ഇര പിടിക്കുന്നതിന്റെ മനഃശാസ്ത്രം
എന്ത് നിറഞ്ഞ ചിരിയായിരുന്നു
നിശബ്ദത പോലും വാചാലമായി
അതിഭീകരമായ സൗഹൃദത്തിന്റെ തുടക്കം
ചിറകടിക്കുന്ന ഓർമ്മകൾ പുഴുവരിച്ചഴുകാൻ
ഒരു പാറ്റചിറകനങ്ങുന്ന സമയം വേണ്ടി വന്നില്ല
പറയുന്നത് മുഴുവൻ പ്രണയത്തെ പറ്റിയാണ്,
അല്ല ‘സ്നേഹത്തെക്കുറിച്ച് ‘
സ്നേഹം ആരുടെയൊക്കെയോ ഇഷ്ടങ്ങൾക്കും തെറികൾക്കും മുന്നിൽ വീർപ്പുമുട്ടി വിയർത്ത് ചിരിക്കുന്നതിനെ പൊതുവിൽ അവർ സ്നേഹം എന്ന് വിളിച്ചു.
നീളമുള്ള കൈകൾ ആവശ്യനുസരണം നീണ്ടു കൊളുത്തുകളാവുന്നതിന്റെ ഭംഗി വേറെയാണ്
അതെ, ഞാനാകുന്ന ജലാശയത്തിന്റെ ജീവനും
അനക്കവും കൊളുത്തിവലിച്ചത്
പിടഞ്ഞു ചാകാറാകുമ്പോഴും നോട്ടത്തിന്റെ എണ്ണയൊഴിച്ചു പൊരിച്ചത്
പൊള്ളി തൊലി വിടർന്ന് ചുണ്ടോടടുത്തപ്പോൾ ഉളുമ്പുമണത്തിന്റെ പരാതി
ചോര പൊടിയുന്ന വായിൽ വെള്ളം
ചോദിച്ചപ്പോൾ തിളച്ചു മറിയുന്ന
കുറേ ചേഷ്ടകളുടെ തടവൽ
എല്ലാം ഒരു ഇരുണ്ട തടവറ പോലെ
ഏതോ വീഴ്ചയിൽ കരിവാളിച്ചു ചീർത്ത തടിപ്പ് പോലെ
വിരിഞ്ഞു നിന്ന തഴപ്പുള്ള പച്ചപ്പിന്റെ
മുകളിൽ പാറി നടന്നപ്പോൾ പതഞ്ഞുറഞ്ഞു ചീറി നിൽക്കുന്ന
പലതും കണ്ടില്ല
ഒരു നിമിഷത്തെ പിടയൽ തന്നെ ധാരാളം
മരിച്ചു മരവിച്ചു നാറിയാലും പിടുത്തതിന്റ കട്ടി കൂടി കൂടി തന്നെ
അവസാനം കറുത്ത പൊട്ട് പോലെ, ശ്വാസം മുട്ടി മരിച്ച പോലെ ഇരപിടിയന്റെ കൈയിൽ അങ്ങനെ മുറുക്കങ്ങളുടെ മുറിവുകളോർത്തു
മുറിവുകളുടെ ഭംഗിയോർത്ത്, വിധി പഴിച്
പക്ഷേ ബുദ്ധിമുട്ടാണ്, പഴയ പ്രഹരങ്ങളുടെ മുറിവുകളുടെ ചരിത്രവും കഥയും പെറ്റുകൂട്ടിയുള്ള കിടപ്പ്
മരിച്ചിട്ടില്ല
ആ കറുത്ത പൊട്ടിന്റെ ഞരമ്പുകൾ ഇരപിടിയന്റെ സിരകളിലേക്ക് ചലിച്ചുകൊണ്ടിരുന്നു
എല്ലാ ചരിത്രങ്ങളും മടിച്ചു നിന്നിടത്ത്
പുതിയ കറുത്ത മഷി പുരണ്ടുതുടങ്ങി
ഇരപിടിക്കുന്നവന്റെ വംശം മുഴുവൻ
കറുത്ത്, കാളകൂടം പോലെ മുറുമുറുത്തുകൊണ്ടിരുന്നു
ഒറ്റ ശ്വാസത്തിന്റെ വ്യത്യാസത്തിൽ അവന്റെ തന്നെ കഴുത്തിൽ
ഒരു പിടുത്തം
മരിച്ചു
അതെ മരിച്ചു മരവിച്ചവരുടെ പിടുത്തം,
നീതി ചത്തു തൂങ്ങിയിടത്തെ പിടുത്തം
ഇനി ആരും ചാവാതിരിക്കാനുള്ള പിടുത്തം…..
