
ചരിത്രമെന്നാൽ മനുഷ്യന് കഴിഞ്ഞു പോയ മഹാ സംഭവങ്ങളുടേയും രാജാക്കൻമാരും നേതാക്കൻമാരും ജീവിച്ചിരുന്നതിന്റേയും വിവരണമാണ്.അതിൽ പെടാത്തവരുടെ ഭൂതകാലങ്ങളൊക്കെ വെറും കഥകളാണ്.എന്നാൽ പലപ്പോഴും കഥകളാണ് മനുഷ്യചരിത്രമെന്ന പേരിൽ അവർ വിശ്വസിക്കുകയും കൊണ്ടാപ്പെടുകയും ചെയ്യുന്നത് എന്ന് ഒരിക്കലും തിരിച്ചറിയുന്നുമില്ല.എഴുതിയും പറഞ്ഞും പലരീതിയിൽ പ്രചരിച്ച ഒരു വലിയ കഥയിലെ നായക കഥാപാത്രം ജനിച്ച സ്ഥലമെന്ന് കഥയിൽ പറയുന്ന പ്രദേശത്ത് നിന്നിരുന്ന അന്യമതസ്ഥരുടെ പ്രാർത്ഥനാലയം കഥാപാത്രഭക്തർ പൊളിച്ചുമാറ്റുകയും കലാപമുണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ വർഷങ്ങൾക്കു ശേഷം കലാപകാരികളെ വെറുതെ വിട്ടും പ്രസ്തുത സ്ഥലം അക്രമികൾക്കു കൂടി വീതിച്ച് നൽകി കോടതി വിധി ഉണ്ടായ രാജ്യമാണ് ഇന്ത്യ!കഥ ചരിത്രമാകുകയും ചരിത്രം കഥയാവുകയും ചെയ്യുന്ന സാങ്കൽപ്പികമെന്ന് തോന്നുന്നതും എന്നാൽ അതേ സമയം അതിയാഥാർത്ഥ്യമാകുകയും ചെയ്യുന്ന സങ്കീർണ്ണതകളിലൊന്നിന്റെ പേരാണ് മനുഷ്യജീവിതം.

പരിണാമത്തിന്റെ ഹോമോസാപ്പിയൻസ് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.അതിനു പ്രധാനകാരണം ആ ജീവിവർഗ്ഗം കഥകളിൽ ജീവിക്കുന്നു എന്നതു കൊണ്ടാണ്. മഹാസാമ്രാജ്യങ്ങൾ, ഏകാധിപതികൾ, പട്ടാളഅട്ടിമറികൾ, കലാപങ്ങൾ,വിപ്ലവങ്ങൾ ലോകമെമ്പാടും എത്രയെത്ര ചരിത്രങ്ങൾ!കഥകൾ!കെട്ടുകഥകൾ!.വാത്മീകിയും വ്യാസനും കാളിദാസനും ഹോമറും അറബിക്കഥകളുടെ അറിയപ്പെടാത്ത നിർമ്മാതാക്കളും ഉണ്ടാക്കിയെടുത്ത കഥകൾ ചരിത്രമാണോ അതോ കഥകളോ? രണ്ടു തരത്തിൽ വിശ്വസിക്കുന്ന വായനക്കാരേയും നമ്മൾ കണ്ടുമുട്ടും.വായനയോ കഥയോ എന്തെന്ന് അറിയാത്തവർ അല്ലെങ്കിൽ പകുതി വെന്ത കഥകൾ കേട്ടു വളർന്നവർ ഒരു തരത്തിൽ മാത്രം ചിന്തിക്കുന്നു.അവർ സങ്കൽപ്പ നായകർക്കു വേണ്ടി അവരുടെ അടിസ്ഥാന പ്രമാണങ്ങളായ കഥകൾ വിശ്വസിക്കാത്തവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നു.അവരുടെ ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ആളുകളുടെ കൈയ്യോ കാലോ വെട്ടുന്നു,കൊന്നുകളയുന്നു.ആലോചിക്കുമ്പോൾ വിചിത്രമാണ് കാര്യങ്ങൾ!

ചരിത്ര സംഭവങ്ങളിൽ നിന്നും ധാരാളം സാഹിത്യകൃതികൾ ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.അവ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.യഥാർത്ഥ ചരിത്ര സംഭവങ്ങളിലെ വ്യക്തികളെ കേന്ദ്ര കഥാപാത്രമാക്കിയോ യഥാർത്ഥ സംഭവങ്ങളെ അപനിർമ്മിച്ചോ ഉള്ള അത്തരം എഴുത്തുകൾ ഒരു പ്രത്യേക സാഹിത്യശാഖ തന്നെയാണ്. എന്നാൽ എഴുതപ്പെട്ടതും യാഥാർത്ഥ്യം എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും ആയ ചരിത്രത്തെ അതിന്റെ തുടർച്ചയെ അതിന്റെ പാട്ടിനു വിട്ട് ഒരു സ്ഥലത്തിന്റെ ഭാവനാ ചരിത്രം എഴുതുന്നത് അപൂവ്വമായെങ്കിലും ലോകസാഹിത്യത്തിൽ സംഭവിച്ചിട്ടുണ്ട്.മാർക്വേസിന്റെ ബിഗ് മമ്മാസ് ഫ്യൂണറൽ അതു പോലെ ഒരു കൃതിയാണെങ്കിലും കഥ നടക്കുന്നക് മാക്കോണ്ട എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ്.പക്ഷേ ബിഗ് മമ്മയും അതിലെ കഥാപാത്രങ്ങളും അത്രകണ്ട് സാങ്കൽപ്പികം അല്ലതാനും.ബോർഹസ്,ബൊലാനോ എന്നവർ ഈ ഗണത്തിൽ പെട്ട നോവലുകൾ എഴുതിയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.വാട്ടർലൂ യുദ്ധം നെപ്പോളിയൻ ജയിച്ചിരുന്നു എങ്കിൽ എന്തായിരുന്നേനെ ലോകചരിത്രം എന്ന മട്ടിൽ നോവലുണ്ട്.ഇത്തരം ഒരു കൃതി മലയാള സാഹിത്യത്തിൽ ആദ്യമായി എഴുതപ്പെട്ടിരിക്കുന്നു!എസ് ഹരീഷിന്റെ ആഗസ്ത് 17! ഇന്ത്യൻ യൂനിയിനിൽ ലയിക്കാത്ത സ്വതന്ത്ര രാജ്യമായി നിലനിൽക്കുന്ന തിരുവിതാംകൂറാണ് നോവലിന്റെ ഭൂമിക!

രസസവിദ്യയുടെ ചരിത്രം എന്ന തന്റെ ആദ്യകാല കഥയിൽ തന്നെ ചരിത്രപശ്ചാത്തലത്തിലുള്ള എഴുത്തിൽ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്രീ ഹരീഷ്,ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ഗുരുവായിരുന്ന അയ്യാ സ്വാമിയാണ് ആ കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ.ഗുരുവും ചട്ടമ്പിസ്വാമിയും കഥയിൽ വരുന്നുണ്ട്.രണ്ടായിരത്തിനു ശേഷമുള്ള മലയാളകഥയുടെ ഭാവുകത്വ പരിണാമത്തിൽ വലിയ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തം നോവൽ ആണ്.ആഗസ്ത് 17. തിരുവിതാംകൂർ രാജ്യ ചരിത്രം എന്ന രീതിയിൽ ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.എന്നാൽ പുന്നപ്ര വയലാറിനു ശേഷം നിരന്തരമായുള്ള ഭീഷണികളും വധശ്രമങ്ങളും കൊണ്ട് ഭയന്നു പോയ അന്നത്തെ ദിവാൻ സി പി രാമസ്വാമി അയ്യർ എന്ന തമിഴ്ഭ്രാഹ്മണൻ അല്ല നോവലിലെ ദിവാൻ.തന്റെ ചാരസംഘടനയിലെ മിടുക്കരായ ചാരൻമാരെ അണി നിരത്തി എല്ലാ വിപ്ലവശ്രമങ്ങളേയും അടിച്ചമർത്തി മരിച്ചതിനുശേഷവും തിരുവിതാംകൂർ എന്ന ഇന്ത്യൻയൂനിയനിൽ ഇന്നേ വരെ ലയിക്കാത്ത സ്വതന്ത്ര രാജ്യം ഭരിക്കുന്ന ഏകാധിപകികളിൽ ഏകാധിപതിയാണ് നോവലിലെ സിപി.ഈ വിഖ്യാത ചരിത്ര പുസ്തകം വായനക്കാർക്കായി എഴുതുന്നത് അയാളുടെ പ്രാധാന ചാരൻമാരിൽ ഒരാളായ ഭാസി എന്നും അവറാച്ചനെന്നും പേരുള്ള സിഐഡി ആണ്.വിപ്ലവഗ്രൂപ്പുകളിൽ അയാൾ നുഴഞ്ഞു കയറുന്നത് ബഷീർ വഴിയാണ്!
‘ഏത് ബഷീർ?’
‘നമ്മുടെ ബഷീർ!’
മലയാളി കാണുമ്പോഴേക്കും ബേപ്പൂരിലേ മാങ്കോസ്റ്റിൻ ചുവട്ടിൽ ഗാന്ധിയെ ഓർമ്മിപ്പിക്കുന്നതരത്തിൽ അർദ്ധനഗ്നനായ സുൽത്താൻ ആയി സ്വന്തം ലോകം നിർമ്മിച്ചെടുത്ത് അതിൽ ഒരുപാട് സന്ദർശകർക്കും പടമെടുപ്പുകാർക്കും ആരാധകർക്കും നടുവിൽ ‘സ്വയംഭൂ’ ആയ ചാരുകസേരയിൽ ഇരുന്നു കഴിഞ്ഞിരുന്നു ആ മഹാനായ എഴുത്തുകാരൻ.ഭൂതകാലത്തിൽ ഫയൽമാനും ഫക്കീറും പുസ്തകവിൽപ്പനക്കാരനും ആവുന്നതിനും മുൻപ് ബഷീർ രാഷ്ട്രീയക്കാരൻ ആയിരുന്നു.അമേരിക്കൻ മോഡൽ ഭരണക്കാരൻ സി പി രാമസ്വാമി അയ്യർ തന്റെ ശത്രുക്കളിൽ ഒരാളായി എണ്ണിയ വിപ്ലവകാരി.ഗാന്ധിയെ കാണാൻ വീടുവിട്ടുപോയ രാജ്യസ്നേഹി.
‘അതാ നോക്കുക!അലകളടിച്ചിളകിമറിയുന്ന ആ രക്തസാഗരത്തിൽ ആലംബവിഹീനമായി ഇളകുന്ന ആ ചെറുവഞ്ചിയിൽ ഇരുന്നു കേണഴുകുന്ന ആ പിഞ്ചുപൈതൽ ധർമ്മത്തിന്റെ മൂർത്തിയാണ്!..ആ വഞ്ചി ഇപ്പോൾ കമിഴ്ന്നു താഴും_രക്തസാഗരത്തിന്റെ അഗാധതയിലേക്ക് വഞ്ചിയും ആ ചെറു പൈതലും ഒരുമിച്ച് താണ് പോകും.
കൈക്കരുത്തും ചങ്കുറപ്പുമുള്ള ധീരന്മാരുണ്ടെങ്കിൽ വരട്ടെ മുൻപോട്ട് അണിനിരന്നണിനിരന്ന് അജയ്യമായ ഒരു ശക്തിയായി മുൻപോട്ടു വരട്ടെ.. ആ വഞ്ചിയോടെ ആ പിഞ്ചുപൈതലിനെ രക്ഷപ്പെടുത്തട്ടെ… ആ പിഞ്ചുപൈതൽ ധർമ്മമാണ്!’ധർമ്മം’നമ്മുടെ ‘കുലദൈവlയാണ്!’
( 1939 ആഗസ്ത് 24ന് അന്നത്തെ തിരുവിതാംകൂർ ദിവാൻ സി.പി രാമസ്വാമി അയ്യരുടെ ശുപാർശ പ്രകാരം ചിത്തിര തിരുനാൾ രാജാവ് നിരോധിച്ച വൈക്കം മുഹമമ്മദ് ബഷീർ എഴുതിയ ലഘുലേഘയുടെ അവസാന ഭാഗം)
കേരളചരിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന രാഷ്ട്രീയപ്രവർത്തകനെ അടയാളപ്പെടുത്തുന്ന ധീരമായ പ്രവൃത്തിക്കുളള ബഹുമതിയാണ് അന്നത്തെ തിരുവിതാംകൂർ രാജാവ് ചിത്തിരതിരുനാൾ,ദിവാൻ സിപി രാമസ്വാമി അയ്യർക്ക് ഒപ്പിട്ടു നൽകിയ ‘ധർമ്മരാജ്യം’ നിരോധിച്ചു കൊണ്ടുള്ള തിട്ടൂരം.വളരെ ചെറുപ്പത്തിൽ സ്വാതന്ത്രസമരത്തിൽ ആകൃഷ്ടനാകുകയും ഗാന്ധിയെ കാണാൻ കോഴിക്കോട്ടേക്കു പുറപ്പെടുകയും പിന്നീട് അന്നത്തെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് തിരിച്ചു വരികയും ചെയ്ത ആളാണ് താൻ എന്ന് ബഷീർ പലയിടത്തും എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്.അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ അന്നത്തെ പ്രഗൽഭരായ രാഷ്ട്രീയക്കാരായ കെ.ദാമോദരൻ,ടിവി തോമസ്,കുളത്തുങ്കൽ പോത്തൻ,ശ്രീകണ്ഠൻ നായർ,കെ സി ജോർജ് തുടങ്ങിയവരെ നമുക്ക് കാണാം.സി പിയെ വെട്ടിയ കെസിഎസ് മണിയോടൊപ്പം താനുണ്ടായിരുന്നെന്നും സിപി നിയോഗിച്ച ഒരു സിഐഡി തന്നെ നിരന്തരം പിൻതുടരുന്നു എന്നും ബഷീർ പറഞ്ഞിട്ടുണ്ട്.എന്നിട്ടും മലയാളി ബഷീറിനെ ഒരു രാഷ്ട്രീയക്കാരനായി,സ്വാതന്ത്ര സമരനായകനായി കണ്ടില്ല. വിലയിരുത്തിയില്ല. ഓർമ്മിക്കുന്നുമില്ല.ബഷീർ താൻ സൃഷ്ടിച്ച അണ്ഡകടാഹത്തിലെ മാങ്കോസ്റ്റിൻ മരത്തണലിൽ കഥയുടെ ദിവ്യവെളിച്ചത്തിൽ ഇരുന്ന് നേരാണോ നുണയാണോ എന്ന് കേൾക്കുന്നയാളിൽ സംശയം ഉണ്ടാക്കുന്ന തരത്തിൽ ലാഘവത്തോടെയും സരസമായും ആ കാലം പറഞ്ഞു കൊണ്ടിരുന്നു.അതിലെ ഭഗത് സിംഗിന്റെ ഛായയുള്ള ബഷീറാണോ,നാടുവിട്ടുപോയി പലജീവിതം ജീവിച്ച ബഷീറാണോ,പകരം വയ്ക്കാനില്ലാത്ത കഥകളും നോവലുകളും എഴുതിയ ബഷീറാണോ യഥാർത്ഥ ബഷീർ എന്നറിയാതെ മലയാളി ആ തണലിലിരുന്ന് സോജാ രാജകുമാരി കേട്ടുകൊണ്ട് കട്ടൻ ചായ കുടിച്ചു.
