അസിം തുറന്നിടുന്ന ഇരുട്ടിടങ്ങളിലെ ജാലകം:ഡോ. വി കെ ഷാജി
അസിം താന്നിമൂടിന്റെ കവിതകൾക്ക് കവിതാക്കുറിപ്പ് :4,അസിം തുറന്നിടുന്ന ഇരുട്ടിടങ്ങളിലെ ജാലകം:ഡോ. വി കെ ഷാജി
മേൽക്കൂരകളില്ലാത്ത, വാതിലുകളോ ജനാലകളോ ഇല്ലാത്ത വാസസ്ഥലങ്ങളിൽ നിന്ന് ‘സ്വപ്നങ്ങളുടെ ചിറകിലേറി ഒറ്റമുറി വീടന്നെ യാഥാർഥ്യത്തിൽ ഇഴചേരുന്ന ചില വർത്തമാന ജീവിതങ്ങളിലെ പ്രതിനിധാനമാണ് മണിച്ചി .
അവളുടെ ആകാശങ്ങളിലെ അത്ഭുതങ്ങളിൽ ഒന്നാണ് വെളിച്ചമുള്ള വിട്/ വെളിച്ചമുള്ള ഇടം. അടിത്തട്ടു ജീവിതങ്ങളുടെ നിറം മങ്ങിയ കാഴ്ചകളും സ്വപ്നങ്ങളും തികച്ചും ലളിതമാണെന്നും, ആ ലളിത സ്വപ്നങ്ങളുടെ യാഥാർഥ്യത്തെ പെട്ടെന്ന് സ്വീകരിക്കാനോ പൊരുത്തപ്പെടാനോ ഇനിയും കഴിഞ്ഞിട്ടില്ലാത്ത സാമൂഹികതയുടെ മനോഘടനയാണ് കവി കൈകാര്യം ചെയ്യുന്നത്.മണിച്ചിയുടെ വീട് അല്ല ഒരിടുങ്ങി നില്പ്, അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, ആധുനിക യുഗത്തിലും അതിന് മാറ്റമില്ലെന്നും കാണുന്നു. “ചെത്തവും, ചേലും നിലച്ച സ്വപ്നഹീനങ്ങളായ(മണിച്ചിയുടെ സ്വപ്ന ഹീനങ്ങളായ എന്നു പറയുന്നത് വലിയ നിരാസവും, കുറ്റകരവുമാണ്) വീടും ഉളളടക്കവും അടിത്തട്ട് കവിതന്നെയാണ് പ്രതിനിധീകരിക്കുന്നത്. കുമാരനാശാന്റെ ദുരവസ്ഥയിൽ ചാത്തന്റെ”വൃത്തവും കോണും ചതുരവുമില്ലതിൽ എത്തി നോക്കിട്ടില്ല ശില്പി തന്ത്രം “
എന്ന അവസ്ഥയിൽ നിന്നും വലിയ മാറ്റങ്ങൾ ആധുനിക ജനാധിപത്യ യുഗത്തിലും സംഭവിച്ചിട്ടില്ലെന്ന നേർസാക്ഷ്യം അസിം തുറന്നിടുന്നു: ഇത് സാധാരണ മനുഷ്യന്റെ കാല്പനിക പലായനമല്ലെന്നും, മണിച്ചിയുടെ സ്വപ്നങ്ങൾക്ക് കൊതിപ്പിക്കുന്ന ഒരലങ്കാരമുണ്ടെന്നും കവി രേഖീകരിക്കുന്നുണ്ട്. കവിത വ്യക്തിഗത സൗന്ദര്യാത്മകതയല്ല, പ്രാന്തവൽക്കരിക്കപ്പെട്ടിടങ്ങളെ പ്രത്യക്ഷീകരിക്കുന്ന ലാവണ്യതയിലൂടെ ഒഴുക്കുകയാണ്.ഇപ്പോഴും നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വത്വസംഹിതയെ / സമൂഹത്തിലെ കർത്തൃപദവിയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള ഒരു “ആങ്ക് ” മണിച്ചിയുടെ തട്ടിൽ വെളിച്ചമെത്തിച്ചതിലെ അങ്കലാപ്പുകൾ, അതിശയിപ്പുകൾ, സ്ഥലകാല ഭ്രമങ്ങൾ, നിഷ്കളങ്കതകൾ എന്നിവ അസിം നിർവഹിച്ചു കഴിഞ്ഞു.
