The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
April 12, 2023 by maarga editor
Culture & Arts

മലബാർയാത്ര: ഡിബിൻ റോസ് ജേക്കബ്

മലബാർയാത്ര: ഡിബിൻ റോസ് ജേക്കബ്
April 12, 2023 by maarga editor
Culture & Arts
Spread the love

സഞ്ചാരം

മലബാർയാത്ര
ഡിബിൻ റോസ് ജേക്കബ്

1.
സുഹൃത്ത് ഷഫീറിന്റെ നോവൽ ‘കീമിയ’ വായിച്ച് സൂപ്പർ ഫാസ്റ്റ് ബസിൽ ഇരിക്കുമ്പോൾ വഴിയരികിലെ ദേശീയപാത വികസനം കണ്ണിൽ പെട്ടു. കുറ്റിപ്പുറം കഴിഞ്ഞു, ഭാരതപ്പുഴ പതിവുപോലെ വറ്റി വരണ്ടു കിടക്കുന്നു. അതിവേഗം തയ്യാറാകുന്ന മേൽപ്പാലങ്ങളും, മണ്ണു നിറച്ച് കല്ലുകെട്ടി ഉയർത്തിയ ഉയർന്ന പാതകളും വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് ഗതിവേഗം നൽകും. ഗതാഗതം മാത്രമല്ല, മലപ്പുറത്തിന്റെ അതിദ്രുതം വളരുന്ന അടിസ്ഥാന സൗകര്യ വികസനം ഞാൻ കാണാൻ തുടങ്ങുന്നു.

കക്കാട് ഇറങ്ങി അധിക നേരം കഴിയും മുമ്പ് സുഹൃത്ത് ജയ്സൻ കാറുമായി വന്നു.
നാലു വർഷമായി ഫെയ്സ്ബുക്ക് സൗഹൃദം. ഇന്നാദ്യമായി കാണുന്നു. 2019 മേയിൽ ‘സഞ്ചാരി’ ഗ്രൂപ്പിൽ എന്റെ ആദ്യ പോസ്റ്റായ ‘വസന്തം ചെറിമരത്തോട് ചെയ്യുന്നത്’ ശ്രദ്ധ നേടിയിരുന്നു. ജയ്സൻ ഇൻബോക്സിൽ വന്നു പരിചയപ്പെട്ടു. മാധ്യമ പ്രവർത്തകൻ, ഗ്രാഫിക്ക് ഡിസൈനർ, സോഷ്യൽ മീഡിയ പ്രചാരകൻ, സംരഭകൻ ഇങ്ങനെ ഒന്നിലധികം തൊപ്പികൾ അണിയുന്നു. എന്റെ മലയാളം വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത് അയാളാണ്. അവരുടെ ‘മാർഗ’ ഓൺലൈൻ മാഗസിനിൽ എന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട്. മാർഗയിലെ സാഹിത്യകാരന്മാരുടെ ഒരു പുരസ്‌കാരദാന ചടങ്ങ് ഞാൻ സ്പോൺസർ ചെയ്തിട്ടുമുണ്ട്. ഒരുമിച്ചുള്ള സംരംഭങ്ങളെ കുറിച്ച് ഈ വർഷങ്ങളിലെല്ലാം ഞങ്ങൾ സംസാരിച്ചിരുന്നു. ഇപ്പോൾ അതിനുള്ള സമയമായി, പദ്ധതികൾ വികസിപ്പിക്കാനാണ് ഈ യാത്ര.

മലപ്പുറത്ത് വിപ്ളവത്തിന്റെ ചോര വീണു ചുവന്ന തിരൂരങ്ങാടിയുടെ മണ്ണിലൂടെ കാർ നീങ്ങി. 1921-ലെ മലബാർ കലാപത്തിലെ സംഭവങ്ങൾ അരങ്ങേറിയ സ്ഥലമാണിത്. വിപ്ളവകാരികളെ തൂക്കിലേറ്റിയ പഴയ കഴുമരത്തിനു സമീപം ഞാനിറങ്ങി. യാത്ര തുടർന്ന് ഒരു ഭോജന ശാലയിൽ ചെന്നു കയറി: നമ്മുടെ സ്വന്തം അരിയല്ലൂർ. ചെമ്പല്ലി തവ ഫ്രൈ ഒരു പ്ളേറ്റ് പോരട്ടെ! ജയ്സൻ നിർദ്ദേശം നൽകുന്നു. പാചകക്കാരൻ ഒരു പരിചയക്കാരൻ. ഇന്നു പിടിച്ച ഒരു കിലോ തൂക്കമുള്ള മീൻ അൽപനേരം കഴിഞ്ഞ് മസാലയിൽ പൊരിഞ്ഞ് തയ്യാറായി. കത്തിയും മുള്ളമായി ശസ്ത്രക്രിയ വിദഗ്ദരെ പോലെ ഞങ്ങൾ മൽസ്യത്തിനെ പരിചരിച്ചു. വാൻകൂവറിൽ നിന്നും പുറപ്പെടുന്നതിനു മുമ്പ് മറ്റൊരു സുഹൃത്തിനോട് പറഞ്ഞ ‘നാട്ടിൽ ചെമ്പല്ലി കൂട്ടി ഒരു പിടി ചോറുണ്ണണം’ എന്ന ആഗ്രഹം നിറവേറിയ രീതി കണ്ട് അത്ഭുതപ്പെട്ടു. ഞാൻ നിമിഷങ്ങളുടെ മാന്ത്രികതയിൽ വിശ്വസിക്കുന്നു.

ലോകകപ്പ് ഫൈനലിൽ മെസ്സി ആദ്യ ഗോൾ നേടുമ്പോൾ ഈ ഹോട്ടലിൽ ആഹാരം കഴിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള കൂട്ടം ചാടിയെണീറ്റ് അട്ടഹസിച്ചെന്ന് ജയ്സൻ ഓർത്തെടുത്തു. ഡി മരിയ രണ്ടാം ഗോൾ നേടിയപ്പോൾ അവർ വിജയം ഉറപ്പിച്ച് പാർസലും വാങ്ങി വീട്ടിൽ പോയി. പക്ഷേ എംബാപ്പെയുടെ കളികൾ പിന്നെയാണ് തുടങ്ങിയത്. വായു പിടിച്ച് ടെൻഷനടിച്ച് തലയിൽ പുതപ്പ് മൂടി ഇരുന്ന ജയ്സൻ അടക്കമുള്ള കടുത്ത അർജന്റീന ഫാൻസ്‌ അവസാനം ആനന്ദക്കണ്ണീർ പൊഴിച്ചു.
അതിനു ശേഷം അവർ ഭയങ്കര ആത്മവിശ്വാസം പ്രകടിപ്പിച്ചു: ഞങ്ങക്ക് അപ്പഴേ അറിയാമായിരുന്നു! അർജന്റീനയും ബാർസിലോണയും കഴിഞ്ഞാൽ മെസ്സിയുടെ ഹോം ഗ്രൗണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ ദേശമായ മലപ്പുറം. മെസ്സി അറിയാത്ത, അറിഞ്ഞാൽ അത്ഭുതം അവസാനിക്കാത്ത പ്രദേശം. നാടുകാണാൻ വന്ന ഒരു അർജന്റീനക്കാരനെ താഴത്തും തലയിലും വയ്ക്കാതെ രാജാവിനെ പോലെ കൊണ്ടു നടന്ന ആരാധകന്റെ കഥ ജയ്സൻ പറഞ്ഞു. മ്മട മെസ്സിട നാട്ടുകാരന് ഒരു കൊറവും വരാൻ പാടില്ല. മെസ്സി അറിഞ്ഞാൽ എന്ത് വിചാരിക്കും? നൂറു കണക്കിന്
മലബാറുകാർ ഖത്തറിൽ കളി കാണാൻ പോയിരുന്നു.

തുടർന്ന് ഞങ്ങൾ കടലുണ്ടിയിൽ കടലിന്റേയും കായലിന്റേയും സംഗമം കണ്ടു. കേരം തിങ്ങുന്ന കരയിൽ തീരത്തോട് ചേർന്ന് ബന്ധിച്ച പല വർണമുള്ള വള്ളങ്ങൾ. അങ്ങേക്കരയിൽ ബേപ്പൂർ. ഞാൻ ബേപ്പൂർ സുൽത്താൻ ബഷീറിനെ ഓർത്തു. ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഇത്തവണ പോകാനാകുമോ?
മറ്റൊരു വഴിയിലൂടെ വല നന്നാക്കുന്ന മൽസ്യ തൊഴിലാളികളെ കടന്നു ഞങ്ങൾ കടലിനെ തേടി നടന്നു. അലയടിക്കുന്ന തിരയുടെ
ചാരെ ചൂണ്ടയിടുന്നവരെ കണ്ടു. മറുവശത്ത് ദൂരെ ഒരു പാലം, അടിയിൽ ഹരിതഭംഗിയുള്ള ഒരു ദ്വീപ്. കടൽത്തീരത്തെ കേര വൃക്ഷങ്ങൾക്കിടയിൽ ശ്രദ്ധ നേടുന്ന ചിലതുണ്ട്. രണ്ടിടത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. CR7, Dortmund. മലപ്പുറത്തിന്റെ ഫുട്‌ബോൾ ഭ്രാന്തിന് ഞാൻ കരുതിയതിനേക്കാൾ ആഴമുണ്ട്. ലോകകപ്പ് മാത്രമല്ല, യൂറോപ്പിലെ ലീഗുകളിലെല്ലാം ഇവിടത്തെ ആബാലവൃദ്ധം ജനങ്ങൾ തൽപരരാണ്. അവയുടെ ആഭ്യന്തര
പ്രശ്നങ്ങൾ ഇവിടെ ചലനമുണ്ടാക്കും.
ബ്രിട്ടീഷ് ഭരണകാലത്ത് ആത്മാഭിമാനം നിലനിർത്താൻ തുടങ്ങിയ ആവേശം അനന്തര
തലമുറകളിൽ പടർന്നു. അടക്കി ഭരിക്കുന്ന യജമാനരിൽ നിന്ന് കളി പഠിച്ച് അവരെ തോൽപ്പിക്കുക. ചോര കൊണ്ടെഴുതിയ ചരിത്ര ലിഖിതങ്ങൾ!

അങ്ങു കടലിലേക്ക് നീണ്ടു കിടക്കുന്ന പാലത്തിലൂടെ ജയ്സൻ കാർ ഓടിച്ചു.
തെല്ലകലെ ബേപ്പൂരിൽ സമാന്തരമായി മറ്റൊരു കടൽപ്പാലം. അസ്തമയം വൈകും, അതിനാൽ ഞങ്ങൾ മടങ്ങി. കടലിനു മീതെ അതൊരു
അതുല്യമായ കാഴ്ചയാകുമായിരുന്നു, പറ്റിയാൽ നാളെ. കൂടണയുന്ന യന്ത്രം പിടിപ്പിച്ച
വള്ളങ്ങൾക്കിടയിൽ ജലോപരിതലത്തിൽ ചിലർ എഴുന്നേറ്റു നിൽക്കുന്നു- മെസ്സി, നെയ്മർ, റൊണാൾഡോ. ഉയർന്നു നിൽക്കുന്ന തൂണിൽ ഇംഗ്ലണ്ടിന്റ, സ്പെയിനിന്റെ, ജർമനിയുടെ കൊടികൾ. മലപ്പുറത്തിന്റെ നെഞ്ചിലെ പന്തിന്റെ വീര്യം ഒന്നു വേറെ. കായലിന്റെ അടിത്തട്ടിൽ മുങ്ങാംകുഴിയിട്ട് പോയി മെസ്സിയുടെ കട്ടൗട്ട് ഉറപ്പിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. മടക്കയാത്രയിൽ താരങ്ങളുടെ വിശ്വരൂപങ്ങൾ വീണ്ടും കണ്ടു. പച്ച പുതച്ച വയലുകളിൽ അവർ ഉയർന്നു നിൽക്കുന്നത് കാണാൻ ചന്തമുണ്ട്. ബ്രസീലിന്റെ ഫ്ലക്സുകളിൽ ചിലത് ഇതുവരെ എടുത്തു മാറ്റാത്തതിൽ ഈർഷ്യ തോന്നി. മറക്കാൻ ആഗ്രഹിക്കുന്നത് അവ വീണ്ടും ഓർമ്മിപ്പിക്കുന്നു.

ചരിത്രമുറങ്ങുന്ന പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പിന്നിട്ടു മലബാർ കോഓപ് ടെക്കിൽ.
ഈ സഹകരണ സ്ഥാപനത്തിന്റെ ടെക്നിക്കൽ ഡയറക്ടറാണ് ജയ്സൻ. സ്ഥാപനത്തിന്റെ ഭരണസമിതി അംഗവും സ്ഥലത്തെ പ്രമുഖനായ ഒരു സാമൂഹ്യ പ്രവർത്തകനായ കാർത്തികേയൻ ചേട്ടനെ പരിചയപ്പെട്ടു. വാൻകൂവറിലെ പ്രമുഖ കച്ചവടക്കാരന് ഇവിടെ ചില പദ്ധതികളുണ്ട്. ഇവരൊക്കെ എന്റെ സഹകാരികളാണ്. ഓഫീസിന്റെ പിന്നിൽ റെയിൽപാത നോക്കിയിരുന്ന് ഞങ്ങൾ ചരിത്രം സംസാരിച്ചു. 1921, വാഗൺ ട്രാജഡി,
മതപരിവർത്തനം, വർത്തമാന സമൂഹം.
ഞങ്ങൾ ഇപ്പോൾ ഇരിക്കുന്നത് വാരിക്കുന്നന്റെ പഴയ സ്വതന്ത്ര രാജ്യത്താണ്. ട്രാക്കിനപ്പുറം സംസ്ഥാനത്ത് വൻപ്രചാരം നേടുന്ന ടർഫ്.
പേര് ‘ആൻഫീൽഡ്’ – കളിസ്ഥലങ്ങൾ ഇല്ലാതായപ്പോൾ ഉയർന്നു വന്ന ബിസിനസ് അവസരം. കാശു കൂടുതലാണ്, പക്ഷേ കളി തുടരുന്നു എന്ന സമാധാനമുണ്ട്.
ബ്രിട്ടീഷ് സേനയിലെ ഹിംസകനായ ഒരു ഉദ്യോഗസ്ഥനെ മാപ്പിളമാർ വളഞ്ഞിട്ട് വെട്ടി നുറുക്കിയ ഇടത്തിന് അധികം ദൂരെയല്ലാതെ, പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ വികാരമായ ലിവർപൂൾ സ്റ്റേഡിയത്തിന്റെ നാമത്തിൽ ഒരു ടർഫ്. ചരിത്രത്തിലെ ഓരോ തമാശകൾ.

മടങ്ങുമ്പോൾ ജയ്സൻ കാർത്തികേയൻ ചേട്ടന്റെ കഥ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളാണ്. അത് ഇവിടെ ഒഴിവാക്കുന്നു. ഞങ്ങൾ സംസാരിച്ചിരുന്നു , നരവീണ താടിരോമമുള്ള അയാൾ സൗമ്യനായിരുന്നു, ഇരുത്തം വന്ന പ്രകൃതം.
പക്ഷേ നടപ്പിലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടു, പഴയ മുറിവുകളുടെ ശേഷിപ്പ്.

ജയ്സന്റെ വീട്ടിൽ രാത്രി ഭക്ഷണം.
കുടുംബാംഗങ്ങളെ കണ്ടു സംസാരിച്ചു.
സ്വപ്നവ്യാപാരിയായ ജയ്സൻ ഭവനത്തിൽ വാൽസല്യമുള്ള അച്ചനാകുന്നു. വീണ്ടും യാത്ര. എന്റെ താമസം പരപ്പനങ്ങാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്.
മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും രാത്രി തങ്ങുന്ന സ്ഥലം. എന്റെ യാത്ര ബിസിനസ് സംബന്ധമായതു കൂടിയാണെന്നു പറഞ്ഞുവല്ലൊ.
ഇതൊരു ലോംഗ് ടേം ബിസിനസ് ഗെയിം,
അതേ സമയം ഒരു പൊളിറ്റിക്കൽ ഗെയിം.
വെറുമൊരു ഗീർവാണമല്ല. നിലവിലുള്ള ഒരു ഉൽപ്പന്നത്തെ യഥാർത്ഥ ഗവേഷണത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്തി വടക്കേ അമേരിക്കൻ വിപണിയിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗവേഷകരും കച്ചവടക്കാരും രാഷ്ട്രീയക്കാരും ഭരണാധികാരികളും കൈകോർത്തു നിൽക്കാതെ അത് സാധ്യമല്ല. മുറിയിൽ ചെറിയൊരു ചർച്ചയ്ക്കു ശേഷം എന്നെ ഉറങ്ങാൻ വിട്ട് ജയ്സൻ മടങ്ങി. ദൗത്യ നിർവ്വഹണത്തിന്റെ ഭാഗമായി നാളെ ഞങ്ങൾ കോഴിക്കോട് സർവ്വകലാശാലയിൽ പോകും.

(തുടരും)

~ഡിബിൻ റോസ് ജേക്കബ്

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleരവീന്ദ്രന്റെ കാഴ്ചപ്പാടുകൾ: ഷൈമ പി.കെNext article ബേബി തോമസ് അനുസ്മരണം :എം.ബി.മനോജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos