കേരള സാഹിത്യത്തിൽ സുപ്രധാനമായ പുസ്തകങ്ങളിൽ ഒന്നായി അടയാളപ്പെടുത്തേണ്ട കവിതാസമാഹാരമാണ് സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം മാവിലനും ചേർന്ന് ഏകോപനം ചെയ്ത ഗോത്രകവിത.
മുപ്പതോളം കവികൾ വ്യത്യസ്തമായ ഗോത്രഭാഷകളിൽ എഴുതിയ കവിതകളും അവയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റങ്ങളും ചേർന്നതാണ് ഗോത്രകവിതയുടെ ഒന്നാം ഭാഗം. രണ്ടാം ഭാഗത്തിൽ വ്യത്യസ്തമായ ഗോത്രങ്ങളിൽ നിന്നുള്ള പന്ത്രണ്ടു കവികൾ മലയാളത്തിൽ എഴുതിയ കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഈ പുസ്തകത്തിന്റെ ആമുഖകുറിപ്പുകളിൽ ഒന്നിൽ കവി അശോകൻ മറയൂർ എടുത്തുപറയുന്ന ഒരു നിലപാട് ശ്രദ്ധിയ്ക്കാതെ ഈ പുസ്തകവുമായി മുന്നോട്ടു പോകാനാവില്ല. അതിങ്ങനെയാണ് “ഗോത്രകവിതയുടെ എഴുത്തും ഗോത്രകവിതയാണത് എന്ന കണ്ടെത്തലും ഗോത്രഭാഷയ്ക്കപ്പുറം ഗോത്രജനതയുടെ മുഴുവൻ ജീവിതാനുഭവങ്ങളും സംസ്കാരവും പാരമ്പര്യവിജ്ഞാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിനെ കേരളത്തിലെ ദളിത് സാഹിത്യത്തോടു ചേർത്തുവായിക്കുന്നതിൽ അർത്ഥമില്ല. ഗോത്രസാഹിത്യമെന്നു തന്നെ വേണം പറയാൻ.”. ഈ ആശയത്തെ ഇടയ്ക്കിടെ ഓർമ്മിച്ചുകൊണ്ടു മാത്രമേ ഈ പുസ്തകം അതിന്റെ ശരിയായ ലക്ഷ്യത്തിലേക്ക് വായനയെ എത്തിയ്ക്കൂ.
ഗോത്രഭാഷകളെ ഒന്നായി ഗോത്രഭാഷ എന്ന ഒറ്റക്കുടയ്ക്കു കീഴിൽ വിളിക്കുന്നതിലും തെറ്റുണ്ട് ഓരോ ഗോത്രഭാഷയും വ്യത്യസ്തമായ ഭാഷകളാണ്. റാവുള ഭാഷ, മാവിലാൻ ഗോത്രഭാഷ, ഇരുള ഗോത്രഭാഷ, മുതുവാൻ ഗോത്രഭാഷ, കാടർ ഗോത്രഭാഷ, പണിയ ഗോത്രഭാഷ എന്നൊക്കെ പറയുമ്പോൾ അവയൊക്കെ കേരളം എന്ന ചെറിയ മൺകോണിനുള്ളിൽ ജീവിക്കുന്ന വ്യത്യസ്തരായ ഗോത്രമനുഷ്യരുടെ ഭാഷകളാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾ കൈകാര്യം ചെയ്യുന്നത് മലയാളമാണ് എന്നതുകൊണ്ടും കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമായതുകൊണ്ടും ഈ കവിതകൾ മലയാള ഭാഷയുടെ ഭാഗമാകുന്നില്ല. അവയ്ക്ക് സാംസ്കാരികപരമായി സ്വന്തമായ ഒരു നിലനിൽപ്പും ചരിത്രവും ഉണ്ട്. ആ തിരിച്ചറിവിലേക്കുള്ള വഴിവെട്ടുകയാണ് ഗോത്രകവിത എന്ന ഈ സമാഹാരം.
ധന്യ വേങ്ങച്ചേരി മാവിലൻ തുളു ഭാഷയിൽ എഴുതിയ ഒരു കവിത ഇങ്ങനെ വായിക്കാം
ക്റാച്ചൽ
എന്നൊഞ്ചി ചാപ്പെ
കാറ്റ് കോണ്ടക്
എന്നൊഞ്ചി മണ്ണ്
പരിച്ചിള കോണ്ടക്
എന്നന്…
കാറ്റ്ക്ള ചെരിച്ചക്ള
ചാനിക് പണിയെ
പെരിത്ത്ട്ക്ക്ണ
പാലക്ളെഗേബേഡാ
കവി തന്നെ തയാറാക്കിയ മലയാളം പരിഭാഷയും ഇവിടെ ചേർക്കുന്നു.
പുലമ്പൽ
എന്റെ ഒരു വീട്
കാറ്റ് കൊണ്ടുപോയി
എന്റെ ഒരു മണ്ണ്
മഴയും കൊണ്ടുപോയി
എന്നെയോ…
കാറ്റിനും മഴയ്ക്കും
എന്തിനു പറയുന്നു
പെറ്റമക്കൾക്കേ വേണ്ട.
ആർ കെ രമേശ് അട്ടപ്പാടി ഇരുള ഭാഷയിലെഴുതിയ ഒരു കവിത ഇങ്ങനെ വായിക്കാം
പട്ടാവ്
വേലിടെത്ത് വെതെപ്പോട്ട്
കെളയെടുത്ത കാലത്തി
മണ്ണ്ക്കാരാ സൊണ്ണാ
മറ്നായ എമ്മ്ക്ക് ഇല്ലെ
മാറിപ്പോസ് മെറെത്ത്പ്പോസ്
മണിയകാരാ വന്താത് നാലെ
പാട്മില്ലെ പട്ടാവ്മില്ലെ
പഞ്ചക്കാലാ കുടിവന്ത്ത്
ഊരേവ്ട്ട് കാടെവ്ട്ട്
കടന്ത്പ്പോകാ സൊണ്ണാര്
ഓടിയൊളിങ്കാ മാട്ടേമ്മ്
കയ്യേ തൂക്കി നിപ്പേമ്മ്
ഇരുള ഭാഷയിൽ നിന്നും ഈ കവിത മലയാളത്തിൽ എത്തുമ്പോൾ ഇങ്ങനെയാണ്
പട്ടയം
വേലിയടച്ച് വിത്തിട്ട്
കിളയെടുത്ത കാലത്ത്
മണ്ണുക്കാരൻ ചൊല്ലിയാൽ
മറുവാക്ക് ഞങ്ങൾക്കില്ല.
മാറിപ്പോയ് മറഞ്ഞുപോയ്
അധികാരി വന്നതിനാൽ
പണിയുമില്ലാ പട്ടയവുമില്ല
പഞ്ഞകാലം കുടിയേറി.
ഊര് വിട്ട് ഭൂമി വിട്ട്
കടന്നുപോകുവാൻ പറഞ്ഞു
ഓടിയൊളിക്കുകയില്ലാ
കൈകളുയർത്തി നിൽക്കും.
അശോകൻ മറയൂർ, ക്രിസ്റ്റി ഇലക്കണ്ണൻ,സുകുമാരൻ ചാലിഗദ്ദ, സുരേഷ് എം മാവിലൻ, ധന്യ വേങ്ങച്ചേരി, രാജീവ് തുമ്പക്കുന്ന്, രാഗേഷ് നീലേശ്വരം, കിഴക്കേടത്ത് ബാലകൃഷ്ണൻ, മണികണ്ഠൻ അട്ടപ്പാടി, പി ശിവലിംഗൻ, ആർ കെ രമേഷ് അട്ടപ്പാടി, ഗംഗാധരൻ തേവൻ, ദാമോദരൻ തേവൻ, ശാന്തി പനക്കൻ, സിന്ധു ചുള്ളിയോട്, ലയേഷ് തേലമ്പറ്റ, ജിജീഷ് ആർ വയനാട് , അജയൻ മടൂർ, അശോക് കുമാർ, പ്രകാശ് ചെന്തളം, രാജി രാഘവൻ, ലിജിനെ കടുമേനി, ഉഷ എസ് പൈനിക്കര, അജിത പി, ബിന്ദു ഇരുളം, രതീഷ് ടി ഗോപി, ദിവ്യ പി, രശ്മി ടി, കെ എ രാമു അട്ടപ്പാടി, വിനയൻ മാഞ്ചിരി എന്നിവർ ഈ പുസ്തകത്തിൽ ഗോത്രഭാഷാ കവിതകൾ എഴുതിയിരിക്കുന്നു.
വി രവികുമാർ കാണി, പപ്പൻ കുളിയംമരം, സീന തച്ചങ്ങാട്, ഗ്രീഷ്മ കണ്ണോത്ത്, അംബിക പി വി, രമ്യ ബാലകൃഷ്ണൻ, സുധാ രാജേഷ് മഞ്ഞളമ്പര, സുധീഷ് ചെന്നടുക്കം, അജിത് ശേഖരൻ, നിഷ സുകുമാരൻ, എം കെ നാരായണൻ, അഞ്ജലി ഭാസ്കരൻ എന്നിവർ മലയാളത്തിൽ കവിതകൾ എഴുതിയിരിക്കുന്നു.
കേരള സാഹിത്യത്തിലെ വൈവിധ്യങ്ങളിലേക്കുള്ള അന്വേഷണം ആഗ്രഹിയ്ക്കുന്നവർക്ക് തീർച്ചയായും ഗോത്രകവിത എന്ന ഈ പുസ്തകം ഒരു നിധി തന്നെയാവും.
പ്രസാധകർ ഡി സി ബുക്ക്സ്
പേജ് 312 വില 330
ഗോത്രകവിത:ധന്യ വേങ്ങച്ചേരി