യുദ്ധകാല അടുപ്പ് വിശേഷങ്ങൾ
അടുപ്പെരിയുന്നുണ്ട്, കണ്ണിലും നെഞ്ചിലും
തട്ടി തൂവിയ സ്വപ്നങ്ങളുടെ നുരഞ്ഞു പുളിച്ച ഗന്ധം അടുക്കളയിലുണ്ട്
പുറത്ത് എരിഞ്ഞു വീഴുന്ന ചാരത്തിന്റെ പൊടിയും, പാടുകളും
മുൻപിൽ ചിരിച്ചു നിൽക്കാറുള്ള ആകാശം കഴുത്തറുത്തിട്ട പോലെ ചുവന്നുരുകി ഒലിക്കുന്നു
കണ്ണിൽ നിന്ന് വീഴുന്ന ദ്രാവകത്തിന്
ദിവസങ്ങളോളം കരഞ്ഞു പീള കെട്ടിയ കണ്ണിന്റെ ചൂടുണ്ടായിരുന്നു
ഒരു മിന്നായം പോലെ,അതെ ഒരു നേരിയ മിന്നൽ മാത്രം
വെടിയൊച്ചകളും, പുകയും തീയും
വിയർപ്പും ഭയവും എല്ലാം കണ്ണിലൂടെ ഇത്രമേൽ കാണാനാകുമോ?
പറ്റും, തടിച്ചു ചുവന്ന ഞരമ്പുകളിൽ വെടിയൊച്ചകളുടെ തരിപ്പ് കാണാം
പുകയും തീയും കണ്ണിനറ്റത്തെ
ചാരം പറ്റിയ കൺപീലിയോട് ചേർന്നൊട്ടി മരിച്ചുകിടക്കുന്നു.
അടുപ്പെരിയുന്ന ചൂടിൽ ഉരുകിയ മഞ്ഞും, അതിനോട് ചേർന്ന് എന്നേക്കുമായി മയങ്ങിയ അനുജനും
നീണ്ട നിശാഗീതങ്ങളും പഴയ കടങ്കഥകളും വിറങ്ങലിച്ചു നിൽക്കുന്നു,
കഥ പറഞ്ഞിരുന്ന വൃദ്ധ പൊടിപിടിച്ച പുസ്തകം പോലെ അങ്ങനെ….
അടുത്ത വീട്ടുകാരി, അവർ നീണ്ട നിലവിളികളെ പാകപ്പെടുത്തുന്ന തിരക്കിലാണ്.
മൂന്ന് കുഞ്ഞുങ്ങൾ അവരുടെ മാറോടു ചേർന്നു തന്നെ അഴുകി തുടങ്ങി
അവരുടെ ജീവനും വറ്റിതുടങ്ങി
മരിച്ചവരെ തിരഞ്ഞു പിടിച്ചു കൊല്ലാൻ ആരെങ്കിലും വന്നാൽ?
അയാളെ തൃപ്തിപ്പെടുത്തണം!
പിന്നെ അതിനപ്പുറം? അങ്ങനെയൊ ന്നില്ല
കാരണം അപ്പുറങ്ങളെല്ലാം ആരുടെയൊക്കെയോ ആയി തീറെഴുതിക്കഴിഞ്ഞു
അപ്പുറങ്ങളെല്ലാം മരിച്ചവർ കുടിയേറിപ്പാർതിരിക്കുന്നു, അപ്പുറം എന്നൊന്നില്ല
മരിച്ചവർ സർവ്വസ്വാതന്ത്രത്തോടെ യുദ്ധത്തെപറ്റി പറയുന്നു
വായുണ്ടെങ്കിൽ ഇപ്പോൾ വിശപ്പില്ല
കണ്ണുണ്ടെങ്കിൽ ഇപ്പോൾ കാണാനില്ല
മനസ്സ്, അങ്ങനെയൊന്നിനെപറ്റി ചിന്തിക്കുന്നില്ല
അത് ജീവിച്ചിരുന്നപ്പോഴേ മരിച്ചിരുന്നു
സ്വർഗ്ഗവും നരകവും അന്വേഷിക്കാൻ തീരെ സമയമില്ലാത്തതിനാൽ
ഇരിപ്പാണ്, ഒറ്റ ഇരിപ്പ്
ആണും പെണ്ണും…..
കറുപ്പും വെളുപ്പും…
അങ്ങനെ അങ്ങനെ
ഇനി ഞാൻ, ഞാൻ മാത്രം
നിറമില്ല, മണമില്ല, ആണല്ല,പെണ്ണല്ല
കൂട്ടില്ല,കൂടില്ല, ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല
കണ്ണുണ്ട്, കാഴ്ച്ചയുണ്ട്
യുദ്ധം അവസാനിക്കുന്നിടത്ത് എന്റെ കണ്ണും അടയും…
കാഴ്ചയും, കുറേ ‘പാടുകളും’