പ്രയോഗ ഭാഷയിലെ ഉപയോഗങ്ങൾ ( ഇപ്പോൾ പരിചിതമല്ലെങ്കിലും) അവ അടിത്തട്ടു/ കീഴാള കർതൃധാരയിൽ ലയിപ്പിച്ച് സാന്ദർഭീകരിക്കുന്നുണ്ട് കവി. ഒട്ടും ആധുനികമല്ലാത്ത ജീവിതങ്ങളിൽ ഭാഷയ്ക്ക് വലിയ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന യുക്തി – അന്തർലീനമായ അടിത്തട്ടു ജീവിതത്തെ ഉപാധികളില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നു. “കണ്ണഞ്ചും, ആങ്കും, കെട്ട്യോൻ, മഞ്ഞളിപ്പ്, അങ്കലാപ്പ്, പൊറുതി, മൂച്ച്, നെഞ്ചുക്ക്, ഒക്കത്ത്, ഉന്തിമാറ്റി,വെളിവ് ,വേവൽ, അമ്മിഞ്ഞതുടങ്ങിയ നാട്ടുഭാഷകളുടെ പ്രയോഗം മേൽ സൂചിപ്പിച്ച അടിത്തട്ട് നിഷ്കളങ്കതയെ തെളിയിക്കുന്നതാണ്.ഇത് അവർണ്ണ ഭൗതികതയുടെ കയ്യൊഴിയാത്ത ജീവിത സന്ദർഭങ്ങളെ ചിത്രണം ചെയ്യുന്നു.പൊതു സാമൂഹ്യ സമസ്യകളുമായി ഇനിയും പൊരുത്തമില്ലാതെ നിൽക്കേണ്ടി വരുന്ന തടസ്സപ്പെടുത്തലുകളെ പ്രകാശിപ്പിക്കുക എന്നത് കവിയുടെ ദൗത്യമാണെന്ന് നിഗൂഢമായി(ഉള്ളിലെ മന്ദഹാസം, പ്രതിഷേധം നമ്മൾക്കു കാണാം.) മണിച്ചിയുടെ വെളിച്ചമില്ലായ്മയിലെ വെളിച്ചത്തെ കാട്ടി നമുക്ക് മനസ്സിലാക്കിത്തരുന്നു.ഭൂതകാല ഗൃഹാതുരത്വങ്ങളില്ലാത്ത (അടിമത്വത്തിലും,തതുല്യമായ ജീവിതാവസ്ഥയിലും ജീവിച്ചവർക്കെന്ത് നൊസ്റ്റാൾജിയ?) മനുഷ്യരിൽ നിന്ന് ആധുനികതയിലേക്കെത്തുന്ന പ്രതിനിധാനമാണ് മണിച്ചിയെന്ന് കാലം അവകാശപ്പെടുന്നത്. ” ഇവിടെ കാറ്റും വെളിച്ചവും കടക്കാനുള്ള ഒരു വീടുമതി ” എം.ടി.യുടെ നാലു കെട്ട് തറവാടുകളുടെ അവബോധത്തിൽ നിന്ന് രൂപപ്പെട്ട വികാരമാണ്.അതിന് ഭൂതകാലമുണ്ട് നൊസ്റ്റാൾജിയ ഉണ്ട്.ഒട്ടും അത്ഭുതമില്ല.
“മണിച്ചിയുടെ വീട്ടിൽ വെളിച്ചമെത്തി ” എന്ന് അത്ഭുതം കൂറുന്നത് ആധുനിക ജനാധിപത്യ ലോകമാണ്.മൊബൈൽ ഫോൺ കൈയ്യിൽ പിടിച്ചു നടക്കുന്ന ആദിവാസിയെ കണ്ട് ഞാൻ ഏറെച്ചിരിച്ചെന്ന അനുഭവ സാക്ഷ്യത്തെക്കുറിച്ച് പ്രദീപൻ പാമ്പിരിക്കുന്ന് സാധാരണപ്പെടുന്നുണ്ട്.
മണിച്ചിയുടെ വീട്ടിലെ പ്രകാശത്തിന് കൊളോണിയൽ മോഡേണിറ്റിയുടെ ജനാധിപത്യ സങ്കല്പത്തിന് ഇനിയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന പ്രതിഷേധ മുദ്രാവാക്യത്തിന്റെ കലാപ സാധ്യതക്കും അസിം തന്നിമൂട് വെടിമരുന്നു നിറച്ചിട്ടുണ്ട്.
ഈ വേവലാതികളിൽ അസീമിന്റെ സൂഷ്മ ദർശിനി വ്യക്തമാക്കുന്ന അടിത്തട്ട്സത്ത പ്രധാനപ്പെട്ടതാണ്.
“വെറളിയും വേവലു മുന്തിമാറ്റി,വെളി വോടവളാ ഇരുട്ടിൽ മിന്നി “
എന്തിനു വേണ്ടിയാണ് …?
“ഒക്കത്തു നിന്നൂർന്നു പോയതെന്തോ …? ഒക്കത്തെ പ്രിയതരമായ തെന്താണ്. വെളിച്ചത്തിന്റെ അങ്കലാപ്പിൽ ഊർന്നു പോയതറിഞ്ഞില്ലവൾ
.ഞൊടി നേരമവൾ തിരികെയെത്തി പ്രകാശത്തെക്കാൾ പ്രിയങ്കരമായ കുഞ്ഞു നിലാവിനെ തേടി.അതിനായി അവൾ ഇരുട്ടത്ത് സ്വയം മിന്നുകയായിരുന്നു’കണ്ടെത്തി മടിയിലണച്ച് താലോലിച്ച് അമ്മിഞ്ഞ ന ല്‍കി.ഇതിനപ്പുറം മാതൃത്വത്ത വരച്ചുകാട്ടാനാവില്ല.അതിന് പ്രകാശത്തേക്കാൾ പ്രാധാന്യമുണ്ട്.
“തല്ലിയാലും തെറി പറഞ്ഞാലും കൃതാർഥതയോടെ കെട്ടിയോനെ കാത്തു നിൽക്കുന്ന സചരിതത്വം അടിത്തട്ടു ജീവിതത്തിന്റെ നിഷ്കളങ്കതയാണ്.
മുറ്റമില്ലാത്ത വീടിന്റെ മുറ്റത്ത് കെട്ടിയൊനെ കാത്തു നിൽക്കുന്ന വൈരുദ്ധ്യം കവിയോട് നമുക്ക് പൊറുക്കാമെങ്കിലും, കാവിന്റെ പിന്നിലെ ഊത്തിൽ പൊലിഞ്ഞ ആധുനിക വെട്ടത്തെ,ഇനിയും മറഞ്ഞു പോകാത്ത ഫ്യൂഡൽ എലമെന്റുകളുടെ സാന്ദർഭിക എഴുന്നള്ളിപ്പായ് കരുതി കലി അടക്കാം.
വെട്ടം വെളിപ്പെടുത്തുന്ന അവ്യക്തതകളുടെ അംശങ്ങളിൽ – ഒന്നും മറക്കാനില്ലാത്തവന് എന്തു വെളിപ്പെടുത്താൻ എന്ന ചോദ്യം കുറ്റമായിത്തന്നെ കവിയോട് ചോദിക്കുന്നു.അസീമിന്റെ മികച്ച കവിതകളിൽ ഒന്ന് എന്ന് നിരീക്ഷിക്കുന്നു.