യാത്ര ചെയ്യാനുള്ള വ്യഗ്രത എല്ലാ പെണ്ണിലുമുണ്ട്. കുതറിച്ചാടാനുള്ള പ്രേരണ. ഇരിക്കുന്നിടത്തു തന്നെയങ്ങിരുന്നു തീർന്നു പോവാതിരിക്കാനുള്ള പിടച്ചിൽ.ഈ പിടച്ചിൽ തന്നെയാവണം ഇത്തരമൊരു നോവലെഴുതാൻ നോവലിസ്റ്റിനേയും സഞ്ചാരികളിൽ അധികമാരും തെരഞ്ഞെടുക്കാത്ത ഒറീസയിലേക്ക് യാത്ര പോവാൻ മുദ്രിതഉൾപ്പെടുന്നപെൺകൂട്ടത്തേയുംപ്രേരിപ്പിച്ചത്. ലോകത്തിൽ എവിടെയൊക്കെയോ ജീവിച്ച് മരിച്ചുപോയവരോ ഇപ്പോൾ ജീവിക്കുന്നവരോ ആയ പത്ത് സ്ത്രീകളുടെ ഒറീസയാത്രയുടേയും ജീവിതയാത്രയുടേയും കഥയാണ് മുദ്രിത. നോവലിൻ്റെ ഭാഷയിൽ പറഞ്ഞാൽ എണ്ണ വറ്റിയ ദാമ്പത്യമാകുന്ന മണ്ണെണ്ണ വിളക്കിൻ്റെ തിരി കത്തുമ്പഴത്തെ പുക മണം ശ്വസിച്ച് അത് കെടുത്താൻ ധൈര്യമില്ലാതെ ഇടയ്ക്കൊന്ന് ഊതിക്കത്തിച്ച് ആശ്വസിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകളുടെ കഥ കൂടിയാണിത്.

സാഫോയുടെ കവിതയിൽ പരാമർശിക്കുന്ന താരുണ്യം എന്ന ഒറ്റ ഋതു മാത്രമുള്ള ദ്വീപാണ് ലെസ് ബോസ്. ആ പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലെ മുദ്രിത, സർവ്വ രഞ്ജിനി, സഞ്ചാരിണീ ദീപ്ത, ഉമാ നാരായണി, ബേബി, വെണ്ണില, ഹന്ന ,ശാശ്വതി മരിയ നളിനി, മധു മാലതി എന്നീ സ്ത്രീകളാണ് യാത്ര പ്ലാൻ ചെയ്യുന്നത്. അച്ഛനായ ബ്രഹ്മാവിനാൽ പീഢിപ്പിക്കപ്പെട്ട ശതരൂപ ( സരസ്വതി)നദിയുടേയും സൂര്യൻ്റെ, പീഢനത്തിൽ നിന്ന് രക്ഷപ്പെടാൻ ആത്മഹത്യ ചെയ്ത ചന്ദ്രഭാഗാ നദിയുടേയും നാടാണ് ഒറീസ .യമ പൂജ, കാർത്തിക പൂർണിമ, പൗഷപൗർണമി, ധനു സംക്രാന്തി, മാഘസപ്തമി തുടങ്ങി ധാരാളം പെണ്ണുത്സവങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ് മുദ്രിത ഒറീസ തെരഞ്ഞെടുത്തത്.
പുരാണ കഥകളുടെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങൾ നോവലിലുടനീളം കാണാം.ഒരു കഥാപാത്രം പറയുന്നു. “പുരാണങ്ങളുടെ കുഴപ്പമിതാണ്. കഥ തിരക്കിട്ട് പറഞ്ഞു പോകും കഥാപാത്രങ്ങളുടെ മനസോ മാനസികാവസ്ഥയോ അതിലുണ്ടാവില്ല”.ബ്രഹ്മാവ് മകളെ ഗാർഹിക പീഢനത്തിനിരയാക്കിയതിനാലാണ് ഭക്തർ അദ്ദേഹത്തിന് അമ്പലങ്ങളുണ്ടാക്കാത്തതെന്നും സൂര്യൻ പീഢകനാണെന്നും അതിനാൽ കൊണാർക്കിലെ സൂര്യ ക്ഷേത്രം കാണേണ്ടെന്നും പെൺകൂട്ടം പറയുന്നുണ്ട്.സരസ്വതിയുടേയും ചന്ദ്രഭാഗയുടേയും കഥ എത്ര മനോഹരമായാണ് വർത്തമാനകാല സ്ത്രീ ജീവിതങ്ങളുമായി ചേർത്തു വായിക്കുന്നത്. പ്രദ്വേഷി, സുദേഷ്ണ, ദ്രൗപദിയുടെ അമ്മ, ശിഖണ്ഡിയുടെ അമ്മ തുടങ്ങിയ സ്ത്രീകളുടെ ജീവിതവും സ്ത്രീപക്ഷത്ത് നിന്ന് വായിക്കുന്നു. ഒറീസയിലെ ഖോണ്ഡുക്കൾക്കിടയിലെ നരബലി എന്ന ആചാരത്തിൽ ഇരയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി എത്രമാത്രം വേദനിപ്പിച്ചു കൊല്ലുന്നുവോ അത്രമാത്രം പ്രകൃതിദേവത കനിയുമെന്നാണ് വിശ്വാസം. നമുക്ക് ചുറ്റുമുള്ള കുടുംബങ്ങളിൽ സമാനമായ നിശബ്ദ നരബലികൾ ധാരാളം നടക്കുന്നുണ്ടെന്ന് സർവ്വ രഞ്ജിനി പറയുന്നുണ്ട്.
പുരുഷ സമൂഹത്തെ അടച്ചാക്ഷേപിക്കാനോ തെറി പറയാനോ ഇതിലെ കഥാപാത്രങ്ങൾ തയ്യാറാവുന്നില്ല. ഈ വ്യവസ്ഥിതിയാകെ തച്ചുതകർക്കണമെന്ന ഘോര ഘോര ആഹ്വാനങ്ങളോ നോവലിലില്ല.വ്യവസ്ഥിതിയുടെ ഇരകളെന്ന നിലയിൽ ഇതിലെ സ്ത്രീകൾ ചില അപ്രിയസത്യങ്ങൾ വിളിച്ചു പറയുന്നുവെന്ന് മാത്രം. ഏതാനും ചില ഉദാഹരണങ്ങളിതാ
“സ്ത്രീകൾക്ക് എത് പ്രായവും ജീവിക്കാനുള്ളതുപോലെ ആത്മഹത്യ ചെയ്യാനുള്ളതു കൂടിയാണ്”
“ആത്മഹത്യ ചെയ്തവൾ തിന്ന നോവും തീയ്യും .ഒരു ഫോറൻസിക് സർജനും പിടി കിട്ടാൻ പോകുന്നില്ല”
“സ്ത്രീകളിലെ കാമത്തിൻ്റെ അളവ്, തിവ്രത ,സാന്ദ്രത ഒക്കെ ആണുങ്ങൾ നിശ്ചയിക്കുന്നു.”
“പുരുഷൻ്റെ വിജയങ്ങളെല്ലാം അവൻ്റെ ആറിഞ്ച് അവയവത്തെ ചുറ്റിപ്പറ്റിയാണ്.”
“തൻ്റെ വീട്ടിലെ സ്ത്രീകളൊഴിച്ച് മറ്റെല്ലാ സ്ത്രീകൾക്കും പ്രണയം കാ മം എന്നീ രണ്ടു വികാരങ്ങൾ മാത്രമേ ഉള്ളൂവെന്ന് പുരുഷന്മാർ കരുതുന്നു.”
“ഒരിക്കലുപേക്ഷിച്ച വീട്ടിലേക്ക് ,ബന്ധങ്ങളിലേക്ക് പിന്നെ പഴയതുപോലെ തിരിച്ചു കേറാനാവാത്തത് പെണ്ണുങ്ങൾക്ക് മാത്രമാണ്. ക്ലാവു പിടിച്ച ഓട്ടുപാത്രം പോലെ മൂലയ്ക്കു പേക്ഷിക്കപ്പെടാം”
“ശരീരത്തിൻ്റെ ക്ഷീണം കാണാൻ കാമുകന് പറ്റിയേക്കും പക്ഷെ അതിൻ്റെ കാരണം തേടി പ്രണയിനിയുടെ ഉള്ളിലേക്ക് നോക്കാൻ അവർക്കറിയില്ല”
“ബലാത്കാരം സ്ത്രീയുടെ അഭിമാനത്തെയാണ് തകർക്കുക .ചാരിത്ര്യമോ പാതി വ്രത്യമോ ഒന്നുമല്ല”
നോവലിലെ കഥാപാത്രങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ പറയുന്ന ഈ വാക്യങ്ങളുടെ ഉള്ളിലേക്ക് നമ്മൾ ആഴത്തിൽ ഇറങ്ങേണ്ടി വരും. അപ്പോഴേ ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം അല്പമെങ്കിലും മനസിലാക്കാൻ സാധിക്കൂ.
സ്ത്രീ പുരുഷ മനസുകളുടെ വൈരുദ്ധ്യം അതിസൂക്ഷ്മമായി വിലയിരുത്താൻ നോവൽ പലയിടത്തും ശ്രമിക്കുന്നുണ്ട്. പതിമൂന്ന് വയസ് മാത്രമുള്ള ബേബി എന്ന പെൺകുട്ടിയെ അതിക്രൂരമായി പീഢിപ്പിച്ചതിനു ശേഷം എഴുന്നേറ്റ് പോകുമ്പോൾ അവളുടെ ദേഹം കാലുകൊണ്ട് തോണ്ടി തോട്ടിലേക്കിട്ടിട്ട് നശിച്ചു പോ എന്ന് ശപിക്കുകയാണ് ആ മനുഷ്യൻ.ഇത്രയും പരാക്രമങ്ങൾ കാണിച്ചിട്ടും താൻ ശപിക്കേണ്ടതിനു പകരം അയാളെന്തിനാണ് ശപിച്ചതെന്നാണ് ബേബി ആലോചിക്കുന്നത്. തന്നെ അനാഥയാക്കി ചേച്ചിയുടെ കൂടെ പൊറുക്കുന്ന കലാനായകത്തെ ശപിക്കാൻ വെണ്ണിലയും തയ്യാറാവുന്നില്ല.
മകളുടെ കല്യാണമുറപ്പിക്കാൻ പോയന്നു രാത്രി അന്യ സ്ത്രീയുടെ കൂടെ പൊള്ളലേറ്റ് മരിച്ച ഭർത്താവ് നൽകിയ അപമാനം അനിരുദ്ധൻ്റെ അമ്മയ്ക്ക് താങ്ങാനാവുന്നില്ല. എങ്കിലും ആ സ്ത്രീ ഓർക്കുന്നത് താനാണ് കൂടെ കിടന്നിരുന്നതെങ്കിൽ ആ സിഗരറ്റ് കെടുത്തേനെ എന്നാണ്. മാതൃകാ ഭർത്താവും അച്ഛനുമായ മനുഷ്യന് ഒരിക്കലും ആ ബന്ധം ഭാര്യയോട് വെളിപ്പെടുത്താൻ തോന്നിയില്ല. ഹന്നയുടെ വല്യമ്മയും ഭർത്താവിൻ്റെ മരണശേഷം അയാളുടെ അവിഹിതത്തെക്കുറിച്ചറിഞ്ഞ് അപമാനിതയാവുന്നുണ്ട്.
മത നിയമങ്ങൾ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയാണെന്ന് മരിയ നളിനി, രോഷ്നാര, മുംതാസ് എന്നീ സ്ത്രീകളുടെ അനുഭവങ്ങളിലൂടെ വെളിവാകുന്നുണ്ട്. കുറ്റം ചെയ്ത പുരോഹിതൻ കാളക്കുട്ടിയെ പാപബലിയായി കർത്താവിന് നൽകിയാൽ മതി. എന്നാൽ കന്യാസ്ത്രീകൾ ചെയ്യുന്ന പാപം പൊറുതിയില്ലാത്തതാണ് എന്നാണ് ക്രിസ്തുമതം പറയുന്നത്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ച രോഷ്നാരക്ക് വായിക്കാൻ മതഗ്രന്ഥങ്ങൾ മാത്രമാണ് കൂട്ടിനുള്ളത്.മുംതാസ് പറയുന്നുണ്ട്.പണവും തീവ്രമായ മതബോധവും ഒന്നിച്ചു വന്നാൽ ഞങ്ങൾ പെണ്ണുങ്ങളുടെ കാര്യം ഇടിവെട്ടിയവനെ പാമ്പു കടിച്ച മാതിരി കഷ്ടമാണ്. അങ്ങനത്തെ ആളുകളിപ്പോൾ കഷ്ടകാലത്തിന് കൂടി വരികയാണ്.
ഉമാ നാരായണി പറയുന്നതുപോലെയാണ് ഭൂരിഭാഗം സ്ത്രീകളുടേയും ജീവിതം. ഞാൻ വലുതാവുന്നതു വരെ എനിക്ക് പോകാനായി ഒരു സ്പേസ് സ്റ്റേഷൻ ആകാശത്ത്ചുറ്റിത്തിരിയണമെന്ന് എല്ലാ പെൺകുട്ടികളും പ്രാർഥിക്കും.പക്ഷെ ഒരു ട്രെയിനിൽ കയറാനുള്ള ഭാഗ്യം പോലും പലർക്കും കിട്ടാറില്ല. ഹന്നയുടെ വല്യമ്മച്ചിയെപ്പോലെ എന്നെങ്കിലും തൻ്റെ ഭർത്താവ് വയനാട്ടിലേക്ക് കൊണ്ടു പോകുമെന്ന സ്വപ്നവും കണ്ട് ജീവിതം കഴിക്കുന്നു. ചരിത്രത്തിലെ സഞ്ചാരികളാരും ഭാര്യമാരെ കൊണ്ടു പോയിരുന്നില്ല. ആരുടെയെങ്കിലും മുന്തിരിത്തോട്ടങ്ങളുടെ കാവൽക്കാരായി മാത്രം ജീവിതം തീർക്കാതെ സ്വന്തം മുന്തിരിത്തോട്ടം സംരക്ഷിക്കണമെന്ന ആഹ്വാനമാണ് മുദ്രിത നൽകുന്നത്.പെണ്ണുങ്ങള് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ആണങ്ങള് കൂടെയുള്ള പടമാണ് നല്ലതെന്ന് പറയുന്ന പുതു തലമുറയിലെ നിമിഷയെപ്പോലെ,പകൽ മുഴുവൻ കരയിപ്പിച്ച് രാത്രിയിൽ നീയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറയുന്ന കാമുകന്മാരെ കാത്തിരിക്കാതെ യാത്രകൾ തുടങ്ങേണ്ട സമയമായെന്നും അല്ലെങ്കിൽ ഇരിക്കുന്നിടത്തു തന്നെയിരുന്ന് ജീവിതം തീർന്നു പോകുമെന്നും ‘ ഇതിലെ ഓരോ കഥാപാത്രവും ഓർമിപ്പിക്കുന്നു. വായിക്കാനാരംഭിച്ചാൽ പുസ്തകം താഴെ വയ്ക്കാൻ തോന്നിക്കാത്തതും ,വായിച്ചു കഴിഞ്ഞാൽ ആദ്യ പേജുകൾ വീണ്ടും മറിച്ചു നോക്കാൻ പ്രേരിപ്പിക്കുന്നതും വായിച്ചു കഴിഞ്ഞാൽ കഥയും കഥാപാത്രങ്ങളും ദിവസങ്ങളോളം വിടാതെ പിൻതുടരുന്നതുമായ കൃതിയാണ് മികച്ചതെങ്കിൽ മുദ്രിതയും ആ രീതിയിൽ വിലയിരുത്തപ്പെടും.(വൈദ്യശാസ്ത്രപരമായ ഒരു തെറ്റുണ്ട്. ഇൻസുലിൻ കുത്തിവയ്ക്കുന്നത് ഞരമ്പിലേക്കല്ല. തൊലിപ്പുറത്താണ്)

മുദ്രിത മനോഹരവും ഒട്ടും മുഷിച്ചിലുണ്ടാക്കാത്ത ഭാഷയിൽ എഴുതിയ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നോവലാണ്. ഓരോ അധ്യായവും ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഏടുകളാണ്,