അമേരിക്കൻ മോഡൽ ഭരണക്കാരനായ സജിവോത്തമൻ സിപി രാമസ്വാമി അയ്യരെ പ്രകോപ്പിപ്പിച്ച ലഘുലേഘ എഴുതി തന്റെ സഹപ്രവർത്തകരെ ഉത്തേജിപ്പിച്ച അടിമുടി രാഷ്ട്രീയക്കാരനായ ബഷീറാണ് എസ്.ഹരീഷിന്റെ ആഗസ്ത് 17 എന്ന നോവലിലെ ഒരു പ്രധാന കഥാപാത്രം. രാഷ്ട്രീയം വേണോ കഥ വോണോ എന്ന ധർമ്മ സങ്കടത്തിൽ ജിവിക്കുകയും മനസ്സിൽ എഴുതിയ കഥകൾ കൂട്ടുകാരോട് പറഞ്ഞു നടക്കുകയും പിന്നീട് എങ്ങോട്ടെന്നറിയാതെ മാഞ്ഞു പോകുകയും ചെയ്ത ബഷീർ.അയാൾ ഇന്നേവരെ ഒരു കഥ പോലും എഴുതിയിട്ടില്ല. ഒരു തരത്തിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന രാഷ്ട്രീയക്കാരനെ പുനർനിർമ്മിക്കുന്നുണ്ട് ഈ നോവൽ എന്നത് മാത്രമല്ല ഈ നോവലിന്റെ പ്രസക്തി.ബഷീറിന്റെ സ്വാധീനമുള്ള ഐക്യകേരള പ്രസ്ഥാനത്തിന്റെയും തിരുവിതാംകൂർ എന്ന സാങ്കൽപ്പിക സ്വതന്ത്രരാജ്യത്തിന്റേയും പ്രതിചരിത്രമുണ്ടാക്കുക കൂടിയാണ് എഴുത്തുകാരൻ ചെയ്യുന്നത്.
1947 ആഗസ്ത് പതിനഞ്ചിന് ഇന്ത്യ സ്വതന്ത്രമായെങ്കിലും പല നട്ടുരാജ്യങ്ങളും ഇന്ത്യൻ യൂനിയനിൽ ലയിക്കാതെ പിടിച്ചു നിന്നു.സി പി രാമസ്വാമി അയ്യർ നാട്ടുരാജ്യങ്ങളുടെ ഒരു ബദൽമുന്നണി ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് നടപ്പിലായില്ല.പട്ടേൽ ഉരുക്കുമുഷ്ടിയുപയോഗിച്ച് മറ്റു രാജ്യങ്ങളെ ഇന്ത്യയാക്കി എങ്കിലും ബ്രാഹ്മണ ഭരണം നിലിനിൽക്കുന്ന തിരുവിതാംകൂർ എന്ന രാജ്യം സ്വതന്ത്രമായി നിൽക്കുന്നു.ഏകാധിപതിയായ ദിവാനെതിരെ പ്രവർത്തിക്കുന്ന കോൺഗ്രസുകാരുടെ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി ബഷീറിനേയും മറ്റു നേതാക്കളേയും ഒറ്റുന്ന ഭാസിയെന്നും അവറാച്ചൻ എന്നും കള്ളപ്പേരുകളിൽ പ്രവർത്തിക്കുന്ന ചാരനാണ് നോവലിന്റെ ആഖ്യാതാവ്.
‘ഭയത്തിന്റേയും വേദനയുടേയും നിരാശയുടേയും കഴിഞ്ഞുപോയ മഹായുഗം.ഒക്കെയും കൺമുന്നിൽ തെളിയുകയാണ്.വീണ്ടും അനുഭവിക്കുന്നു.അതിൽ നിങ്ങൾക്കു വേദനിക്കാൻ ഒന്നും കാണുകയില്ല.എങ്കിലും പോലീസുകാാർ,രാജകിങ്കരന്മാരായ ഭരണാധികാരികൾ,ധാർഷ്ട്യത്തിന്റേയും ഹുങ്കിന്റേയും വിളയാട്ടങ്ങൾ,ഭീഷണികൾ,എത്രയെത്ര പോലീസ് ലോക്കപ്പുകൾ!എത്രയെത്ര ജയിലുകൾ!തനിച്ച് തൂക്കുമരത്തിൽ തൊട്ടു നിന്നത് ഓർമ്മിക്കുന്നു.
