പേരുകേട്ട ആ നാട്ടിൽ
സ്വന്തം കാൽപ്പാദത്തിൻ്റെ
ചിത്രം വരക്കാനായി
ഒരു ചിത്രകാരൻ തുനിഞ്ഞു.
അതു കണ്ടു പ്രചോദിതനായി
സ്വന്തം കാൽപ്പാദത്തെ
വർണ്ണിച്ച് കവിതയെഴുതാൻ
അപ്പോൾ മറ്റൊരാളുമുണ്ടായി.
പിറകേ പലരും വന്നതോടെ
കാൽപ്പാദങ്ങളെക്കുറിച്ചായി
പാട്ടുകളെല്ലാം.
നാടകമുണ്ടായി
നൃത്തശിൽപ്പങ്ങളും
കഥാപ്രസംഗവും വരെയുണ്ടായി.
കേട്ടറിഞ്ഞ്
ഇതൊക്കെയാസ്വദിക്കാൻ
അവിടേക്ക്
സുന്ദരിയായ ഒരു സ്ത്രീ
കാൽനടയായി വന്നു.
എല്ലാവരും
അവളുടെ പാദങ്ങളിലേക്ക് നോക്കി.
അവൾ അതിനെക്കുറിച്ചൊന്നുമുണ്ടാക്കിയിരുന്നില്ല.
എന്നാലും അക്കണ്ട മനുഷ്യരെല്ലാം
ഒരായിരം ചെരുപ്പുകളായ് മാറി
‘എന്നെയണിയൂ… എന്നെയണിയൂ…’
എന്നവളോടു പറഞ്ഞു.
കാർത്തിക് കെ

ബിരുദ വിദ്യാർത്ഥി . മലയാളവിഭാഗം പട്ടാമ്പി ഗവൺമെന്റ് കോളേജ് .