കാടിന്റെ ഡോക്ടർ:ശ്രീപ്രസാദ് വടക്കേപ്പാട്ട്
ഒരു നോവലിന്റെ വായനയിൽ അതിന്റെ വലിപ്പവും സാഹിത്യഭാഷയും അപ്രസക്തമാകുന്നത് എപ്പോഴാണെന്ന് ഞാൻ മനസ്സിലാക്കിയത് ശ്രീ.ജയമോഹന്റെ “ആനഡോക്ടർ” എന്ന നോവൽ വായിച്ചപ്പോഴാണ്. ഒരു സമൂഹത്തോട്, അവർ ഈ ഭൂമിയുടെ മറ്റ് അവകാശികളോട് കാണിക്കുന്ന ക്രൂരതകളെക്കുറിച്ചും കാട്ടിക്കൂട്ടുന്ന തെറ്റുകളെക്കുറിച്ചും അദ്ദേഹം തീവ്രമായി വായനക്കാരോട് സംവദിക്കുന്നു. ഈ നോവലിന്റെ വായനക്കിടയിൽ ചുരുങ്ങിയത് രണ്ടുസ്ഥലത്തെങ്കിലും മനസ്സൊന്ന് പതറുകയോ കണ്ണുകളിൽ അൽപ്പമെങ്കിലും ഈറൻ പൊടിയുകയോ ചെയ്തിട്ടില്ലെങ്കിൽ വായനക്കാരന്റെ മനുഷ്യത്വത്തിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഊഹിക്കാം.ആനഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ.വി.കൃഷ്ണമൂർത്തി(ഡോ.കെ)യുടെ വനജീവിതം ആസ്പദമാക്കിയാണ് ജയമോഹൻ ഈ നോവൽ എഴുതിയിരിക്കുന്നത്. പ്രശസ്തനായ മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വനരാജാവായ ആനയുടെ ജീവിതത്തിന് അനുയോജ്യമായ സ്ഥലം കാട് മാത്രമാണെന്നായിരുന്നു. വന്യമൃഗങ്ങൾക്ക് പോസ്റ്റ്മോർട്ടം വേണമെന്ന കാര്യത്തിൽ അദ്ദേഹം ഒരുപാട് എഴുത്തുകുത്തുകൾ നടത്തുകയും ആ പോരാട്ടത്തിൽ വിജയിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം പ്രാബല്യത്തിൽ വന്നപ്പോഴാണ് മരിച്ചുപോകുന്ന വന്യമൃഗങ്ങളിൽ വലിയ ഒരു വിഭാഗം വേട്ടക്കാരാൽ കൊല്ലപ്പെടുന്നവയാണെന്ന സത്യം വെളിവാക്കപ്പെട്ടത്.ഇന്ത്യൻ ഫോറെസ്റ്റ് സർവ്വീസ് പാസ്സായി സ്ഥാനമേൽക്കുന്ന ഒരു ഉദ്യോഗസ്ഥനിലൂടെയാണ് ഡോ.കെയെ നോവലിസ്റ്റ് വായനക്കാരന് പരിചയപ്പെടുത്തുന്നത്. തന്റെ കീഴിൽ ജോലിചെയ്യുന്ന ഡോക്ടറുടെ വിനീതശിഷ്യനാകുന്ന ഉദ്യോഗസ്ഥനിലൂടെ വായനക്കാരനും കാടിന്റെ ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. കാട് എന്ന വാക്കുപോലും ആധുനികരെന്ന് അവകാശപ്പെടുന്ന നമ്മൾ തെറ്റായി ഉപയോഗിക്കുന്നതിനെ ഡോക്ടർ പരിഹസിക്കുന്നു. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നത് ഇങ്ങനെ: “കേരളസംസ്ക്കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നുതോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തിൽ നന്മക്കെതിരായ പൊരുളിലാണ് പ്രയോഗിക്കുന്നത്. കാടുപിടിച്ചു കിടക്കുക, കാടുകയറുക, കാടൻ, കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാൻ മനസ്സിലാക്കിത്തുടങ്ങിയത്.ആഘോഷത്തോടെ കാടുകാണാനിറങ്ങുന്ന പരിഷ്കൃതർ പൊട്ടിച്ചെറിയുന്ന ബിയർ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കാട്ടിലെ ജീവിതത്തിൽ വരുത്തുന്ന താളപ്പിഴകൾ അതിതീവ്രമായി ജയമോഹൻ ഈ നോവലിൽ വരച്ചുകാണിക്കുന്നു. അധികാരവും ആഘോഷങ്ങളും പുതുതലമുറയെ എത്ര മാറ്റിയെന്ന് നോവലിസ്റ്റ് പരിതപിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “അധികാരമാണ് മനുഷ്യന്റെ ജീവിതത്തെ തിരക്കുള്ളതാക്കുന്നത്. രണ്ടു തരത്തിൽ അതിനെ കാണാം. താഴെയുള്ളവരെ മേയ്ക്കുക, ശാസിക്കുക. മറ്റൊന്ന് മുകളിലുള്ളവരെ കണ്ട് മോഹിക്കുക. അവരെ തൊഴുതു വണങ്ങി അവരെപ്പോലെ ആവാൻ ശ്രമിക്കുക. രണ്ടും നല്ല ത്രില്ലുള്ള കളികളാണ്. കാട്ടിൽ രണ്ടിനും വഴിയില്ല. കാട് നിങ്ങളുടെ അധികാരപരിധിക്കുള്ളിലാണ് എന്നുപറയുന്നത് മുഴുവൻ, കുറെ വിഢിത്തം എഴുതിപ്പിടിപ്പിച്ച കടലാസുകളിലാണ്. ആദ്യം ഇവിടെ വരുമ്പോൾ ഓഫീസർമാർ കാട് ഭരിക്കാൻ ഉദ്ദേശിച്ചാണ് എത്തുന്നത്. പിന്നെ കാടിന്റെ വലിപ്പം മനസിലാക്കുന്നു. കാടിനെ ഭയന്നുതുടങ്ങുന്നു. കാടിന്റെ ഭരണത്തിലാണ് താൻ എന്നറിയുമ്പോൾ ചെറിയ കീടമായി സ്വയം തിരിച്ചറിയുന്നു.”മനുഷ്യൻ എന്ന ജീവിയുടെ സ്ഥാനം ഈ ഭൂമിയിൽ എവിടെയാണ്? മറ്റ് സസ്യ-ജീവജാലങ്ങളും മനുഷ്യനും എങ്ങിനെ സഹവർത്തിക്കാം തുടങ്ങിയ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താൻ ഇത്തരം എഴുത്തുകൾക്ക് കഴിയുന്നു. നമ്മുടെ സ്കൂൾ പാഠ്യപദ്ധതികളിൽ ഇതുപോലെയുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്നുണ്ടോ? മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന ചിന്ത വരുംതലമുറയിൽ ഊട്ടി ഉറപ്പിക്കാൻ ഇത്തരം വായനകൾ സഹായിക്കുമെന്നതിൽ തർക്കമില്ല. ഒരു ചെറിയ വായനയിലൂടെ വലിയ കാര്യം ആനഡോക്ടർ വായനക്കാരനുമായി സംവദിക്കുന്നു
ആനഡോക്ടർ : നോവൽ
ശ്രീപ്രസാദ് വടക്കേപ്പാട്ട്
രചന : ജയമോഹൻ
മാതൃഭൂമി ബുക്സ്