പാഷൻ ഓഫ് ദ് ക്രൈസ്റ്റ് ഇൻ കൃഷ്ണൻകോട്ട
യേശു പറഞ്ഞു:
എന്റെ രാജ്യം ഐഹികമല്ല.
ആയിരുന്നെങ്കിൽ ഞാൻ
യഹൂദർക്ക് ഏൽപിക്കപ്പെടാതിരിക്കാൻ
എന്റെ സേവകർ പോരാടുമായിരുന്നു.
പീലാത്തോസ് ചോദിച്ചു:
അപ്പോൾ നീ രാജാവാണ് അല്ലേ?
യേശു പ്രതിവചിച്ചു:
നീ തന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്.
ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്.
ഇതിനു വേണ്ടിയാണ് ഞാൻ
ഈ ലോകത്തിലേക്ക് വന്നതും,
സത്യത്തിന് സാക്ഷ്യം നൽകാൻ.
സത്യത്തിൽ നിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു.
പീലാത്തോസ് അവനോട് ചോദിച്ചു:
എന്താണ് സത്യം?
**യോഹന്നാൻ 18, 36-38
ബാല്യത്തിൽ ദു:ഖവെള്ളിയാഴ്ചയിലെ ചടങ്ങുകളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു പീഡാനുഭവ വായന.
നാടകം പോലെ രസകരം,
അതേ സമയം ദുരന്ത പര്യവസായിയും.
അൾത്താരയിൽ നിന്നാണ് വായിക്കുക.
അവതാരകനായി ഒരാളുണ്ടാകും.
രംഗം വിവരിക്കുന്നത് അയാളാണ്.
യേശുവായി വികാരിയച്ചൻ.
പീലാത്തോസ്,പത്രോസ്,പടയാളി
അങ്ങനെ രണ്ടോ മൂന്നോ പേർ.
മുപ്പതു വർഷം മുൻപ് ഈ സംഭവം നടക്കുൻപോൾ വികാരിയച്ചൻ, വയോധികനായ ജോൺ വാര്യത്ത്.
രംഗം വിവരിക്കുന്നത് വടക്കേപ്പൊക്കത്തെ
തോമസേട്ടൻ, പീലാത്തോസ് അൾത്താര ബാലൻ സ്റ്റീഫൻ.
സ്റ്റീഫൻ: യഹൂദരുടെ രാജാവായ ക്രിസ്തു നീ തന്നെയോ? വാർധക്യ സഹജമായ
കേൾവിക്കുറവിനാലോ കുറച്ചധികം കുടിച്ച വീഞ്ഞിനാലോ വാര്യത്തച്ചൻ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
സ്റ്റീഫൻ വീണ്ടും: യഹൂദരുടെ രാജാവായ ക്രിസ്തു നീ തന്നെയോ?
ഇത്തവണ അച്ഛൻ ‘യേശു’ എന്നോ മറ്റോ അവ്യക്തമായി പറഞ്ഞു.
ഒട്ടും തൃപ്തിവരാതെ സ്റ്റീഫൻ ചോദ്യം ആവർത്തിച്ചു.
ക്ഷമ നശിച്ച തോമസേട്ടൻ:
അത് അച്ചൻ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ!
സഞ്ചാരിയുടെ ഈസ്റ്റർ:
വിശുദ്ധ വാരത്തിലെ അനുഷ്ഠാനങ്ങളും പീഢാനുഭവങ്ങളും തമാശകളും
കൃഷ്ണൻകോട്ടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കിഴക്കനേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളിലൂം,കിഴക്കൻ യൂറോപ്പിലും, തെക്കൻ യൂറോപ്പിലും കേരളത്തേക്കാൾ തീവ്രമായ രീതിയിൽ ഈസ്റ്റർ കൊണ്ടാടുന്നുണ്ട്.
അമേരിക്കൻ സഞ്ചാരി റിക്ക് സ്റ്റീവ്സ് യൂറോപിലെ ഈസ്റ്റർ പാരമ്പര്യങ്ങളെ പറ്റി ഒരു ട്രാവലോഗ് നിർമിച്ചിട്ടുണ്ട്.