മരണത്തെ പേടിക്കാത്ത ശൂരവീരപരാക്രമികളായ ദേശാഭിമാനികൾ.ഭാരതീയരായ യുവതീയുവാക്കൻമാർ.ഒ രു പാട് പേരെ തൂക്കിക്കൊന്നു.മർദ്ദനങ്ങൾ!മർദ്ദനങ്ങളുടെ ഘോരഘോരമായ അട്ടഹാസങ്ങൾ.’പൊന്നുതമ്പുരാൻ!അടിയൻ!റാൻ!നായർപട്ടാളം!’
മൺമറഞ്ഞു പോയ ഏകാന്തഭീകര രാപ്പകലുകളേ-മംഗളം!ജന്മനാട്ടിൽ കയറിപ്പോകരുത്! വാറണ്ടുകൾ. മാതാപിതാക്കളും സഹോദരങ്ങളും പേടിച്ചരണ്ടു കഴിയുന്ന കാലം.’
വൈക്കം മുഹമ്മദ് ബഷീർ ആ കാലത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ് . കൂടാതെ നേതാക്കളായ പി കൃഷ്ണപ്പിള്ളയെ പോലുള്ളവർക്ക് പിറകേ സചിവോത്തമൻ സിപിയുടെ സിഐഡിമാർ ഉണ്ടായിരുന്നു എന്നും തനിക്കു പിറകേയും അതിലൊരുത്തൻ കൂടിയിരുന്നു എന്നും ബഷീർ കഥയിലും അല്ലാതെയും പറയുന്നു.ഭാവനയോ യാഥാർത്ഥ്യമോ ആയ ആ സിഐഡി ആണ് ‘ആഗസ്ത് 17’ലെ ‘വിനീതനായ ചരിത്രകാരൻ’. അയാൾ ഒരു ടിപ്പിക്കൽ മലയാളിയാണ്.എല്ലാ ജനകീയ സമരങ്ങളിലും നുഴഞ്ഞുകയറി പാരവയ്ക്കുന്ന ഭരണകൂട ചാരൻ.രാജ്യസ്നേഹിയായ രാജഭക്തൻ.ദിവാന്റെയോ രാജാവിന്റേയോ പേര് കേൾക്കുമ്പോൾ കോൾമയിര് കൊള്ളുന്ന തരക്കാരൻ.പക്ഷേ എഴുത്തുകാരൻ ആകണോ രാഷ്ട്രീയക്കാരൻ ആകണോ എന്ന ധർമ്മസങ്കടത്തിൽ നിൽക്കുന്ന ബഷീർ തന്നോട് ഗുസ്തിപിടിക്കാൻ വന്ന ചെറുപ്പക്കാരനെ വിശ്വസിച്ച് തന്റെ എല്ലാ ഭ്രാന്തിലും കൂടെ കൂട്ടുന്നു.തന്റെ ഭ്രാന്ത് കൂട്ടുകാരനിലേക്കും പകരുന്ന അത്രയും അടുപ്പമുണ്ടാക്കുന്നു.പക്ഷേ രാജ്യസ്നേഹം അതിലും മേലെയാണ്.ഭ്രാന്തനായ ബഷീറിനേയും അയാളുടെ സഹപ്രവർത്തകരായ കെസിഎസ് മണി,വർഗ്ഗീസ് മറ്റു നേതാക്കൾ എന്നിവരെ ഒക്കെ ഭാസി എന്ന് കള്ളപ്പേരുള്ള ചാരൻ ഒറ്റുന്നു.പല നിർണ്ണായക ഘട്ടത്തിലും അയാൾ ചരിത്രത്തിൽ ഇടപെടുന്നു.
