ഭാഷാപണ്ഡിതൻ, ചിന്തകൻ, വാഗ്മി, നിരൂപകൻ, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു ജോസഫ് മുണ്ടശ്ശേരി. ‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയും’ കൊണ്ട് സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെ കാവലാളായി മാറിയ അപൂർവ്വ വ്യക്തിത്വം.
1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദേശിച്ച് ഇദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. അന്ന് കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ.
തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു.
അച്ഛൻ: കുഞ്ഞുവറീത്.
അമ്മ: ഇളച്ചി.
കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം
ഊർജ്ജതന്ത്രത്തിൽ ബിരുദവും സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, തിരുവിതാംകൂർ സർവകലാശാല, മദ്രാസ് സർവ്വകലാശാല എന്നിവയിൽ സെനറ്റ് അംഗമായും മദ്രാസ് ഗവർണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി മഹാരാജാവിൽ നിന്ന് സാഹിത്യനിപുണൻ എന്ന ബിരുദം നേടിയ ആദ്യ ക്രിസ്ത്യാനി മുണ്ടശ്ശേരിയായിരുന്നു. മലയാള വിമർശന സാഹിത്യത്തെ ചൈതന്യവത്താക്കിയ അദ്ദേഹം കാളിദാസന്റെ മേഘസന്ദേശത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും
വിപ്ളവത്തിന്റെ ശുക്രനക്ഷത്രമെന്ന് കുമാരനാശാനെ അടയാളപ്പെടുത്തിയ ആശാൻ പഠനങ്ങളിലൂടെയും ഏറെ പെരുമ നേടി.
സാംസ്കാരിക സ്വാതന്ത്ര്യം അടിയറ വയ്ക്കാൻ തയാറാകാത്തതിനെ തുടർന്നാണ് അധ്യാപകവൃത്തിയിൽ നിന്നു രാജിവച്ചു രാഷ്ട്രീയത്തിൽ സജീവമായത്.
കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ്. കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന് 1948ൽ നിയമസഭാംഗമായി. 1954-ൽ
ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാംഗവുമായി.
1957-ൽ മണലൂരിൽ നിന്നു കേരള നിയമസഭയിലെത്തി. ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി. 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂർ സർവ്വകലാശാലയെ കേരള സർവ്വകലാശാലയായി പുനർനാമകരണം ചെയ്തു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലത്തെ ടി.കെ.എം. എൻജിനീയറിങ്ങ് കോളേജ് എന്നിവയുടെ സ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചു. ആദ്യ വൈസ്ചാൻസലറുമായി.
1957 മുതൽ 1965 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവുമായിരുന്നു. കേരള സാഹിത്യ അക്കാദമി ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനും കേരള സംഗീത നാടക അക്കാദമിക്ക് തൃശ്ശൂരിൽ ആസ്ഥാനമൊരുക്കിയതിനും പിന്നിൽ മുണ്ടശ്ശേരിയുടെ നിരന്തര പരിശ്രമമുണ്ട്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പേരിനെ പോഷിപ്പിച്ച് ലളിതകലാഅക്കാദമിയുടെ ആസ്ഥാനവും കാലക്രമത്തിൽ തൃശ്ശൂരിന് ലഭിച്ചപ്പോൾ അതിലെ സംതൃപ്തിയും അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകളിൽ കാണാം.
1928ൽ “ചിന്താമാധുരി “എന്ന കവിതാ സമാഹാരത്തിൽ തുടങ്ങിയ സാഹിത്യസപര്യ എഴുപതു കളിൽ “കൊഴിഞ്ഞ ഇലകൾ “എന്ന പ്രഖ്യാതമായ ആത്മകഥയിൽ എത്തുമ്പോഴേക്കും അമ്പതോളം പ്രൗഢ ഗ്രന്ഥങ്ങൾ മുണ്ടശ്ശേരി കൈരളിക്ക് സമർപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും പത്രാധിപരായിരുന്നു.
1973 ഇൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ സോവിയറ്റ്‌ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.
1977 ഒക്ടോബർ 25-നു അന്തരിച്ചു.
ഭാര്യ: കത്രീന
കൃതികൾ
🟠
നോവൽ
പ്രൊഫസർ
കൊന്തയിൽനിന്നു കുരിശിലേക്ക് പാറപ്പുറത്തു വിതച്ച വിത്ത്
സാഹിത്യ വിമർശനം
കാവ്യപീഠിക
മാനദണ്ഡം
മാറ്റൊലി
മനുഷ്യകഥാനുഗായികൾ വായനശാലയിൽ (മൂന്നു വാല്യങ്ങൾ)
രാജരാജന്റെ മാറ്റൊലി
നാടകാന്തം കവിത്വം
കരിന്തിരി
കുമാരനാശാന്റെ കവിത – ഒരു പഠനം
വള്ളത്തോളിന്റെ കവിത – ഒരു പഠനം
രൂപഭദ്രത
അന്തരീക്ഷം
പ്രയാണം
പാശ്ചാത്യസാഹിത്യ സമീക്ഷ
ചെറുകഥകൾ
സമ്മാനം
കടാക്ഷം
ഇല്ലാപ്പോലീസ്
യാത്രാവിവരണങ്ങൾ
ഒറ്റനോട്ടത്തിൽ,
ചൈന മുന്നോട്ട്
ആത്മകഥ
കൊഴിഞ്ഞ ഇലകൾ (ഭാഗം 1, 2)
🟠
Prepared by:
◼️Kathaprasangam fb Page◼️
📱9400586501📱