കോവിഡ് കാലത്തെ അനിശ്ചിതത്വത്തിനുശേഷം സിനിമയുടെ വിശാലമായ ക്യാൻവാസിലേക്ക് വീണ്ടുമെത്തുന്ന പ്രേക്ഷകനുമുൻപിൽ തിയേറ്റർ അനുഭവത്തിനൊപ്പം ഒ.ടി.ടി റിലീസുകളും സജീവമായികൊണ്ടിരിക്കുകയാണ്. പുതുവഴികളിലൂടെ വ്യത്യസ്ഥമായ സമീപനങ്ങൾ മലയാള സിനിമ ഒന്നടങ്കം പരീക്ഷിക്കുകയാണ്. സമ്പത്തിക മൂല്യമുള്ള സിനിമകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇന്നിതുവരെ കാണാത്ത പശ്ചാത്തലങ്ങൾ ഒരുക്കികൊണ്ട്, മറ്റൊരു തലം സൃഷ്ടിച്ച് മലയാള സിനിമ മുന്നേറുകയാണ്. ഒരുപക്ഷെ തനതായ കഥാപരിസരം മലയാളത്തിൽ ഇപ്പോഴിറങ്ങുന്ന മിക്ക സിനിമകൾക്കും ഉണ്ടെന്ന് പറയാം….
അത്തരത്തിലുള്ള മാറ്റങ്ങൾക്കു മുൻപേ തുടക്കം കുറിച്ചെങ്കിലും ഒരു തുടർകഥപോലെ സംഭവിക്കുന്നത് ഇപ്പോഴാണെന്ന് തോന്നുന്നു.

മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന സിനിമയാണ് നായാട്ട്. അദ്ദേഹത്തിന്റെ സിനിമകൾ പൊതുവെ ഒരു അടയാളപ്പെടുത്തലായി തോന്നിയിട്ടുണ്ട്. ആ പ്രതീക്ഷ നായാട്ടിന്റെ കാര്യത്തിലും തെറ്റിയില്ല എന്നുപറയാം.

പോലീസ്……..ആ പേരിനു പിന്നിൽ പല നിർവചനങ്ങളുണ്ടെന്ന് കാലത്തിനൊപ്പം സിനിമകളും തെളിയിച്ചുകൊണ്ടിരിക്കുന്നു. നായാട്ട് ആ നിർവചനങ്ങളിൽ ഒന്നാണ്. എന്താണ് സത്യം എന്നത് ഭരണവർഗ്ഗത്തിന്റെ നാവിൻ തുമ്പിലുള്ള വാക്കുകളിൽ മാത്രം ഒതുങ്ങിയതാണെന്ന് ഈ സിനിമ തെളിയിക്കുന്നു. ഒരുപക്ഷെ നാം ഇതുവരെ കണ്ടും കെട്ടും മനസ്സിലാക്കിയ പല സംഭവവികാസങ്ങളുടെയും നിജസ്ഥിതി നമ്മൾ അറിഞ്ഞതുതന്നെയാണോ എന്നൊരു സംശയം സിനിമ കണ്ടിറങ്ങിയപ്പോൾ തോന്നി. സത്യാനന്തര കാലഘട്ടത്തിൽ ഇതിനപ്പുറം സംഭവിക്കാം എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

അധികാരം ഒരു വ്യക്തിയുടെമേൽ ഏല്പിക്കുന്ന വിധയത്വവും അതിന്മൂലമുണ്ടാകുന്ന പുറത്തുകാണിക്കാത്ത രോഷവും ഒടുവിൽ സംഭവിക്കുന്ന കീഴടങ്ങലും മറ്റും നായാട്ടിൽ മാറിമാറി പ്രതിഫലിക്കുന്നു.
അതിൽ പോലീസൊരു കേന്ദ്രമായി വരുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള പലതും അവതരിപ്പിക്കുകയും ചെയ്തു. അധികാരവർഗ്ഗത്തിന്റെ വേട്ടപട്ടികളായി മാത്രം പോലീസ് മാറുന്നതിന്റെ നിസ്സഹായവസ്ഥ സിനിമയിൽ ആവിഷ്കരിക്കുന്നു. വ്യക്തിയുടെമേൽ മാത്രമല്ല ആ വ്യക്തിയടങ്ങുന്ന സമൂഹത്തെകൂടി പ്രതിരോധത്തിലാക്കുന്ന കഥാപശ്ചാതലങ്ങളാണ് നായാട്ടിലുള്ളത്.
അവസാനത്തോടടുക്കുമ്പോൾ ഒരു വിങ്ങലായി പ്രേക്ഷകന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ സിനിമ. കഥയ്ക്ക് അനിയോജ്യമായ ക്ലൈമാക്സ് ആണങ്കിലും നായക പ്രാധാന്യമുള്ള സിനിമയായി നായാട്ട് മാറുന്നില്ല. സ്ഥിരം ക്ലീഷേകളെ മാറ്റിനിർത്തികൊണ്ട് പുത്തൻ അവതരണമാണ് നായാട്ട് കാഴ്ചവെച്ചത്. ഇത്തരം ആഖ്യാനങ്ങൾ മലയാളസിനിമയിൽ ഇന്ന് സജീവമാണെങ്കിലും നായാട്ടിന്റെ കഥപറച്ചിൽ വേറിട്ടുനിൽക്കുന്നു.
കൂടാതെ അധികാരത്തിലുള്ളവരുടെ കളിപ്പാവകളായി ദളിതർ മാറുന്നുയെന്ന ആശങ്കയും ചിത്രം പങ്കുവെക്കുന്നു.
ദളിത് സമൂഹത്തിനോട് ഇന്നുള്ള പൊതുസമൂഹത്തിന് ഒരു സഹതാപമുണ്ട്.. സ്നേഹമുണ്ട്…
അതിനെ വോട്ടാക്കാനുള്ള അധികാരവർഗത്തിന്റെ ശ്രമം ഇതിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഒരു ദളിതനേൽക്കുന്ന ഏത് അനീതിക്കും തക്കതായ നീതി കൊടുക്കുന്നതിനുപകരം, അവർ നേരിട്ട അനീതിക്കെതിരെ അവസാനം വരെ പോരാടുന്നതിനുപകരം അതിനെയൊരു രാഷ്ട്രീയ ആയുധമാക്കാൻ അവർ ശ്രമിക്കുന്നു.
കഥയെകുറച്ച് കൂടുതൽ പറയുന്നില്ല.
ഈ സിനിമ യഥാർത്ഥത്തിൽ കണ്ടനുഭവിക്കേണ്ടതാണ്. എങ്കിലും ഒന്നുമാത്രം പറയാം, അധികാരം വരിഞ്ഞുകെട്ടിയ അന്ധതയിൽ നമ്മളിന്നും ഇരുട്ടിൽ തപ്പുന്നു. അവർ നമുക്കുമേൽ ജനാധിപത്യത്തിന്റെ കറുത്തമഷി വരഞ്ഞിടുന്നു. സത്യം എത്രയോ അകലെയാണെന്ന് നായാട്ട് പറഞ്ഞുകൊണ്ടിരിക്കുന്നു.
സിനിമയിലെ അഭിനേതാക്കളുടെ പ്രകടനമെല്ലാം മികച്ചതാണ്. ഓരോരുത്തരും അവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അതുപോലെ ഷാഹി കബീറിന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും വിഷ്ണു വിജയുടെ സംഗീതവും, മറ്റു സാങ്കേതികതകൾകൊണ്ടും നായാട്ട് മികച്ച ദൃശ്യാനുഭവം കാഴ്ചവെച്ചു.
സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ സംഭാഷണരൂപേണ മാത്രമല്ല കൃത്യമായ ഭാവവ്യത്യാസങ്ങൾകൊണ്ടും പശ്ചാതലങ്ങൾകൊണ്ടും അവതരിപ്പിച്ചു. ഇടുക്കി, മൂന്നാർ മേഖലകളെ കഥയ്ക്കനുസരിച്ച് കൃത്യമായി ഉപയോഗിക്കാനും ചിത്രത്തിന് കഴിഞ്ഞു. സിനിമ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള എല്ലാ ഘടകങ്ങളും നായാട്ടിലുണ്ടെന്ന് നിസംശയം പറയാം.
അധികാരം നായാടുമ്പോൾ മുറിവേറ്റ മനുഷ്യജന്മങ്ങളുടെ വേദനയാണ് നായാട്ട്….
സിദ്ധാർഥ്
മൂന്നാം വർഷ മലയാളം ബിരുദം
ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി.