കാൽഗരി ഫ്ലെയിംസ്~
2015.

ടൊറന്റോ നഗരത്തോടു വിടപറഞ്ഞ് നാട്ടിൽ തുടർന്ന മാസങ്ങൾ സുഖകരമായില്ല. ഇതിനിടയിൽ ഇടങ്കോലായി കല്യാണാലോചന.
ഒരു തരത്തിലും താൽപര്യമില്ലാത്ത പരമ്പരാഗത പെണ്ണുകാണൽ ചടങ്ങുകൾ. അതൊരു വൃഥാ വ്യായാമം, തോണി ഒരു കരയിലും അടുത്തില്ല. താഴ്ത്തപ്പന്റെ വിയോഗത്തിന്റെ വേദന തീരും മുമ്പ് കുടുംബത്തിലെ മറ്റൊരാൾ കടന്നു പോയി.
ഞാൻ ജോപ്പൻ എന്നു വിളിച്ചിരുന്ന പിതൃ സഹോദരൻ. അവിചാരിതമായ മരണം
മറ്റൊരു നഷ്ടം. എന്നെയേറെ സ്വാധീനിച്ച, സ്നേഹിച്ച അടിമുടി മാന്യനായ മനുഷ്യൻ.

ആ ദിനങ്ങളിൽ സംഭവിച്ചു കൊണ്ടിരുന്നത് വിശ്വസിക്കാനാകുന്നില്ല. കലുഷമായ അന്തരംഗം ദുഖം അനുഭവിക്കാനാകാതെ മരവിച്ചു. ശൂന്യത, സർവ്വത്ര ശൂന്യത.
വിവാഹാലോചന നിർത്തി ഞാൻ കാനഡയിൽ തിരിച്ചെത്തുന്ന കാര്യം ചിന്തിച്ചു. ഇനി ആൽബർട്ട പ്രവിശ്യയിലെ കാൽഗരി നഗരത്തിൽ. അവിടെ ആരും സ്വീകരിക്കാനില്ല. സാഗരങ്ങളും മലമേടുകളും കടന്ന് തികച്ചും അജ്ഞാതമായ ഭൂവിൽ ചെന്നിറങ്ങണം. ഒരു പുലർകാല സ്വപ്നത്തിൽ ട്രക്കുകൾ പായുന്ന ഹൈവേയിൽ വന്നു പെട്ട് ഞെട്ടിയുണർന്നു.
നാട്ടിലുള്ള ഒരു ബന്ധുവിന്റെ ബന്ധു കാൽഗരിയിൽ ഉണ്ടെന്നറിഞ്ഞു. അയാളെ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ട് താമസസ്ഥലം ഏർപ്പാടാക്കി, എന്നെ എയർപോർട്ടിൽ സ്വീകരിക്കുകയും ചെയ്യും. കേരളപ്പിറവി ദിനത്തിൽ യാത്ര തുടങ്ങി. കൊച്ചി-ബാംഗ്ലൂർ-

ലണ്ടൻ. ഹീത്രുവിൽ വീണ്ടും മുഖം കാണിച്ച് ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ പറന്നു പൊങ്ങുമ്പോൾ ലണ്ടൻ നഗരത്തിന്റെ ആകാശക്കാഴ്ച ഒരേ സമയം ആഹ്ലാദവും നഷ്ടബോധവും നൽകി. ഇനിയെന്നാണ് ഇവിടം കൺനിറയെ കാണുന്നത്?പുറത്തു കടക്കാനാകാത്ത ഹീത്രു എയർപോർട്ടിനെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒഴിവാക്കാൻ ശ്രമിക്കും, പക്ഷേ കഴിയാറില്ല.
