വിംബിൾഡണിൽ മേയുന്ന ആട്~
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'(1988).
പ്രിയദർശൻ-മോഹൻലാൽ സിനിമ.
ഒരു രംഗത്തിൽ തട്ടിപ്പുകാരനായ ശ്രീനിവാസൻ എംജി സോമൻ മാനേജിംഗ് ഡയറക്ടറായ ഒരു ഷൂ കമ്പനിയുമായി ബിസിനസ് ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ചെക്കോസ്ലോവാക്യൻ കളിക്കാരൻ,ലോക ഒന്നാം നമ്പർ ടെന്നിസ് താരം ഇവാൻ ലെൻഡലിന്റെ ഫാനാണ്
സോമൻ. ടെന്നിസിനെ പറ്റി വലിയ വിവരമില്ലാത്ത ശ്രീനിവാസൻ തട്ടിപ്പു തൊഴിലിൽ മികച്ച ഹോംവർക്ക് നടത്തും. നിലവിലെ മികച്ച താരങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ബുക്ക് സ്റ്റോളിൽ കയറി, പണം കൊടുക്കാതെ സ്പോർട്സ് മാസികകൾ മറിച്ചു നോക്കി പബ്ലിക് ലൈബ്രറിയിൽ എന്ന പോലെ നോട്ട് എടുക്കുന്നു. സഹികെട്ട ഉടമ മാസിക
തട്ടിപ്പറിച്ച് ശ്രീനിയെ പുറത്തു വിടുന്നു.
‘താനിനി കാശ് തന്നിട്ട് വായിച്ചാ മതി.’
പിറ്റേന്ന് നഗരത്തിലെ ടെന്നീസ് കോർട്ടിൽ രാവിലെ പരിശീലിക്കാൻ വെളുത്ത ഷോർട്സും ടീഷർട്ടുമണിഞ്ഞ സോമൻ.
സൈഡ്ലൈനിൽ നിന്ന് ശ്രീനി പറയുന്നു.
‘ഇവാൻ ലെൻഡൽ ഇന്ന് ജപ്പാനിലെ നിഹോ ഒഹാമയിൽ സ്റ്റെഫാൻ എഡ്ബർഗുമായി കളിക്കുന്നുണ്ട്.’ എവടെ?
നിഹോ ഒഹാമ. ഓ…..
ഞാൻ ദിനപത്രത്തിലെ കായിക പേജ് വായിച്ചു തുടങ്ങുന്ന കാലത്ത് ലെൻഡലും ജർമനിയുടെ ബോറിസ് ബെക്കറും സ്വീഡന്റെ എഡ്ബർഗുമായിരുന്നു
പുരുഷ ടെന്നിസിലെ മുടിചൂടാമന്നന്മാർ.
ലെൻഡലിന് കളിമൺ-ഹാർഡ് കോർട്ട്
മേധാവിത്വം; ബെക്കർ ഗ്രാസ് കോർട്ടിന്റെ രാജാവ്,പതിനെട്ടാം വയസിൽ കിരീടം നേടി വിംബിൾഡണിന്റെ ഓമന.എഡ്ബർഗ് ഇവർക്ക് വെല്ലുവിളി. ഞാനാദ്യം ലെൻഡൽ ഫാനായിരുന്നു,പിന്നീട് ബെക്കറിനെ ഇഷ്ടപ്പെട്ടു.ബെക്കർ ഒരിക്കലും ഫ്രഞ്ച് ഓപ്പൺ നേടിയില്ല. മൂന്നു തവണ സെമിയിൽ തോറ്റു, കളിമണ്ണിനെ അയാൾ വെറുത്തു. ലെൻഡൽ വിംബിൾഡണും
നേടിയില്ല, രണ്ടു തവണ ഫൈനലിൽ വീണു. മൂവരും എക്കാലത്തെയും മികച്ച താരങ്ങൾ.
ആയിരം കളികൾ ജയിച്ച് 94 സിംഗിൾസ്
കിരീടം നേടിയ ലെൻഡലിനെ പത്രക്കാർ
പുൽപ്രതലത്തിലെ തോൽവികൾ
ഓർമിപ്പിച്ചപ്പോൾ അയാൾ സഹികെട്ട് പറഞ്ഞു: വിംബിൾഡണിലെ പുല്ല്
പശുക്കൾക്കുള്ളതാണ്!
ക്രിസ് എവർട്ട്,മാർട്ടിന നവരത്തിലോവ യുഗത്തിന് അന്ത്യം കുറിച്ച് സ്റ്റെഫി ഗ്രാഫ് എന്ന ജർമൻ പെൺകുട്ടി തേരോട്ടം തുടങ്ങിയ കാലമാണത്. ഞാൻ സ്റ്റെഫിയുടെ ആരാധകൻ. സ്പെയിനിന്റെ അരാന്ദ സാഞ്ചസ്, കൊഞ്ചിത മാർട്ടിനെസ്,
അർജന്റീനിയൻ സുന്ദരി ഗബ്രിയേല സബാട്ടിനി, സ്ലോവാക്യയുടെ യാന നോവോട്ന എന്നിവരായിരുന്നു സ്റ്റെഫിയുടെ എതിരാളികൾ.
1988-ൽ നാല് ഗ്രാന്റ് സ്ലാം കിരീടങ്ങൾക്ക് ഒപ്പം ഒളിംപിക് സ്വർണവും നേടി
ഗോൾഡൻ സ്ലാം കരസ്ഥമാക്കി
ഗോൾഡൻ ഗേൾ എന്ന വിളിപ്പേര് നേടി.
ആ പ്രയാണം 22 ഗ്രാന്റ് സ്ലാം കിരീടങ്ങളിലാണ് അവസാനിച്ചത്.
സ്റ്റെഫിയുടെ കരിയറിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തിയത് യൂഗോസ്ലാവ്യയുടെ മോണിക്ക സെലസ്.
Immensely gifted,big serve player.
പവർ ടെന്നിസ് അവതരിച്ച കാലം.
പതിനാറാം വയസ്സിൽ ഫ്രഞ്ച് ഓപ്പൺ കിരീടം,കൗമാരം തീരുന്നതിനു മുമ്പ് എട്ട്
ഗ്രാന്റ് സ്ലാം! ആധുനിക വനിത ടെന്നിസിൽ
ഉദിച്ച മഹാപ്രതിഭയായിരുന്നു സെലസ്.
The reigning champion Steffi was at the receiving end. ജർമൻ സുന്ദരിയുടെ തോൽവികൾ നാട്ടുകാരനായ ആരാധകന് സഹിച്ചില്ല. WTA സർക്യൂട്ടിലെ ഒരു മൽസരത്തിനിടയിൽ കളത്തിൽ കടന്നു കയറിയ അയാൾ സെലസിനെ കുത്തി, ഒരു സർജന്റെ പ്രസിഷനോടെ വലതു തോളിൽ.
ഇനി ഒരിക്കലും നീ കനത്ത സെർവ് ചെയ്യരുത്! ടെന്നീസ് ലോകം നടുങ്ങി.
സ്റ്റെഫി അറിഞ്ഞ കാര്യമല്ല, പക്ഷേ അതൊരു കറുത്ത പാടായി. രണ്ടു വർഷം കഴിഞ്ഞ് സെലസ് പരിക്ക് ഭേദമായി മടങ്ങി വന്നു,പഴയ മികവ് പുലർത്താനായില്ല. 1996-ൽ നേടിയ ഓസ്‌ട്രേലിയൻ ഓപ്പൺ
മനസ്സിന്റെ ദൃഢത വിളിച്ചോതി,പക്ഷേ
ആ കുത്ത് അവളുടെ തോളിന്റെ ശക്തി ചോർത്തിയിരുന്നു, സ്റ്റെഫിയുടെ പാത എളുപ്പമായി. ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: പൂർണക്ഷമതയുള്ള സെലസും സ്റ്റെഫിയും തമ്മിലുള്ള വൈരം അവരെ ഇതിലും മേലേക്ക് കൊണ്ടു പോകുമായിരുന്നില്ലേ? പ്രത്യക്ഷത്തിൽ ശത്രു എന്ന് കരുതുന്നവരാണ് നിങ്ങളെ
ഏറ്റവുമധികം സഹായിക്കുന്നത്.
They bring out the best in you.
Never forget to thank them.
തൊണ്ണൂറുകളുടെ പാതിയിൽ ലെൻഡൽ-
ബെക്കർ-എഡ്ബർഗ് മങ്ങി, ബൂട്ടഴിച്ചു.
രണ്ട് അമേരിക്കൻ യുവാക്കൾ ബാറ്റൺ ഏറ്റെടുത്തു-പീറ്റ് സാംപ്രസ്,ആന്ദേ അഗാസി. കനമുള്ള കറുത്ത മുടിയുള്ള അസ്സൽ പ്രഫഷണൽ സാംപ്രസും,
നീണ്ട സ്വർണമുടി ബേസ് ബോൾ ക്യാപിനു പിന്നിലൂടെ തൂക്കിയിട്ട് കാതിൽ കുരിശ് ധരിച്ച പ്ളേബോയ് അഗാസിയും പ്രതിഭയിൽ തുല്യരായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ ഗെയിമിന്റെ നിലവാരം
ഉയർത്തിയ സാംപ്രസ് എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലേക്ക് കയറി, ജീവിതാനന്ദം ആവോളം നുകർന്ന അഗാസി താഴേക്ക് പോയി. വഴികൾ തിരുത്തി അയാൾ തിരിച്ചു വന്നു, വീണ്ടും ഗ്രാന്റ് സ്ലാം നേടി സാംപ്രസിന് ഒത്ത എതിരാളിയായി
കോർട്ടിനെ പോരാട്ടവീര്യത്താൽ ജ്വലിപ്പിച്ചു.
2003-ൽ പന്ത്രണ്ടാം ഗ്രാന്റ് സ്ലാം നേടി
സാംപ്രസ് കളം വിട്ടു. അതേ വർഷം അഗാസിയെ കസേരയിൽ നിന്നിറക്കി സൗമ്യനും സുന്ദരനുമായ ഒരു സ്വിസ് യുവാവിന്റെ കിരീടധാരണം.
റോജർ ഫെഡറർ,സ്വപ്നസമാനമായ കളി.
അതിനു മുമ്പുള്ള താരങ്ങൾ ഒന്നുകിൽ കലാപരതയിൽ, അല്ലെങ്കിൽ കാര്യക്ഷമതയിൽ മുന്നിൽ.പക്ഷേ ഇയാൾ രണ്ടിലും അഗ്രഗണ്യൻ.
Unmatchable in style, artistic charm and
efficiency. The closest thing to perfection.
ആന്റി റോഡിക്,മാരറ്റ് സാഫിൻ,ലെയ്ട്ടൺ ഹെവിറ്റ്,ഗ്രെഗ് റുസദെസ്കി-സമകാലീനർ ചെറിയ പുള്ളികർ അല്ലായിരുന്നു,പക്ഷേ ഫെഡറർക്കു മുന്നിൽ അവർ വെറും
സാധാരണ കളിക്കാർ. ഏഴു വർഷം അയാൾ ടെന്നീസിനെ ഭരിച്ചു, അപ്പോൾ സ്പെയിനിലെ മയോർക്ക ദ്വീപിൽ നിന്ന് പുറപ്പെട്ട ഒരു പയ്യൻ വഴിയിൽ തടസമായി-റാഫേൽ നദാൽ.
The nemesis of Roger Federer.
The clash between the delicate touch and sheer power, they are equal in will power.
നാളിതു വരെ പാരീസിലെ റോളങ് ഗാരോസ്
കളിമൺ കോർട്ട് നദാലിന് തറവാട്ട് സ്വത്ത് പോലെയാണ്, ഇരുപത് ഗ്രാന്റ് സ്ലാമിൽ
പതിമൂന്നെണ്ണം അവിടെ നിന്ന്.
2010-നു ശേഷം ഫെഡറർ കൊടുമുടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി,പരുക്കുകളും
സർജറികളും നീണ്ട ഇടവേളകളും.
Adversaries breathing down his neck.
പക്ഷേ മലയിറക്കത്തിൽ നേടിയത് അഞ്ചു ഗ്രാന്റ് സ്ലാമും 36 സിംഗിൾസ് കിരീടവും. അയാളുടെ ക്ളാസ് വ്യക്തമാകുന്നു.രണ്ട് കൂറ്റന്മാരോട് തോൽക്കാൻ മാത്രം യോഗമുണ്ടായിരുന്ന സെർബിയൻ നൊവാക് ജോക്കോവിച്ച് തുടർന്ന് വന്ന ദശകത്തിൽ കളം പിടിച്ചു. ഫെഡറർ പ്രചോദിപ്പിച്ച ഒരു തലമുറ ഫെഡററിന് വെല്ലുവിളിയായി,പക്ഷേ കളിക്കും കാണികൾക്കും പരമാനന്ദം. സ്വിസ് ജീനിയസിന്റെ ഓൾ ടൈം റെക്കോർഡ് നദാൽ പിടിയിൽ ഒതുക്കുമെന്ന് ടെന്നീസ്
ലോകം ഉറപ്പിച്ച നേരത്താണ് ജോക്കോവിച്ച്
അടിച്ചു കയറിയത്.
If Nadal is Federer’s nemesis, Djokovic is Nadal’s nemesis. It’s a dog-eat-dog world!
നദാലിന്റെ ഫ്രഞ്ച് കളിമൺ കോട്ട ഇളകാൻ തുടങ്ങി, എട്ട് കിരീടം നേടിയ ഫെഡ് എക്സ്പ്രസിന്റെ വിംബിൾഡൺ പുൽമേടിന് ജോക്കോ തീയിട്ടു.
20 വീതം ഗ്രാന്റ് സ്ലാം നേടി മൂവർ സംഘം ഇപ്പോൾ തുല്യത പാലിക്കുന്നു.
പതിനേഴ് വർഷത്തിൽ അവർക്കിടയിൽ
അറുപത് ശ്രേഷ്ഠ കിരീടങ്ങൾ. ഇത്തരം
കടുത്ത മാൽസര്യം ഗെയിമിന്റെ
ചരിത്രത്തിൽ ആദ്യം.ഈ തലമുറയിൽ കളിച്ചു തെളിഞ്ഞവർ അനേകരുണ്ട്. പലരുടേയും പേരുകൾ വിസ്മൃതമായി. അവരെ ഈ മൂന്നു പേർ മായിച്ചു കളഞ്ഞു.
ബ്രിട്ടന്റെ ആന്റി മറേയും ഫെഡററുടെ നാട്ടുകാരൻ സ്റ്റാൻ വറിങ്കയും മാത്രമാണ് ചെറിയ തടസ്സം ഉണ്ടാക്കിയത്. ഇവാൻ ലെൻഡൽ പരിശീലകനായ കാലത്ത്
പിഴവുകൾ തിരുത്തിയ മറേ വിജയപീഠം കയറി, മൂന്ന് ഗ്രാന്റ് സ്ലാമും ലണ്ടൻ
ഒളിംപിക് സ്വർണവും നേടിയ(2012)അയാൾ
ഒന്നാം നമ്പറുമായി. ബിഗ് ത്രീ എന്നതിന് പകരം ബിഗ് ഫോർ എന്ന് പറഞ്ഞിരുന്ന ആ കാലം. ലെൻഡൽ വിട്ടുപോയപ്പോൾ മറേ
താഴേക്ക് പോയി.
‘വിംബിൾഡണിലെ പുല്ല്
പശുക്കൾക്കുള്ളതാണ്, എന്ന ലെൻഡൽ വചനവും ഒരാഴ്ച മുമ്പ് ആറാം വിംബിൾഡൺ കിരീടം നേടിയ ജോക്കോ
സെന്റർ കോർട്ടിലെ പുല്ല് പറിച്ചു തിന്നുന്ന ചിത്രവും ചേർത്തു വച്ചാൽ?
കലാശപ്പോരാട്ടം കഴിഞ്ഞ് പുല്ല് ചവയക്കുന്നത് അയാളുടെ ശീലമാണത്രേ!
ഇതിനു മുമ്പ് അഞ്ചു തവണയും അത് ചെയ്തിട്ടുണ്ട്. ടെന്നീസ് താരങ്ങളുടെ പോസ്റ്ററുകൾ മുറിയിൽ പതിച്ച്,വളർന്നു വലുതാകുമ്പോൾ വിംബിൾഡൺ ചാംപ്യനാകുന്നത് സ്വപ്നം കണ്ട ഒരു ബാല്യം ജോക്കോവിച്ചിന് ഉണ്ടായിരുന്നു.
മെൻസ് സർക്യൂട്ടിൽ ഗ്രാസ് കോർട്ടിൽ ഫെഡറർ ജോക്കോയെ പന്ത് തട്ടുന്ന പോലെ തട്ടിയ കാലത്ത് ആ സ്വപ്നം അസാധ്യമെന്ന് കരുതി. ഫെഡറർ ഇറങ്ങാൻ തുടങ്ങിയ ഗ്യാപിൽ വിശുദ്ധമായ പുൽകോർട്ടിൽ നദാൽ കയറി,
ഇവർക്കിടയിൽ ഒരു മറയായി ആൻഡി മറേ. 2011-ൽ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാലിനെ പിന്തള്ളി വിംബിൾഡൺ കിരീടം പിടിച്ച ജോക്കോ കരിയറിന് ഭീഷണി ഉയർത്തിയ പരിക്കും മറികടന്ന് സെന്റർ കോർട്ടിൽ കോട്ട പണിയുമ്പോൾ നെഞ്ചു പൊള്ളുന്നത് ഞാനടക്കമുള്ള ഫെഡറർ ഫാൻസിനാണ്. പുല്ല് തീറ്റ ഒരു പ്രതീകമാണ്,ഒരിക്കൽ അപ്രാപ്യമായ മേട്ടിൽ വീണ്ടും വീണ്ടും ഞാൻ മേയും എന്ന അസന്ദിഗ്ധമായ പ്രഖ്യാപനം.
അപ്പോൾ ഒരു ചോദ്യം ഉയരുന്നു? ആരാണ് പുരുഷ ടെന്നിസ് ചരിത്രത്തിലെ ആട്?
The GOAT?
Greatest Of All Time?
~ഡിബിൻ റോസ് ജേക്കബ്