സ്വന്തം ദേശവും ദേശക്കാരും പ്രത്യക്ഷമായിത്തന്നെ സാഹിത്യരൂപമാവുന്നു എൻ.വി. മുഹമ്മദ് റാഫിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലിൽ.
പ്രണയിനിയായ ഹിഡിംബി തന്റെ പ്രിയതമനായ ഭീമന് നൽകുന്ന ഛായമുഖി എന്ന കണ്ണാടിയിലെ പ്രണയക്കാഴ്ചകളെയും അതിന്റെ വൈരുദ്ധ്യങ്ങളെയും ആമുഖമായി അവതരിപ്പിക്കുന്നുണ്ട് നോവൽ. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പവും വൈരുദ്ധ്യങ്ങളും ചർച്ചയാവുകയാണ് അവിടെ.പ്രണയത്തിന്റെയും കാമനയുടെയും ഇഷ്ടാനിഷ്ടങ്ങൾ ഓരോ മനുഷ്യനിലും ഏതെല്ലാം രീതിയിൽ കാണുന്നു. എന്നതിന്റെ എഴുത്തുകൂടിയാണത്.
നടുവണ്ണൂർ എന്ന ദേശമാണ് നോവലിന്റെ ഭൂമിക.അത് ചിലപ്പോൾ തൊട്ടടുത്ത പ്രദേശങ്ങളായ കീഴ്ക്കോട്ടുകടവിലേക്കും തോട്ടു മൂലയിലേക്കും നീളുന്നുണ്ട്.ഇന്നത്തെ നടുവണ്ണൂർ ടൗണിന്റെ തിരക്കുകൾ അധികമില്ലാത്ത പഴയ ഭൂമികയാണത്. ദേശത്തെ നോവൽ കൂട്ടിയിണക്കിയിരിക്കുന്നത് പ്രധാനമായും നോവലിസ്റ്റിന്റെ ബാല്യകാലം മുതൽ യൗവ്വനം വരെയുള്ള ഓർമ്മകളുമായി ബന്ധപ്പെട്ടാണ്.
ഓർമ്മകളുടെ കേന്ദ്രം സമീറയാണ്. പെൺജിന്നായും കാമുകിയായും കൂട്ടുകാരിയായും ചിലപ്പോഴൊക്കെ മനുഷ്യരിൽ ഇണയായി പിന്തുടരുന്ന ഒരു ബോധം കൂടിയാണ് സമീറ എന്ന കഥാപാത്രം. സമീറയാണ് ദേശം നൽകിയ ഓർമ്മകളുടെ ഓരോ അറകളിലേക്കും ആഖ്യാതാവിനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ അറകളിൽ നിന്നും കുഞ്ഞുറായിയും മറ്റുകൂട്ടുകാരും നാട്ടു മനുഷ്യരും അവരുടെ വഴികളും മൊഴികളും വീടുകളും പരിസരവും ജനനവും മരണവും മാർക്കകല്യാണവും പണപ്പയറ്റും അറകളിലെ പാർപ്പുവിട്ട് നോവലാകുന്നു.
ദേശത്തിന്റെ പേരും ഭൂമികയും മൊഴിയും അൽപമൊന്നു മാറുമെങ്കിലും ഇത്തരം ഓർമ്മകൾ കേരളത്തിന്റെ പൊതുവാണ്.
വീട്ടിലറിയാതെ ടാക്കീസിൽ പോയി സിനിമ കണ്ടിരുന്ന, സിനിമാക്കഥകൾ കൂട്ടുകാരുമായി പങ്കിട്ടിരുന്ന, വാടകയ്ക്ക് സൈക്ക്ൾ ചവിട്ടിയിരുന്ന, ബന്ധുവീടുകളിലെ കല്യാണങ്ങളിൽ ഹരംകണ്ടിരുന്ന -ഗ്രാമീണന്തരീക്ഷവും.,
അവിടെ പ്രണയാനുഭൂതിയുടെ
ബാല്യകാല ഇടങ്ങളായിരുന്ന കനാലും വയലും തോടും കളിസ്ഥലങ്ങളുമെല്ലാമടങ്ങിയ കേരളത്തിന്റെ സമീപ ഭൂതകാലത്തിലെ പൊതുവിടം. ദുരഭിമാനത്തിന്റെതായ പല അടയാളങ്ങളും ആ ഇടങ്ങളിലാണ് പോയകാലം കുടഞ്ഞുകളഞ്ഞിരുന്നത്.