വിമാനത്തിൽ ലഭിച്ച ഇംഗ്ലീഷ് വിഭവങ്ങൾ ആസ്വദിച്ചു. താഴെ സ്കോട്ട്ലൻഡിലെ തടാകങ്ങൾ സൂര്യനിൽ പൊന്നുരുക്കിയ പോലെ, ആ കാഴ്ച നൈമിഷികമായ ആനന്ദം നൽകുന്നു. പക്ഷേ അടുത്ത നിമിഷം ഉള്ളം അസ്വസ്ഥമാകും. നീണ്ട വിനാഴികകളുടെ അന്ത്യത്തിൽ കാൽഗരിയിലെ വെളിച്ചം കണ്ടു, ആകാശപ്പക്ഷി നിലം തൊട്ടു. ആതിഥേയൻ ജിജോ കുടുംബസമേതം വന്നിട്ടുണ്ട്. അവർ എന്നെ വീട്ടിൽ കൊണ്ടുപോയി ആഹാരം നൽകി. അതിനു ശേഷം ഡൗൺടൗണിൽ വർക്ക് പെർമിറ്റിലുള്ള വിദ്യാർത്ഥികൾ ജീവിക്കുന്ന ഒരു അപാർട്മെന്റിൽ കൊണ്ടു ചെന്നാക്കി തിരിച്ചു പോയി. ഞാൻ യാന്ത്രികമായി നിർദ്ദേശം അനുസരിക്കുന്നു. മുറി അലങ്കോലമാണ്. നാളെ ജിജോ വിണ്ടും വരും, ഇഷ്ടമായില്ലെങ്കിൽ വേറെ ഇടം നോക്കാം. മുറിയിൽ ഒരാൾ ഉണ്ടായിരുന്നു, മറ്റു രണ്ടു പേർ ജോലി കഴിഞ്ഞു രാത്രി എപ്പോഴോ വന്നു. ഞാൻ സോഫയിൽ കിടന്നുറങ്ങി.

പിറ്റേന്ന് പതിവുപോലെ വിഷാദത്തോടെ ഉണർന്നു. ജാലകങ്ങൾ പ്രകാശിക്കുന്നു, മനസ്സിൽ വെളിച്ചമില്ല. എനിക്ക് മുറി ഇഷ്ടമായില്ലെന്ന് അവർക്ക് ബോധ്യമായി. ആഢംബരം വേണമെന്നില്ല, പക്ഷേ അടുക്കും ചിട്ടയും പ്രധാനം. മുറി ക്രമരഹിതമായാൽ മനസ്സിന്റെ ക്രമം തെറ്റും.
ജിജോ വീണ്ടും വന്നു, വീട്ടിൽ കൊണ്ടുപോയി ആഹാരം നൽകി. അവർ അതിജീവനത്തിനു നടുവിൽ ബേസ്മെന്റിൽ വാസം. ഇത്തവണ ജിജോ എന്നെ കൊണ്ടു പോയത് ഭേദപ്പെട്ട ഇടത്ത്. ബംഗ്ലാദേശുകാരി ഷോണയുടെ വീടിന്റെ ബേസ്മെന്റ്. ഒരു മുറിയിലെ താമസക്കാരൻ മുറിയൊഴിഞ്ഞ് ടൊറന്റോയിൽ ഭാഗ്യം തേടി പോകുന്നു. ഇവിടെ ഉറപ്പിക്കാം. വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകി, ടൊറന്റോയേക്കാൾ കൂടുതലാണ്. മധ്യവയസ്സുള്ള ഷോണ ഇസ്ലാം മതവിശ്വാസി. മുകൾ നിലയിലുള്ള സ്വീകരണ മുറിയിലെ പഴയ ചിത്രങ്ങളിൽ അവർ സുന്ദരിയായ യുവതിയായി പ്രശോഭിക്കുന്നു. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞു. ഇരുപത് വയസ്സുള്ള ഒരു മകനുണ്ട് കൂടെ, ബന്ധുവായ ഒരു
പെൺകുട്ടിയും. കുഞ്ഞു മകളുമായി പിരിഞ്ഞ് നിൽക്കുന്ന അവൾ സദാ വിഷാദത്തിൽ.
