ഞരമ്പ് മുറിക്കുമ്പോൾ
സിരകളിൽ
ജീവിതം തിളച്ചുമറിയുന്നില്ല.
തുള്ളിതുള്ളിയായി
അവയൊഴിഞ്ഞുപോകുന്നു.
ഞാത്തിയിട്ട
ഗ്ലൂക്കോസ് ട്യൂബായി ഞരമ്പ് .
ഇറ്റുവീഴുന്നുണ്ട് ,
ചുവന്ന മധുരങ്ങൾ .
ജനിമൃതികൾക്കിടയിലെ
പാലമായി,എപ്പോഴും
ഒരു ഞരമ്പുകേബിൾ.
കൊള്ളകൊടുക്കലുകളെത്ര ?
തുറന്നുവിട്ടു.
ഞരമ്പുകളിലെ ഡാംബന്ധനങ്ങൾ
രക്തത്തിനും
മഴയായ് പറക്കാൻ മോഹം .
പച്ചമനുഷ്യനേക്കാൾ
രുചി
വെന്തമനുഷ്യനാകണം.
മൃതി നക്കിത്തോർത്തുന്നുണ്ട് ,
ചുകന്ന ഗ്ലൂക്കോസ്തുള്ളികൾ .
ഞരമ്പറുത്ത പുഴകൾ
കടൽവരെയൊഴുകുമോ?
സ്വഹത്യയുടെ
ഭൗമാന്തർലോകത്തേക്ക്
നിഗൂഢമാവുകയാവാം.
തിളച്ചുമറിയുന്നുണ്ടിപ്പോഴും
ഉടലടുക്കളയിൽ
വികാരസമുദ്രങ്ങൾ .
ഇടിമുഴക്കങ്ങളെ
മേഘങ്ങൾ താങ്ങില്ല.
എങ്കിലും
മുഴങ്ങുവതാർക്കു വേണ്ടിയോ?
കരുത്തുകളെ-
ന്തിനാണിനി ?
മരണത്തിന്റെ തേന്മാവിൽ
ജീവിതവള്ളി
പടർന്നു –
പടർന്നേറട്ടെ.
ഫുൾസ്റ്റോപ്പുകളിൽ
കത്തിമുനപ്പാടുകൾ
കത്തിനിൽക്കേ
മരുഭൂമിച്ചൂടുള്ള ഒരു ബ്ലേഡ്
നിനക്കു സമ്മാനിക്കുന്നു.

ധ്യാനവിത്തുകൾ
……………………………

ഞെട്ടറ്റു വീഴുമ്പോൾ
ആപ്പിൾപ്പഴം
ചിന്തിച്ചതേയില്ല,
ഗുരുത്വാകർഷണബലവും
ന്യൂട്ടന്റെ തലയും.
വീണപൂവു പോലെ
വീണയാപ്പിൾ
എന്നൊരു കാവ്യപ്രചോദനം
ഞെട്ടിയേക്കാമെന്നതും
നിനച്ചതേയില്ല.
മണ്ണിൽ വീണ്
മാംസളമായ മാംസമെല്ലാം
ഊരിയെറിഞ്ഞ്
പഴയ വിത്തിലേക്കുമടങ്ങി
ഗർഭസ്ഥജീവിതം .
ഭൂമിയാം
കൂറ്റൻഗർഭഗോളത്തിൽ
വിത്തായി ചുരുണ്ട്
ധ്യാനത്തിലും
ദീർഘസുപ്തിയിലും .
ഒരു ആപ്പിൾമരത്തിന്റെ
ഭാരിച്ചജീവിതം
അത് കുടഞ്ഞുകളയുകയായിരുന്നു.
ശിഖരച്ചുമടുകൾ
നിലംപൊത്തി.
ഇലകളുടെ
നൂറായിരം കലപിലകളേക്കാൾ
മനോഹരമാണ്
വിത്തിലെ മൗനകണിക.
ഓർത്തതേയില്ല.
വിശാലമാം ഭൂമിയെ
അതിലുള്ള വമ്പൻലോകങ്ങളെ .
ധ്യാനത്തിന്റെ ആഴങ്ങളിലേക്ക്
വിത്തിനുള്ളിലെ വിത്തിലേക്ക് യാത്രയിലായിരുന്നപ്പോൾ .
പിന്നീടെപ്പോഴോ
മഴ പെയ്കേ
ഞെട്ടിയുണർന്ന്
കണ്ണുകൾ ചിമ്മി
സൂര്യനെക്കണ്ട്
മാനം നോക്കി
പച്ചനാമ്പായ്
തലനീട്ടി
പുതുജന്മത്തിലേക്ക് ……

ഹലീൽ വി.എം.