അയ്യപ്പപ്പണിക്കരുടെ
” അടി പൊളി “
എന്ന കവിതയുടെ
പഠനം
അടി പൊളി
അകലത്തൊരു കാടുണ്ടേ നമുക്കങ്ങോട്ടു പോകണ്ടേ?
അവിടെ ചെന്നൊരു കുടിലും കെട്ടി പാർക്കാം, പാർക്കു ചെയ്യാം
കുളിരും വെയിലും പങ്കു വെക്കാം
കാടിന്റെ പച്ച നിന്റെ മേൽ അരിച്ചു കയറുന്നതും നോക്കി
പക്ഷികളുടെ പാട്ട് മരക്കൊമ്പുകളിലൂടെ അരിച്ചിറങ്ങുന്നതും കണ്ട്
അരുവിയുടെ ഒഴുക്ക് മണ്ണിൽ പുതഞ്ഞ് നമ്മുടെ കാലടികളിൽ കിരുകിരുക്കുന്നതും കേട്ട്
അടിച്ചു പൊളിച്ച് നമുക്കവിടെ പോകാം, സുഹൃത്തേ?
ഇത് ആ പഴയ പലായനവാദം പ്രഗതിശീലർ പരിഹസിക്കും
സാരമില്ല
അവരേയും അടിപൊളിയായി നമുക്കവിടെ കൊണ്ടുപോകാം
പോരേ?

——————–_ അയ്യപ്പപ്പണിക്കരുടെ ” അടി പൊളി ” എന്ന കവിത ( പത്തുമണിപ്പൂക്കൾ എന്ന കവിതാസമാഹാരത്തിലെ ആദ്യ കവിത ) അടിയുന്നതും പൊളിയുന്നതും ജീവിതത്തിന്റെ പരപ്പിലാണ്. അടിപൊളി എന്ന വാക്കിന്റെ ഉത്ഭവം നിഷേധാത്മകസ്വഭാവമുള്ള ക്രിയാരൂപങ്ങളിൽനിന്നാണല്ലോ. തികച്ചും ഉപരിപ്ലവമായ ആഘോഷപരതയിലേക്ക് സംക്രമിക്കുന്ന വിരുദ്ധാർത്ഥവുമായാണ് ഈ പദം പുതുകാലത്ത് പ്രത്യക്ഷപ്പെടുന്നത്. ആധുനികമലയാള ഭാഷയുടെ യൗവ്വനാഭയിലേക്ക് അടിപൊളി എന്ന വാക്ക് പടർന്നു കയറിയെന്നത് വാസ്തവമാകുന്നു. എന്നാൽ അതിനുള്ളിലുള്ള ദുരർഥതാല്പര്യത്തെക്കൂടി വിടർത്തിയിടുവാനാണ് കവിയുടെ പരിശ്രമം. അശാന്ത മാവുമിടങ്ങളിൽനിന്നും പ്രകൃതിയുടെ ലയഭദ്രതയിലേക്കുള്ള മാറ്റിപ്പാർപ്പായാണ് കാനനയാത്രയെ സംബന്ധിച്ച പൊതുവെയ്പ്പ്. എന്നാൽ പണിക്കർ അതിനെ അടിപൊളിയാക്കി മാറ്റുന്നു. അടിക്കുന്നതും പൊളിക്കുന്നതും വിധ്വംസാത്മകമാണ് . നവകാലത്തിന്റെ ടൂറിസ്റ്റ് ചേതോഹാരിതകളിലേക്കാണ് ഈ കവിതാനുഭവം പടർന്നുപോവുന്നത്. പ്രകൃതിയിലേക്കുള്ള പലായനമെന്ന് പറഞ്ഞ് പരിഹസിച്ച ആധുനികരേയും അടിപൊളിമയമാക്കുന്നുണ്ട്. കവിതയിൽ സവിശേഷം പറഞ്ഞ പാർക്ക് ചെയ്യലെന്നത് അല്പനേരവിശ്രമയിടമാണല്ലോ. ഇവിടെ അനുഭവമല്ല, അനുഭവത്തിനിടയിൽ നിൽക്കുന്ന ഏജൻസിയാണ് അനുഭവത്തെ നിർമ്മിച്ചെടുക്കുന്നത്. ജന്തുജാലങ്ങളെല്ലാം അതിന്റെ സ്വാഭാവികതയിൽ പാർക്കാറുണ്ട്. പാർക്ക് ചെയ്യുമ്പോൾ അത് നിർണയിക്കുന്നത് അദൃശ്യമായ മറ്റാരോ ആവുന്നു. നമ്മുടെ വർത്തമാനകാലജീവിതത്തിൽ സംസ്കാരത്തിലും സാഹിത്യത്തിലും പോലും ഇത്തരം ഏജൻസികളെ കാണ്മാനാവും. ഈ കവിതയിൽ വിരുദ്ധപ്രസ്താവങ്ങളുടെ പ്രവാഹമാണുള്ളത്. അരിച്ചിറങ്ങേണ്ട കാടിന്റെ പച്ചയെ അരിച്ചുകയറുന്നതാക്കി. പക്ഷികളുടെ പാട്ട് കാണുകയും അരുവിയുടെ ഒഴുക്ക് കേൾക്കുകയുമാണ് . ക്രിയാരൂപങ്ങളെ ഇരിക്കേണ്ട സ്ഥാനത്തല്ല ഇരുത്തിയതെന്നർത്ഥം. ആദർശാത്മകമായ ഗൃഹാതുരത്വമെന്ന് കൊണ്ടാടുകയും നിരന്തരം മാധ്യമീകൃത ജീവിതത്തിലൂടെ മാത്രം അനുഭവിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാന്തരങ്ങളെയാണ് കവി ഇവിടെ വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്നത്. ആഖ്യാനരീതിയും തലകുത്തിമറിയുംതരത്തിലാണ്. നാടൻപാട്ടീണത്തിൽനിന്നും മാനകസ്വഭാവമേറിയ ഗദ്യകവിതാഭാഷണത്തിലേക്ക് എടുത്തുചാടി അവിടെനിന്നും നാട്ടുവർത്തമാനത്തിന്റെ പറച്ചിൽരീതിയിൽ അവസാനിക്കുന്നു. കുഴാമറിച്ചിലിന്റേതായ കാലം പ്രമേയത്തിലും പരിചരണത്തിലും പതിന്മടങ്ങുശക്തിയിൽ പ്രവർത്തനക്ഷമമാവുകയാണ്. കാട് എന്ന സ്ഥലാനുഭവവും പോസ്റ്റ്ടൂറിസ്റ്റ്കാലാനുഭവവും കവിതാഖ്യാനത്തിൽ പ്രത്യക്ഷമായ ക്രമഭംഗങ്ങളുമെല്ലാം ചേർന്ന് താളംചവിട്ടിക്കയറുന്ന അയ്യപ്പപ്പണിക്കരുടെ കുസൃതിത്തവഴിയാണീ കവിതയാകമാനം. ഇതിനിടയിലൂടെ നടുക്കുന്ന, പൊള്ളുന്ന പുതുജീവിതാവസ്ഥയുടെ കത്തിപ്പിടിക്കലുമുണ്ട്.