ഭൂമിക്കടിയിൽ എനിക്ക് രണ്ടു സഹവാസികൾ.
മറ്റൊരു മുറിയിൽ ഗോപി, കോയമ്പത്തൂർ സ്വദേശി, റസ്റ്ററന്റിൽ ജോലി. അടുത്ത മുറിയിൽ ഹസ്സൻ, ഷോണയുടെ മകൻ. എന്റെ മുറിയിൽ വെളിച്ചം കുറവ്. രണ്ടു ടേബിൾ ലാംപ് തന്നിട്ടുണ്ട്, അതു തന്നെ അധികമെന്ന് ഷോണയുടെ നിലപാട്. ഒരു ജനൽ അടയുന്നില്ല, ചെറിയൊരു വിടവിലൂടെ തണുപ്പ് അരിച്ചു കയറുന്നു. കസേരയിൽ ഇരിക്കുമ്പോഴും ബ്ലാങ്കറ്റ് പുതയ്ക്കണം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ ശരീരത്തിനു മേലെ ചാടിപ്പോയി. ലൈറ്റിട്ട് നോക്കിയപ്പോൾ ഒരെലി! അത് അതിന്റെ വഴിക്ക് പോയി. മുറി പരിശോധിച്ചു, ചുവരിൽ ഒരു ദ്വാരം. പഴയൊരു ടീ ഷർട്ട് ചുരുട്ടി തിരുകിക്കയറ്റി കിടന്നുറങ്ങി, മൂഷികന്റെ ശല്യം പിന്നെയുണ്ടായില്ല.
~
പടിഞ്ഞാറൻ കാനഡയിലെ ഒരു പ്രവിശ്യയാണ് ആൽബർട്ട. മലകളും പുൽമേടുകളും തരിശുഭൂമിയും കോണിഫറസ് മരങ്ങളും ചേരുന്ന മനോഹര പ്രകൃതി. അറുന്നൂറിലധികം തടാകങ്ങൾ, വിശാലമായ റോക്കി മലനിരകളിൽ ദേശിയോദ്യാനങ്ങൾ, യുനസ്കോ പൈതൃക കേന്ദ്രങ്ങൾ, മഞ്ഞു പാളികൾ, നീലത്തടാകങ്ങൾ, വനങ്ങൾ, തെക്കൻ അതിർത്തിയിൽ അമേരിക്ക. വിക്ടോറിയ രാജ്ഞിയുടെ നാലാമത്തെ മകൾ ലൂയിസ് ആൽബർട്ടയുടെ ബഹുമാനാർത്ഥം. നാമകരണം ചെയ്ത പ്രദേശം. ആൽബർട്ട രാജകുമാരി കാനഡയുടെ ഗവർണർ ജനറൽ ആയിരുന്ന ജോൺ ക്യാംബലിന്റെ പത്നിയുമാണ്. മൗണ്ട് ആൽബർട്ട, ലെയ്ക് ലൂയിസ്- രാജകുമാരിയുടെ പേര് പതിഞ്ഞ മറ്റിടങ്ങൾ. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായിരുന്ന ഈ പ്രൊവിൻസിൽ
ഹൈഡ്രോ കാർബണും പെട്രോകെമിക്കലും
കൃഷിയും കന്നുകാലി വളർത്തലും സമ്പദ് ഘടനയെ നിയന്ത്രിക്കുന്നു. വൻതോതിൽ
ഫോസിൽ ശിലകളും ധാതുസമ്പത്തുമുണ്ട്.
1947-ൽ എണ്ണ നിക്ഷേപം കൂടുതലായി കണ്ടെത്തിയതിനു ശേഷം രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകി. കാനഡയിൽ കുഴിച്ചെടുക്കുന്ന എണ്ണയുടെ എഴുപത് ശതമാനവും ആൽബർട്ടയിൽ. തലസ്ഥാനം എഡ്മൻഡൻ,
വലിയ നഗരം കാൽഗരി. പ്രവിശ്യയിലെ ജനമേറെയും ഇടയിൽ മുന്നൂറു കിലോമീറ്റർ ദൂരമുള്ള ഇരുനഗരങ്ങളിൽ.
