ഓർമ്മ
ഫെബ്രുവരി 4
കടുവാക്കുളം ആന്റണി
(1936 – 2001)
ചരമദിനം

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നാടക-ചലച്ചിത്രനടനാണ് കടുവാക്കുളം ആന്റണി. ഭക്തകുചേല എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 300-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1936 നവംബർ 9നു ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ജനനം.
തൊമ്മന്റെയും അന്നമ്മയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു. ബാല്യത്തിൽ കുടുംബം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേക്ക് കുടിയേറി. അങ്ങനെയാണ് കടുവാക്കുളം ആന്റണി എന്ന പേര് ലഭിച്ചത്.
ചെറുപ്പത്തിലേ അഭിനയത്തോടായിരുന്നു ആഭിമുഖ്യം. ഒരു പണമിടപാട് സ്ഥാപനം നടത്തിയിരുന്നെങ്കിലും അത് ഉപേക്ഷിച്ച് എൻ.എൻ. പിള്ളയുടെ വിശ്വകേരള കലാസമിതി, കോട്ടയം നാഷണൽ തീയറ്റേഴ്സ് എന്നീ നാടക സമിതികളിൽ ഏഴുവർഷത്തോളം വിവിധ നാടകങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്രനടൻ ജോസ് പ്രകാശാണ് സിനിമാ രംഗത്തേക്ക് വഴിയൊരുക്കിയത്. 1961-ൽ ഭക്തകുചേലയിലെ കുട്ടിപ്പട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തുടക്കം.1968-ൽ മലയാളത്തിലെ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു. ഈചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് ലഭിച്ചു. ‘സ്നേഹദീപം’ (1962), ‘ശ്രീരാമപട്ടാഭിഷേകം’ (1962), ‘സ്നാപകയോഹന്നാൻ’ (1963), ‘പുന്നപ്ര വയലാർ’ (1968) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു.
കായംകുളം കൊച്ചുണ്ണിയിലെ കടുവാച്ചേരി ബാവ, തിരുവാഭരണത്തിലെ അമിട്ട് ആന്റണി എന്നിവ പ്രധാന വേഷങ്ങൾ. 1995-ൽ മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിൽ ബുക്കിംഗ് ഏജന്റായി ഇന്നസെന്റുമായി നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ഇന്നും ചിരിയുണർത്തുന്നു.. 1997-ൽ പുറത്തിറങ്ങിയ അടിവാരത്തിലാണ് അവസാനം അഭിനയിച്ചത്.
2001 ഫെബ്രുവരി 4-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് സ്വവസതിയിൽ വച്ച് അന്തരിച്ചു.
നടിയായിരുന്ന ബിയാട്രീസാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ടോമിയാസ്. സോണിയ
🟣
തയ്യാറാക്കിയത്:
Kathaprasangam fb Page