ഗ്രാമദേശത്തിന്റെ ആഖ്യാനത്തിൽ നിന്നും വ്യത്യസ്തമായ സ്ത്രീ -പുരുഷ ബന്ധത്തിന്റെ മറ്റൊരു കാഴ്ചയാണ് നോവലിലുള്ളത്.അത് പുതിയലോകബോധത്തിന്റെയും സമീപനത്തിന്റെയും ഭാഗമായിവരുന്നതാണ്.
മാറിവരുന്ന ആ ലോകബോധം തന്നെയാണ് സിനിമാപാട്ടുകൾ
ആസ്വക്കുമ്പോൾ തന്നെ മാലപ്പാട്ടുകൾ
ആസ്വദിക്കാനാകുന്ന ആസ്വാദനത്തിന്റെ പുതിയൊരു രാഷ്ട്രീയത്തിലേക്ക് നമ്മുടെ സമൂഹത്തെ പരിവർത്തിപ്പിച്ചത്. നോവൽ പങ്കുവെയ്ക്കുന്ന പല സംസ്ക്കാരത്തിലുമുള്ള പാട്ടോർമ്മകൾക്ക് ഈ നിലയിൽക്കൂടി പ്രാധാന്യമുണ്ട്.
അതുപോലെ പ്രധാനമാണ് മൂന്നു പതിറ്റാണ്ട് മുമ്പ് സിനിമ മലയാളിയിൽ സാംസ്ക്കാരികമായി ഇടപെട്ടതിന്റെ അടയാളം കൂടിയായി മാറുന്നു ഈ നോവൽ എന്നതും.
മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും സിനിമയിലെ രംഗങ്ങളും മലയാള നോവലിൽ മുമ്പില്ലാത്ത രീതിയിൽ ആവിഷ്ക്കരിക്കുന്നുണ്ട് റാഫി.
ഉത്സവങ്ങളും മതാഘോഷങ്ങളും മാത്രം ഓരോ ഗ്രാമത്തിലെയും ഉണർവായിരുന്നിടത്താണ് സിനിമയുടെ മറ്റൊരു ഉത്സവാന്തരീക്ഷം കടന്നുവരുന്നത്.
ദേശത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവലുകളിലെല്ലാം തന്നെ അതിന്റെ ക്യാൻവാസിലെ ചലന ചിത്രങ്ങളായി പലപ്പോഴും കാണാറുള്ളത് തിറയും നേർച്ചകളും തോറ്റമ്പാട്ടുകളും നാടകങ്ങളും വെടിക്കെട്ടുകളുമായിരുന്നു. തീർച്ചയായും അവ നമ്മുടെ ജീവിതത്തിന്റെ ചിത്രങ്ങൾ തന്നെയാണ്. എന്നാൽ ഈ നോവലിലെ ഗ്രാമീണാന്തരീക്ഷത്തിലേക്ക്, മേൽപ്പറഞ്ഞ ഘടകങ്ങൾക്കൊപ്പം സിനിമയുടെ ചലനചിത്രങ്ങൾ കൂടി വരുന്നു. സ്വപ്നങ്ങളെ തിരശ്ശീലയിൽ ആസ്വദിക്കുന്നതിന്നും സാങ്കേതിക സാധ്യതകളോടെ കല ആസ്വദിക്കുന്നതിലേക്കും മലയാളികൾ രൂപപ്പെട്ടതിന്റെ ഓർമ്മകൾ കൂടിയാണത്.
ഈ നോവലിന്റെ ഭാഷ നോവലിലെ കഥാപാത്രങ്ങൾ ജീവിക്കുകയും ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നഭാഷയാണ്.
പ്രാദേശിക ഭേദങ്ങളും ആ പ്രാദേശിക ഭേദങ്ങളിൽ ആധുനിക വിദ്യാഭ്യാസം നൽകിയ മാനകഭാഷയുടെ പ്രയോഗങ്ങളും മാനക മലയാളഭാഷയുടെ ഉച്ചാരണം പ്രാദേശികഭാഷാഉച്ചാരണരീതിയുമായി കലർന്നു വരുന്നതിന്റെ വ്യത്യാസങ്ങളുമെല്ലാം വരുന്നതാണ് നോവലിനെ ഭാഷപരമായി വേറിട്ടു നിർത്തുന്ന സർഗാത്മകത. ഒരർത്ഥത്തിൽ എഴുത്തുകാരൻ കടന്നുപോയ ജീവിതത്തിന്റെ പല പല അടരുകളിൽ അയാൾ പറയുകയും കേൾക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്ത ഭാഷകളുടെ ചേർത്തു വെപ്പുകൂടിയായി മാറുകയാണ് ആ ഭാഷ. കേരളഭാഷ പലതായി ചിതറികിടക്കുന്നു നോവലിൽ. ഈ ചിതറൽ സാമൂഹികമാണ്. സാഹിത്യത്തിൽ പലപ്പോഴും വാമൊഴിയെ അടയാളപ്പെടുത്തുക എന്നത് പൊതുവെയുള്ളതാണ്. എന്നാൽ ഇവിടെ വാമൊഴികയുടെ പല തരത്തിലുമുള്ള അടരുകളുണ്ട്.മദ്രസകളിലൂടെയുള്ള അറബിമലയാള പഠനവും, അറബിഭാഷ പഠനവും സ്വന്തം ദേശത്തിന്റെ പ്രാദേശിക ഭേദങ്ങളും,ആ പ്രാദേശിക ഭേദങ്ങൾക്ക് മുസ്ലിം ഗൃഹാന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങളും എല്ലാം കൂടി ചേർന്നതാണ് ഈ നോവലിന്റെ ആവിഷ്ക്കാര ഭാഷ. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലാണ് എഴുത്തുകാർ പൊതുവെ ഭാഷയുടെ വാമൊഴി അടരുകൾ എഴുതാറുള്ളത്. എന്നാൽ റാഫി, നോവലിസ്റ്റ് ഇടപെട്ടു പറയുന്ന സന്ദർഭങ്ങളിലും ഇതേമട്ടിൽ തന്നെയാണ് ഭാഷ പ്രകാശിപ്പിക്കുന്നത്. വായനക്കാരൻ പ്രതീക്ഷിക്കുന്ന ആഖ്യാന രീതിയല്ല അത്. എന്നാൽ എഴുത്തുകാരന് അവന്റെ ചുറ്റുപാടിൽ നിന്നും കിട്ടിയ ഭാഷ തന്നെയാണത്. നോവലിന്റെ ആഖ്യാനത്തിൽ ആസകലം അയാളത് ഉപയോഗിക്കുന്നു. വാക്കുകളും പ്രയോഗങ്ങളും അക്ഷരങ്ങളും മാനകമാക്കാതെ തന്നെ.
സാഹിത്യ ഭാഷയെക്കുറിച്ച് പുതിയ ചില ആലോചനകൾക്ക് വക നൽകുന്നതു പോലെയും.
രണ്ടുപേർക്കിടയിലുള്ള സവിശേഷ ബന്ധത്തിന്റെ ഉള്ളുകള്ളികൾക്കിടയിൽ വായനക്കാരെ കുടുക്കിയിടുന്ന ലഘുആഖ്യാനമായി നോവൽ ‘അപൂർണ്ണമായ’വസാനിക്കുന്നു .
ആ രണ്ടു പേർക്കിടയിൽ നടുവണ്ണൂർ ദേശവും ദേശക്കാരുമുണ്ട്. അവരെ വരയ്ക്കുകയും അവർ സ്വയം വരച്ചു ചേരുകയും ചെയ്യുന്ന ആ ദേശത്തിന്റെ ഓർമ്മ സമകാലികമായി പ്രധാനമായിരിക്കുന്നു. മനുഷ്യർ ചേർന്നു നിന്നതിന്റെ അടയാളക്കല്ലുകൾ പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട്തന്നെ. നോവൽ ലഘു ആഖ്യാനമായിരിക്കുമ്പോൾ തന്നെ ചെറിയ ചെറിയ ഉപകഥകൾ നോവലിനെ ഹൃദ്യമാക്കുകയും പുതുമയുള്ള ചില മിത്തുകളുടെ ലോകം തുറന്നിടുകയും ചെയ്യുന്നു.
എം.പി. അനസ്