ഉടനെ കിട്ടുന്ന ജോലിയിൽ കയറുകയാണ് എന്റെ ലക്ഷ്യം. അതെളുപ്പമാകില്ല,
ധനികമായിരുന്ന പ്രവിശ്യയുടെ സ്ഥിതി താറുമാറായ സമയം. എണ്ണ വിപണി തകർന്നു, ബാരലിന് 100 ഡോളർ വിലയുണ്ടായിരുന്നത് ഇപ്പോൾ 30 ഡോളർ. ഉയർച്ചയും താഴ്ചയും
ഇവിടെ പുതുമയല്ല. പക്ഷേ വരുമാന സ്രോതസ്സായി എണ്ണയെ അമിതമായി ആശ്രയിക്കുന്നതിനാൽ അതുലഞ്ഞാൽ എല്ലാം തകരും. തൊഴിലില്ലായ്മ രൂക്ഷമാണ്, അനവധി പേർ ഇവിടം വിടുന്നു. എൻജിനീയറിംഗ് ലൈസൻസിംഗ് ബോഡിയെ (APEGA) സമീപിച്ചു. ടൊറന്റോയിലെ മൂല്യനിർണയം ഇവിടെ സ്വീകരിക്കില്ല, എല്ലാം ആദ്യം മുതൽ തുടങ്ങണം. പ്രൊഫഷണൽ എൻജിനീയർക്ക് ലൈസൻസ് ഇങ്ങോട്ട് എളുപ്പത്തിൽ മാറ്റാം. പക്ഷേ ഞാനിപ്പോൾ എൻജിനീയർ ഇൻ ട്രെയിനിംഗ് മാത്രമാണ്, വീണ്ടും തുടങ്ങാൻ നിവൃത്തിയില്ല.
ഒരു ജോലി തപ്പണം, സെറ്റിൽമെന്റ് ഉദ്യോഗസ്ഥരെ കണ്ടു. മുമ്പ് സാധ്യത ഉണ്ടായിരുന്നു, ഞാനിവിടെ വന്ന സമയം ശരിയായില്ല- അവർ പറയുന്നു.
അതൊന്നും ചിന്തിച്ചിരിക്കാൻ നേരമില്ല.
ഒരു കോഫി ഷോപ്പിൽ ജോലി കിട്ടി. പൊരുത്തപ്പെടാൻ കഴിയാതെ അതുവിട്ടു.

തുടർന്നു വെയർഹൗസിൽ പോയി. മലയാളി അസോസിയേഷന്റെ ഭാരവാഹി സൂസൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം ഒരു പ്രിന്റിംഗ് പ്രസിലെ സൂപ്പർ വൈസർ ഡാഫ്നിയെ കണ്ടു, ഗോവക്കാരിയാണ്. അവിടെ കൂടുതൽ ആളെ ആവശ്യമുഉള്ള ദിനങ്ങളിൽ വിളിക്കും.
ഇത് നവംബർ മാസമാണ്. തണുപ്പ് അധികമില്ല, വിന്റർ വരുന്നതേയുള്ളൂ. നോർത്ത് വെസ്റ്റ് കാൽഗരി എന്ന നഗരപ്രാന്തത്തിൽ ടൊറന്റോയുടെ ഉപനഗരമായ സ്കാർബറോ പോലെ ജനസാന്ദ്രതയില്ല, പബ്ലിക് ട്രാൻസ്പോർട്ടും നിരന്തരമില്ല. നടന്നു പോകാവുന്ന ദൂരത്തിൽ ബാങ്കുകൾ, ഗ്രോസറി ഷോപ്പുകൾ, റസ്റ്ററന്റുകൾ. പഞ്ചാബി കടകൾ, ലിക്കർ സ്റ്റോർ. നഗരത്തിലേക്ക് മെട്രോ റെയിൽ. സാഡിൽടൗൺ സ്റ്റേഷനിൽ നിന്നും കയറാം. ആ പേര് വന്യമായി മേയുന്ന കുതിരകളേയും അവയെ മെരുക്കിയ ധീരന്മാരേയും ഓർമിപ്പിക്കുന്നു. ഇവിടെ വലിയ തോതിൽ പഞ്ചാബി സാന്നിധ്യമുണ്ട്. യൂറോപ്യൻ കുടിയേറ്റക്കാരും ഏഷ്യക്കാരും തദ്ദേശീയരും ചേർന്ന ജനസംഖ്യ.
