ഡോ.എ .കെ .വാസു
ഇത് ഗദ്യത്തിലുള്ള കവിതയുടെ കാലമാണ്..ഇക്കാലത്തും വൃത്തവും ഈണവുമുള്ള കവിതകളും ആസ്വാദ്യതയുള്ളതാണ്.
ഗദ്യത്തിലെഴുതിയ പല കവിതകളും ഈണം നൽകി പാടുന്നതതിന് കഴിയും .ഗദ്യത്തിലും കവിതയുണ്ട്പദ്യത്തിലും കവിതയുണ്ട് സംസാരത്തിലും
നോട്ടത്തിലും കവിതയുണ്ട്.ഹൃദയം തൊടുന്നതെല്ലാം കവിതയാണ്.
വീരാൻ കുട്ടിയുടെ ,
“മണ്ണിന്നടിയിൽ വേരുകൾകൊണ്ട് കെട്ടിപ്പുണരുന്നു …..
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് അകറ്റി നാം നട്ട മരങ്ങൾ “
എന്ന കവിത ഈണമുള്ള കവിതയാണ്.
ഷഹബാസ് അമൻ ഈണം ചേർത്തുപാടിയപ്പോൾ കവിത മനോഹരമായ ഗാനമായി ….അതേസമയം ഈ വാക്കുകൾ ഗദ്യത്തിൽ പറഞ്ഞാലും
ഹൃദയംതൊടുന്ന കവിതയാണ് .
എസ് ജോസഫിന്റെ
ചിലവരികൾ എന്ന് പേരുള്ള കവിത ഈണത്തിലുള്ളതാണ് .
“നഷ്ടപ്രണയം പിൻനോട്ടത്തിൽ രത്നംപോലെ തിളങ്ങുന്നു .
സാധാരണയൊരു പെണ്ണിനഭംഗികൾ
കാലം പോകെ ഭംഗികളാം . “
തുടങ്ങിയ വരികൾ ഈണം വെടിഞ്ഞ് ഗദ്യമായി പറഞ്ഞാലും മനോഹരമായ കവിത തന്നെയാണ് .
“നിശൂന്യത നടമാടും
പാതിരതൻ മച്ചുകളിൽ നിരനിരയായ് കത്തിക്കും മായാദീപം”
എന്ന ഇടശ്ശേരിയുടെ കവിത ഈണംവിട്ടുപോയാലും
കവിത തന്നെ ….
“പാതിരാ പാൽക്കടവിൽ
അമ്പിളി പൂന്തോണി “
എന്ന പി. ഭാസ്കരന്റെ സിനിമാഗാനം സംഗീതം പോയാലും ഭാവനാദീപ്തിയാൽ മനോഹാരിയായ
കവിത തന്നെയാകുന്നു.

