും
രാവുനീളെ വാനം പെറ്റുകൂട്ടിയ നക്ഷത്രക്കുഞ്ഞുങ്ങൾ കൺചിമ്മും..