സ്പെയിനിലെ സെവിയ്യെയിലും തെക്കൻ ഇറ്റലിയിലും ഗ്രീക്ക് ദ്വീപുകളിലും ഉത്ഥാന
തിരുന്നാളിന്റെ പ്രാദേശിക വൈവിധ്യം
പ്രകടമാണ്. അയർലൻഡിൽ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു മലയിൽ നൂറുകണക്കിന് ആളുകൾ ചേരുന്ന കുരിശിന്റെ വഴി നടക്കാറുണ്ട്.
കാനഡയിലും വിശുദ്ധ വാരം ആചരിക്കപ്പെടുന്നു.
മലയാളി സമൂഹങ്ങളിൽ മാത്രമല്ല, മറ്റ് യൂറോപ്യൻ/കിഴക്കനേഷ്യൻ/ആഫ്രിക്കൻ സമൂഹങ്ങളിലും സജീവമാണ്.
യുക്തിവാദികൾ പ്രചരിപ്പിക്കുന്നതു പോലെ സമ്പന്ന രാജ്യങ്ങളിലെല്ലാം പള്ളികൾ പൂട്ടിയിട്ടൊന്നുമില്ല. സംഘടിത മതത്തോടുള്ള വിധേയത്വം കുറഞ്ഞിട്ടുണ്ട്, പക്ഷേ ആളുകൾ പഴമയെ പൂർണമായും
കയ്യൊഴിഞ്ഞിട്ടില്ല.
അനുഷ്ഠാനത്തിന്റെ നിർവൃതി:
ഗ്രീക്ക് വിശ്വസാഹിത്യകാരൻ കസൻദസാക്കിസിന്റെ നോവൽ
‘വീണ്ടും ക്രൂശിക്കപ്പെട്ട ക്രിസ്തു'(Christ recrucified)വിന്റെ ഇതിവൃത്തം ഇതാണ്:
ഓട്ടോമാൻ ഭരണകാലത്തെ, ഒരു ഗ്രീക്ക് ഗ്രാമത്തിലെ ജനങ്ങൾ ക്രിസ്തുവിന്റെ പീഢാനുഭവം ഒരു നാടകമായി
അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിന്റേതിന് സമാനമായ സഹനങ്ങൾ അവർക്ക് വന്നു ഭവിക്കുന്നു.
ബെന്നി പി നായരൻപലം ഇതിനെ മലയാളീകരിച്ച് സിനിമയാക്കിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്.’ മൂലകൃതിയോട് ഒരു താരതമ്യം പോലും പറ്റില്ല എങ്കിലും നമുക്കു പരിചിതരായ ചില കഥാപാത്രങ്ങൾ ആ സിനിമയിലുണ്ട്. അന്യനാട്ടിൽ അനുഭവിച്ചതും പോകാത്ത നാടുകളിൽ ഭാവനയിൽ കണ്ടതുമായ ഈസ്റ്റർ
ദൃശ്യങ്ങളെ ഞാൻ ജന്മനാട്ടിലേക്ക്
പകർത്തിയാൽ ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പോലെ രസികൻ കഥാപാത്രങ്ങൾ ഉയർന്നു വരും.
വിശുദ്ധ വാരം.
ഓശാന ഞായർ:
മിക്കവാറും ആദ്യത്തെ കുർബാനയ്ക്ക് പോകും. ചെറുപ്പത്തിൽ പള്ളിയിൽ
കയറുമായിരുന്നു. കിട്ടിയ കുരുത്തോല മറ്റു കുട്ടികളുടേതുമായി താരതമ്യം ചെയ്യും.
പിന്നെ ചില കലാപ്രവർത്തനങ്ങൾ.
കുർബാന കഴിയുൻപോഴേക്കും കുരുത്തോലയുടെ രൂപം മാറിയിട്ടുണ്ടാകും. വീട്ടിൽ ചെന്ന് തലേ ദിവസത്തെ കൊഴുക്കട്ട ആവികേറ്റി തിന്നും.
ബുധൻ: ഒരുക്കം, കുൻപസാരം.
മണലിക്കാട് സെമിനാരിയിൽ നിന്ന് വയോവൃദ്ധനായ ഒരു കപ്പൂച്ചിനച്ചൻ വരും
കുമ്പസാരിപ്പിക്കാൻ. നാട്ടുകാർ ഭൂരിഭാഗവും ആ അച്ചന്റെ കുമ്പസാരക്കൂടിനു ചുറ്റും വട്ടം കൂടും, കാരണം അച്ചന് കേൾവിക്കുറവുണ്ട്.