ജോബ് മാർക്കറ്റ് ശോകം. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, എന്നും ജോലി നഷ്ടപ്പെടുന്ന വാർത്തകൾ മാത്രം. പ്രഫഷണൽ ജോലി പോയിട്ട് സാധാരണ ജോലി പോലും കിട്ടാനില്ല. മലയാളികളിൽ ചിലരെ കണ്ടു. അവർ സ്ഥിരമായി പോയിരുന്ന കമ്പനിയിൽ ഇപ്പോൾ വിളിക്കാറില്ല. വെളുപ്പിന് തണുത്തു മരവിച്ചു ഡൗൺടൗണിലുള്ള ഏജൻസികളുടെ മുന്നിൽ പോയി വരി നിന്നാൽ, അവർ ഏതാനും പേരെ തിരഞ്ഞെടുത്ത് അന്നൊരു ദിവസം ജോലി തരും. ഭാഗ്യമുണ്ടെങ്കിൽ കിട്ടും, നഗരത്തിനു പുറത്തു നിന്നു വരുന്നവർ നിരയിൽ പിന്നിലാകാൻ സാധ്യത. ഞാൻ ആ പണിക്ക് പോകാതെ പ്രിന്റിംഗ് പ്രസ്സിനെ ആശ്രയിച്ചു.
ജോലി ഇല്ലാത്ത ദിവസം റെസ്യൂമെ വിതരണം ചെയ്തു നടന്നു. റാൻഡ്സ്റ്റഡ് പോലുള്ള ഹ്യൂമൻ റിസോഴ്സ് ഏജൻസികളെ സമീപിച്ചു, സമയം വളരെ മോശം. ഈ നഗരത്തോട് അടുപ്പം തോന്നുന്നില്ല. ഏകാന്തവിരസമായ വിഷാദം നിറഞ്ഞ ദിനങ്ങൾ, നീളം കുറയുന്ന പകലുകൾ, വേഗം പരക്കുന്ന ഇരുട്ട്. ഡിസംബർ തുടങ്ങിയപ്പോൾ സമൃദ്ധമായി മഞ്ഞു വീണു. മുറിയിൽ തണുപ്പ് അരിച്ചു കയറി. കയ്യിലുള്ള ഏതാനും പുസ്തങ്ങൾ വായിച്ചും, ഫേസ്ബുക്കിൽ എഴുതിയും രാത്രികൾ ചിലവഴിച്ചു. പാചകം അപ്പോഴും വഴങ്ങുന്നില്ല,
അതിനാൽ ജീവൻ നിലനിർത്താനുള്ള
ആഹാരം കഴിച്ചു പോകുന്നു.
~

റസ്റ്ററന്റിൽ ജോലി ചെയ്യുന്ന ഗോപിക്ക്
വലിയ സ്വപ്നങ്ങളുണ്ട്. ഭാവിയിൽ സ്വന്തമായി ഒരു ഭക്ഷണശാല തുറക്കണം. അതിനു മുമ്പ് ഭാര്യയെ കൊണ്ടു വരണം. രജിസ്റ്റർ മാര്യേജ് ചെയ്തു വന്നിരിക്കുന്നു, ഇനി തിരിച്ചു ചെന്നു ആഘോഷമായി കല്യാണം നടത്തണം.
