കവിതകൾ – പ്രിൻസ് ഓവേലിൽ
1.
രേഖാശാസ്ത്രം
പച്ചയിൽപതിച്ച രേഖകളിൽ
ഇലയുടെ ജാതകമെഴുതിവച്ചിട്ടുണ്ട്
കാറ്റിനോട് പ്രണയമേറുന്നവ
നിലാവിനെ നോക്കി ധ്യാനിക്കുന്നവ
ശലഭങ്ങൾക്ക് കൂടൊരുക്കുന്നവ
പുഴുക്കൾക്കായൊരുക്കപ്പെട്ടവ
ഉറുമ്പുകൾക്കു കൂടാകേണ്ടവ
മുള്ളുകൊണ്ടു കീറേണ്ടവ
പൂക്കൾക്കു തണലാകേണ്ടവ
അങ്ങനെയങ്ങനെ …..
ആകാശദൃശ്യത്തിൽ തെളിയുന്ന
നെടുകെയും കുറുകെയുമുള്ള
പാതകളുടെ രേഖയിലൊരു
നാടിൻ്റെ ജാതകമെഴുതിവച്ചിട്ടുണ്ട്
വിപ്ലവം മുഴങ്ങുന്ന തെരുവീഥികൾ
വിണ്ടുണങ്ങുന്ന മൺപാതകൾ
പാരിജാതം മണക്കുന്ന രാത്രിവഴികൾ
തണൽവിരിച്ച നടപ്പാതകൾ
പൊടിയുയരുന്ന നാട്ടുപാതകൾ
അങ്ങനെയങ്ങനെ …
മഞ്ഞുപോലെ മൃദുലമാം
കൈവെള്ളയിലുമ്മ വച്ചൊന്നു
ചോദിക്കട്ടെ സഖീ
ചേർന്നും പിന്നെപ്പിരിഞ്ഞും
പോകുമനവധിരേഖകളിലേതിലാണ്
പ്രണയരേഖയെന്ന് പേരുള്ളത്
2.
കൂടെയുണ്ട് കൂട്ടരെ
ഉപ്പൂറ്റിപോലെ വിണ്ടപാടങ്ങളെ
വിയർപ്പുചേർത്തുഴുതു മറിച്ചവർ
കൊത്തിപ്പൊടിച്ച വയലേലകളെ
കണ്ണീരുചേർത്തു ചാലിച്ചവർ
തരിതരിപോലുടഞ്ഞമണ്ണിൽ
സ്വപ്നംപോലെ വിത്തുവിതച്ചവർ
കടുകുപൂക്കൾ കൊണ്ടു
കവിത വിരിയിച്ചവർ
ഓരിലപൊട്ടിയീരിലപൊട്ടി
മുളച്ചുപൊങ്ങുന്ന ഗോതമ്പുപാടങ്ങളിൽ
ഉറക്കമൊഴിഞ്ഞിരുന്നു
കാവലായ്ത്തീർന്നവർ
പഞ്ചനദികളിലെ പളുങ്കുമണികൾ
തേവിനനച്ചിട്ടു പുഞ്ചപ്പാടങ്ങളിൽ
പൊന്നുവിളയിച്ചവർ
അവരുടെ നെഞ്ചിൽവിരിഞ്ഞ
കതിരുകൾക്കുമേൽ കഴുകന്മാർ
വട്ടമിട്ടു പറക്കുമ്പോൾ
വിയർപ്പൂമണികൾക്കു
വിലപറഞ്ഞു പേശുമ്പോൾ
അവരടയിരുന്നു വിരിയിച്ച കിനാക്കളെ
തീൻമേശയിലെ കൂർത്തമുള്ളിനാൽ
കോർത്തുവലിക്കുമ്പോൾ
മരംകോച്ചുന്ന തണുപ്പിലും
തെരുവുകൾക്കു തീപിടിക്കും
നെഞ്ചിലെ വിപ്ലവത്തീയിൽ
കുത്തകക്കീശകൾ കരിഞ്ഞിടും
തെരുവിലവർ പടനയിക്കുമ്പോൾ
കൂട്ടരേ നാം കൂട്ടിരിക്കാം
ഒരു വാക്കിനാലൊപ്പു ചാർത്തിടാം
ഹരിതഗാനമൊന്നേറ്റു പാടിടാം
ഒരു കവിതയാൽ കൂടെനിന്നിടാം
3.
വെയിൽ
പച്ചക്കുന്നിലൂടെ വെയിൽ
മേഞ്ഞുമേഞ്ഞു പോകുന്നു
ഒരു കാറ്റ് വെയിലിനെയോടിച്ച്
കുന്നിറക്കിക്കൊണ്ടുപോകുന്നു
4.
കാപ്പി പൂക്കുന്ന നേരം
തേനീച്ചകളിരമ്പുന്നത് കേട്ടോ
മനംമയങ്ങുന്ന സുഗന്ധത്തിൽ
സിരകൾ തുടിക്കുന്നതറിഞ്ഞോ
മനസിൻ്റെ മലയിടുക്കുകളിൽ
കാപ്പി പൂക്കുന്നതാണ്
5.
സമയം
ഞെട്ട് തണ്ടിലിറുക്കിപ്പിടിക്കുന്ന
സമയമേതെന്നറിയുമോ ?
അടരുന്നതിനു തൊട്ടുമുമ്പ്..
6.
ചിപ്പിയിൽ
തീരത്തിരുന്നു കവിത കുറിച്ച
കുട്ടിക്കറിയാം കടലെടുത്ത
കവിതയൊക്കെയും മുത്തായ്
ഓരോരോ ചിപ്പിയ്ക്കുള്ളിൽ
കടലമ്മ കാത്തുവച്ചിട്ടുണ്ടെന്ന്
7.
കവിത
നിൻ്റെ കൂട്ടിലെരിയുന്ന
മിന്നാമിനുങ്ങായെങ്കിൽ
എൻ്റെ കവിത
8.
മരം
ഓളങ്ങളിലേയ്ക്ക് പൂക്കൾ
പൊഴിക്കുന്നൊരു മരം
പുഴയൊഴുകിപ്പോയ വഴിയെ
സുഗന്ധവുമങ്ങനെ
9.
മേഘം
മഴവില്ലു വിരിഞ്ഞദിനം
മേഘത്തിനു കിരീടധാരണം
10.
അറിയാമോ
തിരിയണയുമ്പോൾ
നിഴലെവിടെ വീണുറങ്ങുന്നു
11.
മഴ
മണ്ണിൻ്റെ മുറിവിലേയ്ക്കടരുന്ന
കവിതയുടെ പേരാണ് മഴ
12.
വാക്ക്
വാക്കിനു നിറമില്ലെന്നാരു പറഞ്ഞു
പ്രണയത്തിൻ്റെ ചുവപ്പിൽ പൂത്ത്
വിരഹത്തിൻ്റെ കറുപ്പിൽ കരഞ്ഞ്
പ്രതീക്ഷയുടെ മഞ്ഞയിൽത്തുടുത്ത്….
വാക്കിനു നിറമില്ലെന്നാരു പറഞ്ഞു….