പൂനെയ്ക്കടുത്തുള്ള ബാരാമതിയിലെ കരിമ്പിൻ തോട്ടങ്ങൾക്കടുത്തുള്ള ഒരു വീട്ടിൽ വച്ച് ഗാന്ധിക്കണ്ണട വച്ച ബ്രാഹ്മണന്റെ നിർദ്ദേശപ്രകാരം മൂക്കുത്തിയിട്ട രാമൻ എന്ന നാഥൂറാമിന് രാജ്യത്തെ പ്രധാനവ്യക്തിയെ കൊല്ലാനുള്ള തോക്കു വാങ്ങി നൽകുന്നത് പോലും ഈ സിഐഡി ആണ്. എന്നിട്ടോ?. ശേഷമുള്ള കാര്യങ്ങൾ പല രാജ്യ ചരിത്രങ്ങളുടേയും ആവർത്തനമായി നമുക്കു തോന്നാം എങ്കിലും എല്ലാം സ്വതന്ത്ര രാജ്യമായി നിലനിൽക്കുന്ന തിരുവിതാംകൂറിൽ നടന്നിട്ടുള്ളതാകുന്നു.
രാജഭരണത്തെ തൂത്തെറിഞ്ഞ ജനകീയ പ്രക്ഷോഭത്തിനും ശേഷം അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഉള്ള തിരുവിതാംകൂർ കോൺഗ്രസ്കാർ കമ്മ്യൂണിസ്റ്റ് അട്ടിമറിവരേയും രാജ്യം ഭരിച്ചു.ശേഷം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് തിരുവിതാംകൂർ നിലവിൽ വന്നു!ഡോക്ടർമാർ പാറപൊട്ടിക്കുകയും ബുദ്ധിജീവികൾ വയലുകളിൽ പണി എടുക്കുകയും എഴുത്തുകാർ ചരിത്രം തിരുത്തി എഴുതാൻ നിർബന്ധിതരാകുകയും ചെയ്യുന്ന സാംസാകരിക വിപ്ലവം തിരുവിതാംകൂർ രാജ്യത്തുണ്ടാകുന്നു.അതിനു വഴങ്ങാത്തവരുടെ കാര്യം കടുപ്പമാണ്. ഓടയിൽ നിന്ന് എന്ന നോവൽ തിരുത്തി എഴുതാത്തതിന് അത് എഴുതിയ ആൾ ഒരു സെല്ലിൽ കിടന്ന് അഴുകുന്നുണ്ട്. പാലായിൽ നിന്നുള്ള സക്കറിയ എന്ന കഥയെഴുത്തുകാരന് കുഴികുത്തുകയും അതേ മണ്ണുവച്ച് പിറ്റേദിവസം അത് മൂടുകയും ചെയ്യുന്ന പണിയാണ് ഭരണകൂടം കൊടുത്തിരിക്കുന്നത്.അപ്പോഴും അധികാരസ്ഥാനത്ത് പഴയ ദിവാന്റെ ആളുകൾ തന്നെ തുടരുന്നു എന്നത് ചരിത്രത്തെ സംബന്ധിച്ച് വലിയ അതിശയം ഉള്ള കാര്യമല്ല.അവർക്ക് അനുകൂലമായി ചരിത്രം എത്രയോ തവണ തിരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
തിരുവിതാംകൂർകാരനായ കെ കെ നായർ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അയോധ്യയിൽ വിതച്ച വിത്തുകൾ കൊയ്യാൻ പാകമായിരിക്കുന്നു.വെറുപ്പും കൊലവിളി യുമാണ് തിരുവിതാംകൂറിൻ്റെ അയൽ രാജ്യമായ ഇന്ത്യയിൽ നിന്നും ഇപ്പൊൾ ഉയർന്നു കേൾക്കുന്നത്. തിരുവിതാംകൂറിൻ്റെ അവസ്ഥയും വ്യത്യസ്തം അല്ല.സമകാലിക ഇന്ത്യയുടെ ചെറിയ പതിപ്പായി അതിനെ കണ്ടാലും തെറ്റ് പറയാൻ കഴിയില്ല.

കഥയും ചരിത്രവും ചേർന്നുള്ള കുഴമറിച്ചിലിൽ വായനക്കാരനെ ഉന്മാദിയാക്കുന്ന എസ് ഹരീഷ് എന്ന വലിയ എഴുത്തുകാരന് നന്ദി.