ഏതു മഹാപാപമായാലും അഞ്ച് ‘സ്വർഗസ്ഥനായ പിതാവേ…’
അതിലും വലിയ ശിക്ഷയൊന്നും
ആർക്കും കൊടുക്കാറില്ല.
വ്യാഴം: പെസഹ
ചിലപ്പോൾ രാവിലെ മലയാറ്റൂർക്ക് യാത്രയുണ്ടാകും. ആദ്യമായി പോയത് അത്തരമൊരു യാത്രാസംഘത്തിലാണ്.
മലയാറ്റൂർ മല കയറിയതിനേക്കാൾ ഇഷ്ടപ്പെട്ടത് വണ്ടിയിൽ കണ്ട സിനിമയാണ്-മോഹൻലാലിന്റെ ‘ദൗത്യം.’
അന്ന് വീഡിയോ കോച്ച് വണ്ടിയിൽ കയറുന്നത് തന്നെ ഒരു സ്വപ്നസാക്ഷാൽക്കാരമാണ്.
കുറച്ചു കൂടി വളർന്നശേഷം മലകയറിയപ്പോൾ കൗതുകം തോന്നിയത് തോമാസ്ലീഹായുടെ കാൽപാടുകൾ പതിഞ്ഞു എന്നു പറഞ്ഞു നടത്തുന്ന കലാപരിപാടി കണ്ടപ്പോൾ.
ആളുകൾ അവിടെ കാശ് വാരി
എറിയുന്നുമുണ്ട്. അതുപോലെ ഒന്ന് ജറുസലേമിലും കണ്ടിട്ടുണ്ട്–യേശു സ്വർഗാരോഹണം ചെയ്ത സ്ഥലം എന്നു പറഞ്ഞു രണ്ട് വലിയ കാൽപാടുകൾ സിമന്റിൽ പതിപ്പിച്ചു വച്ചിരിക്കുന്നു.
പക്ഷേ തിരുപ്പിറവി ദേവാലയത്തിലോ ഗാഗുൽത്തായിലോ കാണുന്ന ജനത്തിരക്ക് അവിടെയില്ല, ആരും കാശിടുന്നുമില്ല.
കണ്ടാലേ അറിയാം തട്ടിപ്പാണെന്ന്.
ഏറ്റവും രസമുള്ള മലയാറ്റൂർ യാത്ര യുവാവായതിനു ശേഷമാണ്. പള്ളിപ്പൊക്കത്തെ സുഹൃത്തുക്കളുമാത്ത്
ഒരു ടെമ്പോ ട്രാവലറിൽ.
അതിൽ ചിലർ അങ്കമാലി കഴിഞ്ഞപ്പോൾ ബാറിൽ കയറി തീർത്ഥജലത്തിൽ സ്നാനം ചെയ്തത് വിപരീത ഫലം ഉണ്ടാക്കി.
നാലു പേർ വാളുവെച്ച് വണ്ടിയിൽ പരിമളം പരത്തി, അടിവാരം എത്തിയപ്പോൾ അവർ കയ്യും തലയും പുറത്തിട്ടു അവശനിലയിൽ കിടന്നു. മുൻപേ വന്ന വിശ്വാസികൾ ഞങ്ങൾ പെസഹാ ആചരിക്കാൻ നിശ്ചലദൃശ്യം അവതരിപ്പിച്ചതാണെന്നാണ് കരുതിയത്. ‘അടിവാരം ടാബ്ളോ’ എന്നിത് പിന്നീട് അറിയപ്പെട്ടു.
അതിന് രണ്ടു വർഷം മുൻപ് പെസഹാ ദിനത്തിൽ,എലിച്ചിറയിലെ ജോണിച്ചേട്ടന്റെ കടയിൽ നിന്നും ബോട്ടി വാങ്ങി മലയാറ്റൂർ മല കയറിയ മൂന്ന് പേർ നാട്ടിൽ താരങ്ങളായി. മലമുകളിൽ വച്ച് അവരിൽ നിന്നും ബോട്ടി വാങ്ങി കഴിച്ചവരാണ് നാട്ടിൽ പാട്ടാക്കിയത്. അല്ലെങ്കിലും ക്രിസ്ത്യാനികളുടെ നോമ്പ് കോമഡിയാണ്. മീന്റെ മുള്ളിന് നോമ്പ്, മീനിന് നോമ്പില്ല. ഇവിടെ കാനഡയിൽ ചില മലയാളികൾ ഇറച്ചിക്ക് നോൻപ്, മീനിനില്ല;
ജലജീവികളെ നോമ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് പോലും.
പള്ളിയിലെ ചടങ്ങ്:
കളത്തി ആന്റപ്പച്ചേട്ടൻ ഇല്ലാതെ നാട്ടിൽ ഒരു പെസഹാ മര്യാദക്ക് നടന്നതായി എനിക്കോർമയില്ല. പഴയ കപ്യാരായ അയാൾ കൃഷ്ണൻകോട്ടക്ക് പുറത്തായിരുന്നു താമസമെങ്കിലും,
പെസഹ എന്നൊരു ദിവസമുണ്ട് എങ്കിൽ പള്ളിയിൽ ഹാജർ. പ്രത്യേകിച്ച് കാൽകഴുകൽ ശുശ്രൂഷക്ക് നേതൃത്വം വഹിക്കാൻ. ചടുലമായ നിർദേശങ്ങൾ നൽകി അയാൾ കളം നിറയുൻപോൾ വികാരിയച്ചന് വെറുതേ പോയി കാലുകഴുകുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘താലത്തിൽ വെള്ളമെടുത്തു… വെൺകച്ചയുമരയിൽ കെട്ടി…’എന്ന ഗാനം
‘ആന്റപ്പൻ വെള്ളമെടുത്തു…’ എന്ന് തിരുത്തി പാടുന്നതു വരെയെത്തി കാര്യങ്ങൾ. കുർബാന എഴുന്നള്ളിച്ചു വയ്ക്കാൻ ആരാധനസ്ഥലത്തേക്ക് പോകുന്ന വൈദികന് നടപ്പാത ഒരുക്കാൻ വിരിച്ച വെള്ളത്തുണി വലിച്ചെടുക്കുന്നതും വീണ്ടും വിരിക്കുന്നതുമായ നാടകീയ രംഗങ്ങൾ പുറകേ. ടൈമിംഗ് തെറ്റിയാൽ
അച്ചനും അൾത്താര ബാലന്മാരും മുഖമടിച്ച് വീഴും, രണ്ട് വെള്ളത്തുണി എക്സ്ട്രാ വാങ്ങിയാൽ തീരുന്ന പ്രശ്നമേയുള്ളൂ,
പക്ഷേ ചെയ്യില്ല.
ഞാനുമൊരിക്കൽ ശിഷ്യഗണത്തിൽ ഉണ്ടായിരുന്നു. പ്രിൻസച്ചനാണ് എന്റെ കാൽ കഴുകി ചുംബിച്ചത്. ഞങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കം ആ വർഷം ശിഷ്യന്മാർക്കിടയിൽ ഉണ്ടായിരുന്നില്ല.
എന്നാൽ അതിനു മുമ്പുള്ള വർഷം കാൽകഴുകലും കുർബാനയും കഴിഞ്ഞ് രണ്ടു ശിഷ്യന്മാർ വോളിബോൾ കോർട്ടിൽ കയ്യാങ്കളി നടത്തി. ‘ആരാണ് യൂദാസ്?’ എന്ന് അവർക്കിടയിൽ തർക്കമുണ്ടായി എന്ന് നാട്ടുകാർ അടക്കം പറഞ്ഞു.
പണിക്കാശ് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കലഹം എന്ന് പിന്നീടറിഞ്ഞു.
കുർബാന കഴിഞ്ഞ് വീട്ടിൽ പെസഹാ അപ്പം,പാലുകുറുക്ക്, പെസഹാ ഭക്ഷണം.
പക്ഷേ എനിക്ക് മുട്ടനാടിനെ ഭക്ഷിക്കുന്ന പഴയ നിയമത്തിലെ പെസഹ ആണ് കൂടുതൽ ഇഷ്ടം. ‘കുഞ്ഞാടിനെ നമുക്കെല്ലാം വളരെ ഇഷ്ടമാണ്,
കാരണം അതിന്റെ ഇറച്ചി വളരെ രുചിയുള്ളതാണ്’ എന്നൊരു ഡീക്കൻ പണ്ടിവിടെ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം പിന്നീട് വികാരിയുമായി.
