ആരോടും പറയാനാകാതെ ഉള്ളിലിട്ടു ഉരുക്കഴിച്ചെടുക്കുന്ന തന്നെത്താൻ വർത്തമാനങ്ങളിൽ നിന്ന് ഉറവെടുത്തതാണ് ഈ കവിതകളത്രയും . ആ വർത്തമാനങ്ങളെയെല്ലാം തന്റെ അനുഭവ പരിസരങ്ങളിൽ നിന്ന് ഉരുത്തിരിച്ചെടുത്ത സാമൂഹ്യ രാഷ്ട്രീയ മാനങ്ങളോടെയും ,പീഡാനുഭവങ്ങൾ നേരിട്ട ഒരു ജനതയ്ക്കു മാത്രം സഹജമായ വേറിട്ട ചരിത്ര ബോധത്തോടെയും കവിതകളാക്കി മാറ്റിയെടുത്തിരിക്കുന്നു .തൊങ്ങലുകളും അലങ്കാരങ്ങളും സ്വതവേ ഒഴിഞ്ഞ ,കടുത്ത നിസ്സഹായതയും അതിൽ നിന്ന് മാത്രം ഉയിരെടുക്കുന്ന ഒരു തരാം വേദന നിറഞ്ഞ താൻപോരിമയും ചേർന്നതാണിവയുടെ ഉൾക്കാമ്പ് .ഒരു ചെറു ജീവിതത്തിന്റെ മിടിപ്പുകളെ ,അതിനെ കൊത്തി വലിക്കുന്ന നോവുകളെ എഴുതി വയ്ക്കാൻ ശ്രമിക്കുന്ന കവിതളിൽ നിന്നും പോകെപ്പോകെ കയ്യടക്കത്തോടെയും രാഷ്ട്രീയ ബോധത്തോടെയും മെനഞ്ഞെടുത്തിരിക്കുന്ന മികച്ച കവിതകളിലേക്കു നടന്നു കയറുന്ന ഒരു കവിയെ അടയാളപ്പെടുത്തുന്ന കവിതകളാണിവ .”ഏകാന്തത ” എന്ന ഒറ്റവാക്കിന്റെ നൂലിലാണ് ഈ കവിതകളത്രയും കോർത്ത് കെട്ടിയിരിക്കുന്നത് .ആ ഒറ്റ വാക്കിന് തന്നെ എത്രയധികം ഉൾപ്പിരിവുകളും അവയ്‌ക്കോരോന്നിനും എത്ര തരം കനങ്ങളും മിനുപ്പുകളുമാണെന്ന് ഇതിലെ ഓരോ വരികളും നമ്മെ കാണിച്ചു തരും .സാമൂഹ്യം, രാഷ്ട്രീയം ,വൈയക്തികം ,വൈകാരികം എന്നിങ്ങനെ അടരടരിൽ ഒരേ നിറത്തിന്റെ വ്യത്യസ്ത ഭാവങ്ങളെന്ന പോൽ കടുപ്പിച്ചും മങ്ങിയും പലതരത്തിലും തലത്തിലും നിലയിലും അവയോരോന്നും ഓരോ വരികളിലും വെളിപ്പെട്ടു വരുന്നു .

നോക്കുന്തോറും അന്തം വിടീപ്പിക്കുന്ന ഭീതിപ്പെടുത്തുന്ന ആഴങ്ങളെ കൊച്ചു കൈപ്പത്തി കൊണ്ട് തുഴഞ്ഞേറാൻ ശ്രമിക്കുന്ന ,ഒറ്റപ്പെട്ടുപോയ ഒരാളിന്റെ പാട്ടുകളാണിവ .സ്വന്തം അവസ്ഥയോടുള്ള കലഹവും അതിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയും നിസ്സഹായതയും അതിന്റെ ഈണങ്ങളായിരിക്കുന്നു .ഒരു പരിയാഹാരവുമില്ലാത്ത സങ്കടങ്ങളെ എന്നും തിളയ്ക്കുന്ന പരുക്കളായി എണ്ണിയെടുക്കുമ്പോഴും കുടുകുടാന്നു ചിരിക്കുന്ന വെയിലുകളെ കൂടെക്കൂട്ടുന്നു .ഉള്ളു പൊള്ളിയവളുടെ അള മുട്ടിയ ചിരിയിൽ ആ തിളയ്ക്കുന്ന പരുക്കളുടെ വേദന കലങ്ങിച്ചേർന്നിരിക്കുന്നു .

വ്യക്തി ദുഖങ്ങളിൽ വേരുകളൂന്നി പതിയെപ്പതിയെ സമകാലികസാമൂഹ്യ ജീവിതപശ്ചാതലങ്ങൾ കാതലാകുന്ന മികച്ച കവിതകളിലേക്ക് പടർന്നു വളരാൻ കവിക്കാകുന്നുണ്ട് .അവയിൽ,വെയിലുകൾ നനഞ്ഞും മഴകളിൽ തളർന്നും ചാരം തൂക്കിയ കാലുകൾ കൊണ്ട് ജീവിതത്തിന്റെ പുതിയ ഉയരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യരെ അവരുടെ സർവ വേവലാതികളോടെയും വരച്ചു ചേർത്തിരിക്കുന്നു .അധ്വാനത്തിന്റെ പടികളിൽ ചവിട്ടി സാമൂഹ്യാന്തസിന്റെ പുതിയ നിലകളിലേക്കുയരുന്ന അടിത്തട്ട് മനുഷ്യജീവിതങ്ങളെ കനം കുറഞ്ഞ വാക്കുകളാൽ കനത്തിൽ കൊത്തിവച്ചിരിക്കുന്നു .ആട്ടിയോടിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത മനുഷ്യർക്ക് ജീവിതത്തെ മാറി കടക്കാനുള്ള ഏറ്റവും ശക്തിമത്തായ ഊർജം അവരുടെ ഓർമകളായിരിക്കെ രാധാമണിക്കവിതകൾ നിറയെ അത്തരം ഓർമ്മകൾ ചിതറിക്കിടക്കുന്നുണ്ട് .അടുക്കിയൊതുക്കി തൂത്തു വൃത്തിയാക്കി വെള്ളം തൂക്കിയ സിമന്റ് പടികളും നടയും ,കാപ്പിക്കും ചായക്കും രസീതുകൾക്കും ഓടുന്ന കാലുകളും ഒരു ജീവിതത്തിന്റെ ഈടുവെപ്പായി തീരുന്നതും അങ്ങനെയാണ് .കരുതലുകളും കാത്തിരിപ്പുമായി വിടരുന്ന ചെറുജീവിതങ്ങളിൽ പല തരം നോവുകൾക്കും അഭിമാനക്ഷതങ്ങൾക്കുമൊപ്പം ആത്മാഭിമാനവും അധ്വാനത്തിന്റെ വിയർപ്പും ചേർന്ന് അവരറിഞ്ഞും അറിയാതെയും നിർമ്മിക്കപ്പെട്ട പ്രതിരോധങ്ങളുടെ ചരിത്രം കൂടിയാണത് .

ദൈനം ദിന വ്യവഹാരങ്ങളെപ്പറ്റിയുള്ള ചെറു വർത്തമാനങ്ങളിൽ പൊടുന്നനെ പെയ്തു വെയ്ക്കുന്ന വളവുകളാലും തിരിവുകളാലും കവിത നിര്മിച്ചെടുക്കുന്ന ആ തേഞ്ഞു പഴകിയ രീതിയിൽ നിന്ന് കവിതയെഴുത്തിന്റെ പുതു വഴികളിലേക്ക് ഈ കവിതകൾ ഒഴുകിയെത്തുന്നു .സ്വത്വരാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകളിൽ എപ്പോഴുമുണ്ടായിരിക്കുന്ന പോലെ വാക്കുകളുടെ തെരഞ്ഞെടുപ്പിലെ കണിശത ദൃശ്യമാണ് ഇക്കവിതകളിലും .നെലത്തെഴുത്ത് ,തരിച്ച കതിരുകൾ ,പേന്തലയുള്ള പെറ്റിക്കോട്ട് എന്നിവ ഉദാഹരണങ്ങൾ .സ്വന്തം ഏകാന്തതയെയും അതിന്റെ ഇരിപ്പിടമായ വീടിനെയും ചുമന്നു കൊണ്ട് തന്നെ പാടത്തും പറമ്പത്തും ഇടവഴിയിലും പെരുവഴിയിലും വേലിപ്പത്തലിലും ആകാശത്തുമൊക്കെയായി പറന്നു നടക്കുന്നുണ്ടിവ .പ്രണയത്തിന്റെ ഇളം ചുവപ്പു നിറത്തെപ്പറ്റി വാചാലമാകുമ്പോഴും ഉൾക്കടൽക്കലക്കങ്ങളുടെ ചെളി നിറത്തിലേക്ക് അത് പടർന്നു ചേരുന്നത് ദൃശ്യമാവുന്ന വരികളും ഇവയിലുണ്ട് .ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും ആത്മ സംഘർഷങ്ങളുടെയും ചാരനിറമാണിവയുടെ അടിനിറമെങ്കിലും അതിനപ്പുറം ഉന്മേഷമുള്ള ഉല്ലാസം നിറഞ്ഞ തെളിമയാർന്ന ഒരു നീലാകാശത്തെ ,അതിന്റെ പ്രതീക്ഷകളെ പങ്കു വെയ്ക്കാനിവയ്ക്കാകുന്നുണ്ട് .രണ്ടായിരത്തിനു ശേഷം മലയാളത്തിൽ സജീവമായിട്ടുള്ള പുതുകവിതയുടെ നിരയിൽ ഏറ്റവും പുതുമയോടെ നില കൊള്ളാൻ ശേഷിയുള്ള കവിതകളാണിവ .ജനിച്ച വർഷം നോക്കി മാത്രം പുതുകവികളെ കണ്ടെത്തുന്ന രീതിക്കുള്ള ഒരു ഉശിരൻ മറുപടിയാണിവ .ദളിത് പെണ്ണെഴുത്തിന്റെ സവിശേഷ അടയാളങ്ങൾ ഇക്കവിതകളിൽ സമൃദ്ധമായിട്ടുണ്ട് .സര്ഗാത്മകമായും രാഷ്ട്രീയമായും ദളിതെഴുത്തിന്റെ സ്വാഭാവിക ജൈവ പരിസരങ്ങളിൽ തന്നെയാണ് ഇവയുടെയും വേരുകൾ . ഒരു കവി തന്റെ സമകാലിക ജീവിതത്തോടും കവിതയോടും എങ്ങനെ ഏറ്റവും ആത്മാർത്ഥമായിരിക്കൻ പരിശ്രമിക്കുന്നു എന്നതിനുള്ള തെളിവുകളാണിവ .കവിതയെഴുത്ത് എന്നാൽ പൂവിടരുന്നത് പോലെ അത്രയ്ക്കങ്ങു സ്വാഭാവികമല്ലെന്നും ,ഉള്ളിലെ ചില ചെറു വെളിച്ചങ്ങളെ ഉരച്ചും തേച്ചും മിനുക്കിയും ശിൽപ്പം കൊത്തുന്നത് പോലെയോ ചതുരംഗം കളിക്കുന്നത് പോലെ മുന്നോട്ടു, പിന്നോട്ടു ഇടത്തു ,വലത്ത് എന്നിങ്ങനെ ശ്രദ്ധാപൂർവം ബുദ്ധിപൂർവം ഭാഷയിൽ ഇടപെടുകയോ ചെയ്യുന്നതാണെന്ന് ഇവ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു .ഭാഷ കൊണ്ടും ഭാഷയിൽ ചെയ്‌തെടുക്കുന്ന കൊത്ത് വേലകൾ കൊണ്ടും ഇന്ന് മലയാളത്തിലെ ഏറ്റവും പുതുകവികളി.ലൊരാളാണ് എം ആർ രാധാമണി എന്ന് നിസ്സംശയം പറയാം.