അതിനാൽവൈകീട്ട് വേറൊരു ജോലിക്കും പോകുന്നുണ്ട്. സ്കിപ് ദ് ഡിഷസ് ഹോം ഡെലിവറി. ചിലപ്പോൾ അവൻ എന്നേയും കൂട്ടും, അവൻ ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഞാൻ കാറിൽ ഇരിക്കും. ക്രിസ്മസ് വെളിച്ചം നിറഞ്ഞ തെരുവുകൾ പിന്നിടുമ്പോൾ തെല്ലാഹ്ലാദമുണ്ട്, ആഹ്ലാദിക്കാൻ വകയില്ലെങ്കിലും.
ആ പ്രകാശം ബാല്യകാല സ്മൃതിയെ ഉണർത്തിയതാകാം. ജീവനുണ്ടെന്ന് ഓർമപ്പെടുത്താൻ അതുപകരിച്ചു. പണി തീരുമ്പോൾ നല്ലൊരു ഭക്ഷണശാലയിൽ കയറി ആഹാരം കഴിക്കും, ഗോപിയുടെ ട്രീറ്റ്. മുറിയിൽ മടങ്ങിയെത്തുമ്പോൾ രാവേറെ ചെന്നിരിക്കും.
ബേസ്മെന്റിൽ ഞങ്ങളോടൊപ്പം ഷോണയുടെ മകൻ ഹസ്സനുണ്ട്. ഏഷ്യൻ സംസ്കാരത്തിൽ വളർന്നതെങ്കിലും കുടിയേറ്റക്കാർ ക്രമേണ തദ്ദേശീയ രീതികൾ സ്വീകരിക്കും. കൗമാര പ്രായമെത്തുമ്പോൾ അവർ താഴെയുള്ള നിലയിൽ, ഭൗമാന്തർഭാഗത്ത്. കൗമാരം കഴിയുമ്പോൾ പലരും ഒരു പങ്കാളിയെ കണ്ടെത്തി വേറെ വീടെടുത്ത് മാറും. മക്കളെ സഹായിക്കുന്ന മാതാപിതാക്കൾ ഉണ്ട്. എന്നാൽ വിദ്യാഭ്യാസത്തിനുള്ള തുകയിലേറെയും മക്കൾ കണ്ടെത്തും. പങ്കാളിയെ തേടുന്നന്നതും കളയുന്നതും അവരുടെ ഇഷ്ടം, വ്യക്തി സ്വാതന്ത്ര്യം പരമ പ്രധാനം. പ്രായം കൂടിയിട്ടും പിതൃഭവനത്തിൽ ജ
കഴിയുന്നതും, പിന്നീട് സാമ്പത്തികനില തകരാറിലായാൽ തല ചായ്ക്കാൻ ഒരിടം തേടി തിരിച്ചു ചെല്ലുന്നതും വളരെ മോശമായാണ് ഇവിടെ കരുതുന്നത്. ഹസ്സൻ സംസാര പ്രിയനാണ്. പക്ഷേ മസിൽ പെരുപ്പിച്ച് സുന്ദരികളായ പെൺകുട്ടികളെ ആകർഷിച്ചു ഡേറ്റ് ചെയ്യുക എന്നതിലുപരി ഒരു ജീവിത ലക്ഷ്യം അയാൾക്ക് ഉള്ളതായി തോന്നിയില്ല.
വീട്ടുടമ ഷോണ ഒരു രസികൻ കഥാപാത്രം.
മധ്യവർഗം, പക്ഷേ ആഢംബര പോർഷ കാർ ഓടിക്കുന്നു. എന്റെ കാറിന് അൽപം വില കൂടുതലാണെന്ന് ഇടക്കിടെ പറയും, അത് പൊങ്ങച്ചമായി തോന്നുന്നുമില്ല.
‘ലൈഫ് ഈസ് ഷോർട്ട്!’ മറ്റൊരു പല്ലവി.
അതിനാൽ ഇവിടെ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണത്തിൽ ഒരു പങ്ക് ബംഗ്ലാദേശിലെ പാവങ്ങളുടെ ക്ഷേമത്തിനായി ചിലവഴിക്കുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പകർത്തിയ ചിത്രങ്ങൾ കാണിച്ചു തന്നു. ചിലനേരം വിചിത്രമായ പെരുമാറ്റം.
നമുക്ക് ചെയ്യാൻ കഴിയുമോ എന്നു പോലും ചിന്തിക്കാതെ ചിലത് ആവശ്യപ്പെടും,
ചെയ്തില്ലെങ്കിൽ പരിഭവിക്കും. ഈ വീട്ടിലെ
പ്രജകളുടെ രക്ഷാധികാരിയാണ് താനെന്ന സ്ഥായീഭാവം, അതു പക്ഷേ അധികാര ഭാവമല്ല. മൈനസ് ഇരുപത് ഡിഗ്രിയുള്ള ഒരു രാത്രിയിൽ വീടിന്റെ മേൽക്കൂരയിൽ ക്രിസ്മസ് വിളക്കുകൾ ചാർത്താനായി ഗോപിയെ സഹായിക്കാൻ
ഷോണ നിർദ്ദേശിച്ചു. കയ്യും കാലും മരവിച്ചു വാഴപ്പിണ്ടി പോലെ ആയപ്പോൾ ഞാൻ അകത്തു കയറി.
മറ്റൊരു ദിവസം ഇലക്ട്രിക് സ്റ്റൗ പൊക്കി മാറ്റാനായി അഭ്യർത്ഥന. അതിനു നിശ്ചയിച്ച ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു ഉറങ്ങാൻ കിടന്ന ഞാൻ ഹാജരായില്ല. ഗോപി വന്നു വിളിച്ചപ്പോൾ എണീൽക്കാൻ പറ്റുന്നില്ല.
പതിവ് പോലെ വീട്ടുടമസ്ഥ പിണങ്ങി. ആന പിടിച്ചാൽ പൊങ്ങാത്ത സ്റ്റൗ, ഞാനും ഗോപിയും കൂട്ടിയാൽ കൂടില്ല. അവസാനം ആ പ്രദേശത്തെ ഖലാസികളെ കൂലി കൊടുത്തു കൊണ്ടുവന്ന് പൊക്കിയെടുത്തു എന്നാണ് കേട്ടത്. സ്റ്റൗ ഒരു ആഗോള പ്രശ്നമായതിന് കാരണമുണ്ട്. പിണങ്ങി കഴിയുന്ന ഭർത്താവ് പണി കൊടുത്തതാണ്. ബേസ്മെന്റ് വാടകയ്ക്ക് നൽകിയത് മുൻസിപ്പൽ നിയമങ്ങൾ ലംഘിച്ചാണെന്ന് അയാൾ അധികാരികൾക്ക് രഹസ്യ വിവരം നൽകി. അതിനാൽ ഇൻസ്പെക്ഷന് വരുന്ന ദിവസം സ്റ്റൗ മാറ്റേണ്ടിയിരുന്നു. ഷോണ നാക്കെടുത്താൽ കെട്ടിയോനെ ചീത്തയേ പറയൂ. പക്ഷേ അയാൾ മകൻ ഹസ്സനുമായി നല്ല ബന്ധത്തിലായി അവനെ പതിയെ അടർത്തിയെടുക്കാൻ ശ്രമിക്കുന്നു. അത് ഷോണയുടെ രോഷം വർധിപ്പിക്കുന്നു. പുറമേ പരുക്കൻ ഭാവമാണെങ്കിലും അവരൊരു നല്ല സ്ത്രീയാണ്. മുകളിൽ ബംഗ്ലാദേശി ബീഫ് വിഭവം പാചകം ചെയ്യുമ്പോൾ എനിക്കു നൽകും. മാത്രമല്ല ഞാൻ വാടക കൊടുക്കുന്നത് തവണ വ്യവസ്ഥയിലുമാണ്. പേ ചെക്ക് ടൈമിംഗ് ശരിയല്ല, ഒരുമിച്ച് കൊടുക്കാൻ പറ്റാറില്ല.
ഷോണയുടെ ബന്ധുവായ പെൺകുട്ടി വിഷാദ മൂക, അതവളുടെ രോഗവുമാണത്രേ. അവൾ പറയുന്നത് കാര്യമാക്കണ്ടെന്ന് ഗോപി പറഞ്ഞു. മകളെ പിരിഞ്ഞിരിക്കുന്ന വേദന കൂടാതെ വലിയ പ്രതീക്ഷകളുമായി വന്ന രാജ്യം നൽകിയ മുറിവുകളുമുണ്ട്. നന്നായി പെരുമാറും, പക്ഷേ സംസാരം തുടരുമ്പോൾ അവളുടെ സന്താപം നമ്മിൽ പടരും. ഇവിടെ യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് അവളുടെ പക്ഷം. നിരാശയിലേക്ക് നമ്മളേയും വലിച്ചിടും- ഗോപിയുടെ മുന്നറിയിപ്പ് ശരിയാണ്. മൂന്നു മാസം കഴിയുമ്പോൾ അവൾ സ്വദേശത്ത് തിരിച്ചു പോകും, അതു പറയുമ്പോൾ മാത്രം അവളുടെ കണ്ണുകൾ തിളങ്ങും.
ഹിമം പൊഴിയുന്ന ഏകാന്തമായ രാവുകളിൽ ഞാൻ അപ്പച്ചനെ, അമ്മച്ചിയെ, വീടിനെ ഓർക്കുന്നു. പക്ഷേ അവരേക്കാളധികം എന്നെ പിന്തുടരുന്നത് കഴിഞ്ഞ മാസങ്ങളിൽ വിട പറഞ്ഞു പോയ താഴ്ത്തപ്പന്റേയും പേപ്പന്റേയും വിയോഗമാണ്. സ്നേഹവും വാൽസല്യവും
നിറഞ്ഞ ഓർമ്മകളിൽ അവർ ജീവനാർന്നു നിൽക്കുന്നു, വേർപാട് എന്നിൽ വേദനയും നഷ്ടബോധമാകുന്നു. തണുപ്പ് മുറുകിയ രാവിന്റെ അന്ത്യത്തിൽ, മുട്ടറ്റം വരുന്ന മഞ്ഞിൽ കാലെടുത്തു കുത്തി പുറത്തിറങ്ങുമ്പോൾ, കുരുവികൾ മരിച്ചു മരവിച്ചു കിടക്കുന്ന കാണാം. ഇന്നലെ പകലിൽ പാറിപ്പറന്ന പറവകൾക്ക് രാത്രിയിൽ സുരക്ഷിതമായ അഭയം നേടാനായില്ല.
എന്റെ മനസ്സിൽ മുള്ള് കൊണ്ട് ചോര പൊടിയുന്നു, വഴുതുന്ന മഞ്ഞുകട്ടയിൽ കാലുറപ്പിക്കാൻ പാടുപെട്ട് ഞാൻ കോഫി ഷോപ്പിലേക്ക് നടക്കുന്നു. ഇന്ന് സൂര്യൻ പ്രകാശിക്കുന്നുണ്ട്, വാനത്തിന് നീലനിറം. കോണിഫറസ് മരങ്ങളുടെ വെൺമഞ്ഞ് വീണ സൂചികാഗ്രങ്ങൾ തലയെടുപ്പോടെ നിലകൊള്ളുന്നു. ഇത് അതിശൈത്യം- ഈ ശൈത്യം ബാഹ്യവും ആന്തരികവുമാണ്. സൂര്യവെളിച്ചത്തിൽ മുന്നോട്ടു നടന്നേ തിരൂ, മനസ്സ് തണുത്തുറയാൻ പാടില്ല.
(തുടരും)
~ഡിബിൻ റോസ് ജേക്കബ്