പലപ്പോഴും മണ്ണിന്റെ മണമുള്ള കഥകൾ മനസ്സ് നിറയ്ക്കുന്നതായി തോന്നിയിട്ടുണ്ട് സാറാജോസെഫിന്റെ ആതി, ആലാഹയുടെ പെൺമക്കൾ, ആളോഹരി ആനന്ദം പിന്നെ പെരുമാൾ മുരുകന്റെ കീഴാളൻ എല്ലാം അത്തരത്തിൽ മനസ്സിൽ പതിഞ്ഞ വായനകളാണ്.

കുറച്ചു കാലത്തിനുശേഷം അത്തരത്തിൽ വായിക്കാൻ സാധിച്ച മികച്ച ഒരു നോവലാണ് ശ്രീ എസ് ഗിരീഷ്കുമാർ എഴുതിയ “തോട്ടിച്ചമരി”.

മൂന്നു കുന്നുകളുടെയും അവിടം ജീവിതം കണ്ടെത്തിയ മനുഷ്യരുടെയും കഥകളുടെ ആകെത്തുകയാണ് തോട്ടിച്ചമരി എന്ന് ഒറ്റ വരിയിൽ പറഞ്ഞൊതുക്കാം. പറയരുകുന്ന്, ഉമിക്കുന്ന്, വള്ളോരുകുന്ന് എന്നിങ്ങനെയാണ് ആ മൂന്ന് കുന്നുകളുടെ പേരുകൾ.
നോവലിന്റെ തലക്കെട്ടിൽ സൂചിപ്പിക്കുന്ന തോട്ടിച്ചമരിയാണ് നമ്മുടെ കേന്ദ്ര കഥാപാത്രം. മരിച്ചു പ്രേതമായി മണ്ണോട് ചേർന്ന എസ്തപ്പാന്റെ പ്രേതമാണ് തോട്ടിച്ചമരി. തോട്ടിച്ചമരിയാണ് കഥ പറഞ്ഞുതുടങ്ങുന്നത്. വഴിയേ കഥയുടെ നൂൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്ന കണക്കിന് സഞ്ചരിക്കുന്നു.
ഒരു ദേശത്തിന്റെയോ കഥാപാത്രത്തിന്റെയോ പേരിൽ ഒരു നോവലിന്റെ വായന നമ്മൾ ഓർത്തെടുക്കാണെമെങ്കിൽ ആ വായന അത്രയും ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവണം. അത്തരത്തിൽ മുണ്ടൂഴി എന്ന കുന്നിൻ പ്രദേശത്തെയും അവിടുത്തെ ജീവിതങ്ങളെയും വായനക്കാരനിൽ എത്തിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. തോട്ടിച്ചമരിയിൽ നിന്ന് തന്നെ പറഞ്ഞു തുടങ്ങാം.

ജീവന്റെ ഓരോ അണുകൊണ്ടും മമ്മികുട്ടിയെ പ്രണയിച്ച വ്യക്തിയാണ് എസ്തപ്പാൻ. ജീവിച്ചിരിക്കുമ്പോൾ ഒന്നാവാൻ സാധിക്കാതെ പോയിട്ടും മരണശേഷം അവർക്കുവേണ്ടി കാത്തിരിക്കുന്ന, അവളെ മാത്രം പ്രണയിക്കുന്ന ചുരുക്കം ചില കാമുകന്മാരിൽ ഒരാളാണ് അയാൾ.
മരണശേഷം ഒരുനാൾ അപ്രതീക്ഷിതമായി എസ്തപ്പാന്റെ പ്രേതം പറയരുകുന്നിൽ നിന്നും കുട്ടനാട്ടിലെ അറുപത്തിനാല് കരികളിലൊന്നിലേക്ക് മാറ്റപ്പെടുന്നു. മണ്ണിനടിയിൽ കിടന്ന പ്രേതത്തിന് കൂട്ടായി പൊട്ടരച്ഛൻ എന്ന മറ്റൊരു പ്രേതവും.
തോട്ടിച്ചമരിയിൽ നിന്നാരംഭിക്കുന്ന നോവൽ പതുക്കെ മാമികുട്ടി, പീറ്ററപ്പാൻ ജോറൂട്ടി, ചാക്കോ മാപ്പിള, മാത്തനപ്പാൻ, കുമാരൻ, രാമൻ, ചന്ദ്രബാബു, പൊട്ടരച്ചൻ, യോഹന്നാൻ, എസ്തപ്പാൻ, കുഞ്ഞച്ചൻ, ഓനാമ്മ, തുടങ്ങി ഒട്ടനേകം കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഓരോ മനുഷ്യരും ഓരോ കഥകൾ ആണെന്നുള്ളതാണ് നോവലിന്റെ പ്രധാന ആകർഷണം. പൊടിപ്പും തൊങ്ങലുകളുമായി ആ മനുഷ്യരുടെ കഥകളാണ് എഴുത്തുകാരൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
സാങ്കൽപ്പിക കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും അവരിൽ ചിലരെ എങ്കിലും നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ പരിചയം കാണാൻ സാധ്യത വളരെയേറെയാണ്. മണ്ണ് നഷ്ടമാവുമ്പോൾ മനുഷ്യനുണ്ടാവുന്ന ആതികളും വേദനകളും അതിന്റെ പരിണിത ഫലങ്ങളും അത്രയും വ്യക്തമായി നോവൽ വരച്ചുകാട്ടുന്നുണ്ട്.
പരിസ്ഥിതിക പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു നോവൽ കൂടിയാണ് തോട്ടിച്ചമരി. കുന്നിടിക്കലും, മണ്ണിട്ട് നികത്തലും അതിന്റെയെല്ലാം ദുരിതഫലങ്ങളും നോവലിൽ വ്യക്തമാണ്. അത്തരത്തിൽ തോട്ടിച്ചമരി ഒന്നിലധികം വായയ്ക്ക് സാധ്യത തുറന്നു തരുന്നുണ്ട്.
മണ്ണിലുള്ള ഓരോ ജീവനും, മണ്ണുതന്നെയും മണ്ണുകോരുന്ന യന്ത്രവും തോട്ടിച്ചമരിയിൽ കഥാപാത്രങ്ങളാണ്. വായനയ്ക്കുശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടനേകം കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും തോട്ടിച്ചമരി അവശേഷിപ്പിക്കുന്നുണ്ട്. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധത്തെ കുറവരും പറയരും തമ്മിലുള്ള യുദ്ധമായി കാണുകയും മഹാഭാരതത്തിൽ തുടങ്ങി വേദപുസ്തകത്തിൽ കഥപറഞ്ഞവസാനിപ്പിക്കുന്ന തങ്കപ്പൊടി, മച്ചാൻ സാബു, ഇഞ്ചികുഞ്ഞപ്പൻ, പൂക്കുറ്റി ഷാജി തുടങ്ങിയവർ കാണുന്ന സ്വപ്‌നങ്ങൾ, പാലുകുഞ്ഞച്ഛന്റെ ആടുജീവിതം, വായനശാല, ആർട്സ് ക്ലബ്ബ്, പള്ളിക്കൂടം, തുടങ്ങി കുറേയേറെയുണ്ട് മനസ്സിൽ…
തീർച്ചയായും വായിക്കപ്പെടേണ്ട ഒരു നോവൽ തന്നെയാണ് തോട്ടിച്ചമരി. ആരെയും വായനയോട് ചേർത്തുപിടിക്കുന്ന തരത്തിൽ അത്രയും ഭംഗിയായാണ് തോട്ടിച്ചമരി അവതരിപ്പിച്ചിട്ടുള്ളത്.
