ചുരുക്കം ചില പടങ്ങളിൽ നിന്ന്, ഒരു സെക്കൻഡ് നേരം പോലും നമുക്ക് കണ്ണെടുക്കാൻ സാധിക്കാതെ വരും.സിനിമ അവസാനിച്ചാലും, കഥാപാത്രങ്ങളുടേതും, അല്ലാത്തതുമായ ചലനങ്ങളിൽ നിന്ന് ഒരു നിമിഷത്തേക്ക് നമുക്കൊരു ഷോക്ക് സംഭവിക്കും.സിനിമ കഴിഞ്ഞാലും, നമുക്ക് ചുറ്റുമുള്ള അന്തരീക്ഷങ്ങളെല്ലാം ആ സിനിമയുടേതാകും.മാലിക്ക് ഇത്തരം പടങ്ങളിലൊന്നാണ്. പടം തീർന്നുകഴിയുമ്പോൾ പോലും, പ്രേക്ഷകനിൽ വീണ്ടും ആവർത്തിച്ചോടിത്തുടങ്ങുന്ന സിനിമയാണ് മാലിക്ക്.

സിനിമയെന്നത് എപ്പോഴും സംഘടിതമായ ഒരു ശ്രമമാണെന്നിരിക്കെ,പലപ്പോഴും ചില വ്യക്തികൾ, കുറച്ചുകൂടി കടന്നുവന്ന് തങ്ങളുടേതായ മുദ്രകൾ അവയിൽ പതിപ്പിച്ചുപോകാറുണ്ട്.മാലിക്ക് അത്തരത്തിൽ ഒരു വ്യക്തിയുടെ മാത്രം സിനിമയല്ല. കുറെയേറെ വ്യക്തികൾ കൃത്യമായി കയ്യൊപ്പ് പതിച്ചിട്ട, കളക്റ്റിവായ ഒരു എക്‌സ്‌പെരിമെന്റാണ്.ഈ കൂട്ടായ്മയുടെ ശ്രമഫലം തന്നെയാണ് മാലിക്ക് എന്ന ഔട്ട്പുട്ടിനെ മലയാള സിനിമയിലെത്തന്നെ ഏറ്റവും മികച്ച സിനിമകളുടെ നിരയിലേക്ക് എത്തിക്കുന്നത്.

2009ൽ നടന്ന ബീമാപ്പള്ളി വെടിവെപ്പിന്റെ ചുറ്റുപാടുകളിലാണ് മാലിക്ക് കഥ പറയുന്നത്.അന്നത്തെ വെടിവെപ്പിൽ 6 പേർ മരിച്ചിരുന്നു.ഈയൊരു സംഭവത്തെ മറയാക്കി, സുലൈമാന്റെ ജീവിതം വരച്ചുകാട്ടുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ബീമാപ്പള്ളിയെക്കുറിച്ചുള്ള ഡീറ്റൈലിങ് കുറവാണ്.മറിച്ച്, അവയ്ക്ക് കാരണമായിരുന്ന പശ്ചാത്തലത്തിന്റെ ഡീറ്റൈലിങ് നല്ലവണ്ണമുണ്ട്.സിനിമയിൽ ഒരു ന്യൂനതയായി അനുഭവപ്പെട്ടതും,സംവിധായകൻ കൈവെക്കാതെ ബാക്കിവെച്ചുപോയ ആ ഡീറ്റൈലിങാണ്.
മാലിക്കിൽ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ഒട്ടേറെ ലേയറുകളും.കഥ പറഞ്ഞുപോകുന്നതുതന്നെ പ്രധാനകഥാപാത്രമായ സുലൈമാനിലൂടെയുമല്ല.മറ്റെല്ലാ കഥാപാത്രങ്ങളും ഏറിയും കുറഞ്ഞും ഈ പടത്തിന്റെ രൂപഘടനയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവയെയെല്ലാം കൂട്ടിക്കെട്ടി കഥപറഞ്ഞിരിക്കുന്നവിധം ഒരുപാട് അഭിനന്ദനമർഹിക്കുന്നു.ഒരിക്കൽ പോലും പ്രേക്ഷകന്റെ ഐഡിയ തെറ്റിപോകാതെ,ഒരിക്കൽ പോലും ഫോർമാറ്റിൽനിന്ന് തെന്നിപ്പോകാതെ,അതിഗംഭീരമായാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.ഒരു എഡിറ്റർ-കം-സംവിധായകന്റെ ദീർഘവീക്ഷണവും, ആശയമിഴിവും മാലിക്കിലൂടെ മഹേഷ് നാരായണനിൽ നമുക്ക് കാണാം.

സിനിമയെ അതിഗംഭീരമായ ഒരു അനുഭവമാക്കുന്നതിൽ സുശിൻ ശ്യാമിന്റെ പങ്ക് ഒട്ടും ചെറുതല്ല.സിനിമയുടെ മൊത്തം മൂഡിന് അനുയോജ്യമായ,ത്രില്ലർ സ്വഭാവഗുണമുള്ള പശ്ചാത്തലസംഗീതത്തെ,സിനിമയുടെ മൊത്ത ആസ്വാദനത്തിൽനിന്ന് ഒരിക്കലും പറിച്ചുനടാൻ കഴിയില്ല.ഓരോ സീനിന്റെയും ക്വാളിറ്റി കൂട്ടിയതിൽ അദ്ദേഹത്തിന്റെ സംഗീതത്തിന് വലിയ പങ്കുണ്ട് എന്നുപറഞ്ഞാലും,അതൊരിക്കലും സത്യമാകാതിരിക്കില്ല.
ഫഹദിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.പ്രായമായ സുലൈമാനിൽ, ഫഹദിന്റെ ബോഡി ലാൻഗ്വേജ് അത്രകണ്ട് പെർഫെക്റ്റായതായി അഭിപ്രായമില്ല.മറ്റ് സന്ദർഭങ്ങളിലെല്ലാം, ഫഹദ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റുകളിലൊന്നിന്റെ നിർമാണത്തിലായിരുന്നു.മറിച്ച് നിമിഷയാകട്ടെ,എളുപ്പം എല്ലാ കാലഘട്ടങ്ങളിലേക്കും വഴങ്ങുകയാണ് ചെയ്തത്.ഇൻഡസ്ട്രിയിൽ വന്ന്, വെറും 4 കൊല്ലത്തിനുള്ളിൽ ഇത്രയും ഫ്ലെക്സിബിലിറ്റി കൈകാര്യം ചെയ്യുന്നത് തീർത്തും അത്ഭുതാവഹമാണ്.
മാലിക്ക് തിയേറ്റർ കാണേണ്ട സിനിമയായിരുന്നു.പ്രേക്ഷകൻ ബിഗ് സ്ക്രീനിൽ കണ്ടനുഭവിക്കേണ്ട ചിത്രമായിരുന്നു.സുശീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും,സനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും,മഹേഷ് നാരായണന്റെ എഡിറ്റിങ്ങും,എല്ലാം കൂടി മികച്ച ഒരു തിയേറ്റർ അനുഭവം സമ്മാനിക്കേണ്ടതായിരുന്നു.ഒരുപക്ഷേ,
ഫഹദിന്റെ തിയേറ്റർ പ്രേക്ഷകർ ഇനിയും കൂടാൻ ഇടയാക്കേണ്ട സിനിമയുമായിരുന്നു.പക്ഷെ, മനുഷ്യന്റെ കയ്യിലല്ലല്ലോ സാഹചര്യങ്ങളുടെ നിയന്ത്രണങ്ങളെല്ലാം.