ദു:ഖ വെള്ളി:
ഓശാന മുതൽ തിരുരൂപങ്ങൾ പർപ്പിൾ വസ്ത്രത്തിന്റെ മൂടുപടത്തിന് ഉള്ളിലാകുന്നു. വ്യാഴാഴ്ച മുതൽ മരമണി അടിക്കാൻ തുടങ്ങുന്നു. രാവിലെ പരിഹാര പ്രദക്ഷിണം,പിന്നീട് ഉച്ചഭാഷിണിയിലൂടെ പലവുരു ആവർത്തിക്കുന്ന കുരിശിന്റെ വഴി.
ഇത് നോൻപ് തുടങ്ങുന്ന സമയത്തേ തുടങ്ങുന്നതാണ്. വീടിനടുത്താണ് പള്ളി; കേട്ട് കേട്ട് മന:പാഠമായി.
പലവാചകങ്ങളും ആ കാലത്ത് സംഭാഷണങ്ങളിൽ പോലും കടന്നു വരും.
‘നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകും’, ‘അവന്റെ അങ്കിക്കായി അവർ ചിട്ടിയിട്ടു’, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്ത് കൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു…’, ‘നൂറു റാത്തൽ സുഗന്ധദ്രവ്യവുമായി അരിമത്തിയക്കാരൻ ജോസഫ്’….മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ.
‘പിറ്റേന്ന് ശാബതമാകും…’എന്ന് കേൾക്കുമ്പോൾ പേടിയാകും, സാബത്ത് എന്താണെന്ന് അന്നറിയില്ലായിരുന്നു.
വൈകിട്ട് മരമണിയടിച്ച് തിരുക്കർമ്മങ്ങൾ ആരംഭിക്കും. അന്നൊരു പൂർണ ബലിയില്ല.
പീഢാനുഭവ വായന,കുരിശാരാധാന,
നഗരികാണിക്കൽ..ഇതിനാണ് മേൽക്കൈ.
ക്രിസ്തുരാജന്റെ പെരുന്നാളിന് പള്ളിയിൽ വരാത്തവർ വരെ അന്ന് പള്ളിയിൽ വരും.
എന്തോ ആളുകൾക്ക് അന്ന് വലിയ ഭയഭക്തി ബഹുമാനമാണ്.
പള്ളിയിലെ പാട്ട് പണ്ട് പാടിയിരുന്ന തലമുതിർന്നവർ ഏറ്റെടുക്കും, അതിനായി അവർ ദൂരദേശത്തു നിന്നും വരും. നഗരികാണിക്കാൻ കൊണ്ടു പോകുന്ന ക്രിസ്തുവിന്റെ പ്രതിമയെ ഒരുക്കൽ സങ്കീർത്തിക്കടുത്ത് തുടരുന്നുണ്ടാകും.
പ്രത്യേകമായി അലങ്കരിച്ച വാഹനം, സുഗന്ധതൈലം പൂശി മരിച്ചു കിടക്കുന്ന ക്രിസ്തു, മഞ്ചയിൽ ചാർത്തിയ മുല്ലമാലകൾ, തൂങ്ങിക്കിടക്കുന്ന ചാമ്പക്ക.
അങ്ങനെ നഗരികാണിക്കലിന് ആരംഭമാകുന്നു. ആ വണ്ടിയിൽ യേശുവിനരുകിൽ ഇരിക്കുന്നതു പോലും പതിവുകാരാണ്. അതവർക്ക് നിർവൃതി. അതിനു വേണ്ടി എവിടുന്നോ അവർ വന്നു ചേരുന്നു, വീണ്ടും കാണണമെങ്കിൽ അടുത്ത ദു:ഖവെള്ളി വരണം.
ഉച്ചഭാഷിണിയിലെ പുത്തൻപാനയുടെ പശ്ചാത്തലത്തിൽ ചടങ്ങ് തുടങ്ങുന്നു.
