പറയൂര്ന്ന് പുറപ്പെട്ട തടികേറ്റിയ ലോറി ചുരമിറങ്ങുമ്പോൾ കാക്കൻപാറ വളവീന്ന് ഒന്ന് പിടി വിട്ടു. ബാവുക്കൻ ഒന്ന് കണ്ണടച്ചു പോയതാണ്. നല്ല വാറ്റ്.കാട്ടിയും കപ്പയും, തൊട്ടു നക്കാനായി പോത്തിറച്ചി ഉണക്കിച്ചതച്ച അച്ചാറും കൊടലു നോക്കാതെ വാരിവലിച്ചകത്താക്കിയതിൻ്റെ പെരുക്കം. വണ്ടി ചെന്ന് ഏതോ കരണ്ടുതൂണിനിടിച്ചു നിന്നു.ചുരം റോഡിലെ മൊത്തം ലൈറ്റ് പോയി. കൊറച്ച് നേരം ലോറീടെ ഹെഡ് ലൈറ്റ് മിന്നിക്കൊണ്ടിരുന്നു. പിന്നേ അതും കെട്ടു. അപ്പോഴേക്കും ബാവുക്കൻ്റെ ബോധോം പോയിരുന്നു. സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞു പോയ അയാളുടെ നെറ്റിയിൽ നിന്നും ചോരയൊഴുകാനും തുടങ്ങി.പാതിരാത്രി കഴിഞ്ഞിരുന്നു.കാലൻകോഴി ഉറക്കെ ചിറകടിച്ചു. മണ്ണട്ടകളുടെ കരച്ചിലിനൊപ്പം അടുത്തെവിടെയോ നിന്നുള്ള വെള്ളച്ചാട്ടത്തിൻ്റെ ഒച്ചയും. കണ്ണീക്കുത്തുന്ന ഇരുട്ടിലേക്ക് പിന്നേയും പിന്നേയും കോട അടിച്ചു കേറിക്കൊണ്ടിരുന്നു.
ഡ്രൈവർ സീറ്റിൽ ബാവുക്കൻ കുറച്ചു നേരം കൂടി അതേ ഇരിപ്പു തുടർന്നിട്ടുണ്ടാവും.ബോധം വരുമ്പോ സീറ്റിനും സ്റ്റിയറിംഗിനുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അയാൾ. ബ്രെയ്ക്കിൽ കാലമർന്നു തന്നെ കിടന്നിരുന്നു. കാലൊന്നിളക്കിയപ്പോൾ വണ്ടിയൊന്നനങ്ങി നിന്നു. ഇടതു കൈ നീട്ടി ബാവുക്കൻ സീറ്റിൽ തപ്പി നോക്കി. ചെക്കനെവിടെ… എടാ ശശിയേ… ശശിയേയെന്ന് ആവുന്നത്ര ഒച്ചയിൽ ബാവുക്കൻ വിളിച്ചു നോക്കി. ശശി വിളികേട്ടില്ല. പെട്ടെന്ന് കീശയിൽ കിടന്ന ഫോണെടുത്ത് ബാവുക്കൻ അതിൻ്റെ ടോർച്ച് തെളിച്ചു. ക്ലീനറുടെ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. ആ വശത്തെ വണ്ടിയുടെ ഡോർ തുറന്നു തൂങ്ങി കിടന്നിരുന്നു. ഒരു പക്ഷേ അവൻ അതിലൂടെ ഇറങ്ങിയിട്ടുണ്ടാവും. അഥവാ തെറിച്ചു പോയതാവുമോ.ലോറിയുടെ ചില്ലുകൾ തകർന്നത് വീഴാൻ പാകത്തിൽ മുന്നിൽ തൂങ്ങി നിൽക്കുകയാണ്. ബാവുക്കൻ എന്തി വലിഞ്ഞ് അതിൽ തൊട്ടപ്പോ ചില്ലുകൾ ഇടിഞ്ഞു പൊളിഞ്ഞു വീണു.പുറത്ത് കനത്തിൽ മഞ്ഞു വീണ് കാഴ്ചകൾ മാഞ്ഞു പോയിരുന്നു.
വയറോടമർന്നു കിടക്കുന്ന സ്റ്റിയറിംഗിൽ നിന്നും ഉടലിനെ വേർപ്പെടുത്താനായി ബാവുക്കൻ ഒന്നിളകി. അപ്പോൾ തടി ലോറിയും ഇളകി. ലോറി ഏതോ അപകട മുനമ്പിലാണ് നിൽക്കുന്നതെന്ന് പെട്ടെന്ന് അയാൾക്ക് ബോധ്യം വന്നു.അനങ്ങിയാൽ ചിലപ്പോൾ തടിയും ലോറിയും താനും കൊല്ലിയിലേക്ക് വീണ് ചിതറിയതു തന്നെ. അതോർത്തപ്പോൾ ഒരു നിമിഷം ബാവുക്കൻ്റെ നെറ്റി ചുളിഞ്ഞു.തലവേദനിച്ചു. നെറ്റിയിൽ തുളഞ്ഞു കയറിയ എന്തൊ ഒന്ന് വലിച്ചെടുത്ത് കളഞ്ഞപ്പോൾ ചോര മുഖത്താകമാനം പരന്നു. മുഷിഞ്ഞ തോർത്ത് തപ്പിയെടുത്ത് ബാവുക്കൻ മുഖം തുടച്ചു.പിന്നെയത് നെറ്റിയിലെ മുറിവിൽ വരിഞ്ഞുമുറുക്കി ഒരു കെട്ടിട്ടു.
കോടയ്ക്കു മേൽ ഒരു നിലാവ് വീണു. മങ്ങിയ കാഴ്ച്ചയിൽ റോഡ് തെളിയാൻ തുടങ്ങി.മല പോലെ എന്തോ ഒന്ന് ചുരത്തിൽ നിന്നും ഉയർന്നു വന്നു. ആദ്യം ഒന്ന് പിന്നാലെ മറ്റൊന്ന് അതിനു പിന്നാലെ വേറെയും. ആനക്കൂട്ടം റോഡ് മുറിച്ചുകടക്കാൻ നേരമെടുത്തു. വണ്ടിയുടെ ലൈറ്റണഞ്ഞു പോയത് ഭാഗ്യമായി. അല്ലെങ്കിൽ അവറ്റകളെങ്ങാനും വന്ന് പക തീർത്തിരുന്നെങ്കിൽ.
എടാ ശശിയേ…
ബാവുക്കൽ വേദനയിൽ പുളഞ്ഞ് നീട്ടി വിളിച്ചു.
ശശി ഒരു ഞരക്കം പോലും കേൾപ്പിച്ചില്ല. വയറമർന്ന് മൂത്രമൊഴിക്കാൻ മുട്ടി ബാവുക്കൻ ഇരുന്നിടത്തു നിന്നു തന്നെ അത് സാധിച്ചു.ഡാഷ് ബോക്സിൽ കൈയെത്തിച്ച് ബാക്കിയായ ക്വാർട്ടറിൻ്റെ കുപ്പിയെടുത്ത് മൂടി കടിച്ചു തെറിപ്പിച്ച് ബാവുക്കൻ അത് വായയിൽ കമഴ്ത്തി.
“എന്നാ തള്ളാ ആശാനേ … ചൊര മെറങ്ങാനൊള്ളതാണേന്ന് ഓർമ്മ വേണം.”
“ഫ നായിൻ്റെ മോനെ… നീയാണാ എന്നെ ചൊരത്തില് ഒലത്താൻ പഠിപ്പിക്ക്ന്നേ… വേണേല് വേഗം നക്കിയേച്ച് വണ്ടീല് കേറിയിരിക്കാൻ നോക്കടാ “
ശശി കുറേ നേരത്തേക്ക് ഒന്നും മിണ്ടീല്ല. തെറി കേട്ടാൽ അവനങ്ങനെയാ. അനങ്ങാപാറയായിരിക്കും. പിന്നെ പെട്ടെന്നെന്തെങ്കിലും തമാശ പറഞ്ഞോണ്ടായിരിക്കും ഞെട്ടിയുണരുക.