ഗദ്യത്തിലും കവിതയുണ്ട് .പദ്യത്തിലും കവിതയുണ്ട്.
പദ്യമെഴുതിയാലുംകവിതയല്ലാതെയാകും . വരണ്ട ഗദ്യമെഴുതിയാലും കവിതയല്ലാതെയാകും .
കവിത,
അത് വാക്കുകൾ കൊണ്ട് നക്ഷത്രമുണ്ടാക്കലാണ്. ….
ആറു പേജിൽ പറഞ്ഞിട്ടും വ്യക്തമാകാത്തെരു കാര്യത്തെ
ഒറ്റവരിയാൽ കൃത്യമായി പറയലാണ് കവിത……
പേരില്ലാത്തവയ്ക്ക് പേരിടലാണ് കവിത….
കണ്ണിൽ പെട്ടിട്ടും കാണാത്തത് വാക്കിനാൽ തൊടുത്തു മുന്നിൽവച്ചുകൊടുക്കലാണ് കവിത …….
സംഗീതം വിട്ടുപോയാൽ തൽക്ഷണം മൃതദേഹങ്ങൾ ആയി നിൽക്കുന്ന കേവലം ഈണം മാത്രമുള്ള കവിതകൾ വൃത്തബദ്ധകവിതകളുടെ പാരഡിയായി തുടരുന്നത് വിമർശിക്കപ്പെടേണ്ടതുണ്ട്. അവരുടെ ഗോ ഗോ വിളികളിൽ നല്ല കവിതകൾ മൂടിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് പാരടിക്കവിതാ വിമർശനം :
“മഴത്തുള്ളി യേശു
മയിൽപീലി യേശു ” എന്ന മട്ടിൽ
മാർക്സിസം, വിപ്ലവം, രക്തസാക്ഷി സമര കാഹളം എന്നൊക്കെ പുട്ടിന് പീര പോലെ ചേർത്തു നടത്തുന്ന അതി ക്ലീഷേകൾ അലോസരമാണുണ്ടാക്കുക.
എന്നാൽ അത് കവിതയല്ല കേവലം പത്രവാർത്ത മാത്രമാണ്..
“ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി ” എന്ന സിനിമാ പാട്ട് കൃത്രിമഗൗരവം കൊടുത്ത് പലസുഹൃത്തുക്കൾക്ക് മുന്നിലും തീവ്രമായ ചൊല്ലുകവിത പോലെ പാടിഫലിപ്പിച്ചിട്ടുണ്ട്.
ഊ ചൊല്ലുന്നോ മാമാ മാമാ
ഊ ഊ ചൊല്ലുന്നോ മാമാ
എന്ന പുതിയ സിനിമാഗാനവും കൃത്രിമത്തൊണ്ടയും ശബ്ദഗാംഭീരവും ചേർത്താൽ ഗൗരവ കവിതയുടെ ഈണത്തിൽ പാടി വയ്ക്കാം.
കവിതയില്ലാത്ത പാട്ടുകൾകവിതകളേയല്ലാ എന്നു തന്നെയാണെന്റെ പക്ഷം.
ജങ്ക് ഫുഡ്‌ഡിന്റെ അജിനോമോട്ടോ രുചിയിൽ പെട്ടുപോകുന്ന മക്കൾക്ക് ആരോഗ്യ ഭക്ഷണത്തെ കുറിച്ചു പറഞ്ഞു കൊടുക്കേണ്ടുന്നതു പോലെ പ്രധാനമാണ് നല്ല കവിതകളെ സൂഷ്മതയോടെ കാണിച്ചു കൊടുക്കലും.
“വാക്കിന് വിലപിടിപ്പേറുമീ
സന്ദർഭത്തിൽ
ഓർക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാൻ “
എന്ന പി. ഭാസ്കരൻ മാഷിന്റെ കവിത . ഇതുപോലുള്ള പ്രധാന കവിതകളുടെ ആശയങ്ങളെയും പദങ്ങളെയും മറ്റാരുടെയെങ്കിലും കവിതയിൽ കാണേണ്ടിവരുന്നത് അനാരോഗ്യകരമായ ഒന്നാണല്ലോ
വിരഹശേഷം മറ്റൊരാളുടെ ഭാര്യ യായിത്തീർന്ന കാമുകിയെ കുറിച്ച് മലയാളത്തിൽ ഉണ്ടായിട്ടുള്ള എക്കാലത്തേയും ശ്രദ്ധേയമായ കവിതയാണ് പണ്ടത്തെ കളിത്തോഴൻ കാമുകിയെ ഭർത്താവിനൊപ്പം തീവണ്ടിയിൽ യാത്രയാക്കുമ്പോൾ കാമുകൻ പറയുന്ന ഹൃദ്യമായ ഓർമ്മകളുടെ അടയാളപ്പെടുത്തലായ ഈ കവിത എത്രയോ കാലം മുമ്പാണ് ഉണ്ടായതെന്നും ഓർക്കണം.

ആറ്റൂർ രവിവർമ്മയെക്കാൾ,കെ ജി ശങ്കരപ്പിള്ളയെക്കാൾ എ അയ്യപ്പനെക്കാൾ ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കാൾ ചില കവികളുടെ കവിതകൾ ഇലക്ട്രോണിക് സാങ്കേതികത്തികവിനാൽ ഏറെ പ്രചരിച്ചു .

പാട്ടുകാരന് പത്രവാർത്തയും കവിതയായി ഈണപ്പെടുത്താനാവുമെന്ന ടെക്നിക്കിലാണ് ചിലർ കവിതയെ കണ്ടത് .
കലോത്സവങ്ങളിൽ പാടാൻ ഇൻസ്റ്റന്റ് ടൈപ്പ് കവിതയുണ്ടാക്കി അത് പ്രൈമറി അധ്യാപകർ ഏറ്റെടുക്കുക എന്ന കാര്യവും നടന്നുവരുന്നു .
വർത്തമാനകാലത്തിൽ നിന്നും കവിതയെ അതിവേഗം . ബഹുദൂരം പിന്നോട്ടടിച്ച കവികളെ ആരാധിക്കുന്ന കാലത്ത് ഇവർക്ക്
ലഭിക്കുന്നഎല്ലാ അംഗീകാരങ്ങളെയും സാഹിത്യപരമായ പിന്തിരിഞ്ഞു നടത്തമായിത്തന്നെ കാണേണ്ടതുണ്ട് . ആൾക്കൂട്ടം തിരഞ്ഞെടുക്കുന്നത് അബോധങ്ങളുമായിരിക്കും. സാഹിത്യത്തിന്റെ വളർച്ചക്കായി നമ്മൾ മാറിത്തന്നെ ചിന്തിക്കണം.സഞ്ചരിക്കണം….

ഡോ.എ .കെ .വാസു