ബാലനായ എന്റെ മനസ്സിൽ യേശുവിന്റെ അന്ത്യം വാങ്മയ ചിത്രങ്ങളായി തെളിയുന്നു. വല്ലാത്ത ഒരു ഫീൽ ആണ് ദു:ഖവെള്ളി, അത് സ്വന്തം നാട്ടിലേ കിട്ടിയിട്ടുള്ളൂ.
അന്ത്യചുംബന ചടങ്ങ് തുടങ്ങുമ്പോൾ
ഏതാനും ചേട്ടന്മാർ തിരക്ക് നിയന്ത്രിക്കാൻ മനുഷ്യ ചങ്ങലയുണ്ടാക്കി നിൽക്കും.
അതിനു മാത്രം തിരക്ക് ഉണ്ടായിട്ടല്ല.
ഒച്ചപ്പാട്, ബഹളം, ആനന്ദം.
ചുംബനത്തിന് ഫീസ് ഉണ്ട്.
ബക്കറ്റ് അരികിൽ തന്നെയുണ്ടാവും.
കർത്താവിന്റെ മുഖത്ത് വന്നിരിക്കുന്ന
ഈച്ചകളെ തലയുടെ ഭാഗത്തിരുന്ന് തേങ്ങുന്ന അൻറ്റാസി ചേച്ചി ഓടിച്ചു കളയും. പല ചേച്ചിമാരും കരച്ചിലിന്റെ വക്കിലായിരിക്കും. റാവോചേട്ടനും സംഘവും പുത്തൻപാന പാടാൻ
തുടങ്ങിയിട്ടുണ്ടാകും അപ്പോൾ.
‘മരിച്ചോ പുത്രാ…’
ഞാൻ വീട്ടിൽ പോയി പച്ചക്കറി കൂട്ടി
ഊണ് കഴിച്ചു തിരിച്ചു വരുന്നു. ഖബറടക്കം. ചാമ്പക്കയും മുല്ലപ്പൂവും കിട്ടിയാൽ ഭാഗ്യം.
വലിയ ശനി:
പള്ളിപ്പൊക്കത്ത് ക്രിക്കറ്റ് കളിക്കാൻ ചേച്ചിമാർ സമ്മതിക്കില്ല. ‘കർത്താവ് മരിച്ചു കിടക്കുമ്പളാ അവന്റേക്ക കളി…’
ഇറച്ചിക്കടയിലേക്കു പോകുന്ന വിശ്വാസികൾ, കടവിലെ കടകളിൽ
തിരക്കോട് തിരക്ക്.
ക്രിസ്തു ഉയർത്തെഴുന്നേറ്റില്ലെങ്കിൽ
നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന് പൗലോസ്. അതിന്റെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങൾ അവിടെ നിൽക്കട്ടെ,
ഒരു കാര്യം ഉറപ്പാണ്: ക്രിസ്തു ഉയിർത്തില്ല എങ്കിൽ ഇറച്ചി വെട്ടിയത് മുഴുവൻ വ്യർത്ഥമാണ്, പിന്നെ എന്തു പേരും പറഞ്ഞു നമ്മൾ ഇത് അടിച്ചൊതുക്കും?
കരയിലും ജലത്തിലും ആകാശത്തുമുള്ള ജീവികൾ മൃതരായി നമ്മുടെ തീൻമേശയിലുണ്ടാകും, പലതരം മദ്യവും.
പിറ്റേന്നാൾ, കോട്ടപ്പുറം രൂപതാ KCYM-ന്റെ ആഭിമുഖ്യത്തിൽ മദ്യനിരോധനത്തിന് വേണ്ടി തൃശൂർ കളക്ടറേറ്റ് പിക്കറ്റ് ചെയ്യാൻ പോകേണ്ടതുമാണ്.
രാത്രി പതിനൊന്നു മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നു.
അരണ്ട വെളിച്ചത്തിൽ പുത്തൻ
തിരിയിൽ ആൽഫയും ഒമേഗയും അടയാളപ്പെടുത്തൽ ഏറെയിഷ്ടം.
ഇതിന്റെ മിസ്റ്റിക് അർത്ഥതലങ്ങൾ
പിന്നീടാണ് അറിഞ്ഞത്.
പള്ളിയിലേക്ക് പ്രവേശിച്ച് ലുത്തിനിയ.
അത് കഴിഞ്ഞ് വായനകൾ.
ഇതിനുമുണ്ട് സ്ഥിരക്കാർ.
ഈ വായനക്കാരുടെ സംഘത്തിൽ കയറിപ്പറ്റുന്നത് എളുപ്പമല്ല.
ഇതവരുടെ നിർവൃതി.
അങ്ങനെ സന്ധ്യയായി, ഉഷസ്സായി നാലാം ദിവസം. ഇതിനിടയിൽ യേശുവിനെ ഉയിർപ്പിക്കാനുള്ള കലാകാരൻമാർ സക്രാരിക്ക് പിന്നിലെ ഇടുക്കിൽ നുഴഞ്ഞു കയറും. ഇതെല്ലാം ഞങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വമാണ് എന്ന് കാണിക്കാൻ ഇടയ്ക്കവർ തല പുറത്തേക്കിടും.
അങ്ങനെ സന്ധ്യയായി, ഉഷസ്സായി അഞ്ചാം
ദിവസം…പ്രതിവചന സങ്കീർത്തനം….
ഉറക്കച്ചടവോടെ എണീക്കുന്നു,
ഇരിക്കുന്നു. സന്ധ്യയായി ഉഷസ്സായി ആറാം ദിവസം…ഇതിനൊരവസാനമില്ലേ?
ഉയിർക്കുമ്പോൾ പൊട്ടിക്കാനുള്ള ഗുണ്ട്
എത്തിയിട്ടില്ല, തുരുത്തൂരും തുരുത്തിപ്പുറത്തും ഉയിർത്ത് ഗുണ്ട് പൊട്ടുന്ന ശബ്ദം കേൾക്കാം.
ഏഴാം ദിവസം.
അവസാനം യേശു ഉയിർക്കും.
ആജാനബാഹുവായ ക്രിസ്തുവിനെയാണ്
വെള്ളിയാഴ്ച സംസ്കരിച്ചത്, എന്നിട്ട്
ഉയിർത്തപ്പോൾ എന്താണിങ്ങനെ ചെറുതായി പോയത്?
കുട്ടിയായ ഞാൻ അത്ഭുതപ്പെടും.
ശബ്ദഘോഷം മുഴങ്ങും, കുറ്റിച്ചെടിയിൽ മുക്കി അച്ചൻ ആനാംവെള്ളം തളിക്കുമ്പോൾ ഗാഢനിദ്രയിലാണ്ടവർ
ഞെട്ടിയുണരും,യേശു ഉയിർത്തതിൽ അവർ ആനന്ദിക്കും. പ്രദക്ഷിണം നടത്തി തിരികൾ കത്തിച്ച് ‘ലോകത്തിൻ പ്രകാശം’ പാടി എല്ലാവരും പിരിയും.
ഈസ്റ്റർ ദിനത്തിൽ രാവിലെ അമ്മച്ചി
തയ്യാറാക്കുന്ന പുട്ടും ബീഫ് ഇഷ്ടുവും ഭക്ഷിക്കും, ഉച്ചയൂണ് കഴിഞ്ഞ് അമ്മച്ചിയുടെ വീട്ടിൽ പോകും.
ഇന്ന്:
വാൻകൂവറിലെ ഈസ്റ്റർ ആഘോഷത്തിൽ കേരളത്തിന്റെ പലഭാഗത്തു നിന്നുമുള്ള സവിശേഷമായ രുചികളുണ്ട്.
ഈ അനുഷ്ഠാനത്തിന് ഇത്രയധികം പ്രാദേശിക വൈവിധ്യം ഉണ്ടാകുന്നത് എങ്ങനെയെന്ന് കണ്ടറിയുന്നു. കുടുംബത്തോടൊപ്പം പെസഹാ അപ്പവും ഇണ്ടേറ്യപ്പവും മുറിച്ചു ഭക്ഷിക്കുമ്പോൾ നാടിനേയും വീടിനേയുമാണ് ഓർത്തത്.
പക്ഷേ ഈ നിമിഷം ഇതാണെന്റെ നാട്,
ഇതാണെന്റെ വീട്.
~ഡിബിൻ ജേക്കബ്
Painting * Easter morning * Mary Magdeline meets the resurrected Jesus
Credit: Art media-Getty images.