“ബാവുക്കണ്ണാ മൊയലുണ്ടോന്ന് നോക്കണേ… ” “കണ്ടെങ്കിലങ്ങ് തട്ടിയേക്കാടാ. നമ്മുക്കെടുത്ത് വണ്ടീലിടാം. നല്ല കുരുമുളകിട്ട് വരട്ടാം.”
“കഴിഞ്ഞത്തേപ്പോലെ വഴിയേ കണ്ട അക്കച്ചിക്കൊന്നും കൊടുത്തു പോയേക്കല്ലേ അണ്ണാ… “
“എടാ ശശിയേ… ഞാനവൾക്ക് മൊയലെറച്ചി കൊടുത്താ അവളെനിക്ക് അവള്ടെറച്ചി തരൂടാ…”
“ഓ… ” ശശി.മുഖം കോട്ടി.
” പിന്നേ അണ്ണാ… എനിക്കൊരു മൊയലിനെ വേണം. ജീവനോടെ. പോറ്റാനാ.അണ്ണന് മൊയലിനെ പിടിക്കാനറിയോ…”
“ഓ… എനിക്കതായിരുന്നില്ലേ പണി. വേണെങ്കില് കൊന്നു തരാം. ഒന്നല്ല ഒമ്പതെണ്ണത്തിനെ “
ബാവുക്കൻ ഇടതു കൈ നീട്ടി അവൻ്റെ തുടയിൽ പിടുത്തമിട്ടു. “ഒരു മുയൽ സ്നേഹി”
വേദനിച്ച് ശശി അയാളുടെ കൈ ബലത്തിൽ എടുത്തു മാറ്റി.
“നിങ്ങളിങ്ങനെ ഒണ്ടാക്കണ കാശു മുഴ്വോനും കണ്ട തള്ളച്ചികൾക്ക് കൊണ്ടോയി കൊടുക്കണതെന്തിനാണ്ണാ “
“എന്നാ നിൻ്റെ തള്ളയ്ക്ക് കൊടുക്കാടാ… അവരിപ്പഴും ചരക്ക് തന്ന്യാ…”
“അണ്ണാ… ” ശശി ഒരു താക്കീത്തെന്ന പോലെ അമർത്തി വിളിച്ചു. ” അമ്മേക്കുറിച്ച് മോശമായി പറയരുത്…”
“ഓ… “
ശശി വീണ്ടും അനങ്ങാപാറയായി. അല്പനേരത്തിനു ശേഷം വീണ്ടുമൊരു ചിരിയോടെ അവനുണർന്നു.
“അല്ലേ അണ്ണാ… കൈക്കൂലി മേടിച്ചിട്ട് പിടിയിലായ ആ പഞ്ചായത്ത് സെക്രട്ടറീടെ വീടുപണിക്കുള്ള മരം തന്നെയല്ലേ ഇത്. അയാളെ കേസീന്നൊക്കെ വിട്ടാ…”
“ഓ അവർക്കൊക്കെ ഊരിപ്പോരാനാണോ പണി.മാനം കെട്ടും പണമൊണ്ടാക്യാൽ പണം മാനമുണ്ടാക്കിക്കൊടുക്കുംന്ന് കേട്ടിട്ടില്ലേ…”
“നുമ്മക്കൊന്നും ആരും കൈക്കൂലി തരില്ലേ അണ്ണാ… “
“പിന്നെ തരാതേ… അതിനിത്തിരി പണി ചെയ്യണം. മരത്തടിക്കിടേല് നാലഞ്ച് കന്നാസ് തിരുകി വെക്കണം. സ്പിരിറ്റേ… അല്ലെങ്കില് ഒന്ന് രണ്ട് കെട്ട് കഞ്ചാവ്. പറഞ്ഞിടത്തെത്തിച്ചാൽ നല്ല കാശു കിട്ടും. പക്ഷേ ധൈര്യം വേണം. നിനക്കതിനുള്ള ധൈര്യമുണ്ടോടാ ശശീ”
“അത് വേണ്ടണ്ണാ… ധൈര്യമില്ലാഞ്ഞിട്ടൊന്ന്വല്ല. അത് വേണ്ടണ്ണാ… “
ശശിയേ… എടാ ശശിയേയെന്ന് ബാവുക്കൻ പിന്നേം മുക്കറയിട്ടു.തലയോടൊപ്പം വയറ്റിലും വേദന പെരുക്കാൻ തുടങ്ങി. വലിച്ചെറിഞ്ഞ ക്വാർട്ടറിൻ്റെ കുപ്പി എവിടെയോ ചെന്നു കൊണ്ടുടഞ്ഞു. സീറ്റിൽ ചായാനായി വെച്ച തലയിണ ഒരു വിധം പിടിച്ചു പറിച്ചെടുത്തപ്പോൾ വയറിന് ചെറിയ ആയാസം കിട്ടി. ബാവുക്കൻ ഇരുന്നിടത്തു നിന്നും ഇഞ്ചിഞ്ചായി നിരങ്ങി.
ഒന്നാം വളവിലെ ഇറക്കത്തിലാണ് ആരോ വണ്ടിക്ക് കൈ നീട്ടിയത്. കൈ നീട്ടിയവൻ ഒരു തീപ്പെട്ടിക്കോലുരച്ച് സ്വന്തം മുഖം കാണിച്ചു.”ചേട്ടായിയെ വണ്ടി സൈഡാക്കിക്കോ കാട്ടിയിറച്ചി പച്ചക്കുരുമുളകിട്ട് വരട്ടീതും പൈനാപ്പിള് വാറ്റീതും … ഒന്ന് പിടിപ്പിച്ചിട്ട് വിട്ടോ
സ്റ്റിയറിംഗിൻ്റേയും സീറ്റിൻ്റെയും ഇടയിൽ നിന്ന് ബാവുക്കൻ തൻ്റെ ഉടലിനെ വിടുവിച്ചു. അയാൾ റോഡിലേക്ക് ഊർന്നു പോയി.നിലത്ത് കാലു തൊട്ടപ്പോഴേക്കും ശരിക്കും അയാൾ ഇരുന്നു പോയി. വയറിലും തലയിലും ഒരേ സമയം വേദന കൊത്തിപ്പറിച്ചു.റോഡിൽ മലർന്നു കിടന്നു അയാൾ തലയുരുട്ടിക്കൊണ്ടിരുന്നു. എന്തോ ഓർത്തെന്നപോലെ പെട്ടെന്ന് ചാടിയെഴുന്നേറ്റു.ശശിയേ… ശശിയേ എന്നു വിളിച്ചു കൊണ്ടയാൾ ലോറിയെ വലംവെച്ചു. ലോറി ഒരു പാറയിൽ കയറി നിൽക്കുകയാണ്.ഒരു ചെറിയ തള്ളലിൽ അത് കൊല്ലിയിൽ വീണു ചിതറും… ശശിയേ … ബാവുക്കൻ ഉറക്കെ വിളിച്ചു കരഞ്ഞു. അവൻ തെറിച്ചു പോയേക്കാനിടയുള്ള താഴ്ച്ചയിലേക്ക് ബാവുക്കൻ മൊബൈൽ തെളിച്ചു. മരങ്ങളും വള്ളി പടർപ്പുകളും പുല്ലുകളും വളന്നു നിൽക്കുന്ന ചെരുവിലൂടെ അയാൾ ഊർന്നിറങ്ങി. അയാളുടെ കാലുകൾ എന്തിലോ തടഞ്ഞു നിന്നു. ബാവുക്കൻ പെട്ടെന്ന് ഫോണിലെ ടോർച്ചു തെളിച്ചു. തെളിഞ്ഞ ഉടനെ അത് അണഞ്ഞുപോവുകയും ചെയ്തു.ഇരുട്ട് ഒരു ചോദ്യചിഹ്നമായി ബാവുക്കൻ്റെ കണ്ണിൽ കുത്തി.
വേരിൽ അള്ളിപ്പിടിച്ചിരിക്കേ അയാൾ മുകളിലോട്ടു നോക്കി. നിലാവ് പരന്നിരിക്കുന്നു. വെളിച്ചത്തിൽ കുളിച്ച തടിലോറി തുലാസു പോലെ ആടുന്നു. നോക്കിക്കൊണ്ടിരിക്കേ, തടഞ്ഞു നിർത്തിയ കരണ്ടു തൂണിനെ തള്ളിമാറ്റി ലോറി മുന്നോട്ടുരുളുന്നു. പിറകിൽ ആനകളുടെ ഒരു ഘോഷയാത്ര.മാനും മയിലും കാട്ടുപോത്തും പിന്നാലെ.മരങ്ങൾ നിരനിരയായി മാർച്ച്പാസ്റ്റ്ലെന്നപോലെ കവാത്ത് നടത്തുന്നു. കാടാകമാനം ലോറിക്കു പിന്നാലെ ചുരമിറങ്ങുന്നു.
ബാവുക്കൻ അത്ഭുതമടക്കാനാവാതെ ആ കാഴ്ചകളിലേക്ക് തുറിച്ചു നോക്കി. മായക്കാഴ്ചകളിൽ ഭ്രമിച്ചു നിൽക്കേ ടോർച്ചു ലൈറ്റ് പോലെ രണ്ടു കണ്ണുകളപ്പോൾ അയാളിലേക്ക് തുളഞ്ഞു കയറി. അതൊരു മുയലായിരുന്നു. കൈയെത്തി പിടിക്കാവുന്ന അത്രയുമടുത്ത് ആ മുയൽ.ബാവുക്കൻ പതുക്കെ കൈ നീട്ടി. യാതൊരു ഭയവുമില്ലാതെ മുയൽ ചെവിയിളക്കി മുന്നോട്ടൊന്നു ചാടി. അതിനെ ജീവനോടെ പിടിക്കണം. ബാവുക്കൻ ഉള്ളിൽ പറഞ്ഞു. വരൂയെന്ന് മുയൽ അയാളെ വിളിക്കുന്നതായി തോന്നി. അപ്പോൾ പെട്ടെന്നൊരു കോടവന്ന് നിലാവിനെ മറച്ചു. ഒച്ചവെച്ച് കാറ്റു വീശാൻ തുടങ്ങി.കൺമുന്നിലപ്പോഴും കൈയെത്തും ദൂരത്ത് ആ മുയലുണ്ട്.മുയൽചാട്ടത്തിനു പിന്നാലെ ബാവുക്കൻ ചുരമിറങ്ങാൻ തുടങ്ങി.

” കപ്പയില്ലേ … ” ശശി ചോദിച്ചു.
“ഓ… അത് പിന്നെ ഇല്ലാതിരിക്കുവോടാ കൊച്ചനേ. എറങ്ങിക്കോ…”
ബാവുക്കൻ ഇച്ചിരിക്കൂടി മുന്നോട്ടെടുത്ത് വണ്ടി സൈഡ് ചേർത്തുനിർത്തി. ശശി മരക്കട്ട ടയറിനടിയിൽ തിരുകി തല ഉയർത്തുമ്പോഴേക്കും ബാവുക്കൻ കൈ നീട്ടിയവനൊപ്പം റോഡിൽ നിന്നും താഴോട്ടുള്ള ഊടുവഴിയിലേക്കിറങ്ങി കഴിഞ്ഞിരുന്നു. അവൻ പിന്നാലെ പാഞ്ഞു. കുറ്റിച്ചെടികളിലും നീളൻ പുല്ലുകളിലും പിടുത്തമിട്ട് അവൻ ഊർന്നിറങ്ങി. മുന്നിൽ ബാവുക്കൻ്റെ ഫോൺവെളിച്ചം ചൊടലക്കാളിയെപ്പോലെ പാഞ്ഞു. കള്ളുകുടിക്കാൻ എന്തൊരു ധൃതിയാണിയാൾക്ക് എന്ന് ശശി പിറുപിറുത്തു തീരുമ്മുമ്പേ വിളി വന്നു. ശശിയേ വേഗം വാടാ…
