തൃശ്ശൂർ,
കേരളസാഹിത്യഅക്കാദമി:
കവി ധന്യവേങ്ങേരിയുടെ കവിതാസമാഹാരം “മിരെനീര് ” പ്രകാശനം ചെയ്തു. 2023 ജൂൺ 10 ശനിയാഴ്ചനടന്ന ചടങ്ങിൽ ഡോ. ബി.കല അദ്ധ്യക്ഷതനിർവഹിച്ചു. ഗവേഷകനും കവിയുമായ അജിത് ശേഖരൻ സ്വാഗതം ആശംസിച്ചു. കവി പി രാമൻ , പുസ്തകം ഡോ.എം.ബി.മനോജിന് നല്കിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ലോകകവിതയിൽ ട്രൈബൽ രചനകൾ സവിശേഷമായ ശ്രദ്ധ രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് പി.രാമൻ പറഞ്ഞു. മലയാള കവിതയിൽ ആദിവാസികവിതകൾ നവീന ഭാവുകത്വം നിർമ്മിച്ചു എന്ന് അദ്ദേഹം വിലയിരുത്തി. കേരളകവിത എന്ന നിലയിൽ നവീനമായിരിക്കുന്നു സമകാലകവിത എന്ന് കവി ആദിൽ മഠത്തിൽ വിലയിരുത്തി. വ്യത്യസ്തതയെ അംഗീകരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി ഭാഷയും സാഹിത്യവും ജനാധിപത്യത്തിന്റെ വെളിച്ചമാണെന്ന് ഡോ. സന്തോഷ് മാനിച്ചേരി അഭിപ്രായപ്പെട്ടു. ആദിവാസി കവിതകൾ സ്വയം പ്രകാശിക്കുന്ന ഊർജ്ജസ്രോതസ്സാണെന്ന് കവിതാ ബാലകൃഷ്ണൻ വിലയിരുത്തി. അശോകൻ മറയൂരിന്റെ കേണിത്തണ്ണിപ്പുടവ എന്ന കവിതയുടെ തലക്കെട്ട് ഒരു സവിശേഷ അനുഭവമായിട്ടാണ് താൻ നോക്കിക്കണ്ടത് എന്ന് കവിതാബാല കൃഷ്ണൻ നിരീക്ഷിച്ചു. മലയാള കവിതാ ചരിത്രത്തിൽ നിന്നും അറ്റുപോയ ഒന്നിനെ തുന്നിച്ചേർക്കുന്നതിനു സമാനമായ തിരിച്ചുവരവായിരുന്നു ഗോത്രകവിതകൾ തീർത്തഅടയാളം എന്ന് ഡോ.എം.ബി.മനോജ് വിലയിരുത്തി.
കവിയരങ്ങിൽ പ്രകാശൻ മടിക്കൈ, ആദിൽമഠത്തിൽ, കയ്യുമ്മു കോട്ടപ്പടി , ഉദയ്കൃഷ്ണൻ ,ജയപ്രകാശ് ഒളരി, എന്നിവർ പങ്കെടുത്തു. ആർ.ധന്യ കവിയരങ്ങിൽ അധ്യക്ഷതവഹിച്ചു.
മാവിലൻ തുളുഭാഷയിൽ എഴുതിയ കവിതകളും മലയാള ഭാഷയിൽ എഴുതിയ കവിതകളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. മീരെ നീര് എന്നതിന് മുലനീര് എന്നാണ് മലയാളഅർത്ഥം. ആദിവാസി മർദ്ദിത തദ്ദേശസമൂഹത്തിന്റെ വേദനകൾ പങ്കുവയ്ക്കുന്നു ഈ കവിത ഈ പ്രയോഗത്തിലൂടെ .
തന്റെ മാതാപിതാക്കളിൽ നിന്നും അപ്പൂപ്പൻമാരിൽ നിന്നും അമ്മൂമ്മമാരിൽ നിന്നും മുതിർന്നവരിൽ നിന്നും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കവിതകളായി മാറിത്തീർന്നത് എന്ന് നന്ദിപ്രസംഗത്തിൽ ധന്യ വേങ്ങച്ചേരി പറഞ്ഞു. ചെറുപ്പത്തിലെ എഴുതുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ സാഫല്യമാണ് ഈ പുസ്തകം എന്നും അവർ പറഞ്ഞു. പ്രസിദ്ധീകരിച്ചുവന്ന പല കവിതകൾക്കും മാർഗ ഡോട്ട് കോം പോർട്ടലിൽ ഡോ.എം.ബി.മനോജിന്റെ പഠനക്കുറിപ്പുകൾ വായിക്കുവാൻ ഇടയായി. ഇത് തന്റെ കവിതയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു എന്ന് ധന്യ പറഞ്ഞു. ചടങ്ങിന് ഗവേഷക ആരതി നന്ദി രേഖപ്പെടുത്തി.