പെണ്ണുങ്ങളെ കാണുമ്പോഴും നല്ല ഭക്ഷണം കാണുമ്പോഴും ബാവുക്കണ്ണൻ്റെ കണ്ണുകൾ തെറിച്ചുന്തി നിൽക്കും. അയാൾ പല തവണ ഒച്ചയുണ്ടാക്കിക്കൊണ്ട് വെള്ളമിറക്കും.വട്ടംചുറ്റി മൂക്കു കൊണ്ട് മണം വലിച്ചു കേറ്റും.രണ്ടടിച്ചു കഴിഞ്ഞാ ഉടൻ നാണക്കാരനാവും. പിന്നെ താറാവു നടക്കുന്നതു പോലെയാവും നടത്തം. കുണുങ്ങി കുണുങ്ങി പാട്ടു തുടങ്ങും.’തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി നിൻ്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ ‘ എന്ന് കേട്ടു തുടങ്ങുമ്പോഴേക്കും ഓലമറയുടെ ഏതെങ്കിലും ഭാഗത്തുള്ള തുണി കർട്ടൻ ആരോ വലിച്ചു താഴ്ത്തും.പുറത്തിറങ്ങുമ്പോൾ ബാവുക്കൻ വലിയ ഗൗരവക്കാരനായി കഴിഞ്ഞിട്ടുണ്ടാവും. കളിയും ചിരിയും പാട്ടുമൊന്നുമില്ല. കത്തിച്ച ബീഡി കടിച്ചു പിടിച്ചു കൊണ്ട് ഒരു വിളിയാണ്.
“വാടാ…”
ശശി പിന്നാലെ ഓടി.
വണ്ടി രണ്ടാം വളവെടുക്കുമ്പോൾ ശശി ഒന്നു കൂടെ ഓർമ്മിപ്പിച്ചതാണ്. “അണ്ണാ വണ്ടി സൈഡാക്കിയിടുന്നോ. അണ്ണനിന്നിത്തിരി ഓവറാ…”
“പ്ഫ… തന്തക്കഴുവേറിടെ മോനേ ” ന്നും വിളിച്ചു കൊണ്ട് ഇടതുകാല് നീട്ടി ചെക്കനിട്ടൊരു തൊഴിയും മുട്ടൻ തെറിയും വീശി ഡാഷ് ബോക്സിൽ നിന്നും ഒരു കുപ്പിയെടുത്ത് മൂടികടിച്ചു തുറന്ന് തുപ്പി ഗള ഗള ഗളാന്ന് ഒച്ച കേൾപ്പിച്ച് ബാവുക്കൻ പിന്നേം കുടിച്ചു. വലിച്ചെറിഞ്ഞ കുപ്പി റോഡികിടന്ന് ഒച്ചവെച്ചു.
” എന്താടാ കഴ്വേറീടെ മോനെ നീ എന്നെക്കുറിച്ച് വിചാരിച്ച്ന്. ഞാനാരാന്നാ നീ കര്തിയിക്കണ്. ഈ കാടും ചൊരവും എനിക്കറിയാത്തതല്ല, പിന്നെ മുപ്പത് കൊല്ലായിൽ ഞാൻ പിടിക്കുന്ന വളയാ.ഞാൻ മനസ്സില് വിചാരിക്കുകയേ വേണ്ടൂ വണ്ടി തനിയേ ഓടും… കാണണോ… “
സ്റ്റിയറിംഗിൽ നിന്നും കയ്യെടുത്ത് ബാവുക്കൻ കൊലച്ചിരി ചിരിച്ചു. വണ്ടി ആടിയുലഞ്ഞ് മുന്നോട്ടു കുതിച്ചു.
“അണ്ണാ വണ്ടി നിർത്തുന്നുണ്ടോ… എനിക്കിവിടെ ഇറങ്ങണം”?
ബാവുക്കൻ ബ്രേയ്ക്കിൽ കാലമർത്തി.
“എടാ ശശിയേ… പേടിച്ചു പോയാടാ നീ… സാരമില്ലെടാ പേടിത്തൂറി. ഇത് അണ്ണൻ്റെയൊരു തമാശയല്ലേ. ഏതായാലും നിനക്കു ഞാനൊരു മൊയലിനെ പിടിച്ചു തരുന്നുണ്ട് ജീവനോടെ… ഇവിടെ ഞാൻ പറഞ്ഞാ കേൾക്കാത്ത മുയലൊന്നുമില്ലെടാ… കാട്ടിയും കണ്ടാമൃഗവും കൊമ്പനുമൊക്കെ ബാവുക്കൻ വിരൽ ചൂണ്ടിയാൽ അവ്ടെ നിൽക്കും… അവ്ടെ.”
പെട്ടെന്ന് ഒരു മാൻ കുതിച്ചു.ബാവുക്കൻ ലോറി വെട്ടിച്ച് അതിനെ തട്ടാൻ ഒരു ശ്രമം നടത്തി. മാനിൻ്റെ കുതിപ്പിനൊപ്പമെത്താൻ ബാവുക്കനായില്ല. ഛേ യെന്ന് ഒച്ചവെച്ച് ബാവുക്കൻ നിരാശ കേൾപ്പിച്ചു.
ബാവുക്കണ്ണൻ ശാന്തനായതും വണ്ടി വേഗത കുറഞ്ഞ് ചുരമിറങ്ങാൻ തുടങ്ങിയതും കണ്ടപ്പോൾ ശശിയുടെ ചുണ്ടിൽ ഒരു ചിരി പൊടിഞ്ഞു.
“ബാവുക്കണ്ണന് എൻ്റെ അച്ഛനെ അറിയോ…?”
“ഓ… പിന്നേ. പ്ലാൻ്റർ തോമാച്ചൻ്റെ ഗുണ്ടകളുടെ കത്തിപ്പിടിയിലേക്ക് പാഞ്ഞുകയറിയവനല്ലേ. പേടിത്തൂറി. ഞാനാവണമായിരുന്നു… മൂന്നാലെണ്ണത്തിൻ്റെയെങ്കിലും തലയെടുത്തിട്ടെ അവൻമാരുടെ മുന്നിൽ മുട്ടുകുത്തുമായിരുന്നുള്ളൂ.”
ശശി കുറച്ചുനേരം അനങ്ങാപാറയായി. വളവുകളിൽ മുരണ്ടു കൊണ്ട് വണ്ടി ചുരമിറങ്ങി.
“അണ്ണാ മുയല് …” ഹെഡ്ലൈറ്റിൻ്റെ വെളിച്ചത്തിൽ റോഡിൽ നിൽക്കുന്ന മുയൽക്കൂട്ടങ്ങളെ നോക്കി ശശി വിളിച്ചു പറഞ്ഞു.
“തട്ടിയേക്കട്ടേടാ…”
“വേണ്ടണ്ണാ… വിട്ടേര് “
വണ്ടി പതുക്കെയായി. മുയൽക്കൂട്ടം ചാടിപ്പോയി.
“ഛേ… എടാ തന്തക്കൊണാപ്പാ അവറ്റകള് നിന്ന് തന്നതാ… നീ പറഞ്ഞിട്ടാ വെറുതെ വിട്ടത്.”
”പോട്ടണ്ണാ… പാവങ്ങള് “
ക്ലച്ചിൽ ആഞ്ഞു ചവിട്ടി ഗിയർ മാറ്റി ബാവുക്കൻ വേഗം കൂട്ടി.
“എടാ ശശിയേ … ഇതുപോലൊരു രാത്രി തടി കയറ്റിയൊരു ലോറിയുമായി ഞാൻ ചുരമിറങ്ങുകയായിരുന്നു.ഒരൊറ്റയാൻ മദമിളകിയതുപോലെ പാഞ്ഞു വന്നു. ഫുൾ സ്പീഡില് ഞാൻ ചെന്നൊരിടി.ഒറ്റയാൻ ഇരട്ടയാനായി കൊല്ലിയിൽ… വണ്ടിക്ക് ചെറിയൊരു ചള്ക്ക് പറ്റി. അത്ര തന്നെ. നല്ല കൊമ്പായിരുന്നു.അത് ഊരിയെടുക്കാൻ കഴിഞ്ഞവൻ്റെ ഭാഗ്യം.”
വിശ്വാസം വരാത്തതുപോലെ ശശി ബാവുക്കനെ നോക്കി. “ഈ ചൊരത്തില് ചന്ദന മുട്ടി വെച്ച് ഒരു ലോറി പച്ചയ്ക്ക് കത്തിച്ചിട്ടുണ്ട് ഞാൻ.പോലീസും ഫോറസ്റ്റുകാരും ചേർന്ന് പിടിക്കാൻ വന്നപ്പോ… ങ്ങ് അ അതൊക്കെ പഴേ കാലം. ഞാനതൊക്കെ വിട്ട്. ഇപ്പോ മാന്യമായ പണി മാത്രം. എന്നാലും ഇടക്കിടെ പഴേ പ്രായത്തിലോട്ട് തിരിച്ചു പോവാൻ ഒരു തരിപ്പാ. ഞാനെന്നെ ഇങ്ങനെ അമർത്തിപ്പിടിച്ചിരിക്യാടാ. എപ്പഴാ മദം പൊട്ട്വാന്നറിയില്ല. അല്ലേലും ഒന്നിലും ഒരു കാര്യമില്ലെടാ. ബാവുക്കന് ചോദിക്കാനും പറയാനുമൊന്നുമാരുമില്ലല്ലോ. ഉണ്ടായിരുന്ന പെമ്പറന്നോത്തി ചെക്കനേയും പിടിച്ചുപറിച്ചോണ്ടു പോയി. ആട്ടെ നിനക്കെത്ര വയസ്സായി… “
“പത്തൊമ്പത് “
“ങ്ങ് അ എൻ്റെ ചെക്കനും ഏറെക്കുറേ അത്രേം കാണും”
വണ്ടിയുടെ വേഗത വളരെ കുറഞ്ഞിരുന്നു. ബാവുക്കൾ ഇടയ്ക്കിടെ വെള്ളം കുടിച്ചു. ഒരു ബീഡി കത്തിച്ച് കടിച്ചു പിടിച്ചു.മാനും മുയലും കാട്ടുപോത്തും പന്നിയും റോഡ് മുറിച്ചുകടന്നു.അപ്പോഴൊക്കെ ബാവുക്കൻ വണ്ടിയുടെ വേഗം കുറക്കുകയും അവ കടന്നു പോവാൻ കാത്തു നിൽക്കുകയും ചെയ്തു.
” എൻ്റപ്പൻ ഒരു പാവമായിരുന്നു ബാവുക്കണ്ണാ. പാർട്ടിക്കാരനായിരുന്നു. മലമ്പണ്ടാരങ്ങളെ കൂടിയിറക്കിയപ്പോ അവരുടെ ഭൂമി തിരിച്ചു കിട്ടാൻ സമരം ചെയ്തതാ. അവരപ്പനെ കത്തിപ്പിടിക്ക് കോർത്തു.അപ്പൻ ചത്തത് അപ്പനു വേണ്ടിയല്ല.”
ബാവുക്കൻ ഒരിക്കൽ കൂടി വണ്ടി ചവിട്ടി നിർത്തി. ഇടതു കൈ കൊണ്ട് ശശിയുടെ തുടയിൽ അമർത്തി.ചുരത്തിൽ നിലാവ് പടർന്നിരുന്നു. ബാവുക്കൻ ഉറക്കം വരാതിരിക്കാൻ റഫിയുടെ ഒരു പാട്ടു മൂളി.ശശി കുറച്ചു നേരം താളം പിടിച്ചു. പെട്ടെന്നവനേയും ഒരുറക്കം വന്നു മൂടി.

കഥ | ചുരം | കെ ടി ബാബുരാജ്
കാർത്തിക, ആഡൂർ, കാടാച്ചിറ.പി.ഒ,കണ്ണൂർ.670621
Ph.9847501550, ktbaburaj@gmail.com
2021 മാർഗയും പാലിയും ചേർന്നു നടത്തിയ ഡോ.ബി.ആർ.അംബേദ്കർ ജന്